UPDATES

ട്രെന്‍ഡിങ്ങ്

‘എനിക്ക് ഞാനായാല്‍ മതി’ എന്നെഴുതുന്ന എന്റെ പെണ്‍കുട്ടികള്‍

എൻ്റെ മൂക്കുത്തിയിൽ നിന്ന് ആ താളിലേക്കും തിരിച്ചെന്റെ ഉള്ളിലേക്കും ഒരു മിന്നാമിനുങ്ങു വെട്ടം

ഒരു കൂട്ടം വെള്ളാരംകല്ലുകൾ താഴെ വീണു ചിതറുന്നതു പോലെയുണ്ടായിരുന്നു ആ മുറിയിലേക്ക് കയറിയപ്പോൾ. ഊർജ്ജസ്വലരായ ഒരു പറ്റം പെൺകുട്ടികൾ. പിന്നോക്ക വിഭാഗക്കാരായ പെൺകുട്ടികൾക്ക് വേണ്ടി സർക്കാർ നടത്തുന്ന ഒരു റെസിഡൻഷ്യൽ സ്കൂൾ ആണ്. ഒരുപാട് കളികളും കാര്യവും ഉൾപ്പെടുത്തിയ ഒരു മൂന്നു മണിക്കൂർ ഞാൻ തയ്യാറാക്കിവെച്ചിരുന്നു. മിക്കപ്പോഴും എത്ര തയ്യാറെടുപ്പു ചെയ്താലും ആ നിമിഷം വായിൽ നിന്ന് വരുന്ന സരസ്വതിയെ കൂട്ട് പിടിച്ചു പോവുകയാണ് എൻ്റെ രീതി.

ഒമ്പതു മണിക്ക് തുടങ്ങുമെന്ന് മുൻകൂട്ടി അറിയിച്ച പരിപാടിക്ക് ഒമ്പതേകാൽ ആയിട്ടും പതുക്കെ കൂട്ടുകൂടി, കളിപറഞ്ഞു നടന്നു വന്ന കുട്ടികളോട് കോർഡിനേറ്റർ യുവാവ് അകത്തു കയറാൻ ധൃതി കാണിച്ചപ്പോൾ അതിലൊരു മിടുക്കി ഉറക്കെ വിളിച്ചു പറഞ്ഞു, “ഇന്ന് പൌഡർ രണ്ടു കോട്ട് അധികം ഇടാമെന്നു കരുതി, അതാ വൈകിയത്.” കൂടെയുള്ളവരും ശരിവച്ചു ചിരിച്ചു. പതുക്കെ പതുക്കെ കസേരകൾ നിറഞ്ഞു. ഒരു മൂലയിൽ കാത്തു നിന്ന ഞാൻ പതുക്കെ നടുവിലേക്ക് നീങ്ങി. എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കാണിപ്പോൾ. ആ സമയത്തിനുള്ളിൽ തന്നെ അവരിൽ ചിലർ പിറുപിറുക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. എൻ്റെ വസ്ത്രത്തിന്റെ നിറം, ചെരുപ്പ്, മുടി… എന്നെക്കാണാൻ ആരെപ്പോലെയൊക്കെയോ എന്നൊക്കെ അൽപ്പായുസ്സുക്കളായ ചർച്ചകൾ. അടക്കിച്ചിരികൾ, വിടർന്ന കണ്ണുകൾ, കൗതുകം… ആകെ ബഹളം. എല്ലാം കണ്ടു നിന്ന എനിക്ക് ആദ്യം മനസ്സിൽ വന്നത് ഞാൻ ശാന്തമായി, പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. “നിങ്ങളിൽ മിടുക്കികളായവർ ഒന്ന് മുൻപോട്ടു വരിക”. ഇല്ല… ആകെ ശ്മശാനമൂകത. അത് പതുക്കെ അടക്കിപ്പിടിച്ച പിറുപിറുക്കലായി മാറി. പലരുടെയും ചുണ്ടുകൾ തുന്നിക്കൂട്ടിയ മട്ട്. എൻ്റെ ചോദ്യം അസ്‌ഥാനത്തായോ? ഞാനൊന്നു പകച്ചു. ഊർജ്ജഗോളങ്ങൾ ചാടിവരുമെന്ന് പ്രതീക്ഷിച്ചിടത്ത് നിർജീവമായ കുറെ കണ്ണുകൾ.

ഞാൻ ചോദ്യം കുറച്ചുമാറ്റങ്ങളോട് കൂടി ആവർത്തിച്ചു. “ആട്ടെ, നിങ്ങളിൽ സുന്ദരികളൊക്കെ ഓടി വന്നാട്ടെ…” ഇത് പറഞ്ഞതും പുറകിലുള്ള കുറച്ചു പേര് ലേശം ഉറക്കെ തന്നെ പറഞ്ഞു. “അമൃത… അമൃത… പോ…” അത് പിന്നീട് ആർപ്പുവിളിയായി മാറി. അല്പം കഴിഞ്ഞപ്പോൾ മുന്നിലെ കസേരയിൽ ഇരുന്ന മെലിഞ്ഞു കൊലുന്നനെയുള്ള ഇരുനിറക്കാരി അമൃത നാണിച്ച് എഴുന്നേറ്റു വന്നു. ഞാനൊന്നു സദസ്സിലേക്ക് കണ്ണോടിച്ചു. പലതരം മുഖങ്ങൾ. കണ്ണും മൂക്കും എല്ലാം ഉണ്ടെങ്കിലും ഒരു കടലോളം വ്യത്യാസങ്ങൾ. എങ്കിലും അവരിൽ പൊതുവായി ഒന്ന് മാത്രം. ബഹുഭൂരിപക്ഷവും നല്ല കനലിനെ കുളിപ്പിച്ച നിറം. പറഞ്ഞു പഠിപ്പിച്ച സൗന്ദര്യസങ്കല്പങ്ങൾ വച്ച് മിഴിവേറിയ കണ്ണുകളും ഇടതൂർന്ന മുടിയും പാൽ പോലെ പല്ലും ഒക്കെയുള്ള മറ്റു പല കുട്ടികളെയും കണ്ടു. എന്തുകൊണ്ട് അമൃത എന്ന എന്റെ ചോദ്യത്തിന് അറുപതോളം പെൺകുട്ടികൾ നിരന്ന സദസ്സിൽ നിന്ന്, ‘വെളുത്തതുകൊണ്ട്’ എന്ന് ഏക സ്വരത്തിൽ സംശയലേശമന്യേ ഉത്തരം വന്നു. ‘ശരി, അമൃത മിടുക്കിയാണോ?’ എന്ന ചോദ്യത്തിന് അമൃതക്കും ഉത്തരമില്ല.

എന്റെ തല എന്റെ മുടി; അത് വളരുന്നത് നിങ്ങളുടെ പറമ്പിലൊന്നുമല്ലല്ലോ?

ഒരു നിമിഷം ഞാൻ അന്ന് സംസാരിക്കേണ്ട വിഷയം എന്തെന്ന് ചിന്തിച്ചു. സ്വന്തം ശരീരത്തിനെ അറിയുക, സ്നേഹിക്കുക. ഇതൊക്കെ പറയാൻ എളുപ്പമാണെങ്കിലും അവ മനസ്സിലാക്കി കൊടുക്കേണ്ടത്, പിറന്നു വീണ കുലവും വർണ്ണവും വിശ്വാസങ്ങളും വിമർശനാതീതമാണെന്ന് പറഞ്ഞു പഠിപ്പിച്ച, സ്വന്തം ശരീരത്തിന്റെ അളവുകോൽ മറ്റൊരുവന്റെ കയ്യിൽ ആണെന്ന് മനഃപാഠമാക്കിയ ഒരു ലോകത്തിൽ നിന്നുകൊണ്ടാണെന്നുള്ളത് ഏറെ ശ്രമകരമായ ഒരു ദൗത്യമാണെന്ന് തോന്നി. ഞാൻ എന്നിലേക്ക്‌ തിരിഞ്ഞു നോക്കുമ്പോൾ ഏറ്റവും വലിയ പൊളിച്ചെഴുത്തുകളിൽ ഒന്നായി തോന്നുന്നത് എൻ്റെ മൂക്കു തുളച്ചൊരു മൂക്കുത്തി ഇട്ടതാണ്. പൊതുവെ ആഭരണങ്ങളോടും സ്വർണത്തിനോടും താല്പര്യം കുറഞ്ഞ എനിക്ക് ആകെ മോഹം ഒരു മൂക്കുത്തി ഇടാനായിരുന്നു. കൗമാരവും കടന്നു ഏറെ പോയിട്ടും, എൻ്റെ മനസ്സിൽ മറ്റുള്ളവരെ പോലെ ഭംഗിയുള്ള മുടിയില്ലാത്ത, നിരയൊത്ത പല്ലില്ലാത്ത, സഹോദരനെക്കാൾ നിറം കുറഞ്ഞ, മുഖഭംഗി ഇല്ലാത്ത, വീർത്ത മൂക്കുള്ളവൾ എന്ന എൻ്റെ പ്രതിരൂപം തങ്ങി നിന്നു. “അയ്യോ, മോന് കിട്ടിയ ആ നല്ല വെളുത്ത നിറം മകൾക്കു കിട്ടിയില്ല്യാലോ… ആങ്കുട്യോൾക്കെന്തിനാ ഇത്ര നിറം അല്ലെങ്കിലും… കഷ്ട്ടായി” എന്ന് അമ്മയോട് അനുശോചനം അറിയിച്ച ആ സ്ത്രീകളുടെ ഓരോരുത്തരുടെയും മുഖവും, അതു കേട്ട് നിന്ന എട്ടു വയസ്സുകാരിയായ എന്റെ മുഖവും ഒരു സിനിമസ്കോപ്പ് വ്യക്തതയിൽ ഈ മുപ്പതാം വയസ്സിലും കാണാം.

എന്റെ നഗ്നതയെ എനിക്ക് ഭയമില്ല, ശരീരം എന്റെ ദൗര്‍ബല്യവുമല്ല; സദാചാര വേട്ടക്കാര്‍ക്കെതിരെ ചിന്‍സി

അതിലെ തെറ്റിനെ ചോദ്യം ചെയ്യാനുള്ളൊരു കയ്യും പൊങ്ങി വന്നില്ല. പിന്നീടെപ്പഴോ ഇരുപതുകളുടെ ഒടുക്കത്തിൽ ഒരു കൂട്ടം ആളുകളുടെ (കൂടുതലും പുരുഷന്മാർ) ഇടയിൽ എത്തിപ്പെട്ടപ്പോൾ, സ്ത്രീ ആണെന്നോ, രൂപം എന്തെന്നോ നോക്കാതെ കഴിവുകളുടെ അടിസ്‌ഥാനത്തിൽ മാത്രം വിലയിരുത്തപ്പെട്ട നിമിഷങ്ങളില്‍ ഞാൻ എൻ്റെ ഉള്ളിലെ എന്നെ മാറ്റി വരയ്ക്കുകയായിരുന്നു. രൂപവും കടന്ന് മനുഷ്യര്‍ അവരുടെ ഉള്ളിലേക്ക് വളരുമെന്ന് തിരിച്ചറിഞ്ഞ ആ കാലമായിരുന്നു ഞാൻ എഴുതാൻ തുടങ്ങിയത്. വിമര്‍ശനങ്ങള്‍ കൊണ്ടാൽ ഉടനെ വെട്ടിമൂടിവെക്കാൻ പഠിച്ചു വച്ച എനിക്ക്, വിളിച്ചു പറയൽ ഒരു വലിയ വെല്ലുവിളിയായിരുന്നു. മനുഷ്യര്‍ അവരുടെ തന്നെ ചിന്തകളെ കീറിമുറിക്കുമ്പോഴാണ് വളർച്ച എന്ന് മനസിലാക്കി. ചോദ്യങ്ങളില്ലാതെ വിധേയപ്പെട്ടു ജീവിക്കുന്നതിൽ വെല്ലുവിളികൾ കുറവാണല്ലോ!

ശരീരം പാകം ചെയ്യുന്ന (ലിംഗ) അടുക്കളകള്‍

സ്വന്തം ശരീരം മറ്റൊരുവനെക്കാൾ/മറ്റൊരുവളെക്കാൾ വില കുറഞ്ഞതായി കാണുന്ന ഒരു സ്ത്രീ ഗാർഹിക പീഡനം അവൾ അർഹിക്കുന്ന ഒന്നായല്ലേ കാണൂ? ഇവിടെയാണ് ‘ആത്മാഭിമാനം’ എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടത്. കുട്ടികളുടെ പ്രവൃത്തികളെയോ കഴിവുകളെയോ അവരുടെ ലിംഗമോ, വർണമോ, കുലമോ മാറ്റിവച്ച് വിലയിരുത്താൻ മാതാപിതാക്കൾ പഠിക്കേണ്ടത് ഇന്നത്തെ ലോകത്തിന്റെ ആവശ്യമാണ്. എന്തിനും ഏതിനും ‘മറ്റുള്ളവർ’ എന്ത് കരുതുമെന്ന അവാസ്‌തവമായ ഒരു ലോകം സൃഷ്ടിക്കാതിരിക്കുക. സ്വന്തം അഭിപ്രായം മറ്റുള്ളവരെ വൃണപ്പെടുത്താതെ തുറന്നു പറയാൻ ആണിനേയും പെണ്ണിനേയും പഠിപ്പിക്കുക. അതിലൂടെ പീഡനങ്ങൾ ഏറ്റു വാങ്ങി സർവംസഹയായ ഉത്തമ സ്ത്രീയും അവളുടെ മേൽ അധികാരം അടിച്ചേൽപ്പിച്ചില്ലെങ്കിൽ ഉടയുന്ന ആണത്തം എന്ന സങ്കല്പവും അടിച്ചുടയ്ക്കുക.

എന്തുകൊണ്ടാണ് സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍ അത് ഉടലിനെക്കുറിച്ച് മാത്രമാകുന്നത്?

കുട്ടികളുമായി ഒരുപാട് കാര്യങ്ങൾ സംസാരിച്ചതിനിടയിൽ സ്കൂളിനോടുള്ള ഇഷ്ടക്കേടും, പ്രായത്തിന്റേതായ സ്വാതന്ത്ര്യാന്വേഷണവും ഒക്കെ കടന്നു വന്നു. അൽപ്പനേരം കണ്ണടച്ചിരിക്കാൻ ആവശ്യപ്പെട്ടതിന് ശേഷം മനസ്സിൽ എന്ത് ചിത്രമാണ് വന്നതെന്ന് ചോദിച്ചപ്പോൾ, പുറകിൽ ഉറങ്ങിത്തൂങ്ങിയിരുന്ന ഒരു കുഞ്ഞു പെൺകുട്ടി പറഞ്ഞു. “വീട്ടിൽ ഇന്ന് ചോറുണ്ടായിരിക്കുവോ… അമ്മ കഴിച്ചിട്ടുണ്ടാവോ എന്ന് ആലോചിക്കാർന്നു.”

ചായം പൂശിയ ഐക്യദാര്‍ഢ്യത്തിന്റെ ചെമ്പ് തെളിയുമ്പോള്‍

കറുപ്പിനും വെളുപ്പിനും ഇടയ്ക്ക് ആയിരം വർണങ്ങളിൽ ജീവിതം അലയടിക്കുന്നുണ്ടെന്ന് ആ കുട്ടികളോട് പറയാതെ പറയാൻ ഞാൻ ഏറെ ശ്രമിച്ചു. ഒടുക്കം സെഷൻ അവസാനിപ്പിച്ച്, നിർദേശങ്ങൾ എഴുതാൻ കൊടുത്ത ഒരു തുണ്ടു കടലാസിൽ അതിലെ ഒരു പെൺകുട്ടി എഴുതി. “എനിക്ക് ഞാൻ ആയാൽ മതി”. ആ ഒരു വരി എനിക്ക് ഒരുപാട് ഊർജ്ജം തന്നുവെന്നു പറയേണ്ടതില്ലല്ലോ. പതിയെ പതിയെ ആ അക്ഷരങ്ങൾക്ക് തിളക്കം കൂടി. എൻ്റെ മൂക്കുത്തിയിൽ നിന്ന് ആ താളിലേക്കും തിരിച്ചെന്റെ ഉള്ളിലേക്കും ഒരു മിന്നാമിനുങ്ങു വെട്ടം…

ഈ സ്ത്രീകളെന്തിനാണ് കലുങ്കിലിരിക്കുന്നത്? പൊതുഇടങ്ങളില്‍ നിന്ന് സ്ത്രീകളെ ആട്ടിയോടിച്ചവര്‍ കാണൂ

ദ്വിതീയ പാതിരാമണ്ണ

ദ്വിതീയ പാതിരാമണ്ണ

മനഃശാസ്ത്ര വിദഗ്ദ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍