നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ എത്ര വ്യര്‍ത്ഥവും നിഷ്ഫലവുമായിത്തീര്‍ന്നിരിക്കുന്നു എന്നു വിളിച്ചു പറയുന്ന ഒരു ദിവസമായിരുന്നു ഇന്നലെ
“സമാധാനത്തിന്റെ ഏറ്റവും വലിയ ദൂതനായിരുന്ന മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആരാണ്? സാങ്കേതികമായ അര്‍ത്ഥത്തില്‍ അദ്ദേഹം ആര്‍ എസ് എസ്സുകാരനോ, വി എച്ച് പി ക്കാരനോ അല്ലെന്ന് വിശദീകരിച്ചതുകൊണ്ട് കാര്യമില്ല. അവരുടെ പൊതു നിലപാടുകള്‍ പിന്‍പറ്റുന്നവനായിരുന്നു അയാളും. സ്വതന്ത്ര്യ ഇന്ത്യയില്‍ നടന്ന എത്ര എത്ര കലാപങ്ങളിലാണ് സംഘ്‌പരിവാര്‍ സംഘടനകളുടെ പങ്ക് വെളിച്ചത്തുവന്നത്. ബാബ്‌റി മസ്‌ജിദ് തകര്‍ത്ത ക്രിമിനല്‍ നടപടി ആരുടെ സംഭാവനയായിരുന്നു? ഗുജറാത്തിലെയും ഒറീസയിലേയും സംഭവങ്ങള്‍ സമീപകാല സംഭവങ്ങളാണ്.അതുകൊണ്ട് സംഘ്‌പരിവാരിനെ സംബന്ധിച്ചിടത്തോളം ഇത് സ്വാഭാവികമാണ്. എല്ലാ കാലത്തും സംഘ്‌പരിവാര്‍ ഇങ്ങനെ തന്നെയാണ് പ്രവര്‍ത്തിച്ചുപോന്നത്. ഇപ്പോള്‍ കേണല്‍ പുരോഹിത്തിലൂടെയും മുത്തലിക്കിലൂടെയും അതിന് ചില രൂപ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് മാത്രം. എന്നാല്‍ അത് നേരത്തെയുള്ളതിന്റെ തുടര്‍ച്ച മാത്രമാണ്”. (മാതൃഭൂമി- സ്വാമി അഗ്നിവേശ് അഭിമുഖം നവംബർ 2011).
സ്വാമി അഗ്നിവേശിനെ പോലെയുള്ളവരെ ഒരു സംവാദത്തിൽ പരാജയപ്പെടുത്താമെന്ന് സ്വപ്നത്തിൽ പോലും സംഘപരിവാറിന് പ്രതീക്ഷ ഉണ്ടാവില്ല. അവർക്കു വശം ഉള്ളത് ഈ ഒരു കൈക്രിയ മാത്രം ആണ്. അതിനു ടാർഗറ്റ് ചെയ്യുന്ന വ്യക്തിയുടെ പ്രായം, ലിംഗം, ജാതി, മതം ഇതൊന്നും ഒരു വിഷയം അല്ല. ഏതെങ്കിലും ഒരു ഇതര മതസ്ഥനാണ് അഗ്നിവേശിനെ പോലെ ഒരു സന്യാസിയെ ആക്രമിച്ചതെന്ന് കരുതുക? എന്തായിരിക്കും അതിന്റെ പ്രത്യാഘാതം! പൊളിറ്റിക്കൽ കറക്റ്റ്നസ്സിന്റെ പ്രശ്നം ഉദിക്കുമോ എന്നറിയില്ല മലയാളത്തിൽ ഒരു ചൊല്ലുണ്ട് “മോള് പൊട്ടിച്ചത് മണ്‍കലം മരുമോള് പൊട്ടിച്ചാലത് പൊന്‍കലം”. പക്ഷെ അനുഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ മുന്നിൽ ഉള്ളത് കൊണ്ട് ഈ സംഘപരിവാർ പൊൻകലം രാജ്യത്തിൻറെ പൊളിറ്റിക്കൽ വിപണിയിൽ അധികം ചിലവാവില്ല.
ഹിന്ദു മതത്തിന്റെ വക്കീല്‍ കളിക്കാൻ എന്നും മുന്നിൽ നിലയുറപ്പിച്ചിട്ടുള്ള സംഘടനകളാണ് ബി ജെ പിയും അനുചരവൃന്ദങ്ങളും. ദളിതരെയും, ന്യൂനപക്ഷ മുസ്ലിം ജനവിഭാഗത്തേയും അപരരാക്കി പ്രതിഷ്ഠിച്ചു കൊണ്ടാണവർ ഒരു മതേതര രാഷ്ട്രത്തെ ഹൈന്ദവ രാഷ്ട്രമാക്കി മാറ്റാൻ പണിപ്പെടുന്നത് എന്ന ഒരു പൊതുചിന്ത നിലവിൽ ഉണ്ട്. സന്ദീപാനന്ദ ഗിരി മുതൽ സ്വാമി അഗ്നിവേശിനെതിരെ നടന്ന അതിക്രമങ്ങളും സമീപകാലത്തെ മറ്റു ചില സംഭവ വികാസങ്ങളും എടുത്തു പരിശോധിച്ചാൽ അറിയാം സംഘപരിവാറിനെ സംബന്ധിച്ചു അങ്ങനെ എക്‌സപ്ക്ഷൻസ് ഒന്നും ഇല്ല. അവർക്കു നേരെ സംസാരിക്കുന്നത് ആരായാലും അതവർ വെച്ച് പൊറുപ്പിക്കില്ല. ആമുഖത്തിലെ അഗ്നിവേശിന്റെ മാതൃഭൂമി അഭിമുഖം ഏതാണ്ട് ഏഴു വർഷങ്ങൾക്ക് മുൻപുള്ളതാണ്. ചുരുക്കത്തിൽ അദ്ദേഹം ഇത് നേരത്തെ തിരിച്ചറിഞ്ഞിരുന്നു എന്ന് വേണം കരുതാൻ.
ഗോവധത്തിന്റെയും ഗോമാംസഭക്ഷണത്തിന്റേയും പേരിൽ ബി.ജെ.പിയും സംഘപരിവാർ ശക്തികളും രാജ്യത്തെങ്ങും നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളേയും ആൾക്കൂട്ടക്കൊലകളേയും വിമർശിച്ചതാണ് സ്വാമി അഗ്നിവേശിനെതിരായി കടന്നാക്രമണം നടത്താൻ അവരെ പ്രേരിപ്പിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരിക്കുന്നത്. ഇന്നലെ പരമോന്നത കോടതി സർക്കാരിനോട് ആവശ്യപ്പെട്ടതും ഇതേ കാര്യമാണ്. ഗോക്കളുടെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളും, ആക്രമങ്ങളും അവസാനിക്കണം, കർശനമായ നടപടികൾ എടുക്കണം! നാളെ ഇത് വിധിച്ച ജഡ്ജിയെ സംഘപരിവാർ മര്‍ദ്ദിക്കുമോ?
വാസ്തവത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഫ്യൂഡൽ വ്യവസ്ഥക്കു വെല്ലുവിളിയുയർത്തിയ അടിമവേല നിരോധന പ്രസ്ഥാനത്തിനു തുടക്കം കുറിച്ച കാലം മുതൽ സംഘപരിവാരവും സവർണ്ണ ജന്മി നാടുവാഴിത്ത ശക്തികളും അഗ്നിവേശിനെതിരെ ശക്തമായി രംഗത്തുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന, മനുഷ്യരെ മൃഗങ്ങളേക്കാൾ നിന്ദ്യമായി കൈകാര്യം ചെയ്യുന്ന അടിമത്തവ്യവസ്ഥയെ ഔപചാരികമായെങ്കിലും ഇല്ലായ്മ ചെയ്യുന്നതിനും അതിനെതിരായ നിയമനിർമ്മാണം കൊണ്ടുവരുന്നതിനും സ്വാമി അഗ്നിവേശിന്റെ നേതൃത്വത്തിലുള്ള ‘ബന്ദുവ മുക്തിമോർച്ച’ (അടിമവേല വിമോചന പ്രസ്ഥാനം) വലിയ പങ്കു വഹിച്ചിട്ടുണ്ട്. പുരി ജഗന്നാഥ ക്ഷേത്രത്തിൽ അഹിന്ദുക്കളായ ഭക്തർക്കു കൂടി പ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ടും അമർനാഥ് ഗുഹാക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടും സ്വാമി അഗ്നിവേശ് നടത്തിയ പ്രസ്താവനകൾ സംഘപരിവാരത്തിന്റെ എതിർപ്പിന് അദ്ദേഹത്തെ പാത്രമാക്കുകയുണ്ടായി. നിരപരാധികളെ കൊന്നൊടുക്കുന്ന സംഘപരിവാറിന് അഗ്നിവേശിനെ ആക്രമിക്കാൻ ഇതിൽ കൂടുതൽ കാരണങ്ങൾ ആവശ്യമുണ്ടോ?
‘എടോ ഗോപാലകൃഷ്ണാ…’, ഇങ്ങനെയല്ലാതെ എങ്ങനെ വിളിക്കണം ഈ അന്തിചര്‍ച്ച ഗുണ്ടയെ?
ലോകത്ത് മറ്റെവിടെയുമുള്ളതുപോലെ ഭരണകൂടങ്ങളെ നിയന്ത്രിക്കുന്ന ഒരു ഡീപ് സ്റ്റേറ്റ് നമ്മുടെ രാജ്യത്തുമുണ്ട്. ‘ഒരു രാജ്യം, ഒരു സംസ്‌കാരം, ഒരു മതം’ എന്ന സാംസ്‌കാരിക ദേശീയതയുടെ വക്താക്കളായ സവര്‍ണ ഫാഷിസ്റ്റുകളാണ് പ്രസ്തുത ഡീപ് സ്റ്റേറ്റിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നത്. രാജ്യത്തെ പ്രമുഖ മൂലധനശക്തികളുടെ അകമഴിഞ്ഞ സാമ്പത്തിക പിന്തുണയും അവര്‍ക്കുണ്ട്. ദേശീയ, പ്രാദേശിക ഭരണകൂടങ്ങള്‍ നടേ സൂചിപ്പിച്ച ഡീപ് സ്റ്റേറ്റിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയാണ്. ബ്യൂറോക്രസിയിലും പോലീസിലും ജനാധിപത്യത്തിലെ ഫോര്‍ത്ത് എസ്റ്റേറ്റായ മീഡിയയിലുമൊക്കെ ഈ ഡീപ് സ്റ്റേറ്റിന് ശക്തമായ ആധിപത്യമുണ്ട്.
മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഹിന്ദുത്വ വർഗ്ഗീയത കൈവരിച്ചിട്ടുള്ള തീവ്രമായ ഹിംസാത്മകതയുടെ മറ്റൊരു പ്രകടനമാണ് പാക്കൂരിൽ അഗ്നിവേശിനു നേരെ ഉണ്ടായിട്ടുള്ളത്. ശിക്ഷിക്കപ്പെടില്ല എന്ന ഉറപ്പോടെ ഏതൊരു പാതകവും ചെയ്യാം എന്നൊരു ആത്മവിശ്വാസം മോദി സർക്കാർ അവർക്കു നൽകിയിരിക്കുന്നു. പുരോഗമന വാദികളായ നരേന്ദ്ര ധാബോൾക്കർക്കും ഗോവിന്ദ് പൻസാരക്കും എം.എം.കൽബുർഗ്ഗിക്കും ഏറ്റവുമൊടുവിൽ പത്രപ്രവർത്തകയായ ഗൗരി ലങ്കേഷിനും നേരിടേണ്ടി വന്നതു പോലെ വർഗ്ഗീയ ഫാസിസ്റ്റു ശക്തികളുടെ മാരകമായ ശാരീരിക ഹിംസ തന്നെയാണ് സ്വാമി അഗ്നിവേശിനെതിരെയും ഉണ്ടായിരിക്കുന്നത്. തോക്കുമായി എത്തുന്ന കൊലയാളിക്കു പകരം യുവമോർച്ചയുടേയും എ. ബി.വി.പി യുടേയും യുവ ഫാസിസ്റ്റ് സംഘമാണെന്നു മാത്രം. അഗ്നിവേശിനൊപ്പം ഉണ്ടായിരുന്ന മനുഷ്യരുടെ ഇടപെടൽ മൂലം ആണ് അദ്ദേഹത്തിന്റെ ജീവൻ നഷ്ടപ്പെടാതിരുന്നത്.
നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ എത്ര വ്യര്‍ത്ഥവും നിഷ്ഫലവുമായിത്തീര്‍ന്നിരിക്കുന്നു എന്നു വിളിച്ചു പറയുന്ന ഒരു ദിവസമായിരുന്നു ഇന്നലെ, കൈക്കൂപ്പി തൊഴുതു കൊണ്ട് ഒരു വയോവൃദ്ധൻ പറയുന്നു “എന്നെ മർദിക്കരുത് എന്ന് ഞാൻ പറഞ്ഞു പക്ഷെ അവർ തുടർന്നു കൊണ്ടിരുന്നു”! ക്ഷമിക്കണം സർ, 56 ഇഞ്ച് പ്രജാപതിയുടെ അച്ചാ ദിനങ്ങൾ സംഘപരിവാറിന്റെ തെമ്മാടികൾക്കു മാത്രം ഉള്ള പഞ്ചവത്സര പദ്ധതി ആയിരുന്നു. അവരെ വിമർശിക്കുന്നവർക്ക് നേരെ നിറയൊഴിക്കാൻ, ആക്രമങ്ങൾ അഴിച്ചു വിടാൻ, അവരുടെ മാത്രം രാജ്യം കെട്ടിപ്പടുക്കാൻ!