മെക്‌സിക്കോയിലെ ഒവാക്‌സാക്ക എന്ന സംസ്ഥാനത്തെ തദ്ദേശീയരായ പെണ്‍കുട്ടികളാണ് പുരോഹിതനായ ഹോസെ ഗാള്‍ഷ്യ അതാവുള്‍ഫോയുടെ ബലാത്സംഗത്തിന് ഇരയായത്.
അഞ്ചുവയസിനും 10 വയസിനും ഇടയില്‍ പ്രായമുള്ള 30 പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കത്തോലിക്കാ പുരോഹിതനെ കുറ്റമേറ്റു പറഞ്ഞതിനെ തുടര്‍ന്ന് സഭ കുറ്റവിമുക്തനാക്കി. താന്‍ എച്ച്.ഐ.വി. ബാധിതനാണെന്ന കാര്യം പുരോഹിതന് അറിയാമായിരുന്നു എന്ന കാര്യവും കണക്കിലെടുക്കാതെയാണ് പുരോഹിതന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടതില്ലെന്നും സഭ വിധിച്ചത്. ദക്ഷിണ മെക്‌സിക്കോയിലെ ഒവാക്‌സാക്ക എന്ന സംസ്ഥാനത്തെ തദ്ദേശീയരായ പെണ്‍കുട്ടികളാണ് പുരോഹിതനായ ഹോസെ ഗാള്‍ഷ്യ അതാവുള്‍ഫോയുടെ ബലാത്സംഗത്തിന് ഇരയായത്.
പീഡനത്തിനിരയായ ഒരു കുട്ടിയുടെ മാതാവ് പോപ്പ് ഫ്രാന്‍സിസുമായി ഇക്കാര്യം സംസാരിക്കാന്‍ കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചെങ്കിലും പുരോഹിതനുമായി ബന്ധപ്പെട്ട വിഷയം അവസാനിച്ചു എന്ന മറുപടിയാണ് അവര്‍ക്ക് വത്തിക്കാനില്‍ നിന്ന് ലഭിച്ചത്.
താന്‍ കുട്ടികളെ പീഡിപ്പിച്ച വിവരം ഹോസെ സമ്മതിച്ചിട്ടും സഭയ്ക്ക് മെക്‌സിക്കന്‍ സമൂഹത്തിലുള്ള സ്വാധീനം ഉപയോഗിച്ച് ഏതെങ്കിലും ശിക്ഷാവിധികള്‍ക്ക് വിധേയമാകുന്നതില്‍ നിന്ന് ഹോസെ രക്ഷപെടുകയായിരുന്നു. തദ്ദേശ വംശജര്‍ക്കെതിരെയാണ് ഹോസെയുടെ കുറ്റകൃത്യമെന്നത് കൂടുതല്‍ ഗൗരവകരമാണെങ്കിലും ഇതും പരിഗണിച്ചില്ല.
ഇക്കാര്യം ആദ്യം പ്രസിദ്ധീകരിച്ച സ്പാനിഷ് വെബ്‌സൈറ്റായ Urgente24.com പറയുന്നത് ഹോസെയെ മെക്‌സിക്കന്‍ അതിരൂപത എല്ലാ കുറ്റങ്ങളില്‍ നിന്നും വിമുക്തമാക്കുകയായിരുന്നു എന്നാണ്. ഹോസെ പീഡിപ്പിച്ച 30 കുട്ടികളില്‍ രണ്ടു പേര്‍ മാത്രമാണ് അയാളെ കുറ്റവിമുക്തനാക്കിയതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തു വന്നിട്ടുള്ളതും. ഇതിനിടെയാണ്, പോപ്പിനെ കാണാന്‍ അനുമതി ചോദിച്ച ഒരു പെണ്‍കുട്ടിയുടെ മാതാവിനോട് വിഷയം അവസാനിച്ചു കഴിഞ്ഞതാണെന്ന മറുപടി വത്തിക്കാന്‍ നല്‍കിയ കാര്യവും പുറത്തു വന്നത്.
കുട്ടികളെ പീഡിപ്പിക്കുന്ന പുരോഹിതര്‍ക്കുള്ള ശിക്ഷാവിധി കുറച്ച് അവരെ മറ്റ് പള്ളികളിലേക്ക് മാറ്റണമെന്ന പോപ്പിന്റെ നിര്‍ദേശം ഏറെ വിവാദമായിരുന്നു. സഭയ്ക്ക് കൂടുതല്‍ ദയവുള്ള ഒരു മുഖം ലഭിക്കുന്നതിനു വേണ്ടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതില്‍ വത്തിക്കാനിലെ തന്നെ ശക്തരായ പുരോഹിതരിലൊരാളായ മൗര്‍ണോ ഇന്‍സോലിക്കെതിരെയുള്ള ആരോപണമായിരുന്നു ഏറെ വിവാദമായത്. വര്‍ഷങ്ങളായി കുട്ടികളെ പീഡിപ്പിക്കുന്നുണ്ടെന്ന് അറിയാമായിരുന്നിട്ടും 2004-ല്‍ മാത്രമാണ് ഇന്‍സോലിക്കെതിരെ നടപടി സ്വീകരിക്കാന്‍ സഭ തയാറായത്. എന്നാല്‍ ശിക്ഷാ നടപടിയായി സഭയില്‍ നിന്നു പുറത്താക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദി ഡോക്ട്രിന്‍ ഓഫ് ദി ഫെയ്ത്ത് നിര്‍ദേശം നല്‍കിയെങ്കിലും മാനുഷിക മുഖഖത്തിന്റെ പേരില്‍ പോപ്പ് ഫ്രാന്‍സിസ് ഇത് വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇന്‍സോലിയെ തന്റെ രൂപതയില്‍ നിന്ന് മാറ്റി നിര്‍ത്താനും പൊതുസമൂഹത്തില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിന് വിലക്കാനും കുട്ടികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്ന തരത്തില്‍ പാര്‍പ്പിക്കണമെന്നും അതിനൊപ്പം മനോരോഗത്തിനുള്ള ചികിത്സ നല്‍കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം.
ഇത്തരത്തില്‍ കുട്ടികളെ പീഡിപ്പിക്കുന്ന പുരോഹിതരെ സംരക്ഷിക്കുകയും കുറ്റകൃത്യം ഒളിച്ചുവയ്ക്കുകയും ചെയ്യുന്നതാണ് സഭയില്‍ നടന്നു കൊണ്ടിരിക്കുന്നത് എന്ന വിവരം ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികളെ പീഡിപ്പിക്കുന്ന പുരോഹിതരുടെ വിവരം പുറത്തു വരാതെ എങ്ങനെയാണ് പ്രാദേശിക സഭാ അധികാരികള്‍ സൂക്ഷിക്കുന്നതെന്ന് 2002-ല്‍ അമേരിക്കയില്‍ ബോസ്റ്റണ്‍ ഗ്ലോബ് ദിനപത്രം വെളിപ്പെടുത്തിയതോടെയാണ് ലോകം ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. ദശകങ്ങള്‍ നീണ്ട പീഡനങ്ങളുടെ ചരിത്രമായിരുന്നു ഇതോടെ പുറംലോകമറിഞ്ഞത്. ഈ സംഭവത്തെ അടിസ്ഥാനമാക്കി എടുത്ത ചിത്രമാണ് ഏറെ ചര്‍ച്ച ചെയ്യാപ്പെട്ട സ്പോട്ട്ലൈറ്റ്.
ഇതിനു പിന്നാലെ മെക്‌സിക്കോയില്‍ നിന്നടക്കം നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇക്കാര്യത്തില്‍ നടപടിയെടുക്കാതെ സഭയ്ക്ക് വഴിയില്ലെന്നു വന്നു.