എല്ലാ ഫോട്ടോഗ്രാഫര്‍മാരുടെയും ആഗ്രഹമായിരുന്നു മോനയെ പകര്‍ത്തുക എന്നത്
രാജ്യത്തെ ഏറ്റവും പ്രായംകൂടിയ ട്രാന്‍സ്‌ജെന്‍ഡര്‍ ആയ മോന അഹമ്മദ് കഴിഞ്ഞദിവസം രാത്രി അന്തരിച്ചു. വരുന്ന നവംബറില്‍ 82 വയസ്സ് തികയാനിരിക്കെയാണ് അന്ത്യം. ചിത്രകാരി ദയാനിത സിംഗിന്റെ പ്രശസ്തമായ ‘മൈസെല്‍ഫ് മോന അഹമ്മദ്'(2001) എന്ന പുസ്തകത്തിലെ പ്രധാന കഥാപാത്രമായിരുന്നു അവര്‍. എല്ലാ ഫോട്ടോഗ്രാഫര്‍മാരുടെയും ആഗ്രഹമായിരുന്നു മോനയുടെ ചിത്രങ്ങള്‍. എന്നാല്‍ ദയാനിതയാണ് ഇവരുടെ ഏറ്റവും നല്ല ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്.
കേന്ദ്ര ഡല്‍ഹിയിലെ മൗലാന ആസാദ് മെഡിക്കല്‍ കോളേജിന് പിന്നിലുള്ള മെഹ്നേദിയ ഖബറിസ്ഥാനില്‍ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്ക് ഇവരെ സംസ്‌കരിച്ചു. മോന അന്ത്യവിശ്രമം ചെയ്യുന്ന സ്ഥലം നനഞ്ഞ മണ്ണിന്റെ ഒരു കൂമ്പാരം പോലെ തോന്നിച്ചുവെന്നും ഇത് ടിന്‍ ഷെഡ് കൊണ്ട് ഇത് സംരക്ഷിച്ചിരിക്കുന്നുവെന്നും ഇവിടം സന്ദര്‍ശിച്ച ഡല്‍ഹിവാല റിപ്പോര്‍ട്ടര്‍ അറിയിച്ചു. സുഹൃത്ത് ചമന്‍ ഗുരുവിനെ സംസ്‌കരിച്ചതിന് തൊട്ടടുത്ത് തന്നെയാണ് മോനയെയും സംസ്‌കരിച്ചിരിക്കുന്നത്. ഒരു മെഴുകുതിരി അവിടെ കത്തിയെരിയുന്നുണ്ടായിരുന്നു. ഷെഡില്‍ ഒരു സോഫയും ഓറഞ്ച് നിറത്തിലുള്ള പായും ഉണ്ട്. ഈ പായില്‍ കിടന്നാണ് മോന തന്റെ അന്ത്യശ്വാസം വലിച്ചതെന്ന് അവരുടെ സഹായിയായിരുന്ന ജഹ്നാര അറിയിച്ചു. ഈ ഷെഡിനോട് ചേര്‍ന്ന് തന്നെയാണ് മോനയുടെ വീടും. മൂന്ന് പതിറ്റാണ്ട് കാലത്തോളം ലൈംഗിക തൊഴിലാളികളുടെയും യാചകരുടെയും അങ്ങനെ പലരുടെയും ആശ്രയകേന്ദ്രമായിരുന്നു ഈ വീട്. അവരുടെ ഒഴിഞ്ഞ ബെഡ് ഭിത്തിയോട് ചാരിവച്ചിരിക്കുന്നു. ‘മൈസെല്‍ഫ് മോന അഹമ്മദ്’ എന്ന പുസ്തകത്തിലെ കവര്‍ ചിത്രമായിരുന്ന ഫോട്ടോ അതിന് മുകളില്‍ തൂക്കിയിരിക്കുന്നു. മുറി മുഴുവന്‍ വിവിധ ഫോട്ടോഗ്രാഫുകളാണ്. എല്ലാം ദയാനിത സിംഗ് എടുത്തതാണ്.
നൂറിലേറെ ട്രാന്‍സ്ജന്‍ഡറുകളാണ് അന്തിമകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നതെന്ന് ജഹ്നാര പറയുന്നു. ഇവരില്‍ അധികം പേരും യമുന നദി തീരത്തെ ലക്ഷ്മി നഗറില്‍ നിന്നുള്ളവരാണ്. ഇക്കഴിഞ്ഞ മെയ് 26ന് ചമന്‍ ഗുരു മരിച്ചതിന് ശേഷം മോന ഏറെ ദുഃഖിതയായിരുന്നു. റൊട്ടിയും ചോറും കഴിക്കുന്നത് നിര്‍ത്തിയിരുന്നു. അവസാന ദിവസങ്ങളില്‍ യാതൊന്നും കഴിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. മരിക്കുന്നതിന് തലേദിവസം പുഴുങ്ങിയ മുട്ടയും ഒരു കപ്പ് ചായയും കഴിച്ചതായും ജഹ്നാര അറിയിച്ചു.
തെക്കന്‍ ഡല്‍ഹിയില്‍ താമസിക്കുന്ന ദയാനിത സിംഗ് പതിവായി മോനയെ സന്ദര്‍ശിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 1989ല്‍ ഒരു ജോലിയുടെ ഭാഗമായാണ് ഇവര്‍ മോനയെ പരിചയപ്പെടുന്നത്. മോനയുടെ മരണസമയത്ത് ഇറ്റലിയിലായിരുന്ന ദയാനിത അന്നേദിവസം മോനയുമായി വീഡിയോ കോളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ദ ഹിന്ദിവാലയുടെ റിപ്പോര്‍ട്ടറോട് പറഞ്ഞു. എന്തെങ്കിലുമൊന്ന് പറയാന്‍ താന്‍ ആവശ്യപ്പെട്ടെങ്കിലും മോനയ്ക്ക് അതിന് സാധിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ താന്‍ പറയുന്നത് മോനയ്ക്ക് കേള്‍ക്കാമായിരുന്നു. അസാമാന്യമായ ഒരു തിളക്കമാണ് ആ സമയത്തും അവരുടെ കണ്ണുകളിലുണ്ടായിരുന്നത്. എന്നാല്‍ അല്‍പ്പസമയം കഴിഞ്ഞപ്പോള്‍. അവര്‍ക്കടുത്തിരുന്നവര്‍ പോയി എന്ന് പറയുന്നുണ്ടായിരുന്നു.
ഞാന്‍ ശരിക്കും കരയുകയായിരുന്നു. എന്റെ സുഹൃത്തും അമ്മയും മകളും എല്ലാമായിരുന്നു അവര്‍. അവരില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ ഏറെ ബുദ്ധിമുട്ടായിരിക്കും.