UPDATES

സര്‍വകലാശാല/ പ്രധാന ഗവേഷണ സ്ഥാപനങ്ങളുടെ ലിങ്കുകള്‍

ഭരണഘടനയ്ക്കും മേലെയോ യുജിസി? തകരുന്ന ഉന്നത വിദ്യാഭ്യാസ മേഖല

യു.ജി.സി വിജ്ഞാപനത്തിലെ സ്വയംഭരണ കോളേജുകളെ സംബന്ധിക്കുന്ന നിദ്ദേശങ്ങൾ പൊതുവിദ്യാഭ്യാസം എന്ന ആശയം തന്നെ തകര്‍ക്കുന്നത്

ഷെഫീഖ് വി

ഷെഫീഖ് വി

വിദ്യഭ്യാസ മേഖലയിലെ സ്വയംഭരണാധികാരം ഉന്നത വിദ്യാഭാസ സംവിധാനത്തെ സംബന്ധിച്ചിടത്തോളം അനിവാര്യതയാണ്. വാണിജ്യവത്ക്കരണവും വർഗീയതയും അനിയന്ത്രിതമാം വിധം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ വിദ്യാഭ്യാസ മേഖലയിലെ സ്വയംഭരണാധികാരവും സ്വാതന്ത്യ്രവുമെല്ലാം കൂടുതൽ പരിഗണിക്കപ്പെടേണ്ട കാര്യങ്ങളാണ്. ഉന്നത വിദ്യഭ്യാസത്തിന്‍റെ സുസ്ഥിര വികസനത്തിന്‍റെ നെടുന്തൂണും സർവ്വകലാശാലകളുടെ കൃത്യമായ പ്രവർത്തനങ്ങളുടെ നിർണായക ഘടകവുമാണ്‌ ഇവയെന്നതാണ് ആശങ്കപ്പെടുത്തുന്ന സംഗതി.

എന്തൊക്കെയായാലും 2018 ലെ യുജിസി വിജ്ഞാപനത്തിൽ സ്വയംഭരണ കോളേജുകളെ സംബന്ധിക്കുന്ന നിദ്ദേശങ്ങൾ പ്രകാരം 60-ഓളം സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും സ്വയംഭരണാവകാശം ലഭ്യമായെങ്കിലും ഈ സ്വാതന്ത്ര്യ-സ്വയംഭരണ നയങ്ങള്‍ കൊണ്ട് യാതൊന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് പ്രസ്തുത കോളേജുകൾ. യുജിസി മാർഗ്ഗനിർദേശങ്ങൾ അനുശാസിക്കുന്ന വിദ്യഭ്യാസ മേഖലയിലെ സ്വയംഭരണ-സ്വാതന്ത്ര്യനയങ്ങൾ പ്രകാരം സ്വയംഭരണ കോളേജുകൾക്ക് വിദ്യാർത്ഥികളുടെ പ്രവേശനം, കരിക്കുലം, മൂല്യനിർണയം തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തമായ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്. സർവകലാശാലകളിലും കോളേജുകളിലും പൂർണമായ സാമ്പത്തിക സ്വയംഭരണാധികാരം അനുഭവിക്കുവാനും എത്ര സ്വാശ്രയ കോഴ്‌സുകൾ വേണമെങ്കിലും അധികം ചേർക്കുവാനുമുള്ള അവസരങ്ങൾ കൂടി പ്രസ്തുത സ്വയംഭരണനയം നൽകുന്നുണ്ട്. വാസ്തവമെന്തെന്നാല്‍, മേൽപ്പറഞ്ഞ രണ്ടു മുന്നേറ്റങ്ങളും വിദ്യാഭ്യാസ നയങ്ങളെ പൊതുഉത്തരവാദിത്വത്തിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ രീതികളിൽ നിന്നും സ്വാശ്രയപരതകളിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഉന്നതവിദ്യാഭ്യാസ സംവിധാനത്തില്‍ ഗുണനിലവാരമുള്ള നയപരിപാടികളുടെ ലഭ്യമാക്കലുകളിലും തുല്യത ഉറപ്പുവരുത്തുന്നതിലും ഇത് ദോഷകരമായ ഫലങ്ങളുണ്ടാക്കുന്നു. വിദ്യാർത്ഥികളുടെ പ്രവേശനത്തിലും ഫീസ് നിയന്ത്രണങ്ങളിലും കൈകടത്തിക്കൊണ്ട് തുല്യത-വിതരണ നയങ്ങളെ ദുർവിനിയോഗം ചെയ്യുന്നതിനുള്ള പഴുതുകൾ സ്വയംഭരണാധികാര പരിധിയിൽ വരുന്നതിനാല്‍ ഗവൺമെന്‍റിന്‍റെയും സര്‍വകലാശാലകളുടെയും അവയ്ക്കുമേലുള്ള നിയന്ത്രണാവകാശങ്ങൾ പതിയെ ഇല്ലാതാവുകയും ഗുണനിലവാരങ്ങളില്‍ വീഴ്ച്ച സംഭവിക്കുകയും ചെയ്തേക്കാം. ഉന്നതവിദ്യാഭ്യാസ തലങ്ങളിലെ ജനാധിപത്യ ഘടനകളെ അരികുവത്ക്കരിച്ചുകൊണ്ട് ഒരു കുത്തകവ്യവസ്ഥ പകരം വയ്ക്കപ്പെടുന്ന അവസ്ഥവരെ ഇതുപ്രകാരം ഉണ്ടായേക്കാം. ഇത്തരത്തില്‍ നിയന്ത്രണങ്ങളില്ലാത്ത അവസരങ്ങളിൽ പ്രവേശനനയങ്ങളിലെ സംവരണാവകശങ്ങളടക്കം ലംഘിക്കപ്പെട്ടേക്കാമെന്നു മാത്രമല്ല, അപ്രകാരം താഴെക്കിടയിലുള്ള വിഭാഗങ്ങളില്‍പ്പെട്ട ഭൂരിപക്ഷം വിദ്യാർത്ഥികളും ഇത്തരം വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്യുന്നു. ഈ മാറ്റങ്ങളുടെ വെളിച്ചത്തിൽ പൊതുവിദ്യാഭ്യാസം എന്ന ആശയത്തിന്‍റെ കാതല്‍ ചോദ്യം ചെയ്യപ്പെടുമെന്നുള്ളത് തീര്‍ച്ച.

മേൽപ്പറഞ്ഞ മാറ്റങ്ങള്‍ക്കൊപ്പം ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റുപല തലങ്ങളും യുജിസി മാർഗ്ഗനിർദ്ദേശങ്ങൾക്ക് പിറകിലുണ്ട്. പഠനപരമായതോ നടത്തിപ്പു സംബന്ധിച്ചതോ ആയ യാതൊന്നിലും ഗവൺമെൻറിന് ഇടപെടാനാകില്ലെന്ന അവസരത്തിലും, ഇതേ മാർഗ്ഗനിർദ്ദേശ പ്രകാരം പ്രസ്തുത കോളേജുകൾക്ക് നൽകിക്കൊണ്ടിരുന്ന ധനസഹായം തുടരേണ്ടിവരികയും ചെയ്യുന്നു; ഈയവസരത്തിലും കൂടുതൽ സ്വയംഭരണ കോളേജുകൾക്കുവേണ്ടിയുള്ള അലമുറകൾ നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്നത് മറ്റൊരു പരമാർത്ഥം. ഭരണഘടന പ്രകാരം വിദ്യാഭ്യാസ മേഖലയിലെ നയപരിപാടികൾ കൺകറൻറ് ലിസ്റ്റിൽ പെടുന്നവയായതിനാൽ സംസ്ഥാനഗവൺമെൻറുകൾക്കുമേൽ യുജിസി അനുശാസനങ്ങൾ ബാധകമാണ്. മേൽപ്പറഞ്ഞ യുജിസി മാർഗ്ഗനിർദ്ദേശങ്ങൾ ഉന്നതവിദ്യാഭ്യാസ മേഖലകളെ വ്യാപകമായ വാണിജ്യവത്ക്കരണത്തിലേക്കും സ്വാശ്രയവത്ക്കരണത്തിലേക്കും നയിക്കുക മാത്രമല്ല, അവയ്ക്കുമേലുള്ള നിയന്ത്രണാധികാരങ്ങളുടെ ഘടനയെ ത്വരിതഗതിയിൽ കേന്ദ്രീകൃതമാക്കുകയും കൂടി ചെയ്യുന്നുണ്ട്. വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട ഒരു വിഷയമായതു കൊണ്ട് സംസ്ഥാനഗവൺമെൻറുകളെ സമീപിക്കാതെ ഇത്തരം ഗുരുതരവും ഉഗ്രഫലമുള്ളതുമായ മാറ്റങ്ങൾ വരുത്തുന്നത് ഭരണഘടനയിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള ഫെഡറൽ മൂല്യങ്ങൾക്ക് മൊത്തത്തിൽ ഒരു വെല്ലുവിളി ഉയർത്തുന്നുണ്ട്.

ഒരു സർവ്വകലാശാലയെ തകർക്കുന്ന വിധം

കേരളത്തിന്‍റെയടക്കമുള്ള സംസ്ഥാന നിയമനിർമാണ സമിതികൾ പാസ്സാക്കിയ ‘ഓട്ടോണോമസ് കോളേജസ് ആക്ട്’ വിദ്യാഭ്യാസപരമായോ നടത്തിപ്പ് സംബന്ധിച്ചതോ ആയ വ്യക്തമായ നിയന്ത്രണാധികാരങ്ങൾ കോളേജ് നേതൃത്വങ്ങൾക്ക് നൽകുന്നുണ്ടെന്നു മാത്രമല്ല, പ്രസ്തുത നേതൃത്വങ്ങളിലെ പ്രതിനിധികൾക്ക് സ്വയംഭരണകോളേജുകളിലെ ഭരണസമിതിയിലും, വിദ്യാഭ്യാസ സമിതിയിലുമെല്ലാം വ്യക്തമായ ഭൂരിപക്ഷവും ഉറപ്പുവരുത്തുന്നുണ്ട്. സർവ്വകലാശാലകളുടെയും ഗവൺമെന്‍റിന്റെയും നിയന്ത്രണാധികാരങ്ങൾക്ക് കോളേജുകളിലെ പ്രവേശനം, പരീക്ഷാനടത്തിപ്പ് തുടങ്ങിയ വിഷയങ്ങളിലുള്ള മാനേജ്‌മെൻറ് അധികാരങ്ങളെ പരിമിതപ്പെടുത്താൻ സാധിച്ചിരുന്നുവെങ്കിലും, ഇപ്പോൾ പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഈ നിയന്ത്രണാധികാരങ്ങളെ അപ്പാടെ ഇല്ലാതാക്കി പൊതുവിദ്യഭ്യാസത്തിൽ തുല്യതയും ഗുണനിലവാരവും നിലനിർത്താനുള്ള സംസ്ഥാന ഗവൺമെന്‍റിന്‍റെ ശ്രമങ്ങളെ പരിമിതപ്പെട്ടുത്തിക്കൊണ്ട് തിരിച്ചടിക്കുകയാണ് ചെയ്യുന്നത്. സർവ്വകലാശാലകളുടെയോ സമാനമായ അധികാര ഘടനകളുടെയോ നിയന്ത്രണങ്ങൾക്കതീതമായി എത്ര സ്വാശ്രയ കോഴ്‌സുകൾ വേണമെങ്കിലും ആരംഭിക്കുവാനും കൂടുതൽ മാനേജമെൻറ് പ്രതിനിധികളെ കോളേജ് ഭരണസമിതിയിൽ നിയമിക്കുവാനുമുള്ള അധികാരപഴുതുകൾ കൂടി ഈ നയങ്ങളിലുണ്ട്‌. ഈ അധികാര ഘടനയിൽ വിദ്യാഭ്യാസ മേഖലയിലെ പ്രഥമ ഭാഗഭാക്കുകളായ വിദ്യാർത്ഥികളുടെ പ്രാതിനിധ്യം തഴയപ്പെടുന്നുണ്ട് എന്നത് ചിന്തക്കേണ്ട വസ്തുതയാണ്. നിലനിന്നിരുന്ന നിയമ-നടപടിക്രമങ്ങൾ കോളേജ് നേതൃത്വങ്ങൾ ലംഘിച്ചതിനെ തുടർന്ന് വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിച്ച പരാതികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിന്‍റെ വെളിച്ചത്തിൽ നിന്നുകൊണ്ടു വേണം ഇനി പുതിയ മാർഗ്ഗനിർദ്ദേശ നയങ്ങളെ പുനർവായനക്കെടുക്കേണ്ടത്.

മഞ്ജുള്‍ ഭാര്‍ഗവ ക്ഷമിക്കുക, ഞങ്ങളുടെ യുജിസി ചട്ടങ്ങള്‍ കര്‍ക്കശമാണ്!

സമാന കേസുകൾ കേരളത്തിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ നയ-നടപടികൾ എതിർശബ്ദങ്ങളെ നിശബ്ദമാക്കുന്നുണ്ടെന്നു മാത്രമല്ല, ഇത്തരം കേസുകൾ സ്വീകരിക്കുന്നതിന് ഒരുവിധത്തിലുള്ള പ്രത്യേക നിയമസമിതിയും ഇവിടെ നിലവിലില്ല. ഇതെല്ലാം പ്രശ്നം കൂടുതൽ വഷളാക്കുകയേയുള്ളു. വേൾഡ് ട്രേഡ് ഓർഗനൈസേഷൻ – വേൾഡ് ബാങ്ക് ഉടമ്പടികള്‍ ( W.T.O -W.B) പോലെയുള്ള ബഹുമുഖ വാണിജ്യ കാരാറുകൾ പോലെ ഒരു കച്ചവടപ്രവർത്തനമായി വിദ്യാഭ്യാസത്തെയും മാറ്റുവാനുള്ള കുടിലതന്ത്രങ്ങളാണ് അടിസ്ഥാനപരമായി ഇവയെല്ലാം. ആയതിനാൽ തന്നെ എതിർ ശബ്ദങ്ങളുയരേണ്ടത് അനിവാര്യതയാണ്. കോടതി വിധികൾ പ്രസ്തുത മാനേജ്‌മെൻറുകൾക്ക് അനുകൂലമാണെന്നത് വിഷയമാക്കാതെ നിയമത്തിന്‍റെ എല്ലാ സാധ്യതകളുമുപയോഗിച്ചുള്ള ജനാധിപത്യ മുന്നേറ്റങ്ങൾ വഴി ഇത്തരം പ്രതിസന്ധികളെ നേരിടുകയാണ് വേണ്ടത്. കാരണം, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പാര്‍ലമെന്‍റല്ല, ഓരോ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഗവൺമെൻറുകളുടെ മേല്‍ കടന്നുകയറുന്നത് ഭരണഘടനയിലെ അടിസ്ഥാനതത്വങ്ങളെ പോലും ലംഘിക്കുന്നതാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഈ നീക്കം അപകടകരം; Occupy UGC – ഗവേഷകക്കൂട്ടം

‘Occupy UGC’: വിവാദ ഉത്തരവിനെതിരായ വിദ്യാര്‍ഥി പ്രതിഷേധം വ്യാപിക്കുന്നു

കേന്ദ്ര സര്‍ക്കാര്‍ ജെഎന്‍യുവിന്റെ അടിക്കല്ലിളക്കുമ്പോള്‍

ഷെഫീഖ് വി

ഷെഫീഖ് വി

ഗവേഷകന്‍, ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍