1882-ലാണ് സഗ്റദാ ഫാമിലിയ ബസിലിക്കയുടെ ആദ്യ ശിലാസ്ഥാപനം നടക്കുന്നത്
137 വര്‍ഷം പഴക്കമുള്ള പണിതീരാത്ത ബാഴ്സലോണയിലെ പള്ളിക്ക് ഒടുവില്‍ നിര്‍മ്മാണാനുമതി നല്‍കി. പ്രശസ്ത വാസ്തുശില്പി ആന്റണി ഗൗഡി രൂപകല്പന ചെയ്തതാണ് പ്രസിദ്ധമായ സഗ്റദാ ഫാമിലിയ ബസിലിക്ക. ഇപ്പോഴുള്ള നിർമ്മാതാക്കള്‍ക്ക് 2026-വരെ സാധുതയുള്ള ലൈസൻസാണ് നൽകിയിട്ടുള്ളത്. റോമൻ കത്തോലിക്ക പള്ളിയുടെ പ്രധാന ഗോപുരങ്ങളടക്കം പൂര്‍ത്തിയാക്കാന്‍ ഈ സമയം ധാരാളമാണെന്നാണ് നിര്‍മ്മാതാക്കള്‍ കരുതുന്നത്.
1882-ലാണ് ബസിലിക്കയുടെ ആദ്യ ശിലാസ്ഥാപനം നടക്കുന്നത്. പക്ഷെ, ബിൽഡിംഗ് പെർമിറ്റ് അനുവദിക്കണമെന്ന അപേക്ഷ നല്‍കിയത് 1885-ലാണെന്നും പെര്‍മിറ്റ് അനുവദിച്ചോ ഇല്ലയോ എന്നതിന് തെളിവുകളൊന്നും ഇല്ലെന്നും അധികൃതര്‍ പറയുന്നു. കരാര്‍ ഫീസായി 4.6 മില്ല്യന്‍ യൂറോയാണ് നിര്‍മ്മാതാക്കള്‍ നല്‍കിയത്. എല്ലാ വർഷവും ഒരു ബസിലിക്ക കത്തീഡ്രലിന്‍റെ വലിപ്പത്തിലുള്ള പള്ളിയിലേക്ക് 4.5 മില്ല്യൻ സന്ദർശകരാണ് വരുന്നത്. ഒരാള്‍ക്ക് 17-മുതല്‍ 36 യൂറോ വരെയാണ് പ്രവേശന ഫീസ്.
നടുവിലെ ഗോപുരത്തിന്‍റെ പണി പൂര്‍ത്തിയാകുന്നതോടെ യൂറോപ്പിലെ ഏറ്റവും ഉയരംകൂടിയ ആരാധനാലയമായി സഗ്റദാ ഫാമിലിയ ബസിലിക്ക മാറും. 172.5 മീറ്ററിൽ (566 അടി) ഉയരമാണ് പ്രതീക്ഷിക്കുന്നത്.
ഗൗഡി രൂപകല്പന ചെയ്ത കെട്ടിടങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ബാഴ്സലോണയിലാണ്. അദ്ദേഹത്തിന്‍റെ ശില്പവൈഭവം ഇന്നും വാസ്തുശില്‍പ്പികളെ സ്വാധീനിക്കുന്ന ഘടകമാണ്. 1926-ൽ ഗൗഡി അന്തരിച്ചു. ആ പള്ളിയുടെ പരിസരത്തുതന്നെ അദ്ദേഹത്തെ അടക്കംചെയ്തു. അദ്ദേഹത്തിന്‍റെ പ്ലാന്‍ അനുസരിച്ചുതന്നെയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങുന്നത്.
Read More: കാന്തല്ലൂരിലെ ആദിവാസി കുട്ടികള്‍ക്ക് പഠിക്കാനാഗ്രഹമുണ്ട്; പക്ഷേ, സര്‍ക്കാര്‍ കൂടെ നില്‍ക്കണം