പ്രണയം നിരസിച്ചതിന്റെ പേരില്‍ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്നു പറഞ്ഞതിന് പെണ്‍കുട്ടികളെ, സ്ത്രീകളെ നടുറോഡില്‍ ഇട്ടും വീടിനുള്ളില്‍ കയറിയും വെട്ടിയും കത്തിച്ചും കൊല്ലുന്ന കാടത്തം മലയാളിക്കിടയില്‍ സാധാരണമാവുകയാണ്
പാര്‍വതി തിരുവോത്ത് പ്രധാനകഥാപാത്രമായി വന്ന ഉയരെ, ഈയടുത്ത കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചലച്ചിത്രമായിരുന്നു. ഉയരങ്ങളില്‍ എത്താന്‍ കൊതിച്ച്, അതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരുന്ന ഒരു പെണ്‍കുട്ടിയെ, പ്രണയത്തില്‍ നിന്നും പിന്മാറിയതിന്റെ വിദ്വേഷത്തില്‍ കാമുകന്‍ ആസിഡ് മുഖത്തൊഴിച്ച് പ്രതികാരം തീര്‍ക്കുന്നു. ജീവിതം തകര്‍ന്നെന്ന ഘട്ടത്തില്‍ നിന്നും ഉള്‍ക്കരുത്തിന്റെ ബലം കൊണ്ട് അവള്‍ താന്‍ ആഗ്രഹിച്ച ഉയരത്തില്‍ തന്നെയെത്തുന്നു. ഉയരെ സാങ്കല്‍പ്പിക കഥയായിരുന്നില്ല, ആ സിനിമയ്ക്ക് അടിസ്ഥാനമാകുന്ന പല സംഭവങ്ങളും നടന്നവയാണ്. അതുകൊണ്ടാണ് ചലച്ചിത്രത്തിന് അപ്പുറം അതൊരു സാമൂഹിക വിഷയമായി ചര്‍ച്ച ചെയ്യപ്പെട്ടതും.
ഉയരെയിലെ പല്ലവിയെ പോലെ ലോകത്ത് നിരവധി പെണ്‍കുട്ടികളുണ്ട്. പക്ഷേ, അവരില്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമെ സിനിമയിലെ നായികയോട് സാമ്യമുള്ളൂ. ഭൂരിഭാഗവും അപ്രതീക്ഷിതമായി തങ്ങളില്‍ വന്നു വീണ തീ നാളത്തിലോ, മുഖത്ത് പടര്‍ന്ന ആസിഡിലോ, ശരീരത്തിലേക്ക് ആഴ്ന്നിറങ്ങിയ ആയുധത്തിന്റെ മൂര്‍ച്ചയിലോ തോറ്റുപോയവരാണ്. അ്ങ്ങനെ തോറ്റുപോകുന്നവരുടെ, തോല്‍പ്പിക്കപ്പെടുന്നവരുടെ എണ്ണം നമ്മുടെയീ കേരളത്തിലും ദിനംപ്രതിയെന്നോണം കൂടുകയാണ്.
പ്രണയം നിരസിച്ചതിന്റെ പേരില്‍ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്നു പറഞ്ഞതിന് പെണ്‍കുട്ടികളെ, സ്ത്രീകളെ നടുറോഡില്‍ ഇട്ടും വീടിനുള്ളില്‍ കയറിയും വെട്ടിയും കത്തിച്ചും കൊല്ലുന്ന കാടത്തം മലയാളിക്കിടയില്‍ സാധാരണമാവുകയാണ്. തിരുവനന്തപുരത്ത് എസ്എടി ആശുപത്രിയിലെ നഴ്‌സായ 32 കാരിയെ വാളുകൊണ്ടു വെട്ടിക്കൊല്ലാന്‍ ശ്രമിച്ച വാര്‍ത്ത കൂടി കേള്‍ക്കുമ്പോള്‍ ഇങ്ങനെയൊരു പ്രസ്താവന വെറുമൊരു ആരോപണം മാത്രമെന്ന് പറയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? കഴിഞ്ഞ രണ്ടു മാസങ്ങളിലായി കേരളത്തെ നടുക്കിയ രണ്ടു ക്രൂരകൊലപാതകങ്ങളായിരുന്നു തിരുവല്ലയിലും തൃശൂരിലും നടന്നത്. ആ രണ്ട് കൊലപാതകങ്ങളുടെയും കാരണം തന്നെയായിരുന്നു തിരുവനന്തപുരത്ത് വെള്ളിയാഴ്ച്ച നടന്ന കൊലപാതകശ്രമത്തിനും പിന്നിലും; പ്രണയം നിരസിച്ചു!
നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്ന പ്രണയവും വൈവാഹിക ജീവിതവും. അവിടെ തിരിച്ചിടിയുണ്ടായാല്‍, തന്റെ ആഗ്രഹം നിഷേധിച്ചവളെ ക്രൂരമായി കൊലപ്പെടുത്തുന്ന ക്രൂരത; വിദ്യാര്‍ത്ഥികള്‍ തൊട്ട് മധ്യവയസ്‌കര്‍ വരെ പ്രയോഗിക്കുന്ന ഈ ക്രൂരത തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ് കേരളത്തില്‍. എന്തുകൊണ്ട് മലയാളി പുരുഷബോധം ഇത്രമേല്‍ അധപതിച്ചു എന്നു ചോദ്യത്തിന് നാം ഉത്തരം തേടുന്നേയില്ല. ഒരോ സംഭവവും ഒറ്റപ്പെട്ടത് എന്ന നിലയില്‍ കണ്ട് കൈയൊഴിയുമ്പോഴാണ് ഇവിടെ ഓരോരോ പെണ്‍ശരീരങ്ങളായി വെട്ടിയറക്കപ്പെട്ടും കത്തിക്കരിഞ്ഞും നമുക്ക് മുന്നിലേക്ക് വന്നു വീഴുന്നത്.
തിരുവല്ലയില്‍ നടുറോഡില്‍ വച്ച് കവിത എന്ന പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലായിരുന്നു. ആ സംഭവം നടന്ന് 13 ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് തൃശൂരിലും സമാനമായ കൊല നടന്നതെന്നത്. മാര്‍ച്ച് പതിമൂന്നാം തീയതി രാവിലെയാണ് തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച് കവിതയെ കുമ്പനാട് സ്വദേശിയായ അജിന്‍ റെജി മാത്യൂസ് എന്നയാള്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുന്നത്. തിരുവല്ലയിലെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റേഡിയോളജി കോഴ്സ് പഠിച്ചുകൊണ്ടിരുന്ന കവിത ക്ലാസ്സിലേക്കു പോകും വഴിയാണ് അജിന്‍ ആക്രമിച്ചത്. വഴിയരികില്‍ തടഞ്ഞു നിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം, ആളുകള്‍ക്ക് കാര്യം മനസ്സിലാകുന്നതിനു മുന്നേ തന്നെ തലവഴി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ആദ്യം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പിന്നീട് എറണാകുളം മെഡിക്കല്‍ സെന്ററിലും എത്തിച്ച പെണ്‍കുട്ടി ഒമ്പതു ദിവസത്തോളമാണ് ഗുരുതരാവസ്ഥയില്‍ മരണത്തോട് മല്ലിട്ടു കഴിഞ്ഞത്. ഒടുവില്‍ മാര്‍ച്ച് 20 ന് വൈകീട്ട് ആറു മണിയോടെ മരണത്തിനു കീഴടങ്ങി. തിരുവല്ലയിലെ സംഭവത്തിന്റെ ആവര്‍ത്തനം പോലെയാണ് തൃശൂരില്‍ ബിടെക് വിദ്യാര്‍ത്ഥിനി കൊല്ലപ്പെടുന്നതും. വിവാഹ തീരുമാനത്തില്‍ നിന്നും പിന്മാറിയെന്നാരോപിച്ചാണ് നിധീഷ് എന്ന ചെറുപ്പക്കാരന്‍ വീടിനകത്ത് ചെന്ന് കുത്തി വീഴ്ത്തിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊന്നത്.
തിരുവല്ലയിലെയും തൃശൂരിലെയും പ്രതികളായ അജിനും നിധീഷും പെട്ടെന്നുണ്ടായ വൈകാരികക്ഷോഭത്തില്‍ കൊല നടത്തുകയായിരുന്നില്ല. കൊല്ലണമെന്ന്, അതും ഏറ്റവും ക്രൂരമായി തന്നെ കൊല്ലണമെന്നു തീരുമാനിച്ച് ഉറപ്പിച്ച് അതിനുവേണ്ട ഒരുക്കങ്ങള്‍ നടത്തി തന്നെയാണ് രണ്ടു പെണ്‍കുട്ടികളെയും കൊന്നത്. അജിന്‍ കവിതയെ കാത്തു നിന്നത് പെട്രോള്‍ നിറച്ച കുപ്പിയും കത്തിയും കയറുമൊക്കെയായിട്ടാണ്. രക്ഷപ്പെടരുത് എന്ന് ഉറപ്പിക്കാനാണ് ആദ്യം കത്തികൊണ്ട് കുത്തിയത്. പിന്നീടാണ് തലവഴി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുന്നത്. ഏതുരീതിയിലാണെങ്കിലും മരണം ഉറപ്പുവരുത്തണമെന്ന ലക്ഷ്യത്തോടെ. തൃശൂരിലെ കൊലയാളിയും തീരുമാനിച്ച് ഉറപ്പിച്ചിരുന്നത് നീതുവിന്റെ മരണം തന്നെയായിരുന്നു. കത്തികൊണ്ട് ആദ്യം കഴുത്തിലും പിന്നെ വയറിലും കുത്തിയശേഷമാണ് ദേഹം മുഴുവന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ആസൂത്രിതമായ കൊലപാതകങ്ങള്‍.
ഈ രണ്ടു സംഭവത്തിലും പ്രതികള്‍ തങ്ങളുടെ പക തീര്‍ത്തപ്പോള്‍, ജീവിതത്തേയും കുടുംബത്തേയും കുറിച്ച് ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടിരുന്ന രണ്ട് പെണ്‍കുട്ടികളാണ് എന്നന്നേക്കുമായി തോല്‍പ്പിക്കപ്പെട്ടത്. അതാണ് പറഞ്ഞത്, ഉയരെയിലെ പല്ലവിയെ പോലെ ആകുന്നില്ല എല്ലാ ഇരകളുമെന്ന്.
പ്ലസ് ടു പഠനകാലത്ത് തങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നുവെന്നും പിന്നീട് പെണ്‍കുട്ടി ആ ബന്ധത്തില്‍ നിന്നും പിന്മാറിയതാണ് കവിതയെ കൊല്ലാനുള്ള കാരണമായി പ്രതി പറയുന്നത്. എന്നാല്‍, ഒരു സാധാരണ കുടുംബത്തിലെ അംഗമായിരുന്ന കവിത പഠനത്തിന് മുന്‍ഗണന കൊടുത്ത് ഒരു ജോലി ലക്ഷ്യം വച്ച് ജീവിക്കുകയായിരുന്നു. മാതാപിതാക്കളെ സംരക്ഷിക്കുകയായിരുന്നു അവള്‍ക്ക് പ്രധാനം. എന്നാല്‍ അതൊന്നും മനസിലാക്കാതെ അവളെ ഏറ്റവും ക്രൂരമായി ഇല്ലാതാക്കുകയാണ് പ്രതി ചെയ്തത്. അമ്മ നേരത്തെ മരിച്ചു പോയ, അച്ഛന്‍ ഉപേക്ഷിച്ചു പോയ കുട്ടിയായിരുന്നു തൃശൂരിലെ നീതു. അമ്മൂമ്മയുടെ സംരക്ഷണയിലാണ് അവള്‍ വളര്‍ന്നത്. ബിടെക് പൂര്‍ത്തിയാക്കി ഒരു നല്ല ജോലി സമ്പാദിച്ച് ജീവിതത്തില്‍ മുന്നേറാന്‍ ആഗ്രഹിച്ചിരുന്നവള്‍. പ്രതിയായ നിധീഷുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണെന്നും പറയുന്നുണ്ട്. എന്നാല്‍ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതോടെ നിധീഷ് പെണ്‍കുട്ടിയെ കൊല്ലുകയായിരുന്നു.
പ്രണയത്തിലോ വിവാഹത്തിലോ പെണ്‍കുട്ടികള്‍ക്ക് യാതൊരു വിധ നിര്‍ണയാവകാശങ്ങളുമില്ലെന്ന ആണ്‍കോയ്മയാണ് ഇവിടെ രണ്ടിടത്തും പ്രകടമാക്കിയത്. പ്രണയം സ്വീകരിക്കാതിരുന്നാല്‍, മതിയാക്കിയാല്‍, വിവാഹത്തിനു താത്പര്യമില്ലെന്നു പറഞ്ഞാല്‍ പെണ്‍കുട്ടി ചതി ചെയ്‌തെന്നാണ് കുറ്റമാരോപിക്കുന്നത്. ആ കുറ്റത്തിനുള്ള ശിക്ഷയാണ് ഈ ക്രൂരമായ കൊലപാതകങ്ങള്‍. ആലോചിക്കണം, വിദ്യാഭ്യാസത്തിലും സാമൂഹികോന്നമനത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്നൊരു സംസ്ഥാനത്താണ് ഇതൊക്കെ നടക്കുന്നത്.
മേല്‍പ്പറഞ്ഞ രണ്ടു സംഭവങ്ങളോടും സമാനമായ അരുംകൊലയായിരുന്നു 2017 ഫെബ്രുവരി ഒന്നിന് കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കഷന്‍ ക്ലാസ് മുറിയില്‍ 21കാരിയെ ചുട്ടുകൊന്നതും. നാലാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥി ലക്ഷ്മിയായിരുന്നു ആ ദാരുണ സംഭവത്തിലെ ഇര. പ്രണയപരാജയത്തില്‍ ക്ഷുഭിതനായ ആദര്‍ശ് എന്ന 25 കാരന് ചെയ്ത ക്രൂരത. അതേ സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്ന ആദര്‍ശ് ലക്ഷ്മി തന്റെ പ്രണയം നിരസിച്ചതിന്റെ വാശിയിലാണ് ക്ലാസ് മുറിയിലേക്ക് പെട്രോളുമായി കടന്നെത്തിയത്. പെട്രോള്‍ ലക്ഷ്മിയുടെ ശരീരത്തിലേക്ക് ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. ഇവിടെയെല്ലാം നടന്നിരിക്കുന്നത് പ്രണയ്ത്തിന്റെ പേരിലുള്ള പ്രതികാരമല്ല, പെണ്ണിന്റെ സ്വാതന്ത്ര്യത്തിന്റെ, ചിന്തയുടെ, യുക്തിയുടെ മേല്‍ ആണിനു തോന്നുന്ന വെറുപ്പാണ്. തന്നെ അനുസരിക്കാത്ത പെണ്ണ് കൊല്ലപ്പെടണം എന്നു ചിന്തിക്കുന്ന ഏകാധിപത്യബോധമാണ് ഓരോ പ്രതികളിലുമുണ്ടായിരുന്നത്.
ഉദ്ദാഹരണങ്ങള്‍ ഇനിയും പറയാം; പത്തനംതിട്ട കടമനിട്ട സ്വദേശി 17 കാരിയെ വീട്ടില്‍ കയറി കത്തിച്ചതും മറ്റൊന്നിന്റെയും പേരിലായിരുന്നില്ല. പ്രണയം നിരസിച്ചു എന്നതു തന്നെ കാരണം. 2017 ജൂലൈ 14 ന് പെണ്‍കുട്ടിയെ വീട്ടില്‍ കയറിയാണ് പ്രതി പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. എട്ടുദിവസങ്ങള്‍ വേദന തിന്ന് മരണത്തോട് മല്ലടിച്ചിട്ട് ജൂലൈ 22 ന് ആ പെണ്‍കുട്ടിയും പോയി.
പ്രണയം നിരസിച്ചതിന്റെ പേരില്‍ അല്ലെങ്കിലും തൃശൂര്‍ ചെങ്ങാലൂരില്‍ ജീതു എന്ന യുവതിയും ആള്‍ക്കൂട്ടത്തിനു നടുവില്‍ വച്ചാണ് തീ കൊളുത്തപ്പെട്ടത്. പ്രതി ഭര്‍ത്താവും. മറ്റൊരാളുമായി സൗഹൃദം ഉണ്ടെന്നാരോപിച്ചായിരുന്നു ഭര്‍ത്താവായ വിരാജ് ജീതുവിനെ പെട്രോള്‍ ഒഴിച്ചു കത്തിച്ചത്. ജീവിക്കാന്‍ അര്‍ഹതിയില്ലെന്നു കുറ്റം വിധിച്ചിട്ടായിരുന്നു പഞ്ചായത്തംഗം ഉള്‍പ്പെടെ നാട്ടുകാര്‍ക്കിടയില്‍ വച്ച് വിരാജ് അങ്ങനെയൊരു ക്രൂരത ചെയ്തത്. കുടുംബശ്രീയുടെ കണക്കുകള്‍ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു ഓട്ടോയില്‍ വന്നിറങ്ങിയ വിരാജ് ജീതുവിനെ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നത്. ചുറ്റും ആളുകള്‍ ഉണ്ടായിട്ടുപോലും ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എല്ലാവരുടെയും മുന്നില്‍ കിടന്ന് ആ പെണ്‍കുട്ടി വെന്തുമരിച്ചു.
കത്തിച്ചു മാത്രമല്ല, കുത്തിയും കൊന്നു തള്ളിയിട്ടുണ്ട് പെണ്‍കുട്ടികളെ ഇതുപോലെ. പ്രണയം നിരസിച്ചത് തന്നെ മുഖ്യകാരണം. 2018 സെപ്തംബറില്‍ തിരൂരില്‍ 15 വയസ് മാത്രമുള്ള പെണ്‍കുട്ടിയെയാണ് ബംഗാള്‍ സ്വദേശിയായ യുവാവ് വീട്ടില്‍ കടന്നു ചെന്ന് കുത്തി കൊലപ്പെടുത്തിയത്. പെണ്‍കുട്ടി തന്റെ പ്രണയം നിരസിച്ചതാണ് കാരണമെന്നു പ്രതിയുടെ കുറ്റസമ്മതം. കാസറഗോഡ് സുള്ളിയില്‍ പ്രണയം നിരസിച്ചെന്ന പേരില്‍ പെണ്‍കുട്ടിക്ക് ജീവന്‍ പോയത് കോളേജില്‍ വച്ചായിരുന്നു. 2018 ഫെബ്രുവരിയിലായിരുന്നു ആ സംഭവം. കാമ്പസില്‍ കടന്നു ചെന്നു നടത്തിയ കൊല.
മരണത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു പോന്നവരുമുണ്ട്. തിരുവനന്തപുരത്തെ പുഷ്പലതയെ പോലെ. കൊല്ലാതെ വിട്ടതല്ല, പ്രതിക്ക് അതിനു കഴിയാതെ പോയതുകൊണ്ട് മാത്രം രക്ഷപ്പെട്ടവരാണിവര്‍. തിരുവനന്തപുരത്ത് പ്രതി നിധിന്‍ വാളുകൊണ്ട് വെട്ടിയത് പുഷ്പലതയുടെ തലയ്ക്ക് നോക്കിയായിരുന്നു. കൊല്ലാന്‍ വേണ്ടി തന്നെയാണ് നിധിന്‍ ആക്രമിച്ചതെന്നു പൊലീസ് പറയുന്നുണ്ട്. പുഷ്പലതയുടെ തലയില്‍ ആഴത്തില്‍ മുറിവുണ്ട്. ചെവി അറ്റുതൂങ്ങിപ്പോയി. അവരുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. 2017 മാര്‍ച്ചില്‍ തൃപ്പൂണിത്തുറ ഉദയംപേരൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ അമ്പിളിയെ വെട്ടി വീഴ്ത്തിയതും കൊല്ലാന്‍ ഉദ്ദേശിച്ചു തന്നെയായിരുന്നു. കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങും വഴിയാണ് അമ്പിളിയെ പ്രതിയായ അമല്‍ വാക്കത്തി കൊണ്ട് വെട്ടുന്നത്. പ്രദേശവാസികളാണ് പ്രതിയും പെണ്‍കുട്ടിയും. വീട്ടിലേക്കുള്ള വഴിയില്‍ കാത്തു നിന്നാണ് അമല്‍ അമ്പിളിയെ വെട്ടി വീഴ്ത്തിയത്. പിന്നാലെ നടന്ന് ശല്യപ്പെടുത്തിയതിന് പൊലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരമായിരുന്നു അമല്‍ ചെയ്തത്. കൊച്ചി കലൂരില്‍ കോതമംഗലം സ്വദേശിയായ പെണ്‍കുട്ടക്കു നേരെ യുവാവ് പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് കൊലപാതകശ്രമം നടത്തിയത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലായിരുന്നു. തൃശൂര്‍ മാളയില്‍ പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ മുഖം ബ്ലേഡുകൊണ്ട് കീറിമുറിക്കുകയായിരുന്നു. അതിലും ക്രൂരവും നടക്കുന്നതുമായ സംഭവമാണ് തൃശൂര്‍ പുന്നയൂര്‍കുളത്ത് നടന്നത്. പ്രണയം നിരസിച്ച പെണ്‍കുട്ടിയെ അടക്കം വീട്ടില്‍ പൂട്ടിയിട്ട് വീടിനു തീവച്ചു. കുന്നംകുളത്താകട്ടെ പ്രണയം നിരസിച്ച പെണ്‍കുട്ടി നടന്നു പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി കുത്തി വീഴ്ത്തി. ഈ പെണ്‍കുട്ടികളൊക്കെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവരാണ്. കാരണം, പ്രതികളെല്ലാം തന്നെ നടത്തിയ കുറ്റസമ്മതങ്ങളില്‍ പറയുന്നത് കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെ ചെയ്തതാണെന്നാണ്. ഇനിയുമുണ്ട് പെണ്‍കുട്ടിള്‍ക്കെതിരേയുള്ള അക്രമണത്തിന്റെ വിവരങ്ങള്‍. ഇവരില്‍ ജീവന്‍ നഷ്ടപ്പെടാത്തവരില്‍ എത്രപേര്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ട്.
സിനിമപോലെയല്ല, ജീവിതം. അതുകൊണ്ട് ഉയരെ കണ്ട് കൈയിടിച്ചവരും വികാരം കൊണ്ടവരുമെല്ലാം തീരുമാനിക്കേണ്ടത് ഇനിയുമിവിടെ പ്രതികാര കൊലയുടെ ഇരയായി ഒരു പെണ്‍കുട്ടി കൂടി മരിച്ചു വീഴാതിരിക്കാന്‍ എന്തു ചെയ്യണമെന്നതിനെ കുറിച്ചാകണം.