UPDATES

ട്രെന്‍ഡിങ്ങ്

ആത്മീയ വ്യാപാരികളുടെ കൊള്ളക്കൊടുക്കലുകളും രാഷ്ട്രീയ നേതൃത്വങ്ങളും

ഗുര്‍മീത് സിംഗിന് ഇരുപത് വര്‍ഷം തടവ് ശിക്ഷ ലഭിച്ച സ്ഥിതിക്ക് രാഷ്ട്രീയ നേതാക്കള്‍ക്ക് ഇനി ധൈര്യമായി ഓസ്ലോവിലേക്കോ ചൈനയിലേക്കോ പാരീസിലോക്കോ പറക്കാം

ആത്മീയതയുടെ വിപണനം നടത്തുന്ന ദേരകളുടെയും ആശ്രമങ്ങളുടെയും ശക്തിയും അവയുടെ അധികാര ബന്ധങ്ങളും വളരെ സങ്കീര്‍ണമായ ഒരു അവസ്ഥയാണ് ഇന്ത്യന്‍ സമൂഹത്തില്‍ സൃഷ്ടിച്ചിട്ടുള്ളതെന്ന് ഗുര്‍മീത് സിംഗിന്റെ ശിക്ഷയുടെ പശ്ചാത്തലത്തില്‍ സ്‌ക്രോള്‍.ഇന്നില്‍ എഴുതിയ ലേഖനത്തില്‍ മൃണാള്‍ പാണ്ഡെ ചൂണ്ടിക്കാണിക്കുന്നു. ദേരകളുടെയും ആശ്രമങ്ങളുടെയും ഇന്ത്യയിലെ ചരിത്രം പരിശോധിച്ചുകൊണ്ട് വിശ്വാസികളുടെ അരക്ഷിതാവസ്ഥ അവര്‍ എങ്ങനെ ചൂഷണം ചെയ്യുന്നു എന്ന് പരിശോധിക്കാനാണ് മൃണാള്‍ പാണ്ഡെ ശ്രമിക്കുന്നത്.

ഉത്തരേന്ത്യയിലെ നഗരങ്ങളില്‍ നിന്നും പ്രാന്തപ്രദേശങ്ങളിലേക്ക് തീവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ സ്‌റ്റേഷനുകള്‍ക്ക് സമീപം കാണുന്ന പരസ്യ ബോര്‍ഡുകളില്‍ ഇങ്ങനെ വായിക്കാം: ‘നിങ്ങളുടെ ഭര്‍ത്താവിനോ ഭാര്യയ്‌ക്കോ അവിഹിതബന്ധമുണ്ടോ? നിങ്ങള്‍ സന്താനോത്പാദന ശേഷിയില്ലാത്ത ആളാണോ? ജിന്നുകളോ ഭൂതങ്ങളോ നിങ്ങളെ വേട്ടയാടുന്നുണ്ടോ? അതെയെങ്കില്‍ എല്ലാ പ്രശ്‌നങ്ങളുടെ പരിഹാരകനായ താന്ത്രിക് ബംഗാളി ബാബയുടെ ദൈവീക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്ക് സ്വീകരിക്കാവുന്നതാണ്. എല്ലാം രഹസ്യമായിരിക്കും.’ ഇത്തരത്തിലുള്ള പരസ്യബോര്‍ഡുകള്‍ കേരളത്തിലെ കുട്ടനാട് മുതല്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ വരെ രാജ്യത്തെമ്പാടും കാണാം. രൂപോപരിയായ പ്രതിബിംബമുള്ള ഇത്തരം സ്വയം പ്രഖ്യാപിത ആള്‍രൂപങ്ങള്‍ അല്ലാത്തവരുടെ വഴികള്‍ വേറെയായിരുന്നു. ഭൗതികമായി നിര്‍മ്മിക്കപ്പെടുന്ന കേന്ദ്രങ്ങളുടെ അപകടങ്ങളെ കുറിച്ച് അവര്‍ ബോധവാന്മാരായിരുന്നു. അതുകൊണ്ടുതന്നെ അവരവരുടെ സുഖമേഖലകളില്‍ നിന്നും അകലം പാലിക്കാന്‍ അവര്‍ അനുയായികളോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നു. എന്നാല്‍ പിന്നീട് അനുയായികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഭരണവര്‍ഗ്ഗങ്ങള്‍ ജൈന, ബുദ്ധമതങ്ങളുടെ രക്ഷകര്‍തൃത്വം ഏറ്റെടുക്കുകയും വിശാലമായ വിഹാരങ്ങളും സന്യാസിമഠങ്ങളും നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു. മറ്റ് വിശ്വാസശാഖകള്‍ ഇതേ പാത പിന്തുടര്‍ന്ന് മഠങ്ങളും അഘോരകളും ദേരകളും നിര്‍മ്മിച്ചു.

19-ാം നൂറ്റാണ്ടില്‍ മുഗള്‍ സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചപ്പോള്‍ സന്യാസിമാരുടെ ദേരകള്‍ സ്വയം ആയുധമണിയുകയും വടക്കന്‍ സമതലങ്ങളിലെ നാട്ടുരാജ്യക്കള്‍ക്ക് വേണ്ടി കൂലിപ്പടയാളികളാവുകയും ചെയ്തു. പരസ്പരം കണക്കുകള്‍ തീര്‍ക്കുകയായിരുന്നു ഈ ദേരകളുടെ മുഖ്യലക്ഷ്യം. സായുധരായ വൈരാഗി സന്യാസിമാരുടെ അധീനതയില്‍ ഉണ്ടായിരുന്ന അയോദ്ധ്യയിലെ ഹനുമാന്‍ഗാര്‍ഹി ദേര ആയിരുന്നു ഇവയില്‍ പ്രമുഖമായ ഒന്ന്. അവാധിലെ നവാബായിരുന്ന വാജിദ് അലി ഷായെ അട്ടിമറിക്കാന്‍ ദേര പദ്ധതിയിടുന്നതായി അവിടെ നിന്നും പുറത്താക്കപ്പെട്ട ഒരു സന്യാസി കിംവദന്തി പരത്തി. തുടര്‍ന്ന് വാദിജ് അലിയുടെ വിശ്വസ്ഥനായ അമീര്‍ അലിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഹനുമാന്‍ഗാര്‍ഹി ആക്രമിക്കാനായി പുറപ്പെട്ടു. ക്രമസമാധാനപാലത്തിനായി വാജിദ് അലി ബ്രിട്ടീഷുകാരുടെ സഹായം തേടി. അവര്‍ സഹായം നല്‍കിയെങ്കിലും ക്രമസമാധാനപാലനത്തിന് അവാധ് നവാബ് പ്രാപ്തനല്ല എന്ന് ചൂണ്ടിക്കാട്ടി ഭരണം ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു.

ചുരുക്കത്തില്‍ ഇത്തരം ദേരകളും അധികാരസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം അടുത്തകാലത്തൊന്നും തുടങ്ങിയതല്ലെന്ന് സാരം. പഞ്ചാബ് സര്‍കലാശാലയുടെ സമകാലീക ചരിത്രവിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം വടക്ക് പടിഞ്ഞാറെ ഇന്ത്യയില്‍ മാത്രം നിലവില്‍ മൂവായിരത്തോളം ദേരകളാണുള്ളത്. ഈ ദേരത്തലവന്‍മാരില്‍ ഏറ്റവും ശക്തരായ പത്തുപേരില്‍ ഒരാളാണ് തിങ്കളാഴ്ച 20 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് സിംഗ്. ഈ ദേരകള്‍ എല്ലാം തന്നെ ആത്മീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അത്ഭുത രോഗശാന്തിയും ദേര മുഖ്യനുമായുള്ള സംവാദവുമാണ് വാഗ്ദാനം ചെയ്യുന്നത്. പ്രദേശത്തെ സമ്പന്നരായ കര്‍ഷകര്‍, വ്യാപാരികള്‍, കെട്ടിട നിര്‍മ്മാതാക്കള്‍ തുടങ്ങിയവരില്‍ നിന്നും വമ്പിച്ച സംഭാവനകള്‍ ലഭിക്കുന്ന ഇവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ലഹരിവിരുദ്ധ കേന്ദ്രങ്ങളും പന്തിഭോജനശാലകളും മറ്റും നടത്തുന്നു.

12-ാം നൂറ്റാണ്ടിലെ പോലെ തന്നെ ഇന്നും ദേരകള്‍ വെറും പ്രാര്‍ത്ഥന സ്ഥലങ്ങള്‍ മാത്രമല്ല. അതൊരു സമാന്തര സര്‍ക്കാര്‍ തന്നെയാണ്. നിരാലംബര്‍ മുതല്‍ സാമൂഹികദ്രോഹികള്‍ വരെ ഇവിടെ അഭയം പ്രാപിക്കുന്നു. ഭീഷണമായ കൂറാണ് ഇവിടുത്തെ മുഖമുദ്ര. ദേര മുഖ്യന്റെ വാക്കുകള്‍ നിയമവും. ദേര മുഖ്യനെതിരായുള്ള ഏതൊരു സര്‍ക്കാര്‍ നടപടിയും അനുയായികളെ കോപാകുലരാക്കും എന്ന് മാത്രമല്ല തെരുവുകളില്‍ കലാപമായി അത് മാറുകയും ചെയ്യും. എന്നാല്‍ ഈ ഗുരുക്കന്‍മാരുടെയും ആശ്രമങ്ങളിലെ സ്ഥിര അന്തേവാസികളുടെയും താമസസ്ഥലങ്ങള്‍ തമ്മില്‍ വല്ല സാമ്യവുമുണ്ടോ? പൊതുജനശ്രദ്ധ ലഭിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഇവര്‍ എന്താണ് ചെയ്യുന്നത്? ആര്‍ക്കും അറിയില്ല. വിളിവരുന്നത് കൊണ്ടുമാത്രം തടിച്ചുകൂടുന്നവരാണ് ഏറെ വിശ്വാസികളും. വിശ്വാസത്തോടെ കാത്തിരുന്നാല്‍ എല്ലാറ്റിനും ഉത്തരം ലഭിക്കുമെന്ന് അവര്‍ അന്ധമായി വിശ്വസിക്കുന്നു.

ഗുര്‍മിത് സിംഗ് കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയതിന് ശേഷം നടന്ന കലാപങ്ങള്‍ ഭരണവര്‍ഗ്ഗങ്ങളും ദേരകളും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്റെയും രണ്ട് അധികാരസ്ഥാനങ്ങളുടെ നിലനില്‍പ്പിന്റെയും ഉത്തമദൃഷ്ടാന്തമാണ്. 12-ാം നൂറ്റാണ്ടില്‍, ഇസ്ലാമിന്റെ വെല്ലുവിളി നേരിടാനും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനുമായി മിക്ക ദേരകളിലും സായുധരായ സന്യാസിമാരുടെ സാന്നിധ്യമുണ്ടായിരുന്നു. ഇന്ന് ഇന്ത്യന്‍ ജനാധിപത്യം ഒരു മതേതര സമൂഹമാണെന്നാണ് സങ്കല്‍പമെങ്കിലും വോട്ട് ബാങ്കില്‍ കണ്ണുവെക്കുന്ന രാഷ്ട്രീയ നേതക്കന്‍മാര്‍ കൗശലപൂര്‍വം ചരിത്രത്തെ വളച്ചൊടിക്കുകയും പഴയ ഭീതികള്‍ പുനഃസൃഷ്ടിക്കുകയും അതേ സമയം തന്നെ ചില മതനേതാക്കളുടെ രക്ഷകര്‍തൃത്വം ഏറ്റെടുത്തുകൊണ്ട് ഭീതിയുടെയും കാമാസക്തിയുടെയും ചെറു സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാനും സ്വകാര്യ സൈന്യങ്ങളെ പോറ്റിവളര്‍ത്താനും അവരെ അനുവദിക്കുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പ് വരുമ്പോള്‍ രക്ഷകര്‍ത്താവായ രാഷ്ട്രീയ നേതാവിന് വേണ്ടി വിശ്വാസവിഭാഗത്തിന്റെ വോട്ടുകള്‍ ഇത്തരം മനുഷ്യദൈവങ്ങള്‍ ഉറപ്പിക്കുകയും പകരമായി അവരുടെ ചെയ്തികള്‍ക്ക് നിയമപരിപക്ഷ നല്‍കപ്പെടുകയും ചെയ്യുന്നു. ഈ ദിവ്യന്‍മാര്‍ക്കെതിരെ വരുന്ന പരാതികള്‍ സാധാരണ നിയമപാലന സംവിധാനങ്ങള്‍ ചവറ്റുകൊട്ടയില്‍ തള്ളുന്നു.

മിക്ക ദേരകളും നിലവിലെ ഭരണകൂടങ്ങളും ഹൈന്ദവ രീതിയിലുള്ള ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് കാണാം: ബീഫ് നിരോധനമാവട്ടെ, കന്നുകാലി വ്യാപാരികളെ തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ ആവട്ടെ യോഗ ചെയ്യാനോ വന്ദേ മാതരം പാടാനോ വിസമ്മതിക്കുന്നവരെ ദേശവിരുദ്ധര്‍ എന്ന് വിശേഷിപ്പിക്കുന്ന കാര്യത്തിലാവട്ടെ ഇവരെല്ലാം ഒറ്റക്കെട്ടാണ്. കേരളത്തില്‍ ബീഫ് തിന്നുന്നവരുടെ ‘ക്രൂരത’യെ കുറിച്ച് ട്വീറ്റ് ചെയ്ത ആളാണ് ഇപ്പോഴത്തെ ബലാത്സംഗ വീരന്‍ എന്നത് ഒരു തമാശയായി തോന്നാമെങ്കിലും സത്യമാണ്. ദേരയിലോ ആശ്രമത്തിലോ പോകുന്നവരെല്ലാം പ്രത്യശാസ്ത്രപരമായ ചോദ്യങ്ങളാല്‍ പ്രേരിതരായവരാണെന്ന് താന്‍ കരുതുന്നില്ലെന്നും മൃണാള്‍ പാണ്ഡെ ചൂണ്ടിക്കാണിക്കുന്നു.

സമ്പന്നരും സര്‍ക്കാരും തമ്മിലുള്ള ഇടപാടുകളിലെ ഇടനിലക്കാരായി സ്വാമിമാരും സന്ന്യാസിനിമാരും മാറിയതാണ് ഇതിന് കാരണമെന്നും പാണ്ഡെ ചൂണ്ടിക്കാട്ടുന്നു. നിയമനങ്ങളും സ്ഥലം മാറ്റങ്ങളും, പശ്ചാത്തല സൗകര്യപണികളുടെ പ്രലോഭനീയമായ കരാറുകള്‍, ടിവി സീരിയലുകള്‍ക്കുള്ള മികച്ച സമയങ്ങള്‍, തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് വിശ്വാസികള്‍ ഇത്തരം ആള്‍ദൈവങ്ങള്‍ക്ക് മുന്നില്‍ ഉന്നയിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിനെ പരസ്യമായി അനുഗ്രഹിക്കുന്നതിലൂടെ വിശ്വാസികള്‍ക്ക് അവരുടെ ഗുരു വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്; ‘ഇതാണ് ഞാന്‍ പിന്തുണയ്ക്കുന്ന പാര്‍ട്ടി. നിങ്ങളും അവരെ പിന്തുണയ്ക്കുക!’ തിരഞ്ഞെടുപ്പ് കാലത്ത് ഈ ഗുരുക്കന്‍മാര്‍ക്ക് വജ്രത്തിളക്കമായിരിക്കും.

അപ്രതീക്ഷിത രോഗങ്ങള്‍ മൂലമാണ് മിക്ക സ്വാമിമാരും സന്യാസിനികളും മരിക്കുന്നത് എന്നതാണ് മറ്റൊരു കൗതുകരമായ വസ്തുത എന്ന് പാണ്ഡെ ചൂണ്ടിക്കാണിക്കുന്നു. ഇവരുടെ മരണത്തോടെ ആശ്രമത്തിലെ സമ്പത്തിന്റെയും സ്വത്തുക്കളുടെയും അധികാരത്തെ സംബന്ധിച്ച് വലിയ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ചെയ്യും. നിരവധി സ്വാമിമാരും ബാബമാരും സ്വയം പ്രഖ്യാപിത മനുഷ്യദൈവങ്ങളും ഇന്ന് ഇരുമ്പഴിക്കുള്ളിലാണെന്നതും ഒരു വസ്തുതയാണ്. ബലാത്സംഗം, ലൈംഗികവൃത്തിക്കായുള്ള മനുഷ്യക്കടത്ത്, ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ധനസഹായം ചെയ്യല്‍ തുടങ്ങി ഒരുമാതിരി രാജ്യവിരുദ്ധ കുറ്റങ്ങളെല്ലാം ഇവരുടെ മേല്‍ ചുമത്തപ്പെട്ടിട്ടുണ്ട്. ആത്മീയ ജീവിതവും രാഷ്ട്രീയവും പെട്ടെന്ന് സൗഭാഗ്യങ്ങള്‍ കൊയ്യാനുള്ള ഉപാധികളായി മാറുന്നു.

പക്ഷെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിയുന്ന ഒരു ലോകം കൂടിയാണിത്. ഇന്ന് അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയും അവര്‍ പിന്തുണ നല്‍കിയ ദിവ്യന്‍മാരും മറ്റൊരു ദിവസം ചവറ്റുകുട്ടയില്‍ കിടക്കുന്നത് കാണാം. വെള്ളിയാഴ്ച ഹരിയാനയില്‍ എമ്പാടും കലാപം അഴിച്ചുവിട്ടപ്പോള്‍, യഥാര്‍ത്ഥ അക്രമികളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ കേന്ദ്ര വാര്‍ത്തവിതരണ, പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി കാണിച്ച വ്യഗ്രതയും ശ്രദ്ധിക്കപ്പെടാതെ പോകരുത്. വിവാദവിഷയത്തില്‍ നിശബ്ദത പാലിക്കുകയും തന്നില്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്യുന്നതിന് പകരം, ഗുര്‍മീതിനെ കുറ്റവാളിയായി വിധിച്ച കോടതി ഉത്തരവ് വെളിപ്പെടുത്തിയ മാധ്യമങ്ങളാണ് കലാപങ്ങള്‍ക്ക് വഴിവെക്കുന്നതെന്ന് തെളിയിക്കാനായിരുന്നു കേന്ദ്ര മന്ത്രിക്ക് വ്യഗ്രത. ജനങ്ങളില്‍ പരിഭ്രാന്തിയോ ഉത്കണ്ഠയോ അനാവശ്യ ഭീതിയോ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്‍ബിഎസ്എയുടെ അടിസ്ഥാന നിലവാര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാണിച്ചുകൊണ്ട് അവര്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ ഹരിയാനയിലെ കലാപം കൈവിട്ടുപോയതോടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ പഞ്ചാബ്, ഹരിയാന ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയതോടെ അക്രമങ്ങളെ അപലപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണം പ്രഖ്യാപിക്കുകയും ഒരു പോലീസ് ഡപ്യൂട്ടി കമ്മീഷണറെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ഗുര്‍മീത് സിംഗിന് ഇരുപത് വര്‍ഷം തടവ് ശിക്ഷ ലഭിച്ച സ്ഥിതിക്ക് രാഷ്ട്രീയ നേതാക്കള്‍ക്ക് ഇനി ധൈര്യമായി ഓസ്ലോവിലേക്കോ ചൈനയിലേക്കോ പാരീസിലോക്കോ പറക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍