മാര്‍ച്ച് 6മുതല്‍ 12 വരെ നാസിക്കില്‍ നിന്നും മുംബൈയിലേക്ക് നടന്ന കര്‍ഷകരുടെ ലോംഗ് മാര്‍ച്ചില്‍ നിരവധി ആദിവാസി സ്ത്രീകളാണ് പങ്കെടുത്തത്
മാര്‍ച്ച് 6മുതല്‍ 12 വരെ നാസിക്കില്‍ നിന്നും മുംബൈയിലേക്ക് നടന്ന കര്‍ഷകരുടെ ലോംഗ് മാര്‍ച്ചില്‍ നിരവധി ആദിവാസി സ്ത്രീകളാണ് പങ്കെടുത്തത്. അവരുടെ സമര അനുഭവങ്ങളിലൂടെ കടന്നു പോവുകയാണ് പാര്‍ത്ഥി എം. എന്‍. റൂറല്‍ഇന്‍ഡ്യ ഓണ്‍ലൈനില്‍ എഴുതിയലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്‍.
മാര്‍ച്ച് 6-നു നാസിക്കില്‍ നിന്നും കര്‍ഷകരുടെ ജാഥ തുടങ്ങിയപ്പോള്‍ ചെങ്കൊടിയും കയ്യിലെന്തി നൃത്തം ചെയ്തുകൊണ്ട് അതിന്റെ മുമ്പില്‍ത്തന്നെ നടന്നത് ഡിണ്ടോരി താലൂക്കില്‍ നിന്നുള്ള 60-കാരിയായ രൂക്മാബായി ബെണ്ഡ്കൂലെ ആയിരുന്നു. 180 കിലോമീറ്റര്‍ നീണ്ട യാത്രയില്‍ അതുപോലെ ആയിരക്കണക്കിന് കര്‍ഷകസ്ത്രീകളാണ് ഉണ്ടായിരുന്നത്. കൊടും ചൂടില്‍ ചെരുപ്പില്ലാത്തവര്‍, കുട്ടികളേയും പേരക്കുട്ടികളെയും ഒപ്പം കൊണ്ടുവന്നവര്‍, അങ്ങനെ ആയിരക്കണക്കിന് സ്ത്രീകള്‍.
നാസിക്, പല്‍ഘര്‍, ദഹാനു, അഹമ്മദ്നഗര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള ആദിവാസി കര്‍ഷക സ്ത്രീകളും, മറാത്ത്വാഡ, വിദര്‍ഭ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകസ്ത്രീകളും ജാഥയില്‍ വലിയ തോതില്‍ പങ്കെടുത്തു. ആദിവാസി കര്‍ഷക സ്ത്രീകള്‍ നാമമാത്രമായ കൃഷിഭൂമി മാത്രം കൈവശമുള്ള കുടുംബങ്ങളില്‍ നിന്നുമാണ്. അവര്‍ മിക്കവരും മറ്റുള്ളവരുടെ കൃഷിയിടങ്ങളില്‍ പണിയെടുക്കുന്നുവരുമാണ്. ഒരാഴ്ച്ച നീണ്ട ജാഥയില്‍ പങ്കെടുത്ത അവര്‍ക്കെല്ലാം ഒരു മാസത്തെ തങ്ങളുടെ ചെറിയ വേതനത്തിന്റെ നാലിലൊന്നാണ് നഷ്ടപ്പെട്ടത്.
“മിക്ക കൃഷിപ്പണികളും (വിതയ്ക്കല്‍, നടീല്‍, കൊയ്യല്‍, മെതിക്കല്‍, കൊയ്തെടുത്ത ധാന്യം കൊണ്ടുപോകല്‍, ഭക്ഷ്യ സംസ്കരണം, പാല്‍കച്ചവടം) ചെയ്യുന്നത് സ്ത്രീകളാണ്,” People’s Archive of Rural India-യുടെ സ്ഥാപക എഡിറ്റര്‍ കൂടിയായ പി. സായിനാഥ് ചൂണ്ടിക്കാണിക്കുന്നു. ‘പക്ഷേ-നിയമപരമായ നിലപാടിന് വിരുദ്ധമായി- നാം സ്ത്രീകള്‍ക്ക് ഭൂവുടമസ്ഥത നിഷേധിക്കുകയും അവരെ കര്‍ഷകരായി കണക്കാക്കാതിരിക്കുകയും ചെയ്യുന്നു.”
ചില കര്‍ഷകസ്ത്രീകളെ പരിചയപ്പെടാം
സുശീല നാഗ്ലെ, 67, ഈയാഴ്ച്ച അവര്‍ക്ക് ഒരു അധിക ഉത്തരവാദിത്തം കൂടിയുണ്ട്. അവരുടെ 10 വയസുകാരനായ പേരക്കുട്ടി സമര്‍ത്തും അവര്‍ക്കൊപ്പം ജാഥയിലുണ്ട്. “അവന്റെ അച്ഛനും അമ്മയും (അവരുടെ കുടുംബത്തിനുള്ള രണ്ടേക്കര്‍ സ്ഥലത്ത് നെല്ലും മറ്റ് വിളകളും കൃഷി ചെയ്യുകയാണവര്‍) വീട്ടിലില്ല,” അവര്‍ പറഞ്ഞു. “മറ്റൊരു പേരക്കുട്ടിയെ ഞാനൊരു ബന്ധുവിന്റെ അടുത്താക്കി. പക്ഷേ ഇവന്‍ വല്ലാത്ത വികൃതിയാണ്. അതുകൊണ്ട് ഞാന്‍ ഇവനേയും കൊണ്ടുപോന്നു. ജാഥ ഒഴിവാക്കുന്ന പ്രശ്നം ഉദിക്കുന്നില്ല.” നാസിക് ജില്ലയിലെ ഥൃംബകേശ്വര്‍ താലൂക്കിലെ സവര്‍പ്പഡ ഗ്രാമത്തില്‍ നിന്നാണ് സുശീല വന്നത്. കഠിനമായ യാത്രയില്‍ “ഒരിക്കല്‍ മാത്രമാണ് അവന്‍ കരഞ്ഞത്” എന്നവര്‍ പറയുന്നു. കുസൃതിക്കാരനായ സമര്‍ത്ത് എന്റെ നോട്ടുപുസ്തകത്തിലേക്ക് എത്തിനോക്കി, “ഇത്രേം ദൂരം നടന്നല്ലോ, എന്നിക്കവനെക്കുറിച്ച് അഭിമാനമുണ്ട്.”
വീട്ടില്‍ സമര്‍ത്തിനെ നോക്കാന്‍ ആരുമില്ലാഞ്ഞിട്ടും ജാഥ ഒഴിവാക്കുന്നതിനെക്കുറിച്ച് സുശീല ആലോചിക്കുക പോലും ചെയ്യാഞ്ഞതെന്താണ്? അവര്‍ക്കൊപ്പം ആസാദ് മൈതാനത്ത് നില്‍ക്കുകയായിരുന്ന കുസും ബച്ചാവും ഗീത ഗെയ്ക്വാദൂമാണ് അതിനു ഉത്തരം നല്‍കിയത്. “ഈ കൃഷിഭൂമി ഞങ്ങള്‍ പതിറ്റാണ്ടുകളായി കൃഷി ചെയ്യുന്നതാണ്. ഞങ്ങള്‍ക്കതിന്റെ ഉടമസ്ഥാവകാശം ലഭിക്കാന്‍ സമയമായി. ഞങ്ങളുടെ അവകാശങ്ങള്‍ കിട്ടാതെ ഞങ്ങളിനി വിശ്രമിക്കില്ല.” സുശീലയെയും കുസുമും ഗീതയും കോലി മഹാദേവ് ആദിവാസി ഗോത്രത്തില്‍ നിന്നുള്ളവരാണ്.
സവിത ലിയാക്കേ, അവരുടെ 40-കളുടെ പകുതിയിലാണ്. ഭര്‍ത്താവിനൊപ്പമാണ് അവര്‍ ജാഥയ്ക്ക് വന്നത്. അവരുടെ കൃഷിഭൂമി “ഇപ്പോള്‍ ആരും നോക്കുന്നുണ്ടാവില്ല,” അവര്‍ പറഞ്ഞു. നാസിക് ജില്ലയിലെ ഡിണ്ടോരി താലൂക്കിലെ അംബേഗാവ് ഗ്രാമത്തില്‍ നിന്നാണ് സുശീല വന്നത്. കോലി മഹാദേവ് സമുദായത്തില്‍ നിന്നാണ് അവരും. “വീട് പൂട്ടിയിട്ടിരിക്കുകയാണ്. ഞങ്ങളുടെ മൂന്നേക്കര്‍ ഭൂമിയില്‍ ഗോതമ്പും നിലക്കടലയുമാണ് കൃഷി ചെയ്യുന്നത്. പക്ഷേ എപ്പോള്‍ വേണമെങ്കിലും ഞങ്ങള്‍ക്കത് നഷ്ടപ്പെട്ടേക്കാമെന്ന പേടിയാണ്. അയല്‍ ഗ്രാമങ്ങളില്‍, വനം വകുപ്പുദ്യോഗസ്ഥര്‍ കൃഷി ഭൂമിയില്‍ കുഴികളെടുത്ത് മരങ്ങള്‍ നട്ടു. ഞങ്ങള്‍ക്ക് ഭൂമിയുടെ മേല്‍ അവകാശമില്ല, വനം വകുപ്പുകാരുടെ ദയയില്‍ കഴിയണമെന്നതാണവസ്ഥ.”
പാടത്തുനിന്നും കാട്ടില്‍ നിന്നും മുംബൈയിലേക്കൊരു ലോംഗ് മാര്‍ച്ച്
നാസിക്കില്‍ നിന്നും ജാഥ തുടങ്ങിയപ്പോള്‍ അതിനു മുന്നില്‍ ചെങ്കൊടിയുമേന്തി നൃത്തം ചെയ്തുകൊണ്ട് 60-കാരിയായകര്‍ഷക തൊഴിലാളി രുക്മിബായ് ബെണ്ടൂക്ലേ ഉണ്ട്. ഡിണ്ടോരി താലൂക്കില്‍ നിന്നുള്ള കോലി മഹാദേവ് സമുദായത്തില്‍ നിന്നാണ് അവര്‍. കൃഷിപ്പണിക്ക് പോയാല്‍ ദിവസം 200 രൂപ കൂലി കിട്ടും, ആഴ്ച്ചയില്‍ ശരാശരി മൂണ് ദിവസം പണിയുണ്ടാകും. 6 ദിവസത്തെ ജാഥ എന്നാല്‍ വിലപ്പെട്ട 600 രൂപയാണ് നഷ്ടം. “എനിക്കു കൃഷിഭൂമിയില്ലെങ്കിലും എന്റെ ഗ്രാമത്തിലെ കര്‍ഷകര്‍ക്ക് ഭൂമി നഷ്ടപ്പെട്ടാല്‍, എനികും പണിയില്ലാതാകും.” സര്ക്കാര്‍ വഴങ്ങുമോ എന്ന ചോദ്യത്തിന്, അവര്‍ക്ക് വേറെന്താണ് വഴി എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുചോദ്യം.
താനേ ജില്ലയിലെ ഷഹാപൂര്‍ താലൂക്കില്‍ നിന്നുള്ള അഖായി ഗ്രാമത്തിലെ മധുര ജാദവ്, വാര്‍ലി ഗോത്രക്കാരിയാണ്. മൂന്നാം ദിവസമാണ് അവര്‍ ജാഥയില്‍ ചേര്‍ന്നത്. മുംബൈയിലേക്ക് നാലു ദിവസം നടന്നു. “എനിക്കു വല്ലാത്ത ക്ഷീണം വന്നു, വേദനാസംഹാരി ഗുളികയൊക്കെ കഴിക്കേണ്ടിവന്നു.”
സികാര്‍ കാര്‍ഷിക പ്രക്ഷോഭം: രാജസ്ഥാനില്‍ സിപിഎം ചെങ്കടല്‍ തീര്‍ക്കുന്നതെങ്ങനെ
പല ആദിവാസി കര്‍ഷകരും നെല്ലാണ് കൃഷി ചെയ്യുന്നത്. അതിനു ഒരുപാട് വെള്ളം വേണം. ശരിയായ ജലസേചനത്തിന്റെ അഭാവത്തില്‍, അവര്‍ക്ക് കാലവര്‍ഷത്തെ മാത്രമായി ആശ്രയിക്കേണ്ടി വരുന്നു.
സിന്ധു ബായ് പാല്‍വേ, 50, കോലി മഹാദേവ് സമുദായക്കാരിയാണ്. സുര്‍ഗന താലൂക്കിലെ കര്‍വാദ് ഗ്രാമത്തില്‍ നിന്നുമാണ് അവര്‍ വരുന്നത്. “നദീ പദ്ധതി സുര്‍ഗണയിലെ ഭൂമിയെ വിഴുങ്ങും (ആദിവാസികള്‍ കുടിയൊഴിപ്പിക്കപ്പെടും).” ഭാവിയില്‍ സര്‍ക്കാര്‍ പല നദികളിലെയും ജലം ഇങ്ങനെ വഴിതിരിച്ചുവിടാന്‍ (ഗുജറാത്തിലെ നാര്‍-പാര്‍- ഗുജറാത്തിലെ ദമന്‍ ഗംഗയുടെ നാസിക് ജില്ലയിലൂടെ ഒഴുകുന്ന വാഗ് കൈവഴികള്‍, നാസിക്കിലും പല്‍ഘാട്ടിലുമുള്ള വൈതരണ നദിയുടെ പിഞ്ഞാല്‍ കൈവഴി എന്നിവയടക്കം) ഉദ്ദേശിക്കുന്നതായി കിസാന്‍ സഭ അദ്ധ്യക്ഷന്‍ അശോക് ദാവ്ലെ പറഞ്ഞു. അണക്കെട്ടുകള്‍ വഴി ഇങ്ങനെ ചെയ്യുമ്പോള്‍ ഈ ജില്ലകളിലെ നിരവധി ഗ്രാമങ്ങള്‍ മുങ്ങിപ്പോകും.
വേദനാസംഹാരി ഗുളികകള്‍ വിതരണം ചെയ്യുന്ന ഒരു വണ്ടിക്കടുത്തേക്ക് അവര്‍ നീങ്ങുമ്പോഴാണ് മാര്‍ച്ച് 11 അര്‍ദ്ധരാത്രിക്ക് അല്പം മുമ്പായി ഞാന്‍ കോലി മഹാദേവ് ഗോത്രത്തില്‍പ്പെട്ട 65-കാരിയാ കമലാബായി ഗെയ്ക്വാദിനെ കണ്ടത്. “മുന്നോട്ടുപോകാന്‍ വേറൊരു വഴിയുമില്ല,” അവര്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. നാസിക് ജില്ലയിലെ ഡിണ്ടോരി ഗ്രാമത്തില്‍ നിന്നും നഗ്നപാദയായി നടക്കുകയാണവര്‍. അവരുടെ വീണ്ടുകീറിയ പാദങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമാണത്.
രാത്രി മുഴുവന്‍ അവര്‍ നടക്കുകയായിരുന്നു, നിങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍; ചെങ്കടലായി മുംബൈ