UPDATES

ട്രെന്‍ഡിങ്ങ്

സുന്ദരന്‍ എന്ന കേരള വീരപ്പന്‍

2009 ല്‍ നടന്ന കാരറ സജി കുമാര്‍ വധക്കേസ് പ്രതിയാണ് സുന്ദരന്‍

അട്ടപ്പാടിയില്‍ ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഘത്തിലെ 12 പേരെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ കേസിലെ പ്രതിയെന്നു കരുതുന്ന, ‘കേരള വീരപ്പന്‍’ എന്നറിയപ്പെടുന്ന സുന്ദരന്‍ എന്നയാളെ ഇനിയും പിടികൂടാനായിട്ടില്ല.

നായാട്ടുകാരനായതുകൊണ്ടാണ് സുന്ദരന് കേരള വീരപ്പന്‍ എന്ന വിളിപ്പേര് കിട്ടുന്നത്. കാരറ സ്വദേശിയായ സുന്ദരന്‍ ഷൊളയൂര്‍ കേന്ദ്രീകരിച്ചായിരുന്നു തന്റെ നായാട്ടും മറ്റു പ്രവര്‍ത്തനങ്ങളും നടത്തിവന്നിരുന്നത്. ഷൊളയൂര്‍ വനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന തമിഴ്‌നാട്ടുകാര്‍ ഉള്‍പ്പെടെയുള്ള സംഘവുമായി ഇയാള്‍ക്ക് കൂട്ടുകച്ചവും മറ്റു ബന്ധങ്ങളും ഉണ്ടായിരുന്നു. കഞ്ചാവ്, കള്ളവാറ്റ് തുടങ്ങിയ പ്രവര്‍ത്തികളും ഇവര്‍ നടത്തിവന്നിരുന്നതായാണ് കിട്ടുന്ന വിവരം. ഇതിന്റെ പേരില്‍ സുന്ദരന്‍ തമിഴ്‌നാട് പൊലീസിന്റെ പിടിയിലായിട്ടുമുണ്ട്.

2009 ല്‍ ആണ് സുന്ദരന്‍ സുഹൃത്തായിരുന്ന കാരറ സ്വദേശി സജി കുമാറിനെ വെടിവച്ചു കൊല്ലുന്നത്. ചീട്ടുകളിക്കിടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ സജി കുമാര്‍ സുന്ദരനെ മര്‍ദ്ദിക്കുകയും ഇതിന്റെ പ്രതികാരമെന്ന നിലയില്‍ നായാട്ടിന് കൊണ്ടുപോകുന്ന തോക്ക് വീട്ടില്‍ നിന്നും എടുത്തുകൊണ്ടുവന്ന് സുന്ദരന്‍ സജി കുമാറിനെ വെടിവയ്ക്കുകയുമായിരുന്നു. ഈ കേസില്‍ സുന്ദരനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ റിമാന്‍ഡ് കാലയളവില്‍ ജാമ്യത്തില്‍ ഇറങ്ങി. സജി കൊലപാതക കേസിന്റെ വിചാരണ ഇപ്പോള്‍ മുടങ്ങി കിടക്കുകയാണെന്നാണ് വിവരം.

വലിയ എന്തോ രോഗം കുറെനാള്‍ മുമ്പ് സുന്ദരനെ പിടികൂടിയിരുന്നുവെന്നും ഇതേ തുടര്‍ന്ന് ഒന്നിനും വയ്യാത്ത അവസ്ഥയില്‍ ആയിരുന്നു ഇയാളെന്നും നാട്ടുകാര്‍ പറയുന്നു. അസുഖം വന്നതോടെ മദ്യപാനമൊക്കെ നിര്‍ത്തിയിരുന്നതായാണ് അറിയാന്‍ കഴിഞ്ഞതെന്നും നാട്ടുകാര്‍ നല്‍കുന്ന വിവരത്തില്‍ പറയുന്നു. ഏക്കര്‍ കണക്കിന് ഭൂമിയുള്ള കുടുംബമായിരുന്നു സുന്ദരന്റെത്. മുന്നൂര്‍ ഏക്കറോളം ഭൂമി സുന്ദരന്റെ കുടുംബത്തിന് ഉണ്ടായിരുന്നുവെന്നും ഈ പ്രദേശം ഇപ്പോള്‍ മുന്നേര്‍ എക്കര്‍ എന്നാണ് അറിയപ്പെടുന്നതെന്നും നാട്ടുകാര്‍ പറയുന്നു. പിന്നീട് ഭൂസ്വത്തെല്ലാം വിറ്റ് തീര്‍ക്കുകയായിരുന്നു. അച്ഛന്‍ മരിച്ചു പോയ സുന്ദരന് ഇപ്പോള്‍ പ്രായമായ അമ്മ മാത്രമാണ് ഉള്ളത്. ഇവര്‍ രോഗാവസ്ഥയിലുമാണ്. ഒരു ജേഷ്ഠന്‍ വേറെയാണ് താമസിക്കുന്നത്. സഹോദരിമാരും വിവാഹിതയായി വേറെ താമസിക്കുന്നു. സുന്ദരന്‍ വിവാഹം കഴിച്ചിട്ടില്ല. സാമ്പത്തികമായി വലിയ മെച്ചമൊന്നുമില്ലാത്ത അവസ്ഥയിലാണ് സുന്ദരന്‍ എന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.

സുന്ദരന് കഞ്ചാവിന്റെ ബിസിനസ് ഉണ്ടായിരുന്നുവെന്നും ചെറുപ്പക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കാറുണ്ടായിരുന്നുവെന്നും നാട്ടുകാരില്‍ ചിലര്‍ ആരോപിക്കുന്നുണ്ട്. ഇതുവഴി ഇയാള്‍ക്ക് ചെറുപ്പക്കാര്‍ക്കിടയില്‍ ബന്ധവും സ്വാധീനവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഇയാള്‍ എത്തപ്പെടുന്നതും ഒരുപക്ഷേ ഇതുവഴിയാകാമെന്നും സംശയം പ്രകടിപ്പിക്കുന്നു. ഇപ്പോള്‍ കേസില്‍ അറസ്റ്റിലായിട്ടുള്ള കാരറ ഊരില്‍ നിന്നുള്ള വീനസ് രാജും (ഇയാളാണ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. പിന്നീട് മണ്ണാര്‍ക്കാട് ആനമൂളിയില്‍വച്ച് പൊലീസ് ഇയാളെ പിടികൂടിയിരുന്നു) സുന്ദരനും അടുത്തടുത്ത് താമസക്കാരാണ്. വീനസ് രാജും സുന്ദരനും തമ്മിലുള്ള ബന്ധമാകാം സുന്ദരനും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കാന്‍ അവസരം ഒരുക്കിയതെന്നും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികള്‍ സുന്ദരനെതിരേ ഇതിനു മുമ്പ് കേട്ടിട്ടില്ലെന്നാണ് ചിലര്‍ നാട്ടുകാര്‍ പറയുന്നത്. ഇപ്പോഴാണ് ഇത്തരമൊരു കേസില്‍ സുന്ദരന്‍ പെടുന്നതെന്നും അവര്‍ പറയുന്നു. ഒരാഴ്ച മുമ്പും കാരറയില്‍വച്ച് സുന്ദരനെ കണ്ടവരും ഉണ്ട്. ഇപ്പോള്‍ അയാള്‍ ഒളിവില്‍ ആണെന്നും നാട്ടുകാര്‍ പറയുന്നു. നായാട്ടുകാരനയതുകൊണ്ട് കാടിനെകുറിച്ച് നല്ല ധാരണയുണ്ട് സുന്ദരന്. ഉള്‍ക്കാട്ടിലേക്ക് പോകാനും കഴിയും. എന്നാല്‍ ഇപ്പോള്‍ മഴയായതിനാല്‍ കാടിനുള്ളിലേക്ക് കടക്കാനുള്ള സാധ്യത കുറവാണെന്നാണ് പറയുന്നത്. തമിഴ്‌നാട്ടില്‍ ഇയാള്‍ക്ക് നിരവധി ബന്ധങ്ങളുണ്ട്. അതിനാല്‍ അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് പോയിരിക്കാനാണ് കൂടുതല്‍ സാധ്യതയെന്നും പറയുന്നു.

ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി സുന്ദരന്‍ ചൂഷണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായ സ്ഥിതിക്ക് ഇപ്പോള്‍ ചുമത്തിയിരിക്കുന്ന പോക്‌സോ, 376 വകുപ്പുകള്‍ക്ക് പുറമെ ഒബിസിക്കാരനായ സുന്ദരനെതിരേ എസ് ടി, എസ് സി അട്രോസിറ്റിയും പൊലീസ് ചുമത്താന്‍ സാധ്യതയുണ്ട്. പ്രധാനപ്രതിയല്ല സുന്ദരനെങ്കിലും ഇയാളെ പിടികൂടിയാല്‍ കേസില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ചില സംശയങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ പൊലീസിന് കഴിയും.

അട്ടപ്പാടി കൂട്ടബലാത്സംഗം; ഇനി പിടിയിലാകാനുള്ളത് ‘കേരള വീരപ്പന്‍’, സംഭവത്തിനു പിന്നില്‍ സെക്‌സ് റാക്കറ്റ് ഉണ്ടോയെന്നും അന്വേഷണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍