ചിട്ടയുള്ളതും കര്‍ശനമായതുമായ അന്തരീക്ഷം തങ്ങളുടെ മകളെ മെരുക്കിയെടുക്കുമെന്ന് കരുതിയാണ് രൂഹാനിയെ ഗുജറാത്തിലെ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന മദ്രസയില്‍ മാതാപിതാക്കള്‍ ചേര്‍ക്കുന്നത്
മുംബൈയിലെ പരസ്യപ്പലകകളിലും ഫാഷന്‍ മാസികകളിലും രൂഹാനി നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും അവരുടെ യഥാര്‍ഥ പേരും ഊരും അവരിതുവരെ വെളിപ്പെടുത്തിയിട്ടില്ല. തന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രഹസ്യമാക്കിവെച്ച് 27-കാരിയായ രൂഹാനി മുംബൈയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് 10 വര്‍ഷത്തിലേറെയായി. നിരവധി പ്രതിസന്ധികള്‍ നേരിട്ടാണ് മുംബൈയിലെ ഫാഷന്‍ സര്‍ക്കിളില്‍ രൂഹാനി തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്തത് എന്നു ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
ചിട്ടയുള്ളതും കര്‍ശനമായതുമായ അന്തരീക്ഷം തങ്ങളുടെ മകളെ മെരുക്കിയെടുക്കുമെന്ന് കരുതിയാണ് ഗുജറാത്തിലെ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന മദ്രസയില്‍ രൂഹാനിയുടെ മാതാപിതാക്കള്‍ അവരെ ചേര്‍ക്കുന്നത്. ശ്രീനഗര്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്റെ സുഹൃത്തിനോട് അപമര്യാദയായി പെരുമാറിയ ടീച്ചറെ രൂഹാനി അടിച്ചു. പ്രിന്‍സിപ്പാളിന്റെ പരാതിയെത്തുടര്‍ന്നാണ് രൂഹാനിയെ മാതാപിതാക്കള്‍ മദ്രസയിലേക്ക് പഠനത്തിന് വിടുന്നത്.
മദ്രസയിലെ നിയമങ്ങള്‍ വളരെ കര്‍ശനമായിരുന്നു. അവിടെ താന്‍ മര്‍ദ്ദിക്കപ്പെട്ടതായും ശിക്ഷയായി ഒറ്റ രാത്രി കൊണ്ട് 300 പാത്രങ്ങള്‍ കഴുകേണ്ടി വന്നതായും രൂഹാനി ഓര്‍ക്കുന്നു. നാലര വര്‍ഷത്തോളം മദ്രസയില്‍ കഴിയുന്ന നാളുകളില്‍ പലതവണ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. പിന്നീട് മാതാപിതാക്കള്‍ വന്ന് രൂഹാനിയെ തിരികെ കശ്മീരിലേക്ക് കൊണ്ടുപോവുകയാണ് ചെയ്തത്. ഔദ്യോഗിക വിദ്യാഭ്യാസം കിട്ടിയിട്ടില്ലാത്തിനാല്‍ ശ്രീനഗറില്‍ തുടര്‍പഠനം നടത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് മുംബൈയിലെത്തി ഒരു കമ്പ്യൂട്ടര്‍ കോഴ്‌സ് ചെയ്തു.
മുംബൈയില്‍ എത്തിയതാണ് രൂഹാനിയുടെ ജീവിതം മാറ്റിയത്. തനിക്ക് ഒരു മോഡലിന്റെ മുഖമുണ്ടെന്ന് സിനിമ സംവിധായകന്‍ കൂടിയായ ഒരു ഫാഷന്‍ ഫോട്ടോഗ്രാഫറാണ് രൂഹാനിയോട് ആദ്യം പറയുന്നത്. “ആദ്യത്തെ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് പരിഭ്രമമുണ്ടായിരുന്നു, എന്നാല്‍ ആദ്യത്തെ ഷൂട്ട് കഴിഞ്ഞപ്പോള്‍ അത് എന്റെ ആദ്യത്തെ ഷൂട്ടാണെന്ന് ആരും വിശ്വസിച്ചിരുന്നില്ല.”
തുടര്‍ന്ന് രോഹിത് ബാല്‍, സത്യ പോള്‍ തുടങ്ങിയ പ്രമുഖ ഫാഷന്‍ ഡിസൈനറുകളുടെ കൂടെയും മാരുതി, ഗ്രാസിം കമ്പനികളുടെ ക്യാമ്പയിനുകളിലും എല്ലെ, ഗ്രാസിയ, കോസ്‌മോപൊളിറ്റന്‍ തുടങ്ങിയ മാസികകളിലും രൂഹാനി ഭാഗമായിട്ടുണ്ട്. ഒടുവില്‍ രൂഹാനിയുടെ കരിയറിനെ മടിയോടുകൂടിയാണെങ്കിലും അവരുടെ മാതാപിതാക്കള്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ കശ്മീരില്‍ ആര്‍ക്കും തന്നെ രൂഹാനി ഒരു മോഡലാണെന്ന് അറിയില്ല.
”എന്താണ് ശരി, എന്താണ് തെറ്റ് എന്നെനിക്കറിയാം. പക്ഷേ, മോഡലാണെന്ന കാര്യം കശ്മീരില്‍ പറയാന്‍ പേടിയാണ്. ആണുങ്ങള്‍ക്ക് എന്തും സാധ്യമാകുന്ന സമൂഹമാണ് നമ്മുടേത്. സ്ത്രീകളെ ആ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കാന്‍ പോലും സമ്മതിക്കില്ല.”
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രൂഹാനി ഒരുപാട് ചിത്രങ്ങളും വരച്ചിട്ടുണ്ട്. മുംബൈയില്‍ ഒരു ആര്‍ട്ട് സ്റ്റുഡിയോയും രൂഹാനിയുടെ സ്വന്തമായിട്ടുണ്ട്. രാഷ്ട്രീയക്കാരന്‍ തന്നെ വേട്ടയാടിയ സംഭവത്തെ ആസ്പദമാക്കി മൂറക് ദുനിയാ (വിഡ്ഢികളുടെ ലോകം) എന്ന ആക്ഷേപഹാസ്യ ചിത്രവും അവര്‍ തയ്യാറാക്കിയിട്ടുണ്ട്. എന്നെ പ്രകാശിപ്പിക്കാന്‍ ഒരു മാദ്ധ്യമത്തിലൂടെ മാത്രം കഴിയില്ല, എനിക്ക് കലയോടുള്ള ബന്ധം പൂമ്പാറ്റക്ക് പൂവിനോടുള്ള ബന്ധം പോലെയാണ്.