UPDATES

ട്രെന്‍ഡിങ്ങ്

‘മീടൂ എന്നു പറഞ്ഞാല്‍ എന്നെക്കൊണ്ടുപോയി ബലാത്സംഗം ചെയ്തിട്ടുണ്ടേ എന്നല്ല’: റാണി ലക്ഷ്മി പറയുന്നു

ബസ് യാത്രകളില്‍ തോണ്ടലും, തഴുകലും ഏല്‍ക്കാത്ത പെണ്ണുങ്ങള്‍ നമ്മില്‍ പെട്ടവരല്ല എന്നോരോരോ പെണ്ണും പറയുമ്പോള്‍ 90 ശതമാനത്തില്‍ അധികവും സ്ത്രീകള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശാരീരികമായി ചൂഷണം ചെയ്യപ്പെടുന്നു എന്ന് വ്യക്തമാകുന്നു

ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ ആഗോളതലത്തില്‍ വ്യാപകമായിരിക്കുന്ന പ്രചരണമായിരിക്കുകയാണ് #Metoo. സമീപകാലത്ത് സോഷ്യല്‍ മീഡിയ കണ്ട ഏറ്റവും ശക്തമായ പ്രചരണവും ഇതുതന്നെ. ജീവിതത്തിലൊരിക്കലെങ്കിലും ലൈംഗിക ചൂഷണത്തിന് ഇരയായിരിക്കുന്ന സ്ത്രീകള്‍ക്ക് അത് തുറന്നുപറയാനുള്ള ഒരു വേദി കൂടിയായിരിക്കുകയാണ് ഈ ഹാഷ് ടാഗ് കാമ്പെയ്‌നിംഗ്. എന്നാല്‍ ലൈംഗികമായി ഉപയോഗിക്കപ്പെട്ടവരാണ് ഈ കാമ്പെയ്‌നിംഗില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും എന്നൊരു ധാരണ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗത്തിനെങ്കിലും ശക്തമായിട്ടുണ്ട്. ഇതിന് കൃത്യമായി മറുപടി പറയുകയാണ് മാധ്യമപ്രവര്‍ത്തകയും തിരുവല്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാക്ഫാസ്റ്റ് കമ്മ്യൂണിറ്റി റേഡിയോയില്‍ പ്രോഗ്രാം പ്രൊഡ്യൂസറുമായ റാണി ലക്ഷ്മി.

റാണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ആണുങ്ങളേ, പെണ്ണുങ്ങളേ.. ആദ്യമായ് ഒന്ന് പറയട്ടെ?
മീടൂ എന്ന് പറഞ്ഞാല്‍ ‘എന്നേ കൊണ്ടുപോയി ബലാത്സംഗം ചെയ്തിട്ടുണ്ടേ’ എന്നല്ല. എഫ്ബിയില്‍ നെല്ലിക്കാക്കൊട്ട മറിഞ്ഞത് പോലെ മീടൂ ഹാഷ്റ്റാഗുകള്‍ കാണുമ്പോള്‍ ‘ശ്ശെടാ, ഈനുമാത്രം ബലാത്സംഗ പുങ്കവന്മാരോ’ എന്ന് ശങ്കിക്കുന്നവര്‍, നിനക്കൊള്ളതെല്ലാം ഞങ്ങള്‍ക്കും ഉണ്ടായിട്ടും ഞങ്ങളെ ആരും പീഡിപ്പിച്ചിട്ടില്ലല്ലോ എന്ന് പറയുന്നവര്‍. ആ തോന്നല്‍ ഉണ്ടെങ്കില്‍ മക്കളേ നിങ്ങടെ ചിന്താഗതി അറ്റകുറ്റപ്പണികള്‍ക്ക് അര്‍ഹമാണ്. അതവിടെ നിക്കട്ടെ. ഒരു സ്ത്രീ തന്നെ പലരും പലയിടത്തും ശാരീരികമായി ചൂഷണം ചെയ്തിട്ടുണ്ട് എന്ന് തുറന്നു പറയുമ്പോള്‍, ആര്‍ക്കാണിവിടെ മുട്ട് വിറയ്ക്കുന്നത്. എടാ പാപീ അത് നിനക്കു തന്നെയാണ്. നീ ആരെയും റേപ്പ് ചെയ്തിട്ടില്ല എന്ന സമാധാനത്തിലാണോ കിടന്നുറങ്ങുന്നത്? ഒന്നോര്‍ത്ത് നോക്കിക്കേ, പൂരത്തിന് പോയപ്പോള്‍ മുന്നില്‍ക്കണ്ട ചേച്ചിയുടെ പിന്‍ഭാഗത്തേക്ക് നിന്റെ കൈ പോയത്, അയല്‍പക്കത്തെ ചേച്ചിയോട് കാമം മൂത്തിട്ട് ഫേക്ക് അക്കൗണ്ടില്‍ നീ സ്വയംഭോഗം ചെയ്യുന്ന വീഡിയോ അയച്ചത്, വഴിയില്‍ എതിരെ വന്ന ചേച്ചിയോട് ഞൊടിയിടയില്‍ ‘ഹോ, എന്നാ മൊലയാ, കെട്ടുന്നോന്‍ കൊറേ കഷ്ടപ്പെടും’ എന്ന് പറഞ്ഞത്, നീ എതിര്‍ക്കുന്ന പ്രസ്ഥാനത്തില്‍ വിശ്വസിച്ചതു കൊണ്ടു മാത്രം ഒരുവളെ ‘വെടി’ എന്ന് വിളിച്ചത്, ഒരുവളുടെ കവിതകള്‍ വായിച്ച രാത്രി ഒരു പിക് തരുമോ, നിന്നെയോര്‍ത്ത് ചെയ്യാനാ എന്ന് മെസേജ് അയച്ചത്. മകളേ, പെങ്ങളെ കുറിച്ച് കൊള്ളരുതാഴിക ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ നീയെന്തൊക്കെ കാണിച്ചിരിക്കുന്നു. എങ്ങനൊക്കെ പീഡിപ്പിച്ചിരിക്കുന്നു, എന്നിട്ട് അവനൊന്നും ചെയ്തിട്ടില്ല പോലും.

സ്‌കൂള്‍, കോളേജ് കാലത്തിലെ ബസ് യാത്രകളില്‍ തോണ്ടലും, തഴുകലും ഏല്‍ക്കാത്ത പെണ്ണുങ്ങള്‍ നമ്മില്‍ പെട്ടവരല്ല എന്നോരോരോ പെണ്ണും പറയുമ്പോള്‍ 90 ശതമാനത്തില്‍ അധികവും സ്ത്രീകള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശാരീരികമായി ചൂഷണം ചെയ്യപ്പെടുന്നു എന്ന് വ്യക്തമാകുന്നു. ആരാണ് തലകുനിക്കേണ്ടത്?

ഇനിയാണ് ട്വിസ്റ്റ്, കൊടുത്തിട്ടുണ്ട് നല്ലുഗ്രനടി. ഉടല്‍വളവുകളില്‍ അനുവാദമില്ലാതെ വണ്ടിയൊതുക്കാന്‍ നോക്കിയവന്. മുകളില്‍ വാടകയ്ക്ക് താമസിക്കുന്ന കെളവന്‍ കേറിപ്പിടിക്കാന്‍ നോക്കിയ കാര്യം ആരോടും പറയില്ലാന്ന് ഗുരുവായൂരപ്പനെക്കൊണ്ട് സത്യം ഇടീച്ച കൂട്ടുകാരിയേം കൊണ്ടുപോയി കെളവനെ ഇടിച്ച് കടിയും കൊടുത്ത് പായിച്ച എട്ടാം ക്ലാസ് ഓര്‍മ്മയിലുണ്ട്. പെട്ടന്നാട്ടെ, കേറിപ്പിടി, കമ്പിയേല്‍ പിടി എന്ന് ഊറിച്ചിരിച്ചു പറഞ്ഞ കിളിയെക്കൊണ്ട് സരസ്വതി നമസ്തുഭ്യം ചൊല്ലിച്ച പെണ്‍കൂട്ടുണ്ട്. അശ്ലീലം പറഞ്ഞിട്ട് വേഗത്തില്‍ ഓടിയവനെ പൊറകേ ചെന്ന് മറുപടി കൊടുത്ത അടാറ് ഫൈറ്റര്‍ ആണ്. #MetooAfighter ഹാഷ്ടാഗ് ആണ് പൊളിക്കാന്‍ പോകുന്നത്. എങ്കിലും ഹാഷ്ടാഗ് ട്രെണ്ടിങ് ക്‌ളീഷേ എന്ന പുച്ഛവിളിപ്പേരിനെ ഒന്നിനെതിരെ ഒരായിരം പുച്ഛനോട്ടങ്ങളിലൂടെ തോല്‍പ്പിച്ച് മീടൂ വിപ്ലവം ഉണ്ടാക്കുന്നു. ബസ്സിലെ ഒരു ലെസ്‌ബോ ചേച്ചിടെ കാല് ചവിട്ടി ഞെരിച്ച കാര്യം മുകളില്‍ പറയാന്‍ വിട്ടുപോയി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍