മദ്യം നിരോധിക്കൂ, ഗാഡ്‌ഗിൽ ഗോ ബാക്ക്, കസ്തുരി രംഗൻ ഗോ ബാക്ക്, എന്നൊക്കെ ആർത്തട്ടഹസിച്ചു കലാപത്തിനും പ്രതിക്ഷേധ പ്രകടനങ്ങൾക്കുമായി തെരുവിലേക്ക് വിശ്വാസികളെ ഇറക്കി വിടുന്ന സഭ പിതാക്കന്മാർക്കു ഇപ്പോൾ മിണ്ടാട്ടമില്ല
മദ്യം നിരോധിക്കൂ, ഗാഡ്‌ഗിൽ ഗോ ബാക്ക്, കസ്തുരി രംഗൻ ഗോ ബാക്ക്, എന്നൊക്കെ ആർത്തട്ടഹസിച്ചു കലാപത്തിനും പ്രതിക്ഷേധ പ്രകടനങ്ങൾക്കുമായി തെരുവിലേക്ക് വിശ്വാസികളെ ഇറക്കി വിടുന്ന സഭ പിതാക്കന്മാർക്കു ഇപ്പോൾ മിണ്ടാട്ടമില്ല. കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതി ഉയര്‍ന്ന നാൾ മുതൽ അവരുടെ നാവ് ഇറങ്ങിപ്പോയ അവസ്ഥയാണ്. ഇവിടെ പീഡിപ്പിക്കപ്പെട്ടത് ഒരു കന്യാസ്ത്രീയാണെങ്കിലും പീഡിപ്പിച്ചത് ബിഷപ്പാകയാൽ എങ്ങിനെ വായ തുറക്കും? അല്ലെങ്കിലും വെള്ളം കോരികളോടും വിറകുവെട്ടികളോടും അത്താഴപ്പട്ടിണിക്കാരോടും സദാചാരം പ്രസംഗിക്കാനും അവരെ പേടിപ്പിക്കാനുമല്ലേ ഇക്കൂട്ടർക്ക് കഴിയൂ. സഭയിലെ പ്രമാണിമാരായ പാതിരിമാരോടോ ബിഷപ്പുമാരോടോ അതൊന്നും നടക്കുന്ന കാര്യമല്ലല്ലോ.
ആരോപണ വിധേയനായ ബിഷപ്പും അദ്ദേഹത്തിന്റെ ജലന്ധർ രൂപതയും പരാതിക്കാരിയായ കന്യാസ്ത്രീയുടെ സന്യാസിനി സമൂഹവുമൊക്കെ ലത്തീൻ കത്തോലിക്കാ സഭയുടെ കീഴിൽ വരുന്നതിനാൽ സിറിയൻ റോമൻ കത്തോലിക്ക സഭയുടെ മേലാളന്മാർക്കു ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ട ബാധ്യതയില്ലെന്നു ഇന്നലെ പ്രസ്തുത സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയുടെ നേതാവ് ഏഷ്യാനെറ്റ് ചർച്ചയിൽ വാദിക്കുന്നത് കേട്ടു. ലത്തീൻ സഭയുടെ കീഴിലുള്ള കെ എൽ സി എ യുടെ വക്താവ് പറഞ്ഞത് പരാതി പഠിച്ച ശേഷം മേലാളന്മാർ പ്രതികരിക്കുമെന്നാണ്. ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീ മഠത്തിനുള്ളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ട് ഇന്നേക്ക് 78 ദിവസം പൂർത്തിയാകുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് കന്യാസ്ത്രീ പീഡനം സംബന്ധിച്ച പരാതി നൽകിയത് സഭാ നേതൃത്വത്തിനാണ്. ഇത്ര കാലമായിട്ടും പഠിച്ചു തീരാത്ത ഒരു വിഷയം ഇനിയെന്ന് പഠിച്ചു തീരാനാണാവോ?
സഭാ മേലധ്യക്ഷമാരുടെ കാര്യത്തിലെന്നതു പോലെ തന്നെയാണ് നമ്മുടെ പോലീസിന്റെ കാര്യവും. കേരള ലോട്ടറിയുടെ പരസ്യം പോലെയെന്ന് ഇക്കഴിഞ്ഞ ദിവസം ആരോ പരിഹസിച്ചതുപോലെ ‘നാളെ… നാളെ…’ എന്ന് പറഞ്ഞു അവരും അറസ്റ്റും മറ്റു നടപടികളും നീട്ടികൊണ്ടു പോവുകയാണ്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കു നീതി ലഭ്യമാക്കുന്നതിൽ പോലീസ് കാണിക്കുന്ന ഈ കാലവിളംബം സത്യത്തിൽ ആരെയോ ഭയന്നിട്ടോ അല്ലെങ്കിൽ ആരെയൊക്കെയോ സുഖിപ്പിക്കാനോ ആണെന്ന ആക്ഷേപം ഇതിനകം ശക്തമായി കഴിഞ്ഞു. നീതി നിഷേധത്തിന്റെ പേരിൽ കന്യാസ്ത്രീകളും അവരുടെ കുടുംബങ്ങളും ആരംഭിച്ചിട്ടുള്ള സഹന സമരത്തിന് അനുദിനം പിന്തുണ ഏറുകയും പോലീസിന്റെയും സർക്കാരിന്റെയും മെല്ലെപ്പോക്ക് നയത്തെ ഒടുവിൽ കോടതി ചോദ്യം ചെയ്യുകയും ചെയ്തതോടെ അന്തിമ തീരുമാനം നാളെ എന്ന ഒരു തിരുവാമൊഴി ഉണ്ടായിട്ടുണ്ട്. എങ്കിലും ആ തീരുമാനം എന്തായിരുക്കുമെന്നത് സംബന്ധിച്ചു അന്വേഷണ സംഘത്തിന് തന്നെ നല്ല തീർച്ച പോരെന്നു ഇന്നലത്തെ അറിയിപ്പിൽ നിന്ന് തന്നെ വ്യക്തമാണ്.