UPDATES

ഐസിബി

കാഴ്ചപ്പാട്

പറഞ്ഞു വരുമ്പോള്‍

ഐസിബി

ട്രെന്‍ഡിങ്ങ്

കേരളത്തിലെ പെണ്‍സുന്നത്ത് വിവരങ്ങള്‍ പുറത്തെത്തിച്ച ആയിഷ മെഹ്മൂദിന് പറയാനുള്ളത്

സാമൂഹിക ഒറ്റപ്പെടുത്തലിനെ പേടിച്ചും ദൈവ പ്രീതിക്കുള്ള ആഗ്രഹവും തമ്മിലുള്ള വടംവലിയിൽ അതീവരഹസ്യമായുമുള്ള ഒന്നായി ഇത് തുടരുമെന്ന് ഭയക്കേണ്ടിയിരിക്കുന്നു.

ഐസിബി

ഡിസംബറിൽ നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്ന സമയത്താണ് സുഹൃത്തായ അശ്വതി സേനൻ എന്നോട് സഹിയോ എന്ന സംഘടന കോഴിക്കോട്ടും മലപ്പുറത്തും ഒരു പഠനത്തിന് വരുന്നുണ്ടെന്നും അവർക്ക് പ്രാദേശികമായ സഹായങ്ങളും പരിഭാഷയുമൊക്കെ ചെയ്തു കൊടുക്കാൻ പറ്റിയ ആരെയെങ്കിലും അറിയാമോ എന്ന് ചോദിക്കുന്നത്. അവർ വരാൻ ഉദ്ദേശിക്കുന്ന ഡേറ്റ് എനിക്ക് സൗകര്യമായ ഒന്നായത് കൊണ്ട് ഞാൻ മതിയോ എന്ന് ചോദിക്കുകയും അവർ സമ്മതിക്കുകയും ചെയ്തതാണ് ഇതിന്റെ തുടക്കം.
പിന്നീട് ആരിഫയുമായി സംസാരിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ അറിയുന്നത്. “ആസ് യൂഷ്വൽ, ബട്ട് ആൾസോ ദെൻ ഓൺലി, നോ നോ നെവർ” എന്നൊക്കെ തന്നെയായിരുന്നു എന്റെയും വെരി ഫസ്റ് റിയാക്ഷൻ. നമ്മളൊക്കെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പ്രബുദ്ധരായ, വായനാശീലമുള്ള, മലയാളീസ് ആണ്, കേരളത്തിലെ മുസ്ലീങ്ങൾ എന്നൊക്കെയുള്ള ചില്ലറ വാദങ്ങൾ ഞാനും കാച്ചി.

സഹിയോ എന്ന സംഘടന 2015-ൽ മുംബൈയിലെ അഞ്ചു പെൺകുട്ടികൾ തുടങ്ങിയ ഒരു കൂട്ടായ്മയിൽ നിന്നും വളർന്നു വന്ന ഒന്നാണ്. ഇവരിൽ നാലു പേര് ബോറാ വിഭാഗത്തിൽ പെട്ടവരും ‘ഖത്‌ന’ എന്ന് അവരുടെ ഇടയിൽ പറയുന്ന ചേലാകർമ്മത്തിനു വിധേയരായവരുമാണ്. ഇന്നീ സംഘടന, ചേലാകര്‍മ്മത്തിനെതിരെ പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള മറ്റു സംഘടനകളുമായി സഹകരിച്ച് വളരെ സജീവമായി പ്രവർത്തിക്കുന്നവരാണ്.

കേരളത്തിലും പെണ്‍സുന്നത്ത് ഉണ്ടെന്ന് സഹിയോക്ക് തിരുവന്തപുരത്തുള്ള ഒരാള്‍ മെയിൽ ചെയ്യുകയും ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തിരുന്നു എന്നു വ്യക്തമാക്കി അയാളയച്ച മെയിലും അയാളുടെ നമ്പറും എനിക്ക് കൈമാറി. അദ്ദേഹത്തോട് സംസാരിച്ചു, എന്നാൽ വളരെയധികം ഡീറ്റെയ്ൽസ് ഒന്നും നൽകാൻ ഇവർക്ക് സാധിച്ചിരുന്നില്ല. മാത്രവുമല്ല, യാതൊരു കാരണവശാലും തന്റെ പേരോ നമ്പറോ പുറത്ത് വിടരുത് എന്ന പറയുകയും – പിന്നീട് ഫോൺ എടുക്കാതെയും ആയി. അതുകൊണ്ട് തന്നെ എനിക്ക് സംശയവുമായി- ഇതിയാളുടെ തട്ടിപ്പായിരിക്കാം – രണ്ടു മൂന്നു പെൺകുട്ടികളോട് വിളിച്ച് യോനിയുടെയും ലൈംഗിക ആസ്വാദനത്തിന്റെയും ഒക്കെ കഥ പറയുന്ന ഒരു സുഖം. ഇദ്ദേഹം പറഞ്ഞ ഒരു കാര്യം, ചിലയിടങ്ങളിൽ വിവാഹം ഉറപ്പിച്ചതിനു ശേഷം ഭർതൃവീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയോ, പ്രസവശേഷം സ്ത്രീകൾക്ക് ലൈംഗിക താത്പര്യം കുറയുമെന്ന് പേടിയുള്ള ചില ഭർത്താക്കന്മാർ പ്രസവശേഷവും ഇതിനു മുതിരാറുണ്ട് എന്നുമാണ്. കർമ്മത്തിനു ശേഷം മൂന്നാം ദിവസം കുളിപ്പിക്കുന്ന ചടങ്ങും അതിന് അമ്മായിയമ്മ സ്വർണ്ണം കൊടുക്കുകയും ചെയ്യുമത്രേ. ഇതിനൊന്നും ആധികാരികമായി തെളിവുകൾ ഇല്ലാത്തതിനാൽ പുറത്തിറക്കിയ പഠനത്തിൽ എവിടെയും ഉൾപെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഇന്നിതെഴുതുമ്പോൾ ഒരു പക്ഷെ അങ്ങനെ ഉണ്ടെങ്കിലോ എന്ന ചോദ്യവും അലോസരപ്പെടുത്തുന്നുണ്ട്.

ഇതിനു ശേഷം ഞാൻ എന്റെ അന്വേഷണം തുടങ്ങുന്നത് എനിക്കറിയാവുന്ന, എന്റെ കൂടെ പഠിച്ച, ഒരു കാലത്ത് വളരെ അടുപ്പമുള്ള എന്ന് ഞാൻ വിശ്വസിച്ച എന്റെ കുറച്ച് ബോറാ കൂട്ടുകാരികളിൽ നിന്നാണ്. ഇവരിൽ പലരും എന്റെ കൂടെ സ്‌കൂളിലും കോളേജിലും ഉണ്ടായിരുന്നവരും സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയർന്നു നിൽക്കുന്നവരുമാണ്. എന്റെ ഒരു കൂട്ടുകാരി ബോംബെയിൽ നിന്നും വിവാഹം കഴിഞ്ഞു കേരളത്തിലേക്ക് വരുന്നുണ്ടെന്നും അവളുടെ ഭർതൃവീട്ടുകാർ നിർബന്ധിക്കുന്നു എന്നും, കേരളത്തിൽ അത് ചെയ്യുന്ന ഏതെങ്കിലും ക്ലിനിക്ക് അറിയാമോ എന്ന് പറഞ്ഞായിരുന്നു ഞാൻ എല്ലാരേയും വിളിച്ചത്. ഒരാളൊഴിയാതെ ആദ്യം പറഞ്ഞ വാചകം “എന്തിനാ ആയിഷ നീ ഇതിനു കൂട്ട് നിൽക്കുന്നത്? അവരെ പറഞ്ഞു മനസ്സിലാക്കാൻ നോക്കൂ” എന്നാണ്. അവരിൽ നിന്നും അറിയാൻ കഴിഞ്ഞത് അവരുടെ ഇടയിൽ ഉള്ളവര് ചെന്നൈയിലോ മുംബൈയിലോ പോയി ചെയ്യുകയാണ് പതിവ് – അവിടെ അവരുടെ തന്നെ ഡോക്ടർമാരും പരിചയക്കാരും ഉള്ളതുകൊണ്ട് അതാണ് അവർക്ക്  സൗകര്യം.

പിന്നെ ഞാൻ കോഴിക്കോട്ടെ ഒരു മാതിരി എല്ലാ വലുതും ചെറുതുമായ ആശുപത്രികളിൽ ഫോണിലൂടെയോ നേരിട്ടോ പോയി അവിടെയുള്ള യൂറോളജിസ്റ്റിനെയോ ഗൈനക്കിനെയോ ചിലയിടങ്ങളിൽ നഴ്‌സുമാരെയോ കണ്ട് ഇതേ ആവശ്യം ഉണർത്തിച്ചു. പലരും പൊട്ടിച്ചിരിക്കുകയോ ഉപദേശിക്കുകയോ ആണ് ചെയ്തത് എന്നത് എനിക്ക് ഭയങ്കരം ആത്മവിശ്വാസം തന്നു. ഇതിനിടക്ക് ഞാൻ പ്രസ്‌തുത (പെണ്‍സുന്നത്ത് നടക്കുന്നത് എന്നു റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള) ക്ലിനിക്കിലും മലപ്പുറത്തുള്ള രണ്ട് മൂന്നു സുന്നത്ത് ക്ലിനിക്കുകളും ഫോണിൽ വിളിച്ച് അന്വേഷിച്ചിരുന്നെങ്കിലും ‘നടത്താറില്ല’ എന്നും “നിങ്ങളോടിത് ആരാ പറഞ്ഞത്? പോലീസിൽ കംപ്ലയിന്റ് ചെയ്യും” എന്നുമായിരുന്നു മറുപടി.

ഓരോ പ്രാവശ്യവും സഹിയോയുമായി വിവരങ്ങൾ കൈമാറുമ്പോഴും എനിക്ക് പൊടിക്ക് അഹങ്കാരവും കൂടിയിരുന്നോ എന്ന് സംശയം ഇല്ലാതില്ല; “നിങ്ങൾക്ക് കേരളത്തിൽ നിന്നും ഒരു വിവരവും ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല” എന്ന് ഞാൻ ആവർത്തിക്കുകയും ചെയ്തു. എന്നാൽ ആരെഫ നമുക്ക് അന്വേഷിക്കാം, ഇല്ലാതിരിക്കണം എന്ന് തന്നെയാണ് സംഘടനയുടെ ആഗ്രഹം, പക്ഷെ ഇങ്ങനെയൊരു വിവരം നമ്മളെ അറിയിച്ച സ്ഥിതിക്ക് അത് അന്വേഷിക്കാതെ പോകുന്നത് ശരിയല്ല എന്ന അഭിപ്രായത്തിൽ ഉറച്ച് നിൽക്കുകയും കോഴിക്കോട്ടേക്ക് വരികയും ചെയ്തു.

Also Read: കേരളത്തിലും പെണ്‍സുന്നത്ത് അഥവാ ചേലാകര്‍മം നടക്കുന്നുവെന്ന് വെളിപ്പെടുത്തല്‍

വീണ്ടും മലപ്പുറത്തും കോഴിക്കോട്ടുമുള്ള ആശുപത്രികളിലും ക്ലിനിക്കുകളും പോയി. അവിടെയുള്ള ഡോക്ടർമാരെ ആവശ്യക്കാരായി ആദ്യം കാണുകയും, അവർ ശക്തമായി പ്രതിരോധിച്ചപ്പോൾ സത്യം പറയുകയും അവർക്ക് സംഘടനയുടെ കാർഡ് നൽകി – ഇതുപോലുള്ള എന്തെങ്കിലും കേസ് കണ്ടാൽ അറിയിക്കാൻ അഭ്യർത്ഥിച്ചു മടങ്ങുകയും ചെയ്തു. ഇത് കൂടാതെ ചില പള്ളികളിലും മതപഠന സ്ഥാപനങ്ങളിലും പോയെങ്കിലും അവിടെ സ്ത്രീകളുമായി ഇടപഴകാനോ സംസാരിക്കാനോ ഉള്ള സാഹചര്യം ഒത്തു വരാത്തത് കൊണ്ട് വിവരങ്ങൾ ഒന്നും ലഭിച്ചില്ല.

Also Read: പെണ്‍സുന്നത്ത് വിവാദം: ഇസ്ലാം ഇങ്ങനെയൊക്കെയാണ് ബാക്കിയായത്

കോഴിക്കോട്ടെ ക്ലിനിക്കിൽ അവസാനദിവസമാണ് പോകുന്നത്. എനിക്ക് വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. ആരെഫ ബോംബെയിൽ നിന്നും വിവാഹിതയായി കോഴിക്കോട്ടേക്ക് വരുന്ന ഒരു കുട്ടിയായും അവളുടെ ഭർതൃവീട്ടുകാർ അവളോട്‌ സുന്നത്ത് ചെയ്യാൻ ആവശ്യപ്പെട്ടു എന്നും ആയിരുന്നു ഞങ്ങളുടെ കവർ അപ്പ്‌. ആദ്യത്തെ ഒരു പതിനഞ്ചു മിനിറ്റ് എന്നോട് എവിടുന്നാ, ഈ ക്ലിനിക്ക് എങ്ങനെ അറിയും, ആര് പറഞ്ഞു, കോഴിക്കോട് എവിടെയാ വീട്, ഭർത്താവിന്റെ പേര് എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിച്ച് എന്നെ അളന്നു. ഞാൻ വളരെ ‘ദീനിബോധ’മുള്ള യുവതിയാണെന്നു ബോധ്യപ്പെട്ട ശേഷമാണ് “ഇവിടെ ഇഷ്ടം പോലെ ചെയ്യാറുണ്ട്” എന്ന മുഖവുരയോടെ അവര്‍ കാര്യത്തിലേക്ക് കടന്നത്. ഞാൻ കേരള മുസ്ലിങ്ങളുടെ ഭാഗത്ത് നിന്നും ആരെഫ ബോറമാരുടെ ഭാഗത്ത് നിന്നും കൊണ്ടാണ് ചോദ്യങ്ങൾ ചോദിച്ചത്.
“നമ്മള് മലയാളികൾക്ക് ഇതൊക്കെ ഉണ്ടോ’ എന്ന് ഞാൻ കറകളഞ്ഞ ആശ്ചര്യത്തോടെ തന്നെയാണ് ചോദിച്ചത്.
“ഇതൊക്കെ ഹദീസിലുള്ളതാണ് മോളെ, ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ആരും ചെയ്യാതിരിക്കില്ല”
കേരളത്തിന്റെ പല ഭാഗത്ത് നിന്നും ആളുകൾ തങ്ങളെ തേടി വരാറുണ്ടെന്നും ഇതൊന്നും ഒന്നും പേടിക്കാനില്ലാത്തതാണ്, എത്രയോ ചെയ്ത എക്സ്പീരിയൻസ് ഉണ്ടെന്നും, പൂർണ്ണ സ്വകാര്യതയും, വേഗത്തിലുള്ള ഉണക്കവും ഉറപ്പ് നൽകുകയും ചെയ്തു. മിക്ക സ്ത്രീകളും പ്രസവം കഴിഞ്ഞ ഉടനെ, പ്രസവത്തിന്റെ സ്റ്റിച്ച് ഉണങ്ങുന്ന മുന്നേ ഇത് ചെയ്യാറുണ്ടെന്നും അതിനുള്ള വേദന സംഹാരിയും ഉണക്കത്തിനുള്ള മരുന്നും തന്നെ ഇതിനും മതിയെന്നും അവർ പറയുന്നു. സ്ത്രീകൾ എന്തൊക്കെ വേദന സഹിക്കുന്നവരാണ്, എന്നിട്ടാണോ ഇതിനിത്ര പേടി എന്നൊക്കെ സമാധാനിപ്പിക്കുന്നു. നമുക്ക് വേണമായിരുന്നെങ്കിൽ അപ്പോൾ തന്നെയോ, പിറ്റേന്നോ ഡേറ്റ് കിട്ടുമായിരുന്നു- ഒന്നും കൂടി തീരുമാനിച്ചിട്ട് അറിയിക്കാം എന്ന പറഞ്ഞപ്പോൾ “ഇത് സ്ത്രീകൾക്ക് നിര്‍ബന്ധമുള്ളതല്ല, പക്ഷെ കുട്ടിയുടെ അമ്മായിയമ്മ പറഞ്ഞിട്ടുണ്ടെങ്കിൽ കുട്ടിക്ക് നിർബന്ധം തന്നെയാണ്” എന്ന് ലേഡി ഡോക്ടർ പറയുന്നു. മാത്രമല്ല ക്ലിനിക്കിൽ വൈവാഹിക കൗൺസിലിങ്ങിന് വരുന്ന പല ഭാര്യാഭർത്താക്കന്മാരുടെയും അടിസ്ഥാന പ്രശ്നം ലൈംഗിക അസംതൃപ്തിയാണെന്നും അതിനുള്ള ഒരു പരിഹാരമായി ഇത് നിർദ്ദേശിക്കാറുണ്ടെന്നും ഇവർ പറയുന്നു. ഒരിക്കൽ കൂടി വീട്ടുകാരുമായി സംസാരിച്ച് വിവരം അറിയിക്കാം എന്ന് പറഞ്ഞ് ഞങ്ങൾ ഇറങ്ങുന്നു. അങ്ങനെ ഓഗസ്റ്റ് 14-ന് ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് ഞങ്ങള്‍ പുറത്തു വിട്ടു. സഹിയോയുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍  മറ്റു മാധ്യമങ്ങളിലെല്ലാം വന്നതിനാൽ വളരെയധികം വലിച്ച് നീട്ടി എഴുതുന്നില്ല.

സഹിയോ അന്വേഷണ റിപ്പോര്‍ട്ട്പെൺസുന്നത്ത്/ചേലാകർമ്മം കേരളത്തിലും – ഒരു സഹിയോ അന്വേഷണം

 

 

ഇതിനെതിരെ വന്ന പ്രതികരണങ്ങളാണ് ഇതിന്റെ ഭീകരതയെ ഇരട്ടിപ്പിച്ചത്. വലിയൊരു വിഭാഗം ഞെട്ടലും എതിർപ്പും രേഖപെടുത്തിയെങ്കിലും, ഇത് ഇസ്‌ലാമിനെതിരെയുള്ള ദുഷ്പ്രചരണമായും കള്ളമായും ഇസ്‌ലാമിനെ തകർക്കാൻ കാശ് പറ്റി എഴുതുന്നതായും ഒക്കെയുള്ള വ്യാഖ്യാനങ്ങളും ആക്ഷേപങ്ങളും സോഷ്യൽ മീഡിയകളിൽ കാണാമായിരുന്നു. ഒരു നല്ല വിഭാഗത്തിന്റെ പ്രതികരണം, ഇതു പോലെയൊരു ക്രൂരത സ്ത്രീകളിൽ നടക്കുന്നു എന്നുള്ളതായിരുന്നില്ല; മറിച്ച് അത് തങ്ങളുടെ മതത്തെ ആക്ഷേപിക്കുന്നതിനായി ഉപയോഗിക്കുന്നു എന്നതിലായിരുന്നു. വെടിവച്ച കുറ്റവാളിയിൽ നിന്നും ശ്രദ്ധ തോക്കുണ്ടാക്കിയ കമ്പനിയിലേക്ക് മാറി പോയി.

പിന്നീട് മാതൃഭൂമി പത്രം ഇത് ഫ്രണ്ട് പേജ് ന്യൂസായി കൊടുത്തപ്പോൾ – അതിന്റെ പിന്നിലെ ഉള്ളുകളികളും രാഷ്ട്രീയവുമായി ശ്രദ്ധ വീണ്ടും തിരിഞ്ഞു. ആ പത്രത്തിലെ ലേഖിക ഇതിന്റെ അന്വേഷണം തുടങ്ങുന്നതിനു മുമ്പും, നടക്കുമ്പോഴും ഒക്കെ ഞാനും ആരെഫയുമായി സമ്പർക്കത്തിലായിരുന്നു. അതുകൊണ്ട് ഇത് പെട്ടെന്നുണ്ടായ, ഒരു വാർത്ത മറയ്ക്കാൻ ഊതി പെരുപ്പിച്ച മറ്റൊരു വാർത്തയാണെന്നു പറഞ്ഞാൽ സമ്മതിക്കാൻ ബുദ്ധിമുട്ടുണ്ട്. ഈ വാർത്തയെ പിന്തുടർന്ന് യൂത്ത് ലീഗ് ആ ക്ലിനിക് അതിക്രമിച്ച് കയറി പൂട്ടിച്ചു. ഇതുതന്നെയാണ് ഞങ്ങൾ  ഭയന്നിരുന്നതും- പലരും നിർബന്ധിച്ചിട്ടും ക്ലിനിക്കിന്റെയോ ഡോക്ടറുടെയോ പേരോ വിവരമോ വെളിപ്പെടുത്താതിരുന്നതും. പത്രലേഖിക എന്നെ വിളിച്ചപ്പോൾ ഞാനിത് പറയുകയും മറ്റു ക്ലിനിക്കുകളിൽ കൂടി അന്വേഷണം നടത്തണമെന്നും ഇവരുടെ മറ്റു ബ്രാഞ്ചുകളും പരിശോധിക്കണമെന്നും പറഞ്ഞിരുന്നു; അത് നടന്നില്ല എന്ന് തോന്നുന്നു.

എന്തായാലും, ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ഒരു ക്ലിനിക്ക് മാത്രമായി ഒറ്റപ്പെടുത്തുകയും അവരെ പ്രതിസ്ഥാനത്ത് നിർത്തി ആക്രമിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ്. ഇതുകാരണം ഇനി സംഭവിക്കാൻ പോകുന്നത്, ഇത് ചെയ്യുന്ന മറ്റു ക്ലിനിക്കുകൾ അതീവ രഹസ്യ സ്വഭാവത്തിലേക്ക് ചേലാകർമ്മത്തെ മാറ്റുകയും, ഒരുപക്ഷേ ആവശ്യക്കാർ ഒസ്സാതികളുടെ സഹായം തേടുകയും ചെയ്യും. DMO അഥവാ നിയമപാലകരുടെ സഹായത്തോടെ ചെയ്യേണ്ടിയിരുന്ന ഒരു പ്രവർത്തി സ്വന്തം കൈകളിലെടുത്തതു വഴി കൂടുതൽ തെളിവുകളും വിവരങ്ങളും ശേഖരിക്കാമായിരുന്ന ഒരു വഴി തടഞ്ഞു.

ചെയ്തവരെ കാണിക്കൂ, ചെയ്ത വിഭാഗത്തെ കാണിക്കൂ എന്നും പറഞ്ഞ് ഒരു പാട് നിലവിളി ശബ്ദങ്ങളും ഇതിനിടയില്‍ കേട്ടിരുന്നു. പ്രമുഖ മതനേതാക്കന്മാരുടെ ഇതിനെതിരായുള്ള ബൈറ്റ്സും. മതം ഇതിനു യാതൊരു വിധത്തിലുള്ള ക്രെഡിബിലിറ്റിയും നൽകുന്നില്ല എന്ന ഉറപ്പ് ഒരു വലിയ സമൂഹത്തെ തന്നെ ഇതിനെതിരെ ജാഗരൂകരാകാൻ സഹായിക്കും.

ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ചർച്ചകളും വാഗ്വാദങ്ങളും നടക്കുകയും ഇപ്പോഴും നടക്കുകയും ചെയ്യുന്നുണ്ട്. പിടിച്ചതിനേക്കാൾ വലുതാണ് അളയിൽ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. പെൺസുന്നത്ത് ആധികാരികമാണെന്നും, ഇസ്‌ലാമിൽ നിർബന്ധമാണെന്നും, അതിനെതിരെ സംസാരിച്ച മതനേതാക്കളെ വിമർശിച്ചും ആക്ഷേപിച്ചും, അവരിട്ട പോസ്റ്റുകൾ പിൻവലിപ്പിച്ചും, ‘തെളിവുകൾ’ നിരത്തിയും ഇതിനൊക്കെ ലൈക്കും ഷെയറും ചെയ്ത് ഒരു വലിയ വിഭാഗം തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ ഒരു ‘മതപണ്ഡിതൻ’ മാണിയൂർ അബ്ദുൽഖാദിർ അൽഖാസിമി എന്ന ദേഹം ഒരു ഫത്വയും ഇറക്കി: “ചേലാകർമ്മം ചെയ്യപ്പെടാത്തവരായി ജനിച്ച സ്ത്രീക്കും പുരുഷനും ചേലാകർമ്മം നിർബന്ധമാണ്” എന്ന മുഖവുരയോട് കൂടി. നാട്ടിലെ അറിയപ്പെടുന്ന വലിയ പണ്ഡിതനല്ലെങ്കിലും ഇവരുടെ ചുറ്റുവട്ടത്തും മഹല്ലുകളിലും ജോലി ചെയ്യുന്ന മതസ്ഥാപനങ്ങളിലും ഇവർക്കുള്ള അധികാരവും സ്വാധീനശക്തിയും നിസ്സാരമാക്കാവുന്നതാണെന്ന് തോന്നുന്നില്ല.

"</p

സാമൂഹിക ഒറ്റപ്പെടുത്തലിനെ പേടിച്ചും ദൈവ പ്രീതിക്കുള്ള ആഗ്രഹവും തമ്മിലുള്ള വടംവലിയിൽ അതീവരഹസ്യമായുമുള്ള ഒന്നായി ഇത് തുടരുമെന്ന് ഭയക്കേണ്ടിയിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഐസിബി

ഐസിബി

മലബാറിലെ ഒരു നിറഞ്ഞ കുടുംബത്തില്‍ ജനിച്ചു. വിദ്യാഭ്യാസവും വളര്‍ച്ചയും മലബാറ് തന്നെ നല്കി. ഫംഗ്ഷണല്‍ ഇംഗ്ളീഷില്‍ ബിരുദവും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്ത ബിരുദവും. ക്ളിനിക്കല്‍ സൈക്കോളജിസ്റ്റായി മംഗലാപുരത്തും, ക്രിമിനല്‍ സൈക്കോളജിസ്റ്റായി കോഴിക്കോടും വിയ്യൂരും ജയിലുകളില്‍ പ്രവര്‍ത്തന ചരിത്രം. ഒരു പാട് കൊലയും, കളവും, ബലാത്സംഗവും കേട്ട് മനസ്സ് മരവിച്ചപ്പോള്‍ അഹിംസയാവാം ഇനി എന്ന തീരുമാനത്തില്‍ ഗ്രീന്‍പീസ് എന്ന ലോകസംഘടനയില്‍ സമരങ്ങളും അറസ്റ്റും പ്രതിഷേധങ്ങളും ആയി കുറച്ചു കാലം. ഇനി കുറച്ചു കാലം വെറുതെ ഇരിക്കണം, യാത്രിക്കണം, തിന്നണം, എഴുതണം, ശൂന്യതയിലേക്ക് നോക്കി ചിരിക്കണം എന്ന് തീരുമാനിച്ചു ഇപ്പോള്‍ ജോലിയും കൂലിയും ഇല്ലാതെ തോന്നിയത് പോലെ തോന്നിയ സമയത്ത് ചെയ്യുന്നു. വിവാഹിത. ഭര്‍ത്താവ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍. മകന്‍ ആദം. ഒരുപാട് ആളുകളും പാചകവും 'വര്‍ത്താനവും' തിങ്ങി പാര്‍ത്ത ഒരു മലബാര്‍ കുടുംബത്തില്‍ ജനിച്ചു. അത് കൊണ്ട് തന്നെ ജനങ്ങളും, ഭക്ഷണവും, കേട്ടുകേള്‍വികളും, അടക്കം പറച്ചിലുകളും പ്രിയപെട്ടതായി മാറി. വളര്‍ന്നപ്പോള്‍ ഈ പ്രിയങ്ങള്‍ക്ക് ശാഖകള്‍ നല്കി പ്രിയങ്ങള്‍ സംസ്‌കാരത്തോടും, ഭാഷാശൈലികളോടും, ചടങ്ങുകളോടും, പുതുമകളോടും ആയി മാറി. വീണ്ടും വളര്‍ന്നപ്പോള്‍ മേല്‍പ്പറഞ്ഞ പ്രിയങ്ങളെ കൂട്ടിയിണക്കുന്ന യാത്രകളായി പ്രിയം.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍