UPDATES

ചരിത്രം സൃഷ്ടിച്ച് ജസ്റ്റിസുമാരായ കുര്യൻ ജോസഫും കെ.എം ജോസഫും; സാക്ഷിയായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

മാധ്യമം, മാധ്യമപ്രവർത്തകർ, ജുഡീഷ്യറി, അഭിഭാഷകർ; ജനാധിപത്യത്തിൽ ഇവർ എല്ലാം ഒന്നിച്ച് പ്രവർത്തിക്കേണ്ടവരാണ്. ഈ സന്ദശവും ഈ പരിപാടിയിലൂടെ കേരളത്തിൽ എത്തണം.

സ്വതന്ത്ര ഇന്ത്യയിലെ 45-മത്തെ ചീഫ് ജസ്റ്റിസ് ആണ് ദീപക് മിശ്ര. ആദ്യ ചീഫ് ജസ്റ്റിസ് ആയ ഹീരാലാൽ കാനിയ മുതൽ 44-മത്തെ ചീഫ് ജസ്റ്റിസ് ആയ ജെ എസ് കെഹാർ വരെ ഉള്ള ചീഫ് ജസ്റ്റിസുമാർ ഇന്ത്യൻ ജുഡിഷ്യറിയുടെ പല ചരിത്ര നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ അവർക്ക് ഒന്നും സാക്ഷ്യം വഹിക്കാൻ കഴിയാത്തത് പോലുള്ള ഒരു ചരിത്രനിമിഷത്തിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്നലെ വൈകിട്ട് സാക്ഷിയായി. അലിഖിതമായ കീഴ്വക്കങ്ങൾ തിരുത്തി സുപ്രീം കോടതിയിലെ രണ്ട് സിറ്റിംഗ് ജഡ്ജിമാർ പൊതുവേദിയിൽ കേരളത്തിലെ പ്രളയകെടുതി അനുഭവിക്കുന്നവർക്കായി പാടി. 68 വർഷമായി നിലനിന്ന അലിഖിതമായ കീഴ്വഴക്കം തിരുത്തിയ ആ ചരിത്ര നിമിഷത്തിന്റെ സ്രഷ്ടാക്കൾ സുപ്രീം കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ഞങ്ങൾ ഒരു കൂട്ടം മാധ്യമ പ്രവർത്തകർ ആണെന്നത്തിൽ അഭിമാനവും.

“ഭരണഘടന നിർദേശിക്കുന്ന കടമ നിർവഹിക്കുന്നു”

പ്രകൃതി ദുരന്തങ്ങളിലും മറ്റും ദുരിതം അനുഭവിക്കുന്നവർക്ക് പിന്തുണയും സ്വാന്ത്വനവുമാകുന്ന സാംസ്‌കാരിക പരിപാടികളിൽ പാശ്ചാത്യ രാജ്യങ്ങളിലെ പല ന്യായാധിപന്മാരും സജീവമായി പങ്കെടുത്തത് വായിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത് ഒരു പുതിയ തുടക്കമാണ്. ഒരു ന്യായാധിപൻ പൊതുവേദിയിൽ പാടാമോ എന്ന ചോദ്യത്തിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ സാന്നിധ്യത്തിൽ വിശദീകരണം നൽകി കൊണ്ടാണ് ജസ്റ്റിസ് കെ എം ജോസഫ് ചരിത്രം തിരുത്തി എഴുതിയത്. അദ്ദേഹത്തിന്റെ വാക്കുകൾ എന്റെ മോശം തർജ്ജമക്ക് വിധേയമാക്കി അതിന്റെ സൗന്ദര്യം നശിപ്പിക്കുന്നില്ല.

എന്ത് കൊണ്ട് പാടുന്നു?

“I will start by explaining why I am here? Straight away you can come to Article 51A, which speaks about Fundamental Duties. One of the Fundamental Duties is the duty of every citizen to promote harmony and the spirit of common brotherhood, irrespective of religion, caste and, more apposite for our context today, the reason. A few hundred lost life in Kerala. People are homeless without food. Tragedies and calamities are inevitable all over the world at all points of time. But what is amazing is the resilience of the people of Kerala. This programme is been organised by the members of the media to whom I am grateful. This is a programme to extend your solidarity, fraternity, fellowship with the suffering people of Kerala. And not only people from Kerala but also people from all over India. If we stood shoulder to shoulder, hand in hand, and sang together, irrespective of the geographical location, whenever tragedy happens, I am sure the burden is lightened to a great extent. We should not run away from adversities and problems. But we should face it together. So I thank members of media for organizing this noble initiative.”

ജസ്റ്റിസ് കെ എം ജോസഫിന്റെ മുൻ‌കൂർ ജാമ്യം

“why I am standing here? Why I am not sitting just like you? The credit entirely goes to Justice Kurian Joseph. Few days back I got a call from Justice Kurian Joseph. He said “Joseph, you have to sing. You have to sing a Malayalam song & a Hindi Song. I asked him what is the programme? He said it a programe about flood relief. I asked “Sing me”? But he said Joseph you have to sing. Therefore it a vicarious liability on him. I am taking anticipatory bail if something went wrong”.

മത്സ്യത്തൊഴിലാളികൾക്ക് ആദരമായി ആദ്യ ഗാനം

“My Malayalam song is from a movie called “Amaram” which portrays the terrible plight of fisherman in Kerala. I sure it is the case all over the world. I chose this song particularly because when the tragedy broke in Kerala, the very first persons who come forward even before the navy were the fisherman of Kerala. They came out with their boats and they tried to save the people’s life and supported those who lost everything. It was a humongous task. I am sorry for a lengthy intro”.

അമരത്തിലെ “വികാരനൗകയുമായി തിരമാലകളാടിയുലഞ്ഞു കണ്ണീരുപ്പു കലർന്നൊരു മണലിൽ … എന്ന ഗാനം ജസ്റ്റിസ് ജോസഫ് പാടുമ്പോൾ സദസിലിരുന്ന ജഡ്ജിമാർ അടക്കമുള്ളവരുടെ നിലയ്ക്കാത്ത കയ്യടി. ജസ്റ്റിസ് മദൻ ബി ലോക്കൂറും ജസ്റ്റിസ് എ കെ സിക്രിയും എഴുന്നേറ്റു നിന്ന് ആദരവ് അർപ്പിച്ചു. അത്രയ്ക്ക് മനോഹരമായിട്ടാണ് ജസ്റ്റിസ് ജോസഫ് പാടിയത്.

പാട്ടുകാരനാകാൻ ആയിരുന്നു ജസ്റ്റിസ് ജോസഫിന്റെ കുട്ടിക്കാലത്തെ ആഗ്രഹം. അഭിഭാഷകനും പിന്നീട് ന്യായാധിപനും ആയില്ലായിരുന്നു എങ്കിൽ നല്ല ഒരു പാട്ടുകാരൻ ആകുമായിരുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളിൽ ജസ്റ്റിസ് ജോസഫ് ഞങ്ങളോട് പറയുകയും ചെയ്തിരുന്നു. ജീവിതത്തിൽ റോൾ മോഡൽ ആയി കരുതിയിരുന്ന യേശുദാസ് 1970-ല്‍ പാടിയ ബോളിവുഡ് ഗാനം “മധുബൻ ഖുശ്ബു ദേത്താഹേ, സാഗർ സാവൻ ദേത്താ ഹേ, ജീനാ ഉസ്‌ക ജീനാ ഹേ, ജോ ഓറോൻങ്കോ ജീവൻ ദേത്താ ഹേ..” ആണ് ജസ്റ്റിസ് കെ എം ജോസഫ് പിന്നീട് പാടിയത്. മലയാളിയുടെ ഹിന്ദി എന്ന ആമുഖത്തോടെയാണ് ഈ ഗാനം പാടിയത് എങ്കിലും ഉത്തര ഇന്ത്യക്കാരെ പോലും അസൂയപ്പെടുത്തുന്ന തരത്തിൽ ആണ് ആ ഗാനവും അദ്ദേഹം പാടി തീർത്തത്.

ജസ്റ്റിസ് കെ എം ജോസഫിന്റെ മലയാളം ഗാനം ആയിരുന്നു ഞങ്ങളെ പോലുള്ള ഹാളിൽ ഉണ്ടായിരുന്ന മലയാളികൾക്ക് ഇഷ്ടപെട്ടത് എങ്കിലും, അദ്ദേഹം പാടിയ ഹിന്ദി ഗാനം ആണ് ഉത്തരേന്ത്യക്കാരായ ജഡ്ജിമാരുടെയും മാധ്യമപ്രവർത്തകരുടെയും മനം മയക്കിയത്. ജസ്റ്റിസ് കെ എം ജോസഫ് ആദ്യ ഗാനം പാടിയപ്പോൾ കാര്യമായ ഭാവവ്യത്യാസം ചീഫ് ജസ്റ്റിസിന്റെ മുഖത്ത് കണ്ടില്ല എങ്കിലും രണ്ടാമത്തെ ഗാനം പാടിയപ്പോൾ അദ്ദേഹവും താളം പിടിക്കുന്നുണ്ടായിരുന്നു.

ജസ്റ്റിസ് കെ എം ജോസഫിന്റെ പാട്ട് കേൾക്കുന്നതിനായി അദ്ദേഹത്തിന്റെ രണ്ട് ബാല്യകാല സുഹൃത്തുക്കൾ ആ ഹാളിൽ ഉണ്ടായിരുന്നു. അതിൽ ഒരാളെ സംഘാടകരിൽ പോലും വളരെ ചുരുക്കം പേർക്കേ അറിയാമായിരുന്നുള്ളു. 1970-കളുടെ മധ്യത്തിൽ ഡൽഹിയിലെ ആൻഡ്രൂസ് ഗഞ്ച് കേന്ദ്രീയ വിദ്യാലയത്തിൽ കെ എം ജോസഫ് പഠിക്കുമ്പോൾ അദ്ദേഹത്തിന്റെ അച്ഛൻ കെ കെ മാത്യു സുപ്രീം കോടതി ജഡ്ജി ആയിരുന്നു. അന്ന് ജസ്റ്റിസ് കെ കെ മാത്യുവിന്റെ അയൽവാസിയായിരുന്നു ജസ്റ്റിസ് വൈ വി ചന്ദ്രചൂഡ്. ജസ്റ്റിസ് മാത്യുവിന്റെ കുടുംബവും ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കുടുംബവും തമ്മിൽ അത്രയ്ക്ക് അടുപ്പം ആയിരുന്നു. ഇന്നലെ ജസ്റ്റിസ് കെ എം ജോസഫിന്റെ ഗാനം കേൾക്കാൻ ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന്റെ മകൻ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എത്തിയത് സഹോദരിക്ക് ഒപ്പം ആയിരുന്നു.

ഡൽഹിയിലെ മലയാളികളുടെ അംബാസിഡർ “ജസ്റ്റിസ് കുര്യൻ ജോസഫ്”

സുപ്രീം കോടതിയിലെ ഒരു സിറ്റിംഗ് ന്യായാധിപനെ ഇങ്ങനെ വിശേഷിപ്പിക്കാമോ എന്ന് അറിയില്ല. പക്ഷേ കേരളത്തിലെ പ്രളയകെടുതിക്ക് ശേഷം കേരളത്തിനായി ജസ്റ്റിസ് കുര്യൻ ജോസഫ് നടത്തുന്ന പ്രവർത്തനം അടുത്ത് അറിയുന്ന ആർക്കും അദ്ദേഹത്തെ ഇങ്ങനെ വിശേഷിപ്പിക്കാതിരിക്കാൻ കഴിയില്ല. പെരിയാറിന്റെ തീരത്ത് കാലടിയിൽ ജനിച്ച് വളർന്ന ജസ്റ്റിസ് കുര്യൻ ജോസഫിന് പ്രളയം വിതച്ച വിനാശം ആരും പറഞ്ഞു നൽകേണ്ട കാര്യം ഇല്ല. സ്വന്തം കുടുംബത്തിന് പറ്റിയ ദുരന്തം എന്നാണ് ജസ്റ്റിസ് കുര്യൻ ജോസഫ് കേരളത്തിലെ പ്രളയ കെടുതിയെ പലപ്പോഴും വിശേഷിപ്പിച്ച് കേട്ടത്. സുപ്രീം കോടതിയിലെ ജഡ്ജിമാർക്ക് ഇടയിൽ പോലും കേരളത്തിലെ പ്രളയത്തിന്റെ തീവ്രത മനസിലാക്കി കൊടുത്തത് ജസ്റ്റിസ് കുര്യൻ ജോസഫ് ആണെന്ന് പല ജഡ്ജിമാര്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ചരിത്രത്തിൽ രണ്ട് തവണ മാത്രം ആണ് സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരും പ്രകൃതി ദുരിതത്തിൽ പെട്ടവർക്ക് തങ്ങളുടെ ശമ്പളത്തിന്റെ ഒരു വിഹിതം നൽകിയിട്ടുള്ളത്. അതിൽ ഒന്ന് കേരളത്തിലെ പ്രളയക്കെടുതിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആണ്.

വി ഷാൾ ഓവർ കം, വി ഷാൾ ഓവർ കം , വി ഷാൾ കം സം ഡേ… ബോളിവുഡ് ഗായകൻ മോഹിത് ചൗഹാന്റെ ഗിത്താർ താളത്തിനൊപ്പം ജസ്റ്റിസ് കുര്യൻ ജോസഫ് പാടുമ്പോൾ സദസ്സും വേദിയും ഒന്നടക്കം ഏറ്റു പാടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പോലും ജസ്റ്റിസ് ജോസഫിന്റെ വാക്കുകൾക്ക് ഒപ്പം ഏറ്റു പാടി.

ഞങ്ങൾക്ക് എതിരായ വിമർശനത്തിന് ചീഫ് ജസ്റ്റിസിന്റെ മറുപടി

ഏതൊരു പ്രവർത്തിക്കും എതിരെ വിമർശനം ഉണ്ടാകാം. കേരളത്തിലെ ദുരിതബാധിതർക്ക് വേണ്ടി കുറച്ച് സാമ്പത്തിക സഹായം കണ്ടെത്താൻ ഞങ്ങൾക്ക് ഇടയിൽ നിന്ന് തന്നെ കലാകാരൻമാരുടെയും കലാകാരികളുടെയും ഒരു പരിപാടി സംഘടിപ്പിച്ചത് സദുദ്ദേശത്തോടെ ആണ്. എന്നാൽ അത് ആഘോഷം ആണെന്ന വിമർശനം ചില കോണുകളിൽ നിന്നെങ്കിലും ഉയർന്നു. ഞങ്ങളുടെ സദുദ്ദേശവും വിഷമവും അറിയുന്ന ചീഫ് ജസ്റ്റിസ് തന്നെ അതിന് മറുപടി നൽകി.

“Some may feel this is a celebration because there are different performances. I would like to say this is a consolidated effort of spending energy to raise contribution for a noble cause. Energy spent is energy gained.”

ഒരു അൽപ്പം അണിയറ ചരിത്രം

പ്രളയം കേരളത്തിൽ താണ്ഡവമാടിയ ദിവസം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാൻ നിര്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ചീഫ് ജസ്റ്റിസ് കോടതി പരിഗണിക്കുന്നതും കാത്ത് ഒന്നാം നമ്പർ കോടതിക്ക് പുറത്ത് കാത്ത് നിൽക്കുമ്പോൾ ഉണ്ടായ ഒരു ചെറിയ ചോദ്യത്തിൽ നിന്നാണ് ചരിത്രം രേഖപ്പെടുത്തിയ ഒരു പരിപാടിയിലേക്കുള്ള പ്രയാണം ആരംഭിച്ചത്. ഇത്തവണത്തെ പതിവ് ഓണസദ്യ ഒഴിവാക്കി ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാം എന്ന് അന്ന് തീരുമാനം എടുത്തു. എന്നാൽ അങ്ങനെ നൽകുന്ന തുക വളരെ കുറവ് ആയിരിക്കില്ലേ എന്ന് ഇന്ത്യൻ എക്സ്പ്രസിലെ അനന്തകൃഷ്ണനും ഹിന്ദുസ്ഥാൻ ടൈംസിലെ ലീഗൽ എഡിറ്റർ ഭദ്ര സിൻഹയും ആശങ്ക പങ്ക് വച്ചു. ധനസമാഹരണത്തിന് ഒരു സാംസ്‌കാരിക പരിപാടി എന്ന ആശയം അങ്ങനെയാണ് ഉണ്ടാകുന്നത്.

അന്ന് തന്നെ ഈ ആശയം സുപ്രീം കോടതി റജിസ്ട്രാർ ജനറൽ രവീന്ദ്ര മെതാനിയുടെ അടുത്ത് പങ്ക് വച്ചു. എന്നിട്ടും ആശങ്കകൾ ബാക്കിയായിരുന്നു. തൊട്ടടുത്ത ദിവസം ജസ്റ്റിസ് കുര്യൻ ജോസഫിനോട് ഈ ആശയം പങ്ക് വച്ചതോടെയാണ് ആത്മവിശ്വാസം അൽപ്പമെങ്കിലും ലഭിച്ചത്. എന്നിട്ടും ഒരു ഘട്ടത്തിൽ ഞങ്ങൾ ഈ പരിപാടി ഉപേക്ഷിക്കാൻ ആലോചിച്ചതാണ്. “ലഭിക്കുന്ന തുകയല്ല, മറിച്ച് നിങ്ങളുടെ സാമൂഹിക പ്രതിബദ്ധത”യാണ് വലുത് എന്ന വാക്കുകളാണ് ഈ റിസ്ക് ഏറ്റെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. ഒരേ സമയം ജസ്റ്റിസ് കുര്യൻ ജോസഫ് ഈ ചരിത്ര സംഭവത്തിലെ king ഉം king maker ഉം ആണ്.

നിരവധി പേരുടെ അധ്വാനമായിരുന്നു ഈ പരിപാടി. പക്ഷേ അതിൽ രണ്ട് പേരെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. ഈ പരിപാടിയുടെ സംഘാടനത്തിൽ മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹത Vinaya PS, M Unni Krishnan എന്നിവർക്കാണ്. കുഴിമടിയനായ എന്നെ കൊണ്ട് പോലും ഊണും ഉറക്കവും ഉപേക്ഷിപ്പിച്ച് ഈ പരിപാടിയുടെ വിജയത്തിനായി ഓടിച്ചതിന്റെ പൂർണ്ണ ക്രെഡിറ്റ് ഈ രണ്ട് പേർക്ക് അവകാശപ്പെട്ടതാണ്. അനന്തകൃഷ്ണന്‍ ഗോപാലകൃഷ്ണന്‍, ഹരീഷ് വി നായര്‍, മുരളി കൃഷ്ണന്‍, സത്യ, ഭദ്ര, ശ്രുതി…. അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരുടെ പട്ടിക വളരെ നീണ്ടതാണ്.

ഈ പരിപാടിയിലേക്ക് ക്ഷണിക്കാൻ പോയപ്പോൾ ഒരു ജഡ്ജി പറഞ്ഞ കാര്യം കൂടി രേഖപെടുത്തി കൊണ്ട് അവസാനിപ്പിക്കാം. മാധ്യമം, മാധ്യമപ്രവർത്തകർ, ജുഡീഷ്യറി, അഭിഭാഷകർ. ജനാധിപത്യത്തിൽ ഇവർ എല്ലാം ഒന്നിച്ച് പ്രവർത്തിക്കേണ്ടവർ ആണ്. ഈ സന്ദശവും ഈ പരിപാടിയിലൂടെ കേരളത്തിൽ എത്തണം.

(ബാലഗോപാല്‍ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ബാലഗോപാല്‍ ബി. നായര്‍

ബാലഗോപാല്‍ ബി. നായര്‍

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍