സ്വാമി വിവേകാനന്ദന്‍ വ്യാഖ്യാനിച്ച ഹിന്ദുമതത്തോട് ചേര്‍ന്നുനില്‍ക്കാനും എല്ലാത്തരത്തിലുമുള്ള വെറുപ്പിന്റെയും രൂപങ്ങളെ തള്ളിക്കളയാനും യു.എസ് ജനപ്രതിനിധി രാജ കൃഷ്ണമൂര്‍ത്തി
സ്വാമി വിവേകാനന്ദന്‍ വ്യാഖ്യാനിച്ച ഹിന്ദുമതത്തോട് ചേര്‍ന്നുനില്‍ക്കാനും എല്ലാത്തരത്തിലുമുള്ള വെറുപ്പിന്റെയും രൂപങ്ങളെ തള്ളിക്കളയാനും യു.എസ് ജനപ്രതിനിധി രാജ കൃഷ്ണമൂര്‍ത്തി ലോക ഹിന്ദു സമ്മേളനത്തില്‍ പങ്കെടുത്തവരോട് ആവശ്യപ്പെട്ടു. ദി ഹിന്ദുവില്‍ വര്‍ഗ്ഗീസ് കെ ജോര്‍ജ് എഴുതിയ ലേഖനത്തില്‍ പറയുന്നത്, 125 വര്‍ഷങ്ങള്‍ക്കു മുമ്പ് ലോകമത പാര്‍ലമെന്റില്‍ വിവേകാനന്ദന്‍ നടത്തിയ പ്രസംഗത്തിന്റെ അനുസ്മരണം കൂടിയായാണ് സംഘ പരിവാര്‍ അനുകൂല സംഘടനകള്‍ സംഘടിപ്പിച്ച ഈ സമ്മേളനം എന്നായിരുന്നു പ്രചരിപ്പിച്ചത്, എന്നാണ്.
വിട്ടുനില്‍ക്കാന്‍ ഏറെ സമ്മര്‍ദ്ദമുണ്ടായിരുന്ന ആ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടാണ് ചിക്കാഗോയില്‍ നിന്നുള്ള യുഎസ് കോണ്‍ഗ്രസ് അംഗമായ കൃഷ്ണമൂര്‍ത്തി പറഞ്ഞത്- ‘എനിക്കറിയുന്നതും എന്നെ പഠിപ്പിച്ചതുമായ ഉന്നതമായ ഒരൊറ്റ ഹിന്ദുമതത്തെ ആവര്‍ത്തിച്ചുറപ്പിക്കാനാണ് ഞാന്‍ ഇവിടെ വന്നത്-വിശ്വാസമേതെന്ന് എന്ന് നോക്കാതെ എല്ലാവരേയും സ്വാഗതം ചെയ്യുന്ന, ഉള്‍ക്കൊള്ളുന്ന, സ്വീകരിക്കുന്ന ഒന്ന്. മറ്റെല്ലാ രൂപങ്ങളെയും ഞാന്‍ തിരസ്‌കരിക്കുന്നു. ചുരുക്കത്തില്‍ ഞാന്‍ സ്വാമി വിവേകാനന്ദന്റെ പാഠങ്ങളെ ആവര്‍ത്തിച്ചുറപ്പിക്കുന്നു.
സമ്മേളനത്തിലെ എന്റെ സാന്നിധ്യത്തെക്കുറിച്ച് ഉയര്‍ന്ന ആശങ്കകള്‍ ‘ഗൗരവമേറിയതും ആത്മാര്‍ത്ഥവും ആണെന്ന് മനസ്സിലാക്കുന്നു. സമത്വത്തേയും ബഹുസ്വരതയേയും കുറിച്ചുള്ള വിവേകാനന്ദ പാരമ്പര്യം കാരണമാണ്, ഞാനിന്നു നിങ്ങളുടെ മുന്നില്‍ ഒരു ഹിന്ദുവും അമേരിക്കക്കാരനും യുഎസ് കോണ്‍ഗ്രസ് അംഗവുമായി നില്‍ക്കുന്നത്. നമ്മള്‍ അഹിംസയെ സ്വീകരിക്കുമ്പോള്‍ മുന്‍വിധികള്‍ക്ക്, അക്രമത്തിന്, വെറുപ്പിന് – ഇവിടെ അമേരിക്കയില്‍ മാത്രമല്ല ഇന്ത്യയിലും ലോകത്ത് ഒരിടത്തും, ഹിന്ദുമതത്തിലും ഇടമില്ലെന്നു നാം തിരിച്ചറിയുകയാണ്.’
സമ്മേളനത്തിന് ഇടയ്ക്കുണ്ടായ പ്രതിഷേധത്തെക്കുറിച്ച് സംഘാടകര്‍ പറഞ്ഞത്- വ്യാജ ബാഡ്ജുകള്‍ കാണിച്ചാണ് ഈ പ്രതിഷേധക്കാര്‍ പരിപാടി നടക്കുന്ന വേദിയില്‍ എത്തിയതെന്നാണ്. പ്രതിഷേധത്തിന് മുമ്പ് സംസാരിച്ചവരെല്ലാം ഭാരതത്തിലെ എല്ലാ മതങ്ങളെയും ഒന്നിപ്പിക്കാനുള്ള വഴികളെക്കുറിച്ചാണ് നിര്‍ദ്ദേശിച്ചത്. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖുമതം എന്നൊരാള്‍ അവയെ വ്യക്തമാക്കുകയും ചെയ്തു. ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബാലെ നിയന്ത്രിച്ച ചര്‍ച്ചയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ഒരു പ്രസംഗകനായിരുന്നു.
ഭാഗവത് പ്രസംഗിക്കുന്നില്ല എന്നും ചോദ്യങ്ങള്‍ക്കു ഉത്തരം പറയുമെന്നും ഹൊസബാലെ പറഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ‘ഹിന്ദു പുനരുത്ഥാനത്തിനുള്ള കൂട്ടായ ശ്രമം’ എന്ന വിഷയത്തില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ ഭാഗവത് തുടങ്ങുമ്പോള്‍ രണ്ടു സംഘങ്ങളായി ഇരുന്ന ആറ് പ്രതിഷേധക്കാര്‍ എഴുന്നേറ്റുനിന്ന് ‘ഹിന്ദു ഫാഷിസം അവസാനിപ്പിക്കുക,’ ‘ആര്‍ എസ് എസ് മടങ്ങിപ്പോവുക’, ‘ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമില്ലാ’ എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ തുടങ്ങി.
പരിപാടിയില്‍ പങ്കെടുക്കുന്ന ഒരു കൂട്ടം ആളുകള്‍ ഈ പ്രതിഷേധിക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചതും മറ്റൊരു വിഭാഗം അവരെ തടയാനെത്തിയതും സംഘര്‍ഷത്തിലേക്ക് നയിച്ചു. ‘നമ്മളവരെ അടിച്ചൊതുക്കേണ്ടിയിരുന്നു,’ എന്ന ബിജെപി നേതാവ് വിജയ് ജോലിയുടെ ആക്രോശം, അവരെ പ്രതിഷേധകാര്‍ക്കെതിരെ കൂടുതല്‍ ആവേശത്തോടെ തിരിയാന്‍ ഇടയാക്കി. പിന്നീട് പോലീസ് എത്തി പ്രതിഷേധക്കാരെയും പരിപാടിയില്‍ പങ്കെടുത്ത ഒരാളെയും കൊണ്ടുപോയി.
പ്രതിഷേധക്കാരിലൊരാള്‍ പ്രതികരിച്ചത്- ‘ഞങ്ങള്‍ ആ സമ്മേളനത്തിനെതിരെ, സംഘാടകര്‍ക്കെതിരെ, പ്രസംഗിക്കുന്നവര്‍ക്കെതിരെ, പങ്കെടുക്കുന്നവര്‍ക്കും ആര്‍എസ്എസും സമാനരായ മറ്റ് സംഘടനകളും പ്രചരിപ്പിക്കുന്ന അക്രമത്തിനെതിരെ പ്രതിഷേധിക്കാനാണ് പോയത്’ എന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ തങ്ങളെ അടിക്കുകയും തുപ്പുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു.
പ്രതിഷേധക്കാരുടെ ലഘുലേഖയില്‍ പറയുന്നത്-‘ചിക്കാഗോ സൗത്ത് ഏഷ്യന്‍സ് ഫോര്‍ ജസ്റ്റീസ് ആവശ്യപ്പെടുന്നത് പ്രാന്തവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കെതിരെ ഹിന്ദു ദേശീയവാദി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന അക്രമങ്ങള്‍ക്കെതിരെയും ആക്രമണങ്ങളുടെ ചരിത്രത്തിനെതിരെയും ലോക മത സമ്മേളനത്തില്‍ പങ്കെടുക്കുന്ന നേതാക്കള്‍ പ്രതികരിക്കണം’ എന്നാണ്.
പ്രചാരണ സംഘമായ ആവാസ്, ‘ചിക്കാഗോ ട്രൈബൂണ്‍’ എന്ന പത്രത്തില്‍ നല്‍കിയ മുഴുപ്പേജ് പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്- പരിപാടിയില്‍ പങ്കെടുക്കുന്നവര്‍, ദശലക്ഷക്കണക്കിനാളുകള്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടുത്താനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കണമെന്നാണ്. പരസ്യത്തില്‍ വിവേകാനന്ദന്റെ ഒരു ചിത്രവും അദ്ദേഹത്തിന്റെ ചിക്കാഗോ പ്രസംഗത്തില്‍ നിന്നുള്ള ഈ ഉദ്ധരണിയും ഉണ്ടായിരുന്നു, ‘വിഭാഗീയത, മതഭ്രാന്ത്, അന്ധമായ വിശ്വാസം എന്നിവയെലാം ഈ മനോഹരമായ ഭൂമിയെ ഏറെനാള്‍ ആവേശിച്ചിരുന്നു.. എന്നാലിപ്പോള്‍ സമയമായിരിക്കുന്നു.’
ഇതൊരു അഭ്യര്‍ത്ഥനയാണെന്നും പ്രതിഷേധമല്ലെന്നുമാണ് ഇതിനെക്കുറിച്ച ആവാസ് സിഇഒ റിക്കന്‍ പട്ടേല്‍ പ്രതികരിച്ചത്. ‘ഇന്ത്യയുടെ ഹിന്ദുമത സഹിഷ്ണുതയുടെ പാരമ്പര്യമാണ് നൂറുകോടി ജനങ്ങളുടെ ജനാധിപത്യത്തെ സാധ്യമാക്കിയത്. ഇന്ത്യയില്‍ ജനിച്ച, ഇവിടെ ദശാബ്ദങ്ങളായി ജീവിക്കുന്ന ദശലക്ഷക്കണക്കിന് മുസ്ലീങ്ങളുടെ പൗരത്വവും വോട്ടവകാശവും റദ്ദാക്കുന്നത് വിശ്വാസത്തെയും രാജ്യത്തെയും വഞ്ചിക്കലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹിന്ദു ദേശീയവാദികളും അവരുടെ രാജ്യത്തെ ഇരുണ്ട, ക്രൂരമായ ഒരു ഭാവിയിലേക്കാണ് നയിക്കുന്നത്.’ പട്ടേല്‍ പറഞ്ഞു നിര്‍ത്തി.