മലയാളത്തിലെ പഴയ ചലച്ചിത്രഗാനങ്ങളെ ഗസലിന്റെ ഭാവമധുരിമയിലേക്കു രൂപാന്തരപ്പെടുത്തി.
ദേശങ്ങളെയും കാലങ്ങളെയും ഇണക്കിയ സംഗീതമായിരുന്നു ഉംബായിയുടേത്. ഉറുദുവിന്റെയും ഹിന്ദുസ്ഥാനിയുടെയും പാരമ്പര്യങ്ങളുമായി മലയാളത്തിന്റെ പദങ്ങളെയും, ഈരടികളെയും ചേർത്ത് വെച്ച ഗായകൻ. കൊച്ചിയുടെയും മുംബൈയുടെയും മനസ്സുകളെ ആ സംഗീതം വിളക്കി. മലയാളത്തിലെ പഴയ ചലച്ചിത്രഗാനങ്ങളെ ഗസലിന്റെ ഭാവമധുരിമയിലേക്കു രൂപാന്തരപ്പെടുത്തി. ഓർമകളിലേക്കും, ഗൃഹാതുരതയിലേക്കും അത് ആസ്വാദകരെ വഴി നടത്തി. അത് കൊണ്ട് തന്നെ ആ മരണം വല്ലാതെ വേദനിപ്പിക്കുന്നു. കേരള സംഗീതത്തിന്റെ ശബ്ദം നിലച്ചു പോയതായി തോന്നുകയാണ് എന്ന് ദേശാഭിമാനിയില്‍ എഴുതിയ കുറിപ്പില്‍ പ്രശസ്ത കവി കെ. സച്ചിദാനന്ദന്‍ പറയുന്നു.
ഞങ്ങൾ ആദ്യം കാണുന്നത് തിരൂർ തുഞ്ചൻ പറമ്പിൽ. ഞാൻ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുമ്പോൾ അറിയാതെയെന്ന പോലെ എഴുതാനിട വന്ന ഗസലുകൾ ചിലതു വായിച്ച വി.എം ഗിരിജയാണ് ഉംബായിയെ കുറിച്ചും എന്റെ ചില ഗസലുകൾ പാടാൻ അദ്ദേഹം ആഗ്രഹിക്കുന്നതിനെ കുറിച്ചും പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ പാട്ട് ഞാൻ കേട്ടിരുന്നില്ല. കേട്ട ശേഷം തീരുമാനിക്കാമെന്ന് ഞാൻ പറഞ്ഞു, അങ്ങനെയിരിക്കെ തുഞ്ചൻ ഉത്സവത്തിൽ പങ്കെടുത്തപ്പോൾ ഉംബായിയെ കാണാനിടയായി. അവിടെ ഉംബായിയുടെ ഗസൽ സന്ധ്യയിൽ കേള്‍വിക്കാരനുമായി. അദ്ദേഹത്തിന്റെ ശബ്ദവും ശൈലിയും ആകർഷിച്ചു. ഹിന്ദുസ്ഥാനിയുമായുള്ള അടുപ്പവും ശ്രദ്ധേയമായിരുന്നു. ഇഷ്ടമുള്ള ഗസലുകൾ ചിട്ടപ്പെടുത്തി പാടാൻ വാക്കാൽ അവിടെ വെച്ച് തന്നെ ഉംബായിക്ക് അനുവാദവും നൽകി.
തിരുവനന്തപുരത്തു ചെന്നപ്പോൾ അദ്ദേഹം ഹാര്‍മോണിയവുമായി ഹോട്ടൽ മുറിയിൽ വന്നു. പാട്ടുകൾ പാടി കേൾപ്പിച്ച ശേഷമേ അവസാന റെക്കോർഡ് ചെയ്തുള്ളു. പിന്നീട് എന്റെ ഗീതങ്ങളുടെ മാത്രം ആൽബം ഉംബായി ഇറക്കുകയും ചെയ്തു, തിരുവനന്തപുരത്തു ഒ.എൻ.വിയാണ് പ്രകാശനം നടത്തിയത്. വെറും പുസ്തകത്താളുകളിൽ ഒതുങ്ങിപ്പോകുമായിരുന്ന ആ പാട്ടുകൾ പ്രചരിപ്പിച്ചതിൽ അദ്ദേഹത്തിന്റെ പങ്കു വലുതാണ്. അവയുടെ അനേകം ആസ്വാദകരെ കേരളം ഉടനീളം എനിക്കറിയാം.
ഉംബായി ശ്വാസകോശാർബുദം ബാധിച്ച് ആശുപത്രിയിലാണെന്ന വിവരം കേരളത്തിൽ ചെന്നപ്പോൾ വലിയ വേദനയോടെയാണ് കേട്ടതെന്നും സച്ചിദാനന്ദന്‍ പറയുന്നു. അപ്പോഴും ഇത്ര വേഗം വിട പറയും എന്ന് കരുതിയില്ല. ആ ജനകീയ ഗായകന് പ്രണാമം.
ആരാധകരുടെ മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്ന ഉംമ്പായി ഗാനങ്ങള്‍/ വീഡിയോ