UPDATES

വിദേശം

എന്താണ് പാനമ രേഖകള്‍?

റഷ്യന്‍ പ്രസിഡണ്ട് വ്ലാദിമിര്‍ പുടിന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, അര്‍ജന്‍റീനയുടെ പ്രസിഡണ്ട്, ഐസ് ലാന്ഡ് പ്രധാനമന്ത്രി, സൌദി രാജാവ് തുടങ്ങി ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ഐശ്വര്യ റായും വരെ ഈ പട്ടികയിലുണ്ട്

Avatar

Ashok K N

നൂറിലേറെ മാധ്യമ സംഘങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു അന്താരാഷ്ട്ര സഖ്യം നികുതിവെട്ടിച്ച് തങ്ങളുടെ സമ്പത്ത് വിദേശത്തു സൂക്ഷിയ്ക്കുന്ന ലോകത്തെ പ്രമുഖരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നടത്തിയ സമഗ്രമായ ഒരു അന്വേഷണത്തിന്റെ ഫലങ്ങള്‍  പ്രസിദ്ധീകരിച്ചു.

പാനമയിലെ ഒരു നിയമ സ്ഥാപനമായ മൊസാക് ഫോനെസ്കയുടെ രേഖകള്‍ അജ്ഞാത സ്രോതസ് വഴി ജര്‍മന്‍ പത്രമായ Sueddeutsche Zeitung ചോര്‍ത്തുകയും ലോകവ്യാപകമായി അന്താരാഷ്ട്ര അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക സഖ്യം (ICIJ) വഴി പങ്കുവെക്കുകയും ചെയ്തു.

റഷ്യന്‍ പ്രസിഡണ്ട് വ്ലാദിമിര്‍ പുടിന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, അര്‍ജന്‍റീനയുടെ പ്രസിഡണ്ട്, ഐസ് ലാന്ഡ് പ്രധാനമന്ത്രി, സൌദി രാജാവ് തുടങ്ങി ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ഐശ്വര്യ റായും വരെ ഈ പട്ടികയിലുണ്ട്.

അന്തരാഷ്ട്ര രാഷ്ട്രീയ,സാമ്പത്തിക ഭൂമികയിലെ കോളിളക്കമുണ്ടാക്കാവുന്ന ഈ വെളിപ്പെടുത്തലുകളെക്കുറിച്ച് നിങ്ങള്‍ അറിയാനാഗ്രഹിക്കുന്നതെല്ലാം ഇതാ:

എന്താണീ വെളിപ്പെടുത്തല്‍?

ഏതാണ്ട് 40 വര്‍ഷക്കാലത്തെ 2,14,000 വിദേശ സ്ഥാപനങ്ങളില്‍ നിന്നടക്കമുള്ള രേഖകള്‍ കാണിക്കുന്നത് എങ്ങനെയാണ് ഈ കമ്പനി അവരുടെ ഉപയോക്താക്കള്‍ക്ക് പണം വെട്ടിപ്പിനും, നികുതി തട്ടിപ്പിനും നിയന്ത്രണങ്ങള്‍ മറികടക്കുന്നതിനും സഹായം നല്കിയത് എന്നാണ്.

മൊസാക് ഫൊനെസ്കയില്‍ നിന്നും ചോര്‍ത്തിയ രേഖകള്‍  കാണിക്കുന്നത് ലോകത്തെ പ്രമുഖരായ രാഷ്ട്രനേതാക്കളും മറ്റും ദശലക്ഷക്കണക്കിന് ഡോളര്‍ വരുന്ന തങ്ങളുടെ സമ്പാദ്യം രഹസ്യമായി സൂക്ഷിക്കാനും നികുതി വെട്ടിക്കാനും എങ്ങനെയാണ് ഈ വിദേശ നികുതിവെട്ടിപ്പ് പ്രദേശങ്ങള്‍ ഉപയോഗിച്ചത് എന്നാണ്. നാമമാത്രമായ ആസ്തിയോ നിക്ഷേപമോ ആയി തുടങ്ങുന്ന ഉടമസ്ഥതയും മറ്റ് വിവരങ്ങളും  മറച്ചുവെച്ചുകൊണ്ട് പണം കൈമാറ്റത്തിനും വെട്ടിപ്പിനുമുള്ള ഒരു മറയായി ഉപയോഗിക്കാവുന്ന കടലാസ് കമ്പനികളാണ് (Shell company) ഇതിനായി ഉപയോഗിച്ചത്.

 

എന്താണീ മൊസാക് ഫൊനെസ്ക, എന്താണതിന്റെ പങ്ക്?

വിദേശ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന ലോകത്തെ നാലാമത്തെ വലിയ സ്ഥാപനമാണ് മൊസാക് ഫൊനെസ്ക. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലണ്ട്സ് പോലുള്ള വിദേശ രാജ്യങ്ങളില്‍ കമ്പനികള്‍ സ്ഥാപിക്കാന്‍ സഹായിക്കുക പോലുള്ള സേവനങ്ങളാണ് അവര്‍ നല്‍കുന്നത്. ഇങ്ങനെ സ്ഥാപിക്കുന്ന കമ്പനികളുടെ നടത്തിപ്പ് ഒരു വര്‍ഷം അവര്‍ സൌജന്യമായി ചെയ്തുകൊടുക്കുന്നു. സമ്പത്ത് കൈകാര്യമാണ് മറ്റൊരു സേവനം. ഏതാണ്ട് 3,00,000 കമ്പനികള്‍ക്കായി അവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാനമയിലാണ് ഈ സ്ഥാപനമെങ്കിലും ഇതിന്റെ പ്രവര്‍ത്തനം ആഗോളതലത്തിലാണ്. അവരുടെ വെബ്സൈറ്റ് പ്രകാരം 42 രാജ്യങ്ങളിലായി 600 പേര്‍ ജോലി ചെയ്യുന്ന ഒരു ആഗോള ശൃംഖല അവര്‍ക്കുണ്ട്. അവരുടെ പേര് ഉപയോഗിച്ച് ഇത്തരം സേവനങ്ങള്‍ നടത്താവുന്ന സ്ഥാപനങ്ങളും ലോകത്ത് പല ഭാഗത്തുമുണ്ട്.

നികുതി വെട്ടിച്ചുള്ള പണം നിക്ഷേപിക്കാന്‍ കഴിയുന്ന സ്വിറ്റ്സര്‍ലാന്‍ഡ്, സൈപ്രസ്, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലണ്ട്സ്, ബ്രിട്ടീഷ് ആശ്രിത പ്രദേശങ്ങളായ ഗുവേണ്‍സെ, ജേര്‍സീ, ഐല്‍ ഓഫ് മാന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മൊസാക് ഫൊനെസ്ക മുഖ്യമായും പ്രവര്‍ത്തിക്കുന്നത്.

പകുതിയിലധികം കമ്പനികളും ബ്രിട്ടീഷ് ഭരണമുള്ള നികുതി വെട്ടിപ്പ് പ്രദേശങ്ങളിലും യു‌ കെയില്‍ തന്നെയുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എത്രത്തോളം വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്?
മൊസാക് ഫൊനെസ്കയുടെ ആഭ്യന്തര വിവരശേഖരത്തില്‍ നിന്നും 11.5 ദശലക്ഷം രേഖകളും 2.6 ടെറബൈറ്റ്സ് മറ്റ് വിവരങ്ങളും ചോര്‍ത്തിയെടുത്തിട്ടുണ്ട്. ചുരുക്കത്തില്‍പ്പറഞ്ഞാല്‍ ഇത് 2010-ലെ യു.എസ് നയതന്ത്ര രേഖകള്‍ വിക്കിലീക്സ് ചോര്‍ത്തിയതിനെയും 2013-ല്‍ എഡ്വാര്‍ഡ് സ്നോഡന്‍ ചോര്‍ത്തി നല്‍കിയ രഹസ്യ രേഖകളെയും നിസാരമാക്കാന്‍ പോന്നതാണ്. ലോകത്തെ പ്രമുഖ വ്യക്തികളുടെ പേരുകള്‍ ഉള്‍പ്പെട്ടതിനാല്‍ ഇതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളും ചെറുതല്ല.

കടലാസ് കമ്പനികള്‍ സാമ്പത്തിക കുറ്റകൃത്യങ്ങളെ സഹായിക്കുന്നതെങ്ങിനെ?

ഒരാളുടെ വ്യാപാര, സാമ്പത്തിക ഇടപാടുകളെ അധികൃതരില്‍ നിന്നും വ്യാപാര, വ്യക്തിപര എതിരാളികളില്‍ നിന്നും മറച്ചുവെക്കാവുന്ന രഹസ്യാത്മകത ഈ കമ്പനികള്‍ നല്കുന്നു. കടം തിരിച്ചുപിടിക്കാന്‍ നിങ്ങളുടെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ വരുന്ന വായ്പാദാതാക്കളില്‍ നിന്നും കാണപ്പെട്ട ജീവനാംശത്തിനായി നിങ്ങളെ കുത്തിച്ചോര്‍ത്താന്‍ ഒരുമ്പെടുന്ന പിരിഞ്ഞുപോയ ഭാര്യയില്‍ നിന്നുമൊക്കെ ഇങ്ങനെയുള്ള വ്യാപാര സ്ഥാപനത്തിന് കണ്ണുവെട്ടിച്ച് നിലനില്‍ക്കാനാകും. സര്‍ക്കാരിന് ഇതിനെക്കുറിച്ചറിയാനോ നികുതി ചുമത്താനോ കഴിയില്ല.

 

വെളിപ്പെട്ട പേരുകളില്‍ പ്രമുഖര്‍ ആരൊക്കെ?

നിലവിലും മുന്‍കാലത്തും രാഷ്ട്രനേതാക്കന്മാരായ 12 പേര്‍, 128-ഓളം രാഷ്ട്രീയ നേതാക്കള്‍, പ്രമുഖ ഉദ്യോഗസ്ഥര്‍ എന്നിവരുടെ രഹസ്യ സാമ്പത്തിക  ഇടപാടുകള്‍ പുറത്തുവന്നിരിക്കുന്നു. പുടിനും ഷരീഫിനും പുറമെ രേഖകളില്‍ പരാമര്‍ശിച്ചിട്ടുള്ള പേരുകളില്‍  മുന്‍ ഈജിപ്ത് പ്രസിഡണ്ട് ഹോസ്നി മുബാറക്, കൊല്ലപ്പെട്ട ലിബിയന്‍ നേതാവ് മുവമ്മര്‍ ഗദ്ദാഫി, സിറിയന്‍ പ്രസിഡണ്ട് ബഷര്‍ അല്‍-അസദ് എന്നിവര്‍ ഉള്‍പ്പെടുന്നു. അര്‍ജന്‍റീനക്കാരനായ ഫുട്ബോള്‍ മാന്ത്രികന്‍ ലയണല്‍ മെസ്സിയുടെ പേരും ഇതിലുണ്ട്. രേഖകളില്‍ പേരുള്ള പ്രമുഖരായ ഇന്ത്യക്കാര്‍ റിയല്‍ എസ്റ്റേറ്റ് ഭീമന്‍ കെ പി സിങ്, മരിച്ചുപോയ അധോലോകകുറ്റവാളി ഇക്ബാല്‍ മിര്‍ച്ചി, ഹിന്ദി ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് എന്നിവരാണ്.

എന്തുകൊണ്ടാണ് പനാമ രേഖകളുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമാകുന്നത്?

അതാത് രാജ്യങ്ങളിലെ നിയമസംവിധാനങ്ങളെയെല്ലാം വെട്ടിച്ചു നികുതിവെട്ടിച്ച കള്ളപ്പണം വിദേശത്തു നിക്ഷേപിക്കുന്നതിന് ഇത്തരം സൌകര്യങ്ങള്‍ ധനികര്‍ ഉപയോഗിക്കുന്നതിന്റെ തെളിവാണിത്.

ലോകത്തെ പ്രമുഖരായ വ്യക്തികള്‍ ബാങ്കുകളുമായി കൂട്ടുചേര്‍ന്ന് ഇത്തരം രഹസ്യ കമ്പനികള്‍ സ്ഥാപിക്കുന്നതെങ്ങനെ എന്നും ഇത് വെളിവാക്കുന്നു. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ നായകന്മാരായി നേതാക്കന്മാരായ പലരും ഇക്കൂട്ടത്തില്‍ ഉണ്ടെന്നതാണ് വൈരുദ്ധ്യം.

മൊസാക് ഫൊനെസ്കയുടെ പ്രതിരോധം എന്താണ്?

പാനമ രേഖകളുടെ വെളിപ്പെടുത്തല്‍ ഒരു കുറ്റകൃത്യവും രാജ്യത്തിന് നേരെയുള്ള ആക്രമണവും ആണെന്ന് ഈ നിയമസ്ഥാപനം പറയുന്നു.

“ഇത് പാനമക്ക് നേരെയുള്ള ആക്രമണമാണ്, കാരണം കമ്പനികളെ ആകര്‍ഷിക്കുന്നതില്‍ ഞങ്ങള്‍ കാണിക്കുന്ന മത്സരക്ഷമത ചില രാജ്യങ്ങള്‍ക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ല,” സ്ഥാപനത്തിന്റെ സ്ഥാപകരിലൊരാളായ റമോന്‍ ഫൊനെസ്ക പറഞ്ഞു.

“സ്വകാര്യത ഒരു അടിസ്ഥാന മനുഷ്യാവകാശമാണ്. എന്നാല്‍ ആധുനിക ലോകത്ത് അത് കൂടുതല്‍ കൂടുതലായി ഒലിച്ചുപോയിക്കൊണ്ടിരിക്കുന്നു. രാജാവോ യാചകനോ ആകട്ടെ ഓരോ മനുഷ്യനും സ്വകാര്യതയ്ക്ക് അവകാശമുണ്ട്,” ഫൊനെസ്ക പറഞ്ഞു.

പാനമയുടെ അടുത്ത നീക്കം എന്താകും?

പാനമ രേഖകളുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഏത് നിയമപരമായ അന്വേഷണവുമായും സഹകരിക്കുമെന്ന് പാനമ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. “നിയമ, സാമ്പത്തിക മേഖലകളില്‍ സുതാര്യതക്കായുള്ള പൂര്‍ണ പ്രതിബദ്ധത’ കാണിക്കുന്ന സര്‍ക്കാര്‍ അതിനെതിരായ ഏത് നടപടിയോടും ‘ഒരു വിട്ടുവീഴ്ച്ചയും’ ചെയ്യില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍