ദുരിതാശ്വാസ ഫണ്ടിലേക്ക് ഏറ്റവും പ്രയോഗികമായി പൈസ കൊടുക്കാന്‍ പറ്റുന്നത് സര്‍ക്കാര്‍ ജോലി നോക്കുന്നവര്‍ക്കാണ്
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലൊന്നാണ് പാണ്ടനാട് മുറിയായിക്കര. നാട്ടുകാര്‍ പൊന്നു എന്ന് വിളിക്കുന്ന സിജിയുടെ വീടും മുറിയായിക്കരയിലാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഇവിടെ നിരവധി പേര്‍ക്ക് രക്ഷകരായത് സിജിയും അദ്ദേഹത്തിന്റെ അച്ഛനും അയല്‍ക്കാരുമൊക്കെയായിരുന്നു. മാത്രമല്ല പട്ടിണിയിലായ പലര്‍ക്കും ആഹാരം എത്തിച്ച് കൊടുത്തതും ഇവരായിരുന്നു. കുത്തിയതോട്, വനവാതുക്കാരയില്‍ ആദ്യമായി വന്ന നേവിയുടെ ബോട്ടില്‍ ഒരു വഴികാട്ടിയായും സിജി എത്തിയിരുന്നു.
പ്രളയത്തില്‍ വീടിന്റെ മുക്കാല്‍ ഭാഗവും മുങ്ങിയിട്ട് സിജിയും അച്ഛനും അമ്മയും അടുത്ത വീട്ടിലെ രണ്ടാം നിലയിലായിരുന്നു കഴിഞ്ഞത്. പ്രളയത്തോടെ തന്റെ ജോലി കഴിഞ്ഞിട്ടില്ല ഇനിയുമുണ്ടെന്നാണ് ഈ ചെറുപ്പക്കാരന്‍ പ്രവര്‍ത്തികള്‍കൊണ്ട് കാണിച്ചുതരുന്നത്. ദുരിതമനുഭവിക്കുന്നവര്‍ക്ക് സ്വന്തം നിലയില്‍ സാമ്പത്തിക സഹായമടക്കം ചെയ്‌തോണ്ടിരിക്കുകയാണ് ഇദ്ദേഹം. ദുരിതാശ്വാസ ഫണ്ടിലേക്ക് ഏറ്റവും പ്രയോഗികമായി പൈസ കൊടുക്കാന്‍ പറ്റുന്നത് സര്‍ക്കാര്‍ ജോലി നോക്കുന്നവര്‍ക്കാണെന്നും ‘ഇതൊക്കെ കണ്ടാല്‍ മനുഷ്യന്മാരാണെങ്കില്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് തോന്നും’ എന്നുമാണ് സിജി പറയുന്നത്.
‘ഞങ്ങടെ ഇവിടെ ഒരു പ്രശ്‌നമുണ്ടായപ്പോള്‍ ഓഖി ദുരന്തം ഉണ്ടായ സ്ഥലത്ത് നിന്നുള്ള ആളുകളല്ലേ രക്ഷിക്കാന്‍ വന്നത്. ഇവിടെ മാത്രമല്ല പലയിടത്തും.. ഓഖി ദുരന്തമുണ്ടായ സമയത്ത് അവരില്‍ ഒരാള്‍ക്ക് വേണ്ടിപ്പോലും നമ്മള്‍ എന്തെങ്കിലും ചെയ്യുകയോ ഒരു ദിവസം മാറ്റിവയ്ക്കുകയോ ചെയ്തിട്ടില്ല. പക്ഷെ നമ്മടെ ഇവിടെ ഒരു പ്രളയമുണ്ടായപ്പോഴേക്കും അവരെല്ലാം കൂടി നമ്മളെ രക്ഷിക്കാന്‍ വന്നു. ഇതുപോലെയൊക്കെ സംഭവിക്കുമെന്ന് ആരെങ്കിലും അറിഞ്ഞിരുന്നോ? ഞങ്ങടെയൊക്കെ വീടിന് അകത്ത് ഒരാള്‍പ്പോക്കം വെള്ളമുണ്ടായിരുന്നു. പമ്പയുടെ തീരമായതുകൊണ്ട് നല്ല ഒഴുക്കും. ചെറിയൊരു വള്ളം ഉള്ളതുകൊണ്ട് ഞങ്ങള്‍ ഒരുവിധം സേഫായി അടുത്ത വീടിന്റെ രണ്ടാം നിലയിലെത്തി. പക്ഷെ മനുഷ്യനല്ലേ, നമ്മളേക്കാട്ടിലും ബുദ്ധിമുട്ടിലായ ആള്‍ക്കാരെ ചുറ്റിനും കണ്ടോണ്ട് എത്ര നേരം ഇരിക്കാന്‍ പറ്റും. അതുകൊണ്ടാണ് അച്ഛനും ഞാനും അടുത്ത വീട്ടിലെ അങ്കിളുമൊക്കെ ഞങ്ങടെ പണി തീരാത്ത ചെറിയ വള്ളവുമെടുത്ത് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ശ്രമിച്ചത്. നല്ല പേടിയിട്ടുണ്ടായിരുന്നു ഈ വള്ളത്തില്‍ പോയാല്‍ വല്ല അപകടവും സംഭവിക്കുമോയെന്ന്..
Read Also – സാലറി ചലഞ്ചില്‍ ഇടങ്കോലിടുന്നവരോട്; ഹൈക്കോടതി പറഞ്ഞ ‘പിടിച്ചുപറി’ വാര്‍ത്തയുടെ യാഥാര്‍ഥ്യമെന്ത്?
വെള്ളം ഒക്കെ ഇറങ്ങി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഒക്കെ ചെറിയ നഷ്ടങ്ങളെ ഉണ്ടായിട്ടൊള്ളേ.. ബാക്കിയുള്ളവരുടെ ഒക്കെ കാണണം. പൈസയായിട്ട് എടുത്ത് സഹായിക്കാന്‍ പറ്റിയ അവസ്ഥയല്ലെങ്കില്‍ കൂടിയും പറ്റുന്നതുപോലെ കുറെ പേര്‍ക്ക് ഒക്കെ കൊടുത്തു. അവരുടെ പേര് ഒന്നും പറയുന്നതൊന്നും ശരിയല്ല. പിന്നെ ഒരു ബന്ധവും ഇല്ലാത്ത ആള്‍ക്കാരെക്കൊണ്ട് എങ്ങനെയാണ് ഉപകാരം വരുകയെന്ന് അറിയില്ലല്ലോ.. ആ ഓഖി അടിച്ച സ്ഥലത്ത് നിന്ന് വന്നവരുമായി ഒന്നും ഒരു ബന്ധവും ഞങ്ങള്‍ക്കില്ല. നല്ല വിഷമുണ്ട് ഇപ്പോള്‍.. ഓഖി ദുരന്ത സമയത്ത് അവര്‍ക്ക് ഒന്നും ചെയ്യാതിരുന്നതിന്. നമ്മള്‍ക്ക് വരുമ്പോഴെ ബുദ്ധിമുട്ടിനെക്കുറിച്ചും കഷ്ടപ്പാടിനെക്കുറിച്ചും നമ്മള്‍ മനസ്സിലാക്കൂന്ന് പറയുന്നത് അനുഭവത്തില്‍ നിന്ന് തന്നെ മനസ്സിലായി. ‘നമ്മുടെ മുകളിലോട്ട് അല്ലാ നോക്കേണ്ടത് താഴോട്ടാടാ നോക്കേണ്ടത്’ എന്ന് ചീത്ത പറഞ്ഞോണ്ട് ചാച്ച പറയുന്നത് ഇപ്പഴാ മനസ്സിലായത്.
സാലറി ചലഞ്ചായിട്ട് സര്‍ക്കാരിന് കൊടുക്കാന്‍ പൈസയില്ലാഞ്ഞിട്ടും കുറച്ച് പൈസ ഒക്കെ കൊടുത്തിട്ടുണ്ട്. ഇഷ്ടമുള്ളവര്‍ പൈസ കൊടുക്കട്ടെ. പക്ഷെ കൊടുക്കാന്‍ തയ്യാറായിട്ടുള്ളവരെ കൂടി മടിപ്പിക്കുന്ന കാര്യങ്ങള്‍ ഒക്കെയാണ് ഇവിടെ കാണുന്നത്. ആ കൈനക്കരിയിലെയും നിരണത്തെയും.. എന്തിനാ ഇവിടെ അടുത്ത് തന്നെയുണ്ടല്ലോ മുറിയായിക്കരയിലെ ഒക്കെ അവസ്ഥ ഒന്ന് കാണണം. ഇപ്പോള്‍ പോയാലും മതി. മനുഷ്യന്മാരാണെങ്കില്‍ നമ്മള്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് തോന്നും. ഞങ്ങളെക്കാളും ഏറ്റവും നന്നായിട്ട് പൈസ കൊടുക്കാനും സഹായിക്കാനുമൊക്കെ പറ്റുന്നത് ഇവര്‍ക്കായിരിക്കുമെന്നാണ് (സര്‍ക്കാര്‍ ജീവനക്കാര്‍) തോന്നുന്നത്. മാസം മാസം ചിട്ടി പൈസപ്പോലെ ചെറിയ ഒരു തുക കൊടുത്താല്‍ മതിയല്ലോ.. അതും വെറും പത്തോ പന്ത്രണ്ടോ മാസം. ഗവണ്‍മെന്റില്‍ ജോലി ചെയ്യുന്ന പരിചയമുള്ളവരോട് പറയുന്നുണ്ട് ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുത്തൂടെ എന്ന്. നിര്‍ബന്ധിക്കാറുമുണ്ട്. ചിലപ്പോള്‍ നമ്മുക്ക് ഒക്കെ ഒരു പ്രശ്‌നം വരുമ്പോഴായിരിക്കും ചിന്തിക്കുക അന്ന് സഹായിക്കേണ്ടതായിരുന്നു.. എന്നൊക്കെ..’ സിജി പറഞ്ഞു നിര്‍ത്തി.
കമ്പിളി വിൽക്കാൻ വന്ന ആ മനുഷ്യന്റെയൊക്കെ ചെരുപ്പിന്റെ വാറഴിക്കാൻ അർഹതയില്ലെന്ന അപകർഷതയോടെ…
സാലറി ചലഞ്ചിനെ അട്ടിമറിക്കരുത്; മനോരമ പത്രാധിപര്‍ക്ക് ധനമന്ത്രിയുടെ തുറന്ന കത്ത്