UPDATES

ട്രെന്‍ഡിങ്ങ്

കൊന്നു തിന്നതിന്റെ ഒരംശമാണ് അവര്‍ തരുന്നത്; ദുരിതാശ്വാസ നിധിയിലേക്ക് പണം തരുന്ന കോര്‍പ്പറേറ്റുകളെ ആഘോഷിക്കേണ്ടതില്ല

മികച്ച ആസൂത്രണവും, ജനാധിപത്യ സ്വാഭാവവും, വികസന കാഴ്ചപ്പാടും ആവശ്യമുള്ള ഈ വലിയ പ്രവർത്തനത്തിന് കേരളം പക്വമാണോ?

നൂറ്റാണ്ടിലെ പ്രളയത്തിൽ നിന്ന് നമ്മൾ കരകയറാൻ ഒരുങ്ങുകയാണ്. മികച്ച ആസൂത്രണവും, ജനാധിപത്യ സ്വാഭാവവും, വികസന കാഴ്ചപ്പാടും ആവശ്യമുള്ള ഈ വലിയ പ്രവർത്തനത്തിന് കേരളം പക്വമാണോ? കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മുടെ വികസന, പരിസ്ഥിതി നയങ്ങൾ തീരുമാനിക്കുന്നത് ആരുടെ താല്പര്യ പ്രകാരമാണ്? വലിയ ഒരു പ്രകൃതി ദുരന്തത്തിൽനിന്ന് കരകയറി നാടിനെ പുനർനിർമ്മിക്കാൻ ശ്രമിക്കുമ്പോൾ ഈ ചോദ്യങ്ങൾ പ്രസക്തമല്ലേ? ശാസ്‌ത്രീയമായൊരു ആസൂത്രണമില്ലാതെയാണ്‌ ഇന്ന്‌ പ്രകൃതിവിഭവങ്ങളും മനുഷ്യാധ്വാനവും കേരളത്തിൽ വിനിയോഗിക്കപ്പെടുന്നത്‌. ഈ അവസ്ഥ നാടിന്റെയും ജനങ്ങളുടെയും മൊത്തത്തിലുള്ള സാമൂഹ്യ വികസനത്തെ സഹായിക്കുന്നില്ല. മാത്രമല്ല, ആധുനിക വികസനം സൃഷ്‌ടിക്കുന്ന പലതരം കെടുതികൾക്കും ജനങ്ങൾ ഇരയാകേണ്ടിവരുന്നു.

മുതലാളിത്ത വ്യവസ്ഥ എന്നാല്‍ കേവലമൊരു സാമ്പത്തികവ്യവസ്ഥയല്ല. ഒരു അധികാരവ്യവസ്ഥയാണത്. അധികാരത്തിന്‍െറ സങ്കീര്‍ണമായ ബലതന്ത്രങ്ങള്‍ നിരന്തരം പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥ. . മൂലധനത്തിന്‍െറ ആധിപത്യം സ്ഥാപിക്കപ്പെടുന്നതും വികസിക്കുന്നതും ഈ അധികാരവ്യവസ്ഥയുടെ സങ്കീര്‍ണമായ പ്രയോഗത്തിലൂടെയാണ്. ആഗോളീകരണ കാലഘട്ടത്തില്‍ മൂലധനം മാത്രമല്ല ആഗോളീകരിക്കപ്പെടുന്നത്. അധികാരത്തിന്‍െറ സങ്കീര്‍ണമായ ആഗോളീകരണമാണ് ഈ കാലഘട്ടത്തെ സവിശേഷമാക്കുന്നത്. അതുകൊണ്ടുതന്നെ, മുതലാളിത്ത കാലഘട്ടത്തില്‍ വിശേഷിച്ചും ആഗോളീകരണ കാലഘട്ടത്തില്‍ എങ്ങനെയാണ് നമ്മൾ ഈ വ്യവസ്ഥയിൽ കീഴ്‌പെട്ടു പ്രതികരണ ശേഷിയില്ലാത്തവരായി മാറുന്നതെന്ന് നമ്മൾ സ്വയം വിലയിരുത്തേണ്ടതുണ്ട്.

ദേശീയ തലം മുതൽ വാർഡ് തലം വരെ നമ്മുടെ വികസന നയങ്ങൾ തീരുമാനിക്കുന്നത് മുതലാളിത്ത വ്യവസ്ഥയാണ്. ആഗോളീകരണകാലത്ത് പരിസ്ഥിതിനയങ്ങളും, നിയമങ്ങളും തങ്ങൾക്കു കൊള്ളലാഭമുണ്ടാക്കുന്ന രീതിയിൽ പൊളിച്ചെഴുതാനായി ഈ പണാധിപത്യ അധികാരവ്യവസ്ഥക്ക് കഴിയുന്നു. നമ്മുടെ സംസ്ഥാന വികസന-പരിസ്ഥിതി നയങ്ങൾ തീരുമാനിക്കുന്നത് വലിയ കോര്‍പ്പറേറ്റ് മുതലാളിമാർക്ക് വേണ്ടിയാണെങ്കിൽ, ഇങ്ങ് വാർഡ് തലത്തിൽ പ്രാദേശിക സാമ്പത്തിക ശക്തികളാകും ഇവ തീരുമാനിക്കുന്നത്. ദുരന്ത നിവാരണ ഫണ്ടിലേക്ക് സംസ്ഥാന തലം മുതൽ വാർഡ് തലം വരെ നടക്കുന്ന ഫണ്ട് സമാഹരണ കൂട്ടായ്‍മകളിൽ ഇങ്ങനെയുള്ളവരുടെ അരാഷ്ട്രീയമായ ശബ്ദങ്ങളും, തീരുമാനങ്ങളും ഉയർന്നുനിൽക്കുന്നു. ഇവരെല്ലാം കൊള്ള ലാഭമുണ്ടാക്കാനുള്ള നിർമാണ വികസനത്തിന് നിയമങ്ങൾ ലംഘിച്ചും, മറികടന്നും വൻതോതിൽ ഇടിച്ചും, പൊട്ടിച്ചും കളഞ്ഞ കുന്നുകളും ഏക്കര്‍ കണക്കിന് നികത്തിയ പാടങ്ങളും, പുഴയും, നീർത്തടങ്ങളും ഒക്കെയാണ് ഈ പ്രളയം ഇത്രയേറെ ഭീകരമായ നാശനഷ്ടമായി സാധാരണ ജനങ്ങളെ ബാധിക്കാൻ കാരണം. അവർ ഇപ്പോൾ വലിച്ചു നീട്ടുന്ന ഏതാനും കോടിയേക്കാൾ നൂറു കണക്കിന് ഇരട്ടി നാശമാണ് നമ്മുടെ പരിസ്ഥിതിക്കും, നാടിനും അവർ വരുത്തിവെച്ചിരിക്കുന്നത് .

പൊന്മുട്ടയിടുന്ന താറാവിനെ കൊന്നു തിന്നതിന്റെ ഒരംശം അവർ അതുമൂലം ജീവനും, ജീവിതവും നഷപെട്ടവർക്കു വെച്ച് നീട്ടുന്നു. ഇതിനു വേണ്ടി സഹായം ചെയ്തുകൊടുത്ത രാഷ്ട്രീയ നേതൃത്വത്തിന് നോക്കി നിൽക്കാനേ കഴിയു, കാരണം ഇവരെ ഉപയോഗിച്ചു മുതലാളിത്തം നടപ്പിലാക്കിയ നയങ്ങളിലൂടെ സമ്പത്ത് അത്രമേൽ കേന്ദ്രീകൃതമാണ്. ഇവിടെയാണ് ഈ ദുരന്തത്തിൽ നിന്ന് വീണ്ടും കേരളം പുനർനിർമ്മിക്കുമ്പോൾ നമ്മൾ ജനാധിപത്യപരമായി പ്രതികരിക്കേണ്ടതും, ഇടപെടേണ്ടതുമായ അടിയന്തര സാഹചര്യം ഉണ്ട് എന്ന് വ്യക്തമാകുന്നത്.

ലാഭാധിഷ്‌ഠിതമായ കോർപ്പറേറ്റ്‌ നവലിബറൽ സമ്പദ്‌വ്യവസ്ഥയുടെ അനിയന്ത്രിതമായ കടന്നുകയറ്റത്തിൽ കേരളം തകരുകയേ ഉള്ളൂ എന്നു വ്യക്തമാണ്‌. സ്റ്റേറ്റ്‌ ഇടപെടലുകളും ഉദാരവൽക്കരണവും കൂടിയുള്ള ചേരുവകൾ ഇന്നത്തെ സാഹചര്യത്തിൽ എത്രമാത്രം ഫലപ്രദമാകുമെന്നും പരിശോധിക്കേണ്ടതാണ്‌. അതേസമയം നവലിബറൽ കടന്നുകയറ്റം ശക്തമാണ്‌. അതിനനുകൂലമായ ഒരു മാനസികാവസ്ഥ കേരളത്തിൽ ഇന്ന്‌ വളർന്നുവന്നിട്ടുണ്ട്‌. മധ്യവർഗം പരസ്യമായി അതിനെ അനുകൂലിക്കുന്നവരാണ്‌. എതിർക്കുന്നവർ പോലും അതു നൽകുന്ന അവസരങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുന്നുമുണ്ട്‌.

പരിസ്ഥിതിനാശവും ഇതുമായി ബന്ധപ്പെടുത്തി കാണണം. ദരിദ്രജനതയുടെ ജീവിതമാർഗങ്ങൾ പുനസ്ഥാപിക്കപ്പെടുകയും വളർന്നുവരികയും ചെയ്യണമെങ്കിൽ ധനികവർഗത്തിന്റെ പരിസ്ഥിതിയിലേക്കുള്ള കടന്നുകയറ്റങ്ങൾ അവസാനിക്കണം. ആദിവാസികൾ, തീരദേശവാസികൾ, നഗരങ്ങളിലെയും ഗ്രാമങ്ങളിലേയും ദരിദ്രർ എന്നിവർ ഇന്ന്‌ വിഭവശൂന്യവും മലീമസവുമായ സാഹചര്യങ്ങളിൽ കഴിയുന്നവരാണ്‌. പാരിസ്ഥിതിക സന്തുലിതാവസ്ഥയുടെ സ്ഥാപനം അവരുടെ വികസനത്തിന്റെ അടിസ്ഥാനഘടകമാണ്‌.

കേരളത്തിൽ ഭൂമിക്കു നേരെയുള്ള കയ്യേറ്റങ്ങൾ കൂടിവരികയാണ്‌. വനനശീകരണം, പാടം നികത്തൽ, പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണം, അവയുടെ കച്ചവടം എന്നിവയൊക്കെ അനിയന്ത്രിതമാവുകയാണ്‌. ലാഭക്കൊതിയോടെയുള്ള ഇത്തരം കടന്നാക്രമണങ്ങൾ ഭൂമിയുടെ സ്വതസിദ്ധമായ സന്തുലനാവസ്ഥ നശിപ്പിക്കുന്നു. ഇതിന്റെ ഫലമായി നീർത്തടങ്ങൾ, തണ്ണീർത്തടങ്ങൾ, വയൽ, പറമ്പ്‌, തീരപ്രദേശങ്ങൾ എന്നിങ്ങനെ വ്യത്യസ്‌ത ധർമങ്ങൾ നിറവേറ്റുന്ന ഇക്കോവ്യൂഹങ്ങൾ തകരുകയാണ്‌. ഇക്കോവ്യൂഹങ്ങളുടെ തകർച്ച മൂലം എല്ലാ പ്രവചനങ്ങൾക്കുമതീതമായി കാലാവസ്ഥ താളം തെറ്റുകയാണ്‌. ഇത്‌ ഭക്ഷ്യസുരക്ഷയ്‌ക്കും തൊഴിൽസുരക്ഷയ്‌ക്കും നേരെ പുതിയ വെല്ലുവിളികൾ ഉയർത്തുകയാണ്‌.

കമ്പോളാധിഷ്‌ഠിതമായ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ളതും പഴുതുകളില്ലാത്തതുമായ നിയമനടപടികൾ ഉണ്ടാകുന്നില്ല. നിലവിലുള്ള നിയമങ്ങളാകട്ടെ കൃത്യമായി പാലിക്കപ്പെടുന്നുമില്ല. കേരളത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്തുകൊണ്ടുള്ള ഒരു ഭൂനയം അതിന്റെ സമഗ്രതയിൽ തയ്യാറാക്കാനോ നടപ്പാക്കാനോ കഴിയുന്നില്ല.

1990കളിൽ രാജ്യത്താകെ നവലിബറൽ നയങ്ങൾ ശക്തിപ്പെട്ടതോടെ സ്വതന്ത്രകമ്പോളത്തിന്റെ സ്വാധീനം കൂടിവന്നു. ഇതിന്റെ ഫലമായി ജീവിതസൗകര്യങ്ങൾ മിക്കതും പണക്കാർക്കായി പരിമിതപ്പെട്ടു. പണം ഉണ്ടാക്കുക എന്നത്‌ പ്രധാന ലക്ഷ്യമായി. ഇത്‌ ആവാസവ്യവസ്ഥയിലും ജീവിതശൈലിയിലും പലതരം മാറ്റങ്ങൾക്കിടയാക്കി. ഭൂവുടമകൾ, കരാറുകാർ, പുത്തൻപണക്കാർ എന്നിവർ ചേർന്ന അവിശുദ്ധകൂട്ടുകെട്ട്‌ ശക്തിപ്പെട്ടു. ഇവർക്ക്‌ രാഷ്‌ട്രീയാധികാരം കയ്യാളുന്നവരിലുള്ള സ്വാധീനം കൂടി. അങ്ങനെ പ്രകൃതിവിഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള ഭൂമാഫിയ കേരളത്തിൽ ശക്തിപ്പെട്ടിരിക്കയാണ്‌. ഇതോടെ ഭൂമിയുടെ അനിയന്ത്രിത ക്രയവിക്രയവും അശാസ്‌ത്രീയവും അനാസൂത്രീതവുമായ വിനിയോഗരീതിയും വിപുലപ്പെട്ടു. ഭൂമി കേവലം വിൽപ്പനച്ചരക്ക്‌ മാത്രമായി മാറുന്ന സ്ഥിതിയുണ്ടായി.

കേരളത്തിൽ വികസനത്തിന്റെ പേരിൽ നടപ്പാക്കി വരുന്ന ഭൂബന്ധിത നടപടികൾ മിക്കതും ജനങ്ങൾക്ക്‌ പൊതുവിലും ദരിദ്രർക്ക്‌ പ്രത്യേകിച്ചും ഗുണകരമല്ല. ഇക്കാലത്ത്‌ നടപ്പാക്കിയ/നടപ്പാക്കാൻ ശ്രമിച്ച പല പ്രവർത്തനങ്ങൾക്കും മുതലാളിത്ത വികസനത്തിന്റെ പരിമിതികളെ മറികടക്കാൻ പോലും കഴിയുന്നില്ല. PPP, എക്‌സ്‌പ്രസ്സ്‌ പാത, ബി ഒ ടി റോഡ്‌ നിർമാണം, SEZ, EPZ, പാടം നികത്തി റിയൽ എസ്റ്റേറ്റ്‌ ഉണ്ടാക്കൽ, എന്നിവയിലെല്ലാം മൂലധനവ്യവസ്ഥയുടെ താൽ പ്പര്യങ്ങളാണ്‌ സംരക്ഷിക്കുന്നത്‌.കേരളത്തിന്റെ ഭൂ പ്രകൃതിയെ ഉൾക്കൊള്ളാതെ നിർമിച്ച മണ്ണുത്തി – അങ്കമാലി ബി ഓ റ്റി നാലുവരി പാത മൂലം പ്രദേശവാസികൾക്ക് പ്രളയത്തിന്റെ ദുരിതം പതിന്മടങ്ങു അനുഭവിക്കേണ്ടി വന്നു .

പ്രത്യേക ധർമങ്ങൾ നിർവഹിച്ചുകൊണ്ടിരുന്ന കേരളത്തിലെ സമുദ്രതീരങ്ങൾ, റോഡുകൾ, പുഴകൾ, കായലുകൾ, വയലുകൾ, കുന്നിൻ ചെരിവുകൾ, മലകൾ, തണ്ണീർത്തടങ്ങൾ എന്നിവയെല്ലാം ഇന്ന്‌ കമ്പോളശക്തികളുടെ കടന്നാക്രമണങ്ങൾക്ക്‌ ഇരയായിക്കൊണ്ടിരിക്കയാണ്‌ എന്നു തുടക്കത്തിലേ ചൂണ്ടിക്കാണിച്ചുവല്ലൊ. ഭൂമി കൃത്യമായൊരു വിൽപ്പനച്ചരക്കായതോടെയും സാമൂഹിക നിയന്ത്രണ ഉപാധികൾ ദുർബലപ്പെട്ടതോടെയും ഈ കടന്നാക്രമണ രീതി വിപുലപ്പെടുക മാത്രമല്ല വലിയ തോതിൽ ശക്തി കൈവരിച്ചിക്കുകയുമാണ്‌.

മണ്ണ്‌, വെള്ളം, കല്ല്‌, പാറ, മണൽ, വനം എന്നീ പ്രകൃതിവിഭവങ്ങ ളിലെ കൈയേറ്റങ്ങൾ വിവിധതരം മാഫിയകൾ പങ്കുവച്ചെടുത്തിരിക്കുകയാണ്‌. ഇവർക്കാകട്ടെ, വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ പ്രവർത്തകരുമായി ബന്ധമുണ്ടെന്നത്‌ ജനകീയ പ്രതിരോധങ്ങളെ ദുർബലപ്പെടുത്തുന്നു. അനിയന്ത്രിതമായ നഗരവൽക്കരണത്തിന്റെയും വാണിജ്യത്തിന്റെ വ്യാപനത്തിന്റെയും പേരിൽ നമ്മുടെ ജൈവപരിസ്ഥി തിയും ജൈവവൈവിധ്യവും തകരുകയാണ്‌. വർധിച്ച ജനസാന്ദ്രത, അണുകുടുംബവ്യാപനം, സവിശേഷമായ ആവാസവ്യവസ്ഥ എന്നിവ ഭൂമിയുടെ തുണ്ടവൽക്കരണത്തിന്‌ ആക്കം കൂട്ടുന്നു. ദാരിദ്ര്യം മൂലമുള്ള കടബാധ്യതകൾ ഇത്തരം തുണ്ടുഭൂമികളുടെ വിൽപ്പന വർധി പ്പിക്കുന്നു. തുണ്ടുഭൂമി അവസാനം ധനികരിലേക്ക്‌ എത്തിപ്പെടുന്നു. അവർ ലാഭത്തിനു വേണ്ടി മറിച്ചുവിൽക്കുന്നു. ഈ പ്രക്രിയ കേരളത്തിൽ ഒരു ദൂഷിതവലയമായി മാറിയിരിക്കയാണ്‌.

വയലുകൾ നികത്തിയുള്ള ഫ്‌ളാറ്റു നിർമാണം, മലമുകളിലെയും കടൽത്തീരത്തെയും റിസോർട്ട്‌ നിർമാണം എന്നിവ എല്ലാ പരിസ്ഥിതി നിയമങ്ങളെയും നിയന്ത്രണങ്ങളെയും അതിലംഘിക്കയാണ്‌. CRZ നിയമം വൻതോതിൽ ലംഘിക്കപ്പെടുന്നു. ടൂറിസത്തിന്റെ പേരിൽ നടക്കുന്ന എല്ലാതരം കടന്നാക്രമണങ്ങളും വിദേശപണം ലഭിക്കുന്നതിന്റെ പേരിൽ ന്യായീകരിക്കപ്പെടുകയാണ്‌. കേന്ദ്രസർക്കാറും ആസൂത്രണ കമ്മീഷനും ഈയിടെയായി പശ്ചാത്തല വികസനത്തിന്റെ പേരിൽ ഭൂമി ഏറ്റെടുത്തുകൊണ്ടിരിക്കുകയോ ഏറ്റെടുക്കാൻ സംസ്ഥാന സർ ക്കാറുകളെ പ്രേരിപ്പിക്കുകയോ ആണ്‌. ദേശീയ പാതകളുടെ ബി ഒ ടി വ്യവസ്ഥകളും ഇത്തരത്തിലുള്ളവയാണ്‌. ഈ പ്രളയക്കെടുതി വിലയിരുത്തിയാൽ നമുക്ക് കാണാനാകും ഏതൊക്കെ പ്രദേശത്താണോ വയലുകളും , നീർച്ചാലുകളും നികത്തപ്പെടാതിരിന്നിട്ടുള്ളത് , കുന്നുകൾ നശിപ്പിക്കപ്പെടാതിരിന്നിട്ടുള്ളത് അവിടെയൊക്കെ ദുരന്തത്തിന്റെ കാഠിന്യം കുറവാണ്.

കേന്ദ്രത്തിന്റെ എല്ലാ നിർമാണപ്രവർത്തനങ്ങളും നേരത്തെ കേന്ദ്ര പി ഡബ്ല്യു ഡി (PWD) മുഖേനയാണ്‌ നടന്നിരുന്നതെങ്കിലും ഇപ്പോൾ വൻകിടക്കാരായ സ്വകാര്യകമ്പനികൾ ബി ഓ റ്റി, പി പി പി എന്നീ സംവിധാനങ്ങൾ വഴിയാണ്‌ നടപ്പാക്കുന്നത്‌. പശ്ചാത്തലസൗകര്യങ്ങളുടെ വികസനത്തിന്റെ മറവിൽ ആവശ്യത്തിലധികം ഭൂമി കൈവശപ്പെടുത്തി അതിലൂടെ റിയൽ എസ്റ്റേറ്റ്‌ കച്ചവടം നടത്താനുള്ള അവസരം ബോധപൂർവം സൃഷ്‌ടിക്കപ്പെടുന്നു. ഇതൊക്കെ വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ്‌ കേരളത്തിൽ സൃഷ്‌ടിക്കുന്നത്‌.

സാധാരണക്കാരായ ജനങ്ങളും ദരിദ്രരും അവരുടെ തുണ്ട്‌ ഭൂമിയിൽ നിന്ന്‌ പുറംതള്ളപ്പെടുകയാണ്‌. ഏതാനും പുത്തൻപണക്കാരും അവരുടെ സഹചാരികളുമാണ്‌ എല്ലാ ആസ്‌തികളുടെയും ഉടമസ്ഥരായിത്തീരുന്നത്‌. കേരളത്തിൽ ഭൂപരിഷ്‌കരണത്തിലൂടെ കൂടുതൽ കുടുംബങ്ങളിലേക്കു വ്യാപിച്ച ഭൂ ഉടമസ്ഥത വീണ്ടും ചുരുക്കം പേരിലേക്ക്‌ പരിമിതപ്പെടുകയാണെന്നും ഇതിന്റെ ഫലമായി ധനിക-ദരിദ്ര അന്തരം കൂടി ക്കൊണ്ടിരിക്കുകയാണെന്നും `കേരളപഠനം’ കാണിക്കുന്നു. ഇതിലെല്ലാം വ്യക്തമാകുന്നത്‌ കമ്പോളത്തിന്റെ ശക്തമായ കടന്നുവരൽ തന്ത്രങ്ങളാണ്‌. നവലിബറൽനയങ്ങൾ ശക്തിപ്പെട്ടതോടെ എന്തും വിറ്റ്‌ കാശാക്കാനുള്ള ത്വര കൂടി വരികയുമാണ്‌. ഈയൊരു പശ്ചാത്ത ലത്തിന്റെ സ്വാധീനത്തിലാണ്‌ വികലമായ ഭൂവിനിയോഗരീതികൾ ശക്തിപ്പെടുന്നതെന്ന്‌ തിരിച്ചറിയേണ്ടിയിരിക്കുന്നു.

കേരളം ഇക്കാലത്ത്‌ നേരിടുന്ന ഭൂരിഭാഗം പ്രശ്‌നങ്ങളും ഭൂബന്ധിതമാണ്‌. ഭൂമിയിലും അതിന്റെ വിഭവങ്ങളിലും സാധാരണ ജനങ്ങൾക്ക്‌ നിയന്ത്രണമില്ലാതാകുന്നു എന്നതാണ്‌ പ്രധാന പ്രശ്‌നം. കമ്പോളം കൈയേറി തുടങ്ങിയതോടെ പരമ്പരാഗത ഭൂവിനിയോഗരീതി തകർന്നു. ആധുനികവും ശാസ്‌ത്രീയവുമായ ബദൽരീതിയാകട്ടെ, വളർന്നുവന്നതുമില്ല. അതുകൊണ്ടുതന്നെ ജനങ്ങൾക്കും മറ്റു ജീവ ജാലങ്ങൾക്കും സ്വതന്ത്രമായി ജീവിക്കാനും ഭക്ഷിക്കാനും പ്രവർത്തിക്കാനും ഇടപെടാനുമുള്ള അവസരങ്ങൾ ഉറപ്പാക്കുന്ന രീതിയിൽ ശാസ്‌ത്രീയമായ ഭൂവിനിയോഗ രീതി ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതിന്‌ സഹായകമാം വിധം പാർപ്പിടം, കൃഷി, വ്യവസായം, ഖനനം, ടൂറിസം, ഗതാഗതം, മറ്റ്‌ പശ്ചാത്തലസൗകര്യങ്ങൾ എന്നിവയൊക്കെ വിക സിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും സ്ഥലീയ ആസൂത്രണരീതികളും വളർന്നുവരണം.

കേരളം പോലെ പാരിസ്ഥിതികപ്രശ്‌നങ്ങളും കനത്ത ജനസാന്ദ്രതയുള്ള ഒരു പ്രദേശത്ത്‌ സന്തുലിതമായ ഭൂവിനിയോഗം അത്യാവശ്യമാണ്‌. ഇതിന്‌ ആവാസവ്യവസ്ഥകൾ, ജൈവമേഖലകൾ, ഉൽപ്പാദന മേഖലകൾ, സാംസ്‌കാരികമേഖലകൾ, വിനിമയ-ഗതാഗതമേഖലകൾ എന്നിവ കൃത്യമായി നിർണയിക്കുന്ന സ്ഥലീയ ആസൂത്രണം ആവശ്യമാണ്‌. കേരളത്തിന്റെ സവിശേഷസാഹചര്യത്തിൽ സ്ഥലീയ ആസൂത്രണം ജലവിഭവാസൂത്രണവുമായും ബന്ധപ്പെടും. അതുകൊണ്ട്‌ സമഗ്രമായ നീർത്തടവ്യവസ്ഥകളുടെ ആസൂത്രണത്തിന്റെ ഭാഗമായി വേണം ഭൂവിനിയോഗആസൂത്രണം നടത്തുന്നത്‌. വ്യവസായ മേഖലകൾക്കും വിവിധ സ്ഥാപനങ്ങൾക്കുമുള്ള ഭൂമിയും ഇതിന്റെ ഭാഗമാകണം.

ഉൽപ്പാദനവ്യവസ്ഥകളും ജൈവപ്രകൃതിയും മനുഷ്യജീവിതവും തമ്മിലുള്ള സന്തുലനം ഏറ്റവും ഫലപ്രദമായി നടക്കുക പ്രാദേശിക തലത്തിലാണ്‌. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക്‌ ഭൂവിനിയോഗ-നിർവഹണത്തിൽ പ്രധാന പങ്കു വഹിക്കാനുണ്ട്‌. അതിന്‌ നിയമപരമായ പ്രാബല്യമുണ്ടാവുകയും ഭൂവിനിയോഗത്തെ കർശനമായി നിർണയിക്കുന്നതിനാവശ്യമായ വ്യവസ്ഥകൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ സംബന്ധിച്ച നിയമങ്ങളിൽ ഉൾപ്പെടുത്തുകയും വേണം. നീർത്തടാധിഷ്‌ഠിതമായ ജനകീയസമിതികളെയും ഇതിനായി പരിഗണിക്കാവുന്നതാണ്‌.

ഇനി ആസൂത്രണത്തിന്റെയും പ്രവർത്തനത്തിന്റെയും പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ചു നോക്കാം. 90 കളിൽ നടന്ന ജനകീയാസൂത്രണ വികസന പ്രവർത്തനങ്ങളെപോലെ ഇന്ന് നടക്കാൻ വളരെ പ്രയാസമാണ്. കാരണങ്ങൾ ഒരുപാടാണ്. ആഗോളവൽക്കരണകാലത്തു നിസ്വാർത്ഥ പോതു പ്രവർത്തനത്തിനു ജനങ്ങൾക്ക് സമയം കണ്ടെത്താൻ പ്രയാസമാണ്. കൂടുതലും അസംഘടിത സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നമ്മൾക്ക് ഇതിനു വേണ്ടി പ്രവർത്തിക്കാനുള്ള മാനസിക – സാമ്പത്തിക സുസ്ഥിരതയില്ല.

പിന്നെ ആരുണ്ട് ഇത് ഏറ്റെടുക്കാൻ? പൊതുരംഗം കൂടുതൽ കക്ഷിരാഷ്ട്രീയ അധിഷ്ടിതമായിരിക്കുന്നു. കേഡർ സ്വഭാവമുള്ള രാഷ്ട്രീയ സംഘടനപ്രവർത്തകർ മാത്രമേ പൊതുവികസന പ്രവർത്തനങ്ങൾക്ക് ഭാഗമാകുന്നുള്ളു. ഇവയെല്ലാം കേന്ദ്രീകൃതവും സംഘടനാ-നേതൃത്വ താൽപര്യങ്ങൾക്കു അനുസരിച്ചിട്ടുള്ളത് മാത്രമാണ്. അതുകൊണ്ടു തന്നെ മുതലാളിത്ത വ്യവസ്ഥക്ക് ഇങ്ങനെയുള്ള പ്രവർത്തികൾക്ക് മേൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കും .

സമരങ്ങൾക്ക് മുതിരാതെ സമരസപ്പെട്ടു ജീവിക്കുന്ന രാഷ്രീയ സ്വഭാവം വളർത്തിയെടുക്കുന്ന കക്ഷിരാഷ്ട്രീയ സമൂഹത്തിൽ ജനാധിപത്യവും-ജനോപകാരപ്രദവുമായ അഭിപ്രായമുള്ള സമൂഹിക സ്വഭാവം വലിയ അളവിൽ നഷ്ടപ്പെട്ടിട്ടുണ്ട് .ഇതെല്ലാം കാലാ കാലങ്ങളിലായി മുതലാളിത്തം സമർത്ഥമായി കക്ഷി രാഷ്ട്രീയ നേതൃത്വത്തെ തങ്ങളുടെ പണാധിപത്യത്തിൽ നിയന്ത്രിച്ചതിലൂടെയുണ്ടായ സാമൂഹികമാറ്റമാണ് .

ദൃശ്യ മാധ്യമ-സോഷ്യൽ മീഡിയ പ്രതികരണങ്ങളുടെ കാലത്ത് ഒരു സംഘം അരാഷ്ട്രീയ കൂട്ടത്തിനു എളുപ്പം വിവാദങ്ങളോ, നുണ പ്രചാരണങ്ങളോ ഉണ്ടാക്കി മണിക്കൂറുകൾക്കുള്ളിൽ ജനകീയ പ്രശ്ങ്ങളിൽ നിന്ന് സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചു വിടാനാകും. വെറുപ്പിന്റെ രഷ്ട്രീയം ജനപക്ഷ പ്രശ്നങ്ങളെ എളുപ്പത്തിൽ ഒളിപ്പിക്കും.

മറ്റൊരുകാര്യം പലയിടങ്ങളിലും ജനകീയ- പരിസ്ഥിതി പ്രശ്നങ്ങളിൽ അവ തങ്ങളുടെ കുടിവെള്ളവും ചുറ്റുപാടും മലിനപ്പെടുത്തുന്നതാണെങ്കിൽ പോലും സധാരണ ജനവിഭാഗം ഇടപെടാനും, പ്രതികരിക്കാനും, സംഘടിക്കാനും ഭയപ്പെടുന്നു. പാർലിമെന്ററി രാഷ്ട്രീയ സ്വാധീനമുള്ള കക്ഷികൾ നേതൃത്വം നൽകിയാൽ മാത്രമേ അവർ ഇതിനെതിരെയെല്ലാം സംഘം ചേർന്ന് പ്രതികരിക്കൂ, ഇല്ലെങ്കിൽ ഈ ഭരണ വർഗം തങ്ങൾക്കു കിട്ടേണ്ട അടിസ്ഥാന അനുകൂല്യങ്ങൾ നഷ്ടപ്പെടുത്തും എന്നവർ ഭയപ്പെടുന്നു. അതുമാത്രമല്ല വികസനത്തിന്റെ പേരിൽ ദുരിതം അനുഭവിക്കാൻ തങ്ങൾ ബാധ്യസ്ഥരാണ് എന്ന ചിന്ത മേലെ പറഞ്ഞ കേഡർ രാഷ്ട്രീയകക്ഷികൾ ഇവരുടെ മനസ്സിൽ കുത്തിവെക്കുന്നു. തങ്ങളുടെ കിണറുകൾ മലിനപെട്ടാലും പൈപ്പുകളിൽ കുടിവെള്ളം എത്തിക്കാം എന്ന് ഭരണകൂടം അവർക്കു വാക്ക് നൽകുന്നു.

വളരെ പേടിപ്പിക്കുന്ന മറ്റൊരുകാര്യം അടിസ്ഥാന വർഗ്ഗത്തിന്റെ വികാരത്തെ ആളിക്കത്തിച്ചു, നുണ പ്രചരണങ്ങൾ നടത്തി നമ്മുടെ നാട് ദുരന്തങ്ങളെ അതിജീവിച്ചു നിലനിൽക്കാനുള്ള പല നിയമങ്ങളെയും നടപ്പാകാതിരിക്കാൻ സമരങ്ങളും, കലാപങ്ങളും വരെ കക്ഷി രാഷ്രീയ – മത-ജാതി സംഘടനകൾ നടത്തുന്നു. ഈ സംഘടനകളെ എല്ലാം നിയന്ത്രിക്കുന്നത് വിരലിലെണ്ണാവുന്ന ഭൂമി കച്ചവടക്കാരും, വൻകിട കയ്യേറ്റക്കാരും, ക്വറി മുതലാളിമാരുമാണ്. ഇവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ജനങ്ങൾക് ഭാവിയിലേക്ക് ഗുണകരമായ നിയമങ്ങളെ ഈ സംഘടനകളിലൂടെ കലാപങ്ങൾ വരെ ഉണ്ടാക്കുന്നു .

ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ വയനാട്ടിൽ കാട് കത്തിച്ചതും, മത സംഘടനകൾ പ്രക്ഷോഭം നടത്തിയതും നമ്മൾ ഓർക്കേണ്ടതാണ്. വയനാട്ടിലും, ഇടുക്കിയിലും ഭീകരമായ ദുരിതങ്ങളാണ് ഉണ്ടായിരിക്കുന്നത് .

എല്ലാവര്‍ക്കും വിമർശിക്കാം, പ്രതികരിക്കാം എന്ന ജനാധിപത്യ വ്യവസ്ഥയിൽ, തങ്ങൾ മുതലാളിത്ത വ്യവസ്ഥക്ക് കീഴ്പെട്ടു സമരസപ്പെടുമ്പോൾ പ്രതികരിക്കുന്ന പാർലിമെന്ററി സംവിധാനത്തിന് പുറത്തു നിൽക്കുന്ന സംഘടനകളോട് “നിങ്ങൾ ആരാ ഇത് ചോദിക്കാൻ? നിങ്ങൾ ഇവിടെ എന്ത് ചെയ്യുന്നു? നിങ്ങൾക്കു എന്ത് ശക്തി ഉണ്ടായിട്ടാണ്? ” തുടങ്ങിയ ചോദ്യങ്ങൾ കേഡർ സംഘടനകൾ മുന്നോട്ടുവെക്കുന്നു. ഭയവും, അധികാരവും കാണിച്ചു മുതലാളിത്ത-അധികാര വ്യവസ്ഥയിൽ പ്രതിഷേധങ്ങളെ അടിച്ചമർത്തപ്പെടുന്നു.

`ഭൂമി പൊതുസ്വത്താണ്‌’ എന്ന മുദ്രാവാക്യം കേവലമായ കാല്‍പ്പനിക സ്വപ്‌നമല്ല. ഭൂമി ആർക്കും തന്നിഷ്‌ടം പോലെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നല്ലെന്നും ചരിത്രത്തിന്റെ എല്ലാ ദശകളിലും മനുഷ്യർക്ക്‌ ഭൂമിയുടെ മേൽ ഉപയോഗാവകാശം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമുള്ള ഓർമപ്പെടുത്തലാണത്‌. ഭൂമിയുടെയും പ്രകൃതിദത്തമായ വിഭവങ്ങളുടെയും മേലുള്ള മനുഷ്യരുടെ അവകാശം സ്വത:സിദ്ധമല്ല. ഓരോ ഘട്ടത്തിലും സമൂഹവും ഭരണകൂടങ്ങളും വ്യക്തിക്കു നൽകുന്ന നിയമാവകാശം മാത്രമാണത്‌.

ഭൂവിനിയോഗത്തിന്‌ മേലുള്ള സാമൂഹികനിയന്ത്രണവും സ്ഥലജലാസൂത്രണവും നടപ്പാക്കണം. ഇന്നത്തെ സാഹചര്യത്തിൽ ഒരു ജനാധിപത്യവ്യവസ്ഥയിൽ ഇത്തരം ആസൂത്രണത്തിന്‌ നേതൃത്വം കൊടുക്കേണ്ടത്‌ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യഗവണ്മെന്റുകളാണ്‌. പ്രാദേശികതലത്തിൽ അതിന്‌ നേതൃത്വം നൽകേണ്ടത്‌ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ്‌. അവയുടെ നേതൃത്വത്തിൽ കേരളത്തിലെ ഭൂവിനിയോഗം ശാസ്‌ത്രീയമായും സന്തുലിതമായും പുനഃസംവിധാനം ചെയ്യുന്നതിനുള്ള ധീരമായ നടപടികൾ ഇന്നത്തെ ആവശ്യമാണ്‌. വികേന്ദീകൃത മാതൃകകളാണ് നമ്മുടെ വികസനത്തിന്റെ ആണിക്കല്ല്, പക്ഷെ ഇന്ന് മുതലാളിത്ത വ്യവസ്ഥ ജനകീയ വികസനപ്രവർത്തനങ്ങളെ കേന്ദ്രീകൃതമാക്കികൊണ്ടിരിക്കുന്നു. ഇടപെടലുകൾ മാത്രമേ ബദലായുള്ളൂ. വലിയ ദുരന്തത്തിൽ നിന്ന് കരകയറി പുതിയ കേരള സൃഷ്ടിയിൽ ജനകീയവും, പ്രകൃതി സൗഹൃദവുമായ കേരളം നമുക്ക് പുനർനിർമിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഇതാ, മലയാളികള്‍ ലോകത്തിന് മുന്നില്‍ വയ്ക്കുന്ന ‘New Kerala Model’

എക്സ്പ്രസ്സ് ഹൈവേയെ ചെറുത്ത് തോല്‍പ്പിച്ചവരോട് നന്ദി പറയണം, കേരളത്തെ വെള്ളമെടുത്ത് പോവാതെ രക്ഷിച്ചതിന്

പ്രവചിക്കപ്പെട്ട ഒരു ദുരന്തം-ഡോ. ടി വി സജീവ് എഴുതുന്നു

ശ്രീനാഥ് നെന്‍മണിക്കര

ശ്രീനാഥ് നെന്‍മണിക്കര

കര്‍ഷകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍