UPDATES

ഓഫ് ബീറ്റ്

ടി വിയുമായി പിരിയേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു: കെ ആര്‍ ഗൗരിയമ്മ

അവിടെയെത്തിയപ്പോള്‍ എംഎന്‍ (എംഎന്‍ ഗോവിന്ദന്‍ നായര്‍) ടിവിയെ വിളിച്ചുകൊണ്ടുപോയി. തിരിച്ചെത്തിയപ്പോളേക്കും ടിവി മറുകണ്ടം ചാടിയിരുന്നു.

ടി വി തോമസുമായി പിരിയേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു എന്ന് കെ ആര്‍ ഗൗരിയമ്മ. മലയാള മനോരമ ഓണപ്പതിപ്പിനോടാണ് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഗൗരിയമ്മ ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മില്‍ നില്‍ക്കാനാണ് ഞാനും ടിവിയും തീരുമാനിച്ചത്. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഞങ്ങള്‍ ഇങ്ങനെ തീരുമാനിച്ചാണ് ഒരുമിച്ച് ട്രെയിന്‍ കയറിയത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ എംഎന്‍ (എംഎന്‍ ഗോവിന്ദന്‍ നായര്‍) ടിവിയെ വിളിച്ചുകൊണ്ടുപോയി. തിരിച്ചെത്തിയപ്പോളേക്കും ടിവി മറുകണ്ടം ചാടിയിരുന്നു. ഞങ്ങളിരുവരും സിപിഎം മന്ത്രിമാരാകേണ്ടതായിരുന്നു – ഗൗരിയമ്മ പറഞ്ഞു.

ഒരിക്കല്‍ എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ ആലപ്പുഴയില്‍ നിന്നുള്ള ഒരു സ്ത്രീയുമായി ടിവി വന്നു. ഇത് സംബന്ധിച്ച വഴക്കില്‍ നിന്നാണ് ഞാനും ടിവിയും തമ്മിലുള്ള അകല്‍ച്ച തുടങ്ങിയത്. കല്യാണമേ വേണ്ട എന്ന് വിചാരിച്ച് നടന്നിരുന്ന സമയത്ത് ടിവി എന്നെ പിന്നാലെ വന്ന് വീഴ്്ത്തുകയായിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഞങ്ങളിരുവരും കഴിയുമ്പോളാണ് പ്രണയം മൂത്തത്. ജയിലിന്റെ മതിലിന് മുകളിലൂടെ കല്ലില്‍ ചുരുട്ടിയാണ് പ്രേമലേഖനങ്ങള്‍ കൈമാറിയിരുന്നത്. പിന്നീട് വചില കാര്യങ്ങളെപ്പറ്റി അറിഞ്ഞപ്പോള്‍ ഞാന്‍ വിവാഹം വേണ്ടെന്ന് വച്ചതാണ്. എന്നാല്‍ പിന്നീട് പാര്‍ട്ടി നിര്‍ബന്ധിച്ചു.

വളരെയധികം വേദനയും അതുപോലെ സന്തോഷവും എനിക്ക് ടിവിയുമായുള്ള ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. ടിവിയുടെ സുഹൃത്തുക്കളാണ് ഞങ്ങളുടെ ബന്ധം തകര്‍ത്തത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ പിരിയേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. ടിവിയോട് ഞാന്‍ അല്‍പ്പം വിധേയ ആകേണ്ടിയിരുന്നോ എന്നൊരു തോന്നല്‍ – ഗൗരിയമ്മ പറഞ്ഞു. ചങ്ങമ്പുഴ കൃഷ്ണപ്പിള്ള, എംഎന്‍ ഗോവിന്ദന്‍ നായര്‍ എന്നിവര്‍ പ്രണയാഭ്യര്‍ത്ഥനയും എകെജി വിവാഹാഭ്യര്‍ത്ഥനയും നടത്തിയിട്ടുണ്ട് എന്നും ഗൗരിയമ്മ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍