ബി ജെ പി ഇന്റലക്ച്വൽ സെൽ എന്നൊക്കെ പറയുന്നത് തന്നെ മുട്ടൻ കോമഡിയാണ് അപ്പൊ അതിന്റെ തലവന്റെ കാര്യം പറയാനുണ്ടോ?
അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയെ അവഹേളിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ട ബി.ജെ.പി ഇന്റലക്ച്വല്‍ സെല്‍ തലവന്‍ ടി.ജി മോഹൻദാസ് വീണ്ടും തന്റെ ഔചിത്യബോധവും, രാഷ്ട്രീയ നിലവാരും തെളിയിച്ചിരിക്കയാണ്. ‘മരിച്ചയാളിനെപ്പറ്റി നല്ലതു പറയാന്‍ വേണ്ടീട്ടാ.. കരുണാനിധി ചെയ്ത മൂന്നു നല്ലകാര്യങ്ങള്‍ പറയാമോ?’ എന്നായിരുന്നു കരുണാനിധിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ടി.ജി മോഹന്‍ദാസിന്റെ ട്വീറ്റ്. ‘തെരുവില്‍ കലാപമുണ്ടാക്കാതെ ഹിന്ദുവിന് നീതികിട്ടില്ല’ എന്ന് പ്രസംഗിച്ച ഒരാൾ ഇതല്ല ഇതിലപ്പുറവും പറയും. ബി ജെ പി ഇന്റലക്ച്വൽ സെൽ എന്നൊക്കെ പറയുന്നത് തന്നെ മുട്ടൻ കോമഡിയാണ് അപ്പൊ അതിന്റെ തലവന്റെ കാര്യം പറയാനുണ്ടോ?!
ജ്ഞാനപീഠ ജേതാവ് യു.ആര്‍ അനന്തമൂര്‍ത്തിയുടെ മരണത്തില്‍ ആഹ്ലാദ പ്രകടനം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ചിക്കമംഗ്ലൂരിലും മംഗലാപുരത്തും പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് മരണം ‘ആഘോഷിച്ചത്’. ഇത്തരം ഒരു മാനസിക നില ഉള്ള വിഷജന്തുക്കളുടെ സൈബർ നേതാവ് ആ നിലവാരം കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥനാണ്. കരുണാനിധിയോടുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ചൂണ്ടിക്കാണിക്കുമ്പോഴും മോഹൻദാസിനെ പോലെയുള്ള വിഷ വിത്തുകളെ തമിഴ് മണ്ണിൽ വളരാൻ അനുവദിച്ചില്ല എന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വിജയം തന്നെയാണ്.
അഭിപ്രായങ്ങള്‍ മൂടിവയ്ക്കാനുള്ളതെല്ലെന്നും പ്രതികരണങ്ങള്‍ നിശബ്ദമാക്കി വയ്‌ക്കേണ്ടതല്ലെന്നും തിരിച്ചറിയുന്ന കലാകാരന്മാര്‍ തമിഴ്നാടിന്റെ അഭിമാനമാണ്. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രകാശ് രാജ് നടത്തിയ ഇടപെടലുകള്‍ ശ്രദ്ധിക്കുക. ഗൗരിയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം നിന്നതും ആ കൊലപാതകത്തില്‍ പ്രതിഷേധിച്ചു സംസാരിച്ചതുമെല്ലാം ലങ്കേഷിനോടും ഗൗരിയോടും ഉണ്ടായിരുന്ന വ്യക്തിപരമായ അടുപ്പം കൊണ്ടു മാത്രമല്ല, ഇന്ത്യയില്‍ പിടിമുറുക്കുന്ന ഫാസിസമാണ് ഗൗരിയുടെ തലയിലേക്ക് വെടിയുണ്ടകള്‍ പായിച്ചതെന്നുകൂടി അറിയാമായിരുന്നതുകൊണ്ടുമാണ്. പ്രകാശ് രാജ് ഭയന്നു മാറി നിന്നില്ല. പെരിയാറിന്റെ പ്രതിമ തകർത്തവർക്കു തമിഴ് മക്കൾ അതെ നാണയത്തിൽ നൽകിയ മറുപടിയും ഇവിടെ പ്രസക്തമാണ്. ഒരു സംഘപരിവാർ വിരുദ്ധ രാഷ്ട്രീയം തമിഴ് മണ്ണിൽ വിളയിച്ചെടുക്കുന്നതിൽ കരുണാനിധിക്ക് കൃത്യമായ പങ്കുണ്ട്.
കരുണാനിധിയുടെ ഭൗതികദേഹം പൊതുദർശനത്തിനു വച്ചിരിക്കുന്ന രാജാജി ഹാൾ പരിസരത്തു മുഴങ്ങുന്നതു രണ്ടേ രണ്ടു മുറവിളികൾ മാത്രം. ‘ഡോ.കലൈഞ്ജർ വാഴ്കൈ’. രണ്ടാമത്തേതിനു പക്ഷേ, മുഴക്കം കൂടുതലായിരുന്നു മറീന വേണ്ടും, മറീന വേണ്ടും. മറ്റു ദ്രാവിഡ നായകർക്കു സമാധിയൊരുക്കിയ മറീന കടലോരത്തു തന്നെ കലൈഞ്ജർക്കും ഇടം നൽകണമെന്ന ആവശ്യം അണികൾ ഉയർത്തിയത് ഏറെ വൈകാരികമായാണ്. ദ്രാവിഡ നായകൻ മുത്തുവേൽ കരുണാനിധി എന്ന കലൈഞ്ജർ തന്റെ ഭാഷ ശൈലി കൊണ്ടും, നിരക്ഷരരായ ജനസാമാന്യത്തിലേക്ക് തന്റെ രാഷ്ട്രീയവുമായി പലമാര്‍ഗങ്ങളിലൂടെ സഞ്ചരിച്ചും നേതാവായി വളർന്നു വന്ന മനുഷ്യനാണ്.
കലാപങ്ങൾ സൃഷ്ടിച്ചു, വർഗീയ വിഷം വമിപ്പിച്ചു, വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി എടുത്തു, കോടികളുടെ പി ആർ അകമ്പടിയോടെ നേതാവായ 56 ഇഞ്ചുകാരന്റെ അരുമശിഷ്യന് കലൈഞ്ജറുടെ രാഷ്ട്രീയ ജീവിതം മനസ്സിലാക്കാനോ, വായിക്കാനോ ഉള്ള തിരിച്ചറിവ് നേടാൻ ഇനിയും ജന്മം ഏറെ കാത്തിരിക്കേണ്ടിയിരിക്കുന്നു.