UPDATES

ഓഫ് ബീറ്റ്

സ്വവര്‍ഗാനുരാഗികളെ എങ്ങനെ തിരിച്ചറിയാം; മലേഷ്യന്‍ പത്രത്തിനെതിരേ പ്രതിഷേധം

മലേഷ്യയില്‍ സ്വവര്‍ഗ്ഗ ലൈംഗികത 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്

സ്വവര്‍ഗാനുരാഗികളെ തിരിച്ചറിയാനുള്ള ലക്ഷണങ്ങള്‍ പ്രസിദ്ധീകരിച്ച് മലേഷ്യന്‍ പത്രം. സിനാര്‍ ഹരിയാന്‍ എന്ന പത്രത്തില്‍ വന്ന ലേഖനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

LGBTQ സമുദായത്തിലുള്ള മനുഷ്യരുടെ പ്രത്യേക ലക്ഷണങ്ങളെയാണ് ലേഖനം അക്കമിട്ട് നിരത്തുന്നത്. ഗേ ആയിട്ടുള്ളവരെ എളുപ്പത്തില്‍ തിരിച്ചറിയാം. അവര്‍ക്ക് താടിയോട് വലിയ താത്പര്യമായിരിക്കും. സ്ഥിരമായി ജിമ്മില്‍ പോകും. വ്യായാമം ചെയ്യാനല്ല, മറ്റ് പുരുഷന്‍മാരെ കാണാന്‍. ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ ധരിക്കുകയും സൗന്ദര്യമുള്ള പുരുഷന്‍മാരെ കണ്ടാല്‍ കണ്ണ് മിന്നുകയും ചെയ്യും; ലേഖനം പറയുന്നു.

പുരുഷന്‍മാരെ ഇടിച്ചു താഴ്ത്തി സംസാരിക്കുന്നവരും, പരസ്പരം കെട്ടിപ്പിടിക്കാന്‍ ഇഷ്ടമുള്ളവരും കൈ കോര്‍ത്ത് നടക്കുന്നവരും ലെസ്ബിയന്‍ ആണെന്നും പത്രത്തിന്റെ കണ്ടെത്തലായുണ്ട്.

മലേഷ്യയില്‍ സ്വവര്‍ഗ്ഗ ലൈംഗികത 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. LGBTQ ആണെന്ന സംശയത്തിന്റെ പുറത്ത് നിരവധി സ്ത്രീ പുരുഷന്‍മാര്‍ കൊല്ലപ്പെടുന്ന സാഹചര്യവുമുണ്ട്. ഇതിനെല്ലാം എതിരെ നിരവധി കാംപയിനുകള്‍ നടന്ന് കൊണ്ടിരിക്കെയാണ് രാജ്യത്തെ പ്രമുഖ പത്രത്തിന്റെ ഈ നടപടി.

കഴിഞ്ഞ വര്‍ഷം 18 കാരനായ ഒരു വിദ്യാര്‍ത്ഥിയെ ഗേ ആണെന്നാരോപിച്ച് സഹപാഠികള്‍ മര്‍ദ്ദിച്ച് കത്തിച്ചിരുന്നു. സമീറ കൃഷ്ണനെന്ന ട്രാന്‍സ് ജെന്‍ഡറിനു നേരെ കത്തിക്കുത്തും, വെടി വെയ്പ്പുമുണ്ടായി.

മലേഷ്യയിലെ മുഖ്യധാര രാഷ്ട്രീയത്തിലും സംസ്‌കാരത്തിലും യാഥാസ്ഥിതിക ഇസ്ലാമിന് വലിയ സ്വാധീനമാണുള്ളത്. LGBTQ സമുദായത്തോടുള്ള മാധ്യമങ്ങളുടെ വിദ്വേഷത്തിന് അതൊരു കാരണമാണെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സിനാര്‍ ഹരിയാനില്‍ വന്ന ലേഖനത്തോടൊപ്പമുള്ള ഹനഫിയ മാലിക്കിന്റെ അഭിമുഖത്തിലും സ്വവര്‍ഗ്ഗലൈംഗികതയുടെ വ്യാപനം തടയാനുള്ള ആഹ്വാനമാണ്.

സര്‍ക്കാര്‍ തലത്തിലും സ്വവര്‍ഗ ലൈംഗികതയെ എതിര്‍ക്കുന്ന നിരവധി നടപടികള്‍ ഉണ്ടാകുന്നുണ്ട്. LGBTQ ആകുന്നതിന്റെ അനന്തര ഫലങ്ങളും തടയാനുള്ള മാര്‍ഗ്ഗങ്ങളും വിഷയമാക്കി കൊണ്ടാണ് രാജ്യത്തെ ആരോഗ്യ മന്ത്രാലയം യുവാക്കള്‍ക്കായി വീഡിയോ നിര്‍മാണ മത്സരം നടത്തിയത്.

ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ തന്നെ ‘എന്ത് കൊണ്ടാണ് സ്ത്രീകള്‍ ലെസ്ബിയന്‍ ആകുന്നത്’ എന്ന പേരില്‍ ലേഖനം നല്‍കിയിരിക്കുന്നു. സ്ത്രീകള്‍ കരിയറിന് പ്രാധാന്യം നല്‍കുന്നത് കൊണ്ടാണ് ലെസ്ബിയന്‍ ആകുന്നതെന്നാണ് ഈ ലേഖനത്തിലെ പരാമര്‍ശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍