UPDATES

മൂത്തുമൂത്തു മൂസ്സതാവരുതേ കടകംപള്ളി സഖാവേ…

കുത്തിയോട്ടത്തെ ശ്രീമതി ശ്രീലേഖ വിമർശിച്ചത് ആറ്റുകാലമ്മയോടുള്ള പ്രതിക്ഷേധമായല്ല ഒരു പ്രാകൃത വിനോദത്തിനെതിരെയാണെന്നു എന്നാണാവോ താങ്കൾ മനസ്സിലാക്കുക?

കെ എ ആന്റണി

കെ എ ആന്റണി

കെട്ട സൂക്തങ്ങൾ, അണഞ്ഞ വിളക്കുകൾ എന്നൊക്കെ പലരും പറയാറുണ്ട്. അനാചാരങ്ങൾക്കു വിളക്കുകൊളുത്തി കുത്തിയോട്ടത്തിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു മന്ത്രിയായി ശ്രീമാൻ കടകംപള്ളി സുരേന്ദ്രൻ മാറി എന്നുവേണം കരുതാൻ. ഇക്കാര്യങ്ങളത്രയും നമ്മുടെ ദേവസ്വം മന്ത്രി പറഞ്ഞതാണോ എന്ന് തിട്ടം പോരാ എങ്കിലും രാഹുൽ ഗാന്ധി മൃദു ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നു വാഗ്ധോരണി മുഴക്കുന്ന സി പി എമ്മിന് ഇക്കാര്യത്തിൽ ഒരു പ്രത്യേക ശ്രദ്ധ ഉണ്ടായാൽ ഏറെ നന്ന്.

എല്ലാവരും പെൺകുട്ടികളുടെ സുരക്ഷ എന്ന വാചകം ചൊല്ലി വെറുതെയിരിക്കുമ്പോൾ അതിനൊപ്പം ഭീതി വിതക്കുന്ന ആൺ പൈതൽ പീഡയെക്കുറിച്ചാണ് രണ്ടു നാൾ മുൻപ് ആർ ശ്രീലേഖയെന്ന ഐ പി എസ്സുകാരി തന്റെ ബ്ലോഗിൽ എഴുതിയത്. വാർത്തകൾ ശരിയാണെങ്കിൽ ഇതിനെതിരെ തന്നെയാണ് നമ്മുടെ ദ്വേവസ്വം മന്ത്രി രംഗത്ത് വന്നിരിക്കുന്നതും. കടകംപള്ളിക്കു അറിയാത്ത കാര്യങ്ങളല്ല ശ്രീലേഖ എഴുതിയത്. നാലുവര്‍ഷത്തിലേറെ കാലത്തെ തിരുവനന്തപുരത്തെ ജീവിതത്തിനിടയില്‍ ആറ്റുകാലമ്മേ ശരണം എന്നൊന്നും വിളിച്ചില്ലായെങ്കിലും ഇടക്കിടെ ആറ്റുകാൽ വഴി കടന്നു പോകുമ്പോൾ ആ ദേവിയോട് വല്ലാത്തൊരു ബഹുമാനം തോന്നിയിരുന്നുവെങ്കിലും ഈ കുത്തിയോട്ടത്തെക്കുറിച്ചു ആരും പറഞ്ഞതുമുമില്ല അറിഞ്ഞതുമില്ല. ഈ കാര്യം ഇന്നലെ ഡെക്കാൻ ക്രോണിക്കിളിലൂടെ അറിഞ്ഞതു മുതൽ വല്ലാത്തൊരു സ്വൈര്യം കെട്ട അവസ്ഥയിലായി.

ഇത്തരം പ്രാകൃത ഏർപ്പാടുകൾ ദേവി ആവശ്യപ്പെട്ടിരുന്നുവോ എന്ന് ചോദിക്കുന്നതിനു ജാതി-മത-വർണ-വ്യത്യാസങ്ങൾ ആവശ്യമാണോ എന്നറിയില്ല. എന്റെ മൂത്ത പെങ്ങൾ ആനി ഇപ്പോഴും കളിയാക്കുന്ന ഒരു പ്രയോഗമുണ്ട്. നിന്നെ മുലയൂട്ടിയത് മഞ്ഞയും കുമ്പയുമല്ലേയെന്ന്. ആയിരിക്കാം അമ്മക്ക് ദീനം വന്നു നീര് മൂർച്ഛിച്ചു ആശുപത്രിയിൽ കിടന്ന കാലത്തു വാ കീറി കരഞ്ഞ എന്റെ തൊണ്ട നനച്ചു തന്ന അവരാണ് സത്യത്തിൽ ഭൂമിയിലെ മാലാഖമാർ എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. മഞ്ഞ അമ്മ മരണപ്പെട്ടു വർഷങ്ങൾ കഴിയുന്നു. കുമ്പയും എന്നോ മണ്മറഞ്ഞു. എങ്കിലും അവർ എന്റെ ചോരി വായിലേക്ക് ഞെക്കി ഒഴിച്ച് പാൽ രൂപത്തിൽ തന്ന ആ സ്നേഹം മറക്കാനാവത്തതല്ല. എനിക്കായി മുലപ്പാൽ ചുരത്തിയെന്നു എന്റെ സഹോദരി ആനി പറയുന്നതിലെ കുശുമ്പ് എന്തുതന്നെയാലാലും പണിയ വിഭാഗത്തിൽ പെട്ട മഞ്ഞയുടെയും കുറിച്യ സ്ത്രീയായിരുന്ന കുമ്പയുടെയും ഗോത്രങ്ങളെ എനിക്ക് ജന്മം നൽകിയെന്ന് പറയുന്ന റോമൻ കത്തോലിക്കാ ഗീര്‍വാണക്കാർക്കുമപ്പുറം ഞാൻ ഇപ്പോഴും സ്നേഹിക്കുന്നു എന്നിടത്തു നിന്നുകൊണ്ട് തന്നെയാണ് സംഘപരിവാറിനെ ചെറുക്കാൻ അതിലേറെ മന്ദബുദ്ധിയായിക്കൊണ്ടിരിക്കുന്ന കടകംപള്ളിയുടെ യുക്തിയെന്നു അയാളും കൂട്ടരും കാട്ടികൂട്ടുന്ന ഇത്തരം കോപ്രായങ്ങളെ അയാളേക്കാൾ നൂറ്റുക്കൊന്നു ശതമാനം കമ്മ്യൂണിസ്റ്റായ ഞാൻ വായിക്കുന്നത്.

കടകംപള്ളിയുടെ വൈരുദ്ധ്യാത്മക പുഷ്പാഞ്ജലിയും സിപിഎമ്മിനുള്ള വിശദീകരണ വഴിപാടും

കമ്മ്യൂണിസ്റ്റുകാരാണ് താനെന്നു സ്വയം പ്രഖ്യാപിക്കുന്ന പ്രിയ കടകം പള്ളിയോടു ഒരു കാര്യം കൂടി. ജാതി മേന്മയോ കുലമഹിമയോ അല്ല പ്രധാനം; നല്ല കമ്മ്യൂണിസ്റ്റുകാരൻ ആവുക എന്നത് മനുഷ്യ നന്മ കാത്തു സൂക്ഷിക്കുക എന്നതുകൂടിയാണെന്ന് ഓര്‍ത്തുവെക്കുന്നതു അധികാരത്തിനു വേണ്ടിയല്ലെങ്കിലും നല്ലൊരു മനുഷ്യനായി ജീവിക്കാൻ ഉതകും എന്നതാണ് എന്റെ മതം. പ്രിയ സഖാവേ, എന്നെ മുലയൂട്ടിയവർക്കും ഉണ്ടായിരുന്നു അവരുടേതായ ചടങ്ങുകൾ. പക്ഷെ അവയൊന്നും ഒട്ടും പ്രാകൃതമായിരുന്നില്ലെന്നത് ഇനിയെങ്കിലും താങ്കളെപ്പോലുള്ള കമ്മ്യൂണിസ്റ്റുകാർ തിരിച്ചറിയേണ്ടതുണ്ട്. ജാത്യാലുള്ളത് തൂത്താൽ മാറില്ല എന്ന് പറയുന്നത് എത്ര കണ്ടു സത്യമെന്നു അറിയില്ല. താങ്കളെ നന്നായി അറിയുന്ന ഒരു ഒരു സഖാവ് ഇക്കഴിഞ്ഞ നിയമസഭ തിരെഞ്ഞെടുപ്പ് വേളയിൽ താങ്കൾ ഉറപ്പായും ജയിക്കും എന്ന് ഞാൻ പറഞ്ഞപ്പോൾ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ജയിച്ചാൽ ആർ എസ് എസുകാർക്ക് കൊള്ളാം’

ഇതല്ല വൈരുദ്ധ്യാത്മക ഭൗതികവാദം; ഗുരുവായൂരില്‍ തൊഴുത കടകമ്പള്ളിക്ക് എംവി ഗോവിന്ദന്റെ പാര്‍ട്ടി ക്ലാസ്

ഗുരുവായൂരിലെ കണ്ണൻ കെ കരുണാകരനും സിനിമയിലെത്തിയാൽ മോഹൻലാലിനും കവിയൂർ പൊന്നമ്മക്കുമൊക്കെ പ്രിയങ്കരൻ. മോഹൻലാൽ യേശുദാസിനെപ്പോലെ പോലെ ഗുരുവായൂർ കൊതിച്ചു നിന്നതായി അറിവില്ല. ചില്ലറ വിശ്വാസമൊക്കെ നല്ലതാണ്. ആളുകളെ പറ്റിക്കാൻ ഉതകും എന്നുകരുതി മൂത്തുമൂത്തു മൂസ്സതാവരുതേ സഖാവേ.

ദൈവ വിശ്വാസികളുടെ എണ്ണം കൂടുന്നത് സമൂഹത്തിന് ഗുണകരമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍

മുഖം മനസ്സിന്റെ കണ്ണാടിയാണെങ്കിൽ താങ്കൾ ഒരു വ്യാജ കമ്മ്യൂണിസ്റ്റാണെന്നു പറയേണ്ടി വരും. അങ്ങിനെ പറയാൻ മിഴി നോട്ടം മതി മഷി നോട്ടം വേണ്ട. കള്ളാ കണ്ണാ എന്ന് വിളിച്ചു കണ്ണനെ കണ്ണിറുക്കി പരിഭവം പറഞ്ഞോളൂ. ശ്രീ അയ്യപ്പനെ പറ്റിച്ചോളു. അപ്പോഴും താങ്കൾ പറ്റിക്കുന്നത് സ്വന്തം പാർട്ടിയെയും ഒരു സമൂഹത്തെയുമാണെന്നു മറക്കരുത്. കാരണം ആ കണ്ണിൽ തിളങ്ങി നില്കുന്നത് ഇനിയും അസ്തമിക്കാത്ത ജാതി വർണത്തിന്റെ മാറാപ്പിൽ നിന്നും പുറത്തേക്കു വരുന്ന കിരണങ്ങൾ ആണെന്ന് പറയേണ്ടി വരുന്നു. ഒരാവർത്തി..ഒരാവർത്തി കൂടി ഒന്ന് മനനം ചെയ്‌താൽ താങ്കൾക്കും കാര്യങ്ങൾ വെളിച്ചപ്പെടുന്നതേയുള്ളൂ.

ഭൂപരിഷ്ക്കരണത്തിന്റെ ദുരന്തം പേറിയവരില്‍ ബ്രാഹ്മണരും; പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി കടകംപള്ളി

കുത്തിയോട്ടത്തെ ശ്രീമതി ശ്രീലേഖ വിമർശിച്ചത് ആറ്റുകാലമ്മയോടുള്ള പ്രതിക്ഷേധമായല്ല ഒരു പ്രാകൃത വിനോദത്തിനെതിരെയാണെന്നു എന്നാണാവോ താങ്കൾ മനസ്സിലാക്കുക? ഗുരുവായൂരിലെ ഉണ്ണിക്കണ്ണനും ശബരിമലയിലെ ശാസ്താവുമൊക്കെ കാത്തരുളും എന്നാണ് ചിന്തയെങ്കിൽ നരേന്ദ്ര മോദിക്കുവേണ്ടി അമിത് ഷാ കാത്തിരിപ്പുണ്ട്. കുമ്മനത്തെ കാക്കേണ്ട, വെറുതെ ഒരു എസ് എം എസ് അയച്ചാൽ മതിയാകും.

ആരും ചാടി വീഴണ്ട, കുത്തിയോട്ടം തുടരും; ബാലപീഡനമുണ്ടോ എന്ന് പിന്നെ നോക്കാമെന്നും കടകംപള്ളി

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍