സിപിഎം രാഷ്ട്രീയ ചരിത്രത്തിലെ വിഭാഗീയ ഘട്ടങ്ങളില്‍പ്പോലും ലാവലിന്‍ ഒരു വജ്രായുധമായിരുന്നു എന്നത് വസ്തുതയാണ്
ലോകത്തെ ഒട്ടുമുക്കാലും ജനാധിപത്യ ഭരണകൂട സംവിധാനങ്ങളില്‍ എന്നതുപോലെ ഇന്ത്യന്‍ ജനാധിപത്യവും അഴിമതികളില്‍ നിന്ന് വിമുക്തമല്ല. രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കോണ്‍ഗ്രസ് തന്നെയായിരുന്നു ഇക്കാര്യത്തില്‍ മുന്നില്‍ എന്നതും ഇന്ത്യന്‍ പൗരന്മാരുടെ അനുഭവമാണ്. ഏറ്റവും ഒടുവില്‍ ഉണ്ടായ രണ്ടു യുപിഎ സര്‍ക്കാരുകള്‍ക്ക് ശേഷമുണ്ടായ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നാമാവശേഷമായതും ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തില്‍ വരാന്‍ കാരണമായതും യഥാര്‍ത്ഥത്തില്‍, ഹിന്ദുത്വ രാഷ്ട്രീയ മുന്നേറ്റം എന്നതിലുപരി കൊടിയ അഴിമതിയും ജനവിരുദ്ധ നയങ്ങളും തന്നെയായിരുന്നു. അതിന്റെ ആത്യന്തിക ഫലമാവട്ടെ രാജ്യത്ത് സംഘപരിവാര്‍ ശക്തികള്‍ അധികാരത്തില്‍ വരികയും ഇപ്പോള്‍ ഭരണത്തിന്റെ അധികാര മാപിനികളും, പണവും, രാഷ്ട്രീയ സ്വാധീനവും മറ്റും ഉപയോഗിച്ച് അവര്‍ സംസ്ഥാന ഭരണങ്ങളും സഖ്യ കക്ഷികളെയും സോഷ്യലിസ്റ്റ് നേതാക്കളെയും അവരുടെ പ്രസ്ഥാനങ്ങളെയും പോലും പിടിച്ചടക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന അവിശ്വസനീയ കാഴ്ചകള്‍.
പൊതുവേ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലെ പൂജ്യങ്ങള്‍ എണ്ണുവാന്‍ വരെ ശ്രമകരമായ രൂപത്തിലുള്ള വലിയ അഴിമതികള്‍ കേള്‍ക്കാത്ത, അനുഭവിക്കാത്ത ജനതയാണ് കേരളീയര്‍. എങ്കിലും പൂര്‍ണ്ണമായും അഴിമതി മുക്തമായ രാഷ്ട്രീയ സാഹചര്യമോ, സിവില്‍ സര്‍വീസ് രംഗമോ നമുക്കില്ല എന്നത് വസ്തുതയാണ്. സിവില്‍സപ്ലൈസ് വകുപ്പിലും ധനകാര്യ വകുപ്പിലും എക്‌സൈസ് വകുപ്പിലും റവന്യൂ വകുപ്പിലും തുടങ്ങി ആദ്യകാല സര്‍ക്കാരുകള്‍ മുതല്‍ അഴിമതി ആരോപണത്തില്‍ നിന്ന് മുക്തമായ ചരിത്രം കേരളത്തിനുമില്ല. അടുത്ത കാലത്താവട്ടെ അഴിമതിയുടെ കഥകള്‍ കുറച്ചുകൂടി സാന്ദ്രമായി പറയുവാന്‍ നമ്മുടെ മാധ്യമങ്ങള്‍ നിര്‍ബന്ധിതമായിരിക്കുന്നു.
എന്തായാലും കേരളം ഏറ്റവും കൂടുതല്‍ കാലം ചര്‍ച്ച ചെയ്ത അഴിമതി ആരോപണങ്ങളില്‍ ഒന്നും, നീണ്ടുനിന്ന നിയമ വ്യവഹാരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതും എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതി ആരോപണക്കേസ് തന്നെയാണ്. കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിന് നിദാനം. പ്രസ്തുത കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിയെന്നതാണ് ലാവലിന്‍ കേസിലെ പ്രധാന ആരോപണം.
1995 ഓഗസ്റ്റ് 10-ാം തീയ്യതി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം വഹിച്ചിരുന്ന അന്നത്തെ ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാരിലെ വൈദ്യുതി മന്ത്രി ആയിരുന്ന ജി. കാര്‍ത്തികേയനാണ് എസ്.എന്‍.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. പിന്നീട് എസ്.എന്‍.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കണ്‍സള്‍ട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാര്‍ 1996 ഫെബ്രുവരി 24-ന് ഒപ്പിടുന്നതും ജി. കാര്‍ത്തികേയന്‍ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. ലാവലിന്‍ കമ്പനിയുമായി അന്തിമ കരാര്‍ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.
2001 മെയ് മാസത്തില്‍ തിരികെ അധികാരത്തില്‍ വന്ന എ.കെ. ആന്റണി നേതൃത്വം നല്‍കിയ ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയുടെ കാലത്താണ് കരാര്‍ പ്രകാരം നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കപ്പെട്ടത്. കടവൂര്‍ ശിവദാസനായിരുന്നു അന്ന് വൈദ്യുത മന്ത്രി. പിന്നീട് ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കുന്ന അവസരത്തിലാണ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക പൂര്‍ണ്ണമായും അടച്ചു തീര്‍ത്തത്. കരാറുകള്‍ വിഭാവനം ചെയ്യുന്നത് മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാര്‍ വൈദ്യുത വകുപ്പ് ഭരിക്കുകയുണ്ടായി. ഇക്കാലയളവില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന് വേണ്ടി കനേഡിയന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുമായിരുന്ന 98 കോടി രൂപയില്‍ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാപത്രം പുതുക്കാത്തത് മൂലം ലഭിച്ചത്.
എന്തായാലും സാധാരണ പതിവുകള്‍ക്ക് വിരുദ്ധമായി ഇടതു, വലതു സര്‍ക്കാരുകള്‍ മാറിമാറി വന്നിട്ടും ഇരുകൂട്ടരുടെയും മുകളില്‍ ആരോപണത്തിന്റെ നിഴലുകള്‍ പതിഞ്ഞ അഴിമതിക്കഥയായാണ് ലാവ്‌ലിന്‍ ചര്‍ച്ചയായത്. പക്ഷേ ആത്യന്തികമായി ഇത് പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും ലാക്കാക്കിയുള്ള നിയമയുദ്ധമായാണ് പരിണാമം പൂണ്ടത്. ആ നിലയില്‍ ‘ലാവ്ലിന്‍ അഴിമതി’ കുറേക്കാലമായി മാധ്യമങ്ങളുടേയും നിഷ്പക്ഷരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചില രാഷ്ട്രീയ നിരീക്ഷകരുടേയും പ്രധാനപ്പെട്ട വിഷയമായിരുന്നു. 2013 നവംബര്‍ 5-ന് പിണറായി വിജയന്‍ നല്‍കിയ വിടുതല്‍ ഹര്‍ജിക്ക് മേല്‍ സി.ബി.ഐ പ്രത്യേക കോടതി തീര്‍പ്പു കല്പിക്കുകയുണ്ടായി. ലാവലിന്‍ കമ്പനിക്ക് പി-എസ്-പി പദ്ധതികളുടെ പുനരുദ്ധാരണ കരാര്‍ നല്‍കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും അങ്ങനെ ഖജനാവിന് 86.25 കോടി രൂപ നഷ്ടമായെന്നും പ്രത്യേക കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയ കോടതി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്തു.
ഈ വിഷയത്തില്‍ പ്രതികളായി ചേര്‍ക്കപ്പെട്ട മുഴുവന്‍ പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ട് പ്രത്യേക സി.ബി.ഐ കോടതി വിധി പറഞ്ഞതോടെയാണ് ലാവ്‌ലിന്‍ അഴിമതി വിവാദം ഒരു മുനയൊടിഞ്ഞ രാഷ്ട്രീയ ആയുധമായി മാറിയത്. 1996 മുതല്‍ 98-വരെ സംസ്ഥാന വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍, കെ.എസ്.ഇ.ബി ചെയര്‍മാനായിരുന്ന സിദ്ധാര്‍ത്ഥ് മേനോന്‍ തുടങ്ങി ഏഴു പ്രതികളെയാണ് സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കിയത്. പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം പദ്ധതികളുടെ നവീകരണം സംബന്ധിച്ച് സി.എ.ജി. തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മുടക്കിയ തുകയ്ക്ക് ആനുപാതികമായി നേട്ടമുണ്ടായിട്ടില്ല എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം ഒരു കേസ് കെട്ടിച്ചമക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല എന്നതാണ് ഇതിന്റെ സത്യസന്ധമായ വിലയിരുത്തല്‍. എന്നാല്‍ കേസിന്റെ മെറിറ്റിനേക്കാള്‍ മറ്റെന്തോ ലക്ഷ്യങ്ങളായിരുന്നു ഇങ്ങിനെയൊരു വിവാദത്തിന് പിന്നിലുണ്ടായിരുന്നത് എന്ന് പതുക്കെപ്പതുക്കെ മലയാളികള്‍ക്ക് ബോധ്യമാവുകയാനുണ്ടായത്. ആ ലക്ഷ്യങ്ങളായിരുന്നു സിബിഐ കോടതി വിധിയോടെ ഇല്ലാതായത്.
എന്തായാലും സിബിഐ കോടതി വിധിക്കെതിരെ സിബിഐ തന്നെ കേരള ഹൈക്കോടതിയില്‍ അപ്പീല്‍ പോവുകയുണ്ടായി. പിണറായി വിജയന്‍ തന്നെയായിരുന്നു ഇടതുനേതൃത്വത്തിലെ മുഖ്യമന്ത്രിയാകുവാന്‍ സാധ്യതയുള്ള നേതാവ് എന്നതിനാല്‍ തിരഞ്ഞെടുപ്പ് കാലത്ത് ഹൈക്കോടതിയില്‍ നിന്നും ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും തീരുമാനം ഉണ്ടാകുവാന്‍ വലതുപക്ഷവും ചില മാധ്യമങ്ങളും കൊതിച്ചു. വാദം വേഗത്തിലാക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കോടതിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ടാണ് ജസ്റ്റിസ് ഉബൈദ് ഇത്തരം ‘വേഗതാ ഹര്‍ജി’കളെ നേരിട്ടത്. എന്തായാലും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നു. എങ്കിലും സിബിഐ അപ്പീല്‍ പോകുവാന്‍ ഒരുങ്ങുന്നു എന്ന മാധ്യമ വാര്‍ത്തകള്‍ നിലനില്‍ക്കുന്നതിനാല്‍ ലാവ്‌ലിന്‍ ഇതോടെ അവസാനിക്കുമെന്നും കരുതാനാകില്ല.
മുഖ്യമന്ത്രി പിണറായി വിജയന് ഇടപാടില്‍ സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്നും അതിന് തെളിവില്ലെന്നും ഈ വിധിയിലൂടെ കോടതി നീരിക്ഷിക്കുന്നു. ഇടപാടിന്റെ കാലത്ത് പല മന്ത്രിമാരും വന്നെങ്കിലും പിണറായിയെ മാത്രം സിബിഐ തെരഞ്ഞ് പിടിച്ച് വേട്ടയാടുകയായിരുന്നു എന്ന കോടതിയുടെ വിധിയിലെ പരാമര്‍ശം ഇതൊരു രാഷ്ട്രീയവേട്ടയുടെ കേസ് മാത്രമായിരുന്നുവെന്ന ഇടതുവാദങ്ങളെ ശക്തിപ്പെടുത്തുന്നുണ്ട്. എന്നാല്‍ കേസില്‍ കെഎസ്ഇബി ചെയര്‍മാനും ഉദ്യോഗസ്ഥരും മാത്രമാണ് കുറ്റക്കാരെന്നും രണ്ട്, മൂന്ന്, നാല് പ്രതികള്‍ വിചാരണ നേരിടണമെന്നും വിധിയില്‍ പറയുമ്പോള്‍ ലാവലിന്‍ ഒരു കെട്ടുകഥ മാത്രമായിരുന്നുവെന്ന് കോടതി നിരീക്ഷിക്കുന്നില്ല, മറിച്ച് പിണറായി വിജയനെ മാത്രമാണ് കുറ്റവിമുക്തനാക്കുന്നത് എന്നുകൂടി കാണണം.
സിപിഎം രാഷ്ട്രീയ ചരിത്രത്തിലെ വിഭാഗീയ ഘട്ടങ്ങളില്‍പ്പോലും ലാവലിന്‍ ഒരു വജ്രായുധമായിരുന്നു എന്നത് വസ്തുതയാണ്. രാഷ്ടീയ പ്രതിയോഗികള്‍ സമയാസമയത്ത് അദ്ദേഹത്തിനെതിരായി ലാവ്ലിന്‍ കേസ് ഫലപ്രദമായി ഉപയോഗിച്ചു, ഈ സമയത്ത് വലതുപക്ഷ മന്ത്രിമാര്‍ കൂടി ഇക്കാര്യത്തില്‍ ഉത്തരവാദികളാണ് എന്നുള്ള സത്യങ്ങളെ മാധ്യമ ചര്‍ച്ചകള്‍ പോലും മനപ്പൂര്‍വ്വം ഒളിച്ചുവച്ചു. വിഭാഗീയതാ യുദ്ധത്തില്‍ സ്വന്തം പാളയത്തില്‍ പോലും ലാവലിന്‍ ഉപയോഗിച്ച് വിജയനെതിരെ ഗൂഡാലോചന നടന്നു. ജുഡീഷ്യറിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നിരവധി കേസുകള്‍ ഫയല്‍ ചെയ്തു. സിബിഐ തന്നെ പിണറായിയെ വേട്ടയാടിയതായി ഇപ്പോള്‍ ഹൈക്കോടതി വിധി പറയുമ്പോള്‍ പിണറായി വേട്ടക്കാര്‍ എല്ലാവരും നിരാശയില്‍ ജനിക്കുന്ന മൌനത്തിലാണ് എന്നതാണ് സത്യം.
ഇന്ത്യ-യുഎസ് ആണവ കരാരുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാറിനുളള പിന്തുണ ഇടതുപാര്‍ട്ടികള്‍ പിന്‍വലിക്കുമെന്ന രാഷ്ട്രീയ തീരുമാനം വന്നപ്പോഴും ലാവ്‌ലിന്‍ കാണിച്ച് കേന്ദ്രസര്‍ക്കാര്‍ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചതായും അക്കാലത്ത് മാധ്യമ രാഷ്ട്രീയ ലോകത്ത് കഥകള്‍ പരന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെത്തെത്തുന്നതിന് ലാവ്‌ലിന്‍ കേസ് തടസമാവുമെന്ന സ്വപ്നങ്ങളില്‍ അഭിരമിച്ചവരില്‍ അദ്ദേഹത്തിന്റെ സഹ സഖാക്കള്‍ കൂടിയുണ്ടായിരുന്നു എന്നത് സിപിഎം വിഭാഗീയതയുടെ കൂടി ചരിത്രമാണ്. പാര്‍ട്ടിയിലെ വിഭാഗീയത ശക്തമായിരുന്ന സമയത്ത് എതിര്‍ വിഭാഗത്തിന്റെ കയ്യിലെ തുറുപ്പ് ചീട്ടായി ലാവ്ലിന്‍ എന്നുമുണ്ടായിരുന്നു എന്നതും സുതാര്യമായ സിപിഎം വിഭാഗീയതയുടെ ഇന്നലെകളെ അടയാളപ്പെടുത്തുന്നു.
ഇന്നിപ്പോള്‍ കേരളത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ക്കും അണികള്‍ക്കും അവരുടെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും നിയമവിരുദ്ധ പ്രസംഗങ്ങള്‍ക്കും മറ്റുമെതിരെ കേരളാ പോലീസ് മതിയായ നടപടികള്‍ എടുക്കാതിരിക്കുന്നത് പിണറായി വിജയന്‍ കേന്ദ്രത്തെയും സിബിഐയെയും ഭയക്കുന്നതുകൊണ്ടാണ് എന്ന രൂപത്തിലുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ നടക്കുന്ന കാലമാണ്. വസ്തുതയില്ലാത്ത കേവലം ഭാവനാപൂര്‍ണ്ണമായ ആരോപണങ്ങള്‍ മാത്രമാണ് ഇവയെല്ലാം എന്നിരുന്നാലും, കേരളത്തിലെ ആര്‍എസ്എസ് ക്രിമിനലുകള്‍ മുതല്‍ ശശികലയും ആര്‍എസ്എസിന്റെ ഇപ്പോഴത്തെ സര്‍സംഘചാലക് ആയ മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ള സംഘനേതാക്കള്‍ക്കും അണികള്‍ക്കുമെതിരെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ പോലീസ് കുറച്ചുകൂടി കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നത് മതേതര കേരളത്തിന്റെ ആശയും, അതിന്റെ അഭാവം ആശങ്കയുമാണ്. എന്തായാലും ലാവ്ലിന്‍ കേസിലെ ഹൈക്കോടതി വിധി ഈ രാഷ്ട്രീയ വിവാദങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും അവസാനമാകുമോ എന്ന് കാത്തിരുന്നുതന്നെ കാണണം.
പിണറായി വിജയന്‍ എന്ന കേരള രാഷ്ട്രീയത്തിലെ തന്നെ കരുത്തനായ നേതാവിന്റെ അഗ്‌നിവിശുദ്ധി തെളിയിക്കലാകുമോ ഈ കോടതിവിധി എന്നതും ആ അഗ്‌നിശുദ്ധിയുടെ ഊര്‍ജ്ജത്തില്‍ അദ്ദേഹത്തിനു കീഴിലുള്ള പോലീസ് കേരളത്തിലെ സംഘപരിവാര്‍ അതിക്രമങ്ങള്‍ക്കെതിരെ കേരളം പ്രതീക്ഷിക്കുന്ന രൂപത്തിലുള്ള യുക്തമായ നടപടികള്‍ സ്വീകരിക്കുമോ എന്നതും വരും ദിവസങ്ങളിലെ നിലപാടുകളിലൂടെ കാലം തെളിയിക്കേണ്ട രാഷ്ട്രീയ വസ്തുതകളാണ്.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)