UPDATES

ഓഫ് ബീറ്റ്

നളിനി ജമീലയുടെ പുസ്തകത്തെ പറ്റി ജോണി എംഎല്ലും മലയാളം വാരികയും നുണ പറയുന്നതായി ദിലീപ് രാജ്

എന്ത് തെളിവാണ് ഇതിനു പിൻബലമായി ഉള്ളത് എന്ന് അദ്ദേഹത്തോട് ഞാൻ മെയിൽ വഴി ചോദിച്ചു . “അതു തിരുത്താൻ പറയാം ” എന്നു മറുപടി!

നളിനി ജമീലയുടെ ‘ഒരു ലൈംഗികതൊഴിലാളിയുടെ ആത്മകഥ’ എന്ന തന്‍റെ പുസ്തകത്തില്‍ അവര്‍ പറയാത്ത കാര്യങ്ങള്‍ താന്‍ കൂട്ടിച്ചേര്‍ത്തതായുള്ള മലയാളം വാരികയിലെ കുറിപ്പില്‍ ഉന്നയിക്കുന്ന ആരോപണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി, അധ്യാപകനും സാസ്‌കാരിക പ്രവര്‍ത്തകനുമായ ദിലീപ് രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌
മലയാളം വാരികയുടെ 2018 ജൂലൈ 30 ലക്കത്തിൽ Romantic Encounters of a Sex Worker എന്ന ഓം ബുക്സ് ഇന്റർനാഷണൽ പ്രസിദ്ധീകരിച്ച നളിനി ജമീലയുടെ പുസ്തകത്തെ വിമർശിക്കുന്ന ‘നളിനി ജമീലയുടെ പരാജയ പുസ്തകം’ എന്ന കുറിപ്പിലാണ് ജോണി എംഎല്‍ ഇക്കാര്യം പറയുന്നത്.

ദിലീപ് രാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

മലയാളം വാരികയുടെ 2018 ജൂലൈ 30 ലക്കത്തിൽ Romantic Encounters of a Sex Worker എന്ന ഓം ബുക്സ് ഇന്റർനാഷണൽ പ്രസിദ്ധീകരിച്ച നളിനി ജമീലയുടെ പുസ്തകത്തെ വിമർശിക്കുന്ന കുറിപ്പിൽ ജോണി എം.എൽ ഇങ്ങനെ എഴുതുന്നു : “…പുസ്തകം കേട്ടെഴുതിയ ദിലീപ് രാജ് –രേഷ്മ ഭരദ്വാജ് ടിം നളിനി ജമീല പറയാത്ത പലതും കൂട്ടിച്ചേർത്ത് പ്രസിദ്ധീകരിച്ചു എന്ന ആക്ഷേപം നളിനി ജമീല ഉന്നയിക്കുകയും ഒടുവിൽ അവർ ആവശ്യപ്പെട്ട ഭാഗങ്ങൾ പ്രക്ഷിപ്തമാക്കി ഒരു ശുദ്ധിപാഠം പുനഃ പ്രസിദ്ധീകരിക്കുകയും ചെയ്യുകയുണ്ടായി.”. എന്ത് തെളിവാണ് ഇതിനു പിൻബലമായി ഉള്ളത് എന്ന് അദ്ദേഹത്തോട് ഞാൻ മെയിൽ വഴി ചോദിച്ചു . “അതു തിരുത്താൻ പറയാം ” എന്നു മറുപടി! അതായത് സംഭവം ഇല്ലാത്തതാണ് എന്ന്. വെറുതെ ഇദ്ദേഹത്തിന്റെ വാളിൽ പോയി നോക്കി. അവിടെയുണ്ട് രവി സംഘമിത്ര എന്ന മാന്യൻ ഇതിന്റെ തുടർച്ചയായി ദിലീപ് രാജിനെയും അദ്ദേഹത്തിന്റെ തത്വചിന്തയെയും ഒക്കെ തെറി വിളിക്കുന്നു ! അവരുടെ ഒക്കെ കാര്യം നിൽക്കട്ടെ . ഈ മലയാളം വാരികയ്ക്ക് എഡിറ്റർമാർ ഇല്ലേ ? അവർക്ക് നാണോം മാനോം ഇല്ലേ ?
ഞാൻ അയച്ച മെയിലും മറുപടിയും താഴെ :

30-07-2018
9.58am

Dear Sri. Johny M L,

മലയാളം വാരിക ജൂലൈ 30 ലക്കത്തിൽ എഴുതിയ “നളിനി ജമീലയുടെ പരാജയ പുസ്തകം ” എന്ന റിവ്യൂ ആർട്ടിക്കിൾ വായിച്ചു , സന്തോഷം തോന്നി . രണ്ടു കാരണങ്ങളാൽ ആണ് സന്തോഷം. ഞാനും കൂടി ഭാഗഭാക്കായ ഒരു പുസ്തകത്തിനു മേൽ ഇറങ്ങിയ ഉടനെ വിമർശക ശ്രദ്ധ പതിയുന്നു എന്നതാണ് ആദ്യത്തേത് . പുസ്തക വിമര്ശമെല്ലാം ഒരു തരം പ്രൊമോഷണൽ ആക്ടിവിറ്റിയായി ഒതുങ്ങുന്ന മലയാള രീതിയിൽ നിന്നും അത് മാറി നിൽക്കുന്നു എന്നത് രണ്ടാമത്തേത് .

എന്നാൽ വസ്തുതയ്ക്ക് നേരെ എതിരായ ഒരു പ്രസ്താവം അതിന്റെ തുടക്കത്തിൽ തന്നെ കണ്ടത് എന്നെ ഞെട്ടിച്ചു . മൊത്തം വാദമുഖങ്ങളെ സംബന്ധിച്ച് ആനുഷംഗികമോ അപ്രധാനമോ ആയ ഒരു പരാമർശമല്ല അത് . ഇങ്ങനെയാണ് താങ്കൾ എഴുതിയിരിക്കുന്നത് : “…പുസ്തകം കേട്ടെഴുതിയ ദിലീപ് രാജ് –രേഷ്മ ഭരദ്വാജ് ടിം നളിനി ജമീല പറയാത്ത പലതും കൂട്ടിച്ചേർത്ത് പ്രസിദ്ധീകരിച്ചു എന്ന ആക്ഷേപം നളിനി ജമീല ഉന്നയിക്കുകയും ഒടുവിൽ അവർ ആവശ്യപ്പെട്ട ഭാഗങ്ങൾ പ്രക്ഷിപ്തമാക്കി ഒരു ശുദ്ധിപാഠം പുനഃ പ്രസിദ്ധീകരിക്കുകയും ചെയ്യുകയുണ്ടായി.”

വസ്തുതകളെ ഇതിലപ്പുറം തല കീഴായി മറിക്കാൻ ഒരാൾക്കും ലോക തലത്തിൽ തന്നെ കഴിയുമെന്ന് തോന്നുന്നില്ല . താങ്കൾ ഇങ്ങനെയൊരു ലോക റെക്കോർഡ് ലക്ഷ്യമാക്കി ബോധപൂർവം ചെയ്തതതാവില്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം . അതു കൊണ്ടു മാത്രം ഈ മെയിൽ .

നളിനി ജമീലയുടെ പുസ്തകം കേട്ടെഴുതിയത് ഐ.ഗോപിനാഥ് ആണ്. അദ്ദേഹത്തിന്റെ എഴുത്തിൽ ചില കൂട്ടലുകളും ഊന്നലിൽ വ്യത്യാസവും വന്നു എന്നായിരുന്നു നളിനി ആക്ഷേപം ഉന്നയിച്ചത്. അതെ തുടർന്ന് അവരുടെ അഭ്യർത്ഥന പ്രകാരം അന്ന് ഡി.സി.ബുക്സിൽ വർക്ക് ചെയ്തിരുന്ന ഞാൻ അവരോടൊപ്പം ഡി.സി.ബുക്സ് സി.ഇ.ഒയെ കാണാൻ പോവുകയും രവി.ഡി.സിയുടെ ധീരമായ നിലപാടിനെ തുടർന്ന് പുസ്തകം പിൻവലിച്ച് പരിഷ്കരിച്ച രൂപം ഇറക്കാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ പരിഷ്കരിക്കാൻ അവരോടൊപ്പം പ്രവർത്തിച്ചത് ബൈജു നടരാജൻ – രേഷ്മ ഭരദ്വാജ് – ദിലീപ് രാജ് ടിം ആണ്. ( ഈ കാര്യം പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ അനുബന്ധമായുള്ള അഭിമുഖത്തിൽ നളിനി തന്നെ എടുത്തു പറഞ്ഞിട്ടുണ്ട് ). അന്ന് നടന്ന ചർച്ചകൾക്കിടയിൽ ആണ് രണ്ടാമത്തെ പുസ്തകം സംബന്ധിച്ച ആശയം ഉടലെടുത്തത് .

വാസ്തവത്തിൽ താങ്കൾ റിവ്യൂ ചെയ്ത പുസ്തകത്തിന് വിവർത്തക എഴുതിയ ആമുഖത്തിൽ ഇക്കാര്യങ്ങൾ ഇതു പോലെ വിശദമാക്കിയിട്ടുണ്ട്. അതു മാത്രം താങ്കൾ വായിച്ചില്ല എന്നത് അദ്‌ഭുതമായി തോന്നുന്നു .

ശുദ്ധിപാഠം തയ്യാറാക്കാൻ സഹായിച്ചവരെ കേട്ടെഴുത്തുകാരും കുറ്റക്കാരുമാക്കി ചിത്രീകരിച്ചത് അബദ്ധത്തിലാണെങ്കിൽ താങ്കൾ തന്നെ ആ അബദ്ധം തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു. കാര്യമറിഞ്ഞു ഇങ്ങനെ കള്ളമടിച്ചു വിട്ട മലയാളം വാരിക എഡിറ്റര്മാരെ സംബന്ധിച്ച് എനിക്ക് താങ്കളുടെ മേൽ ഉള്ള അത്ര പോലും ( ഈ അനുഭവം വെച്ച് താങ്കളെ സംബന്ധിച്ചും വലിയ മതിപ്പൊന്നും തോന്നുന്നില്ല എങ്കിലും ) ധാർമികമായി വിശ്വാസം തോന്നുന്നില്ല എന്നതിനാൽ അതിലേക്ക് എഴുതുന്നില്ല .

ഇനി താങ്കൾ എഴുതിയത് സത്യമാണ് എന്ന് ഉറച്ച ബോധ്യമുണ്ടെങ്കിൽ അതിനുള്ള തെളിവുകൾ തന്നാൽ ഞങ്ങൾക്കും ബോധ്യമായേക്കും.

എന്തെങ്കിലും ചെയ്യാതെയിരിക്കില്ല താങ്കൾ എന്ന പ്രതീക്ഷയിൽ.

സസ്‌നേഹം
ദിലീപ്

ജോണി എംഎല്ലിന്‍റെ മറുപടി:

30-07-2018
2.09pm

Ithaanu sathyamenkil thiruthu kodukkan parayam.

Best
JohnyML

മലയാളി പുരുഷന്‍ എന്ന സെക്സ് കള്ളന്‍; നളിനി ജമീല സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍