അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ വീണ്ടും സംഘപരിവാര്‍ ആക്രമണം
അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ വീണ്ടും സംഘപരിവാര്‍ ആക്രമണം. അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രമുള്‍പ്പെടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് സംഘപരിവാര്‍ സൈബര്‍ ആക്രമണം ശക്തമാക്കിയത്. ‘കാവിപ്പട’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ദീപയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രവും വിവരണങ്ങളും നല്‍കി പോസ്റ്റിട്ടത്. ഇതിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങുകയാണ് ദീപ നിശാന്ത്. നേരത്തെയും ദീപയെ സംഘപരിവാര്‍ സംഘടനകള്‍ ലക്ഷ്യം വച്ചിരുന്നു.
തൃശൂര്‍ കേരള വര്‍മ കോളേജില്‍ എം.എഫ് ഹുസൈന്റെ ‘സരസ്വതി’യുടെ പകര്‍പ്പ് എസ്എഫ്ഐയുടെ ചില ബാനറുകളില്‍ പുനരാവിഷ്‌കരിച്ചതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയതോടെ ഇത് വിവാദമായിരുന്നു. തുടര്‍ന്ന് എസ്എഫ്ഐ ഈ ചിത്രം ബാനറുകളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഈ ചിത്രം ബാനറുകളില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ ഉണ്ടായ ആക്രമണത്തിനെതിരെ കഴിഞ്ഞ ദിവസം കോളേജിലെ അധ്യാപികയായ ദീപ നിശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെയുള്ള പ്രതികരണമായാണ് ‘കാവിപ്പട’യിലെ സംഘി ആക്രമണം. ‘ഇത് ഞാന്‍ വിശ്വസിക്കുന്ന എന്റെ ദേവി… ഈ ദേവിക്ക് എന്റെ ദീപ ടീച്ചര്‍ന്റെ മുഖ ഛായ ആണ്… എന്റെ ടീച്ചര്‍ നെ ഞാന്‍ ദേവിയെ പോലെയാ കാണുന്നത്..സരസ്വതി ദേവി..ഇത് എന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം.. എന്ന് എഴുതിയ പോസ്റ്റിന് താഴെയായി ദീപയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘കാവിപ്പട’യിലെ വിഷ്ണു എസ് എന്നയാള്‍ ഇട്ട ഈ പോസ്റ്റ് വ്യാപകമായി സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. പോസ്റ്റിനെതിരെ തൃത്താല എംഎല്‍എ വി.ടി ബല്‍റാം ഫേസ്ബുക്കിലൂടെ പ്രതികരിച്ചിട്ടുണ്ട്. സംഘികള്‍ മുന്നോട്ട് വക്കുന്ന ആര്‍ഷ ഭാരത സംസ്‌കാരം അതിന്റെ ചുരുക്കപ്പേര് സൂചിപ്പിക്കുന്ന പോലെ ആ.ഭാ.സം. എന്നതാവുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സൈബര്‍ ആക്രമണങ്ങളെന്നും സൈബര്‍ നിയമങ്ങളുപയോഗപ്പെടുത്തി പരാതി കൊടുക്കേണ്ട ഒരു കേസാണിതെന്നും അങ്ങനെ ചെയ്യാന്‍ ദീപാ നിശാന്ത് തയ്യാറാവുകയാണെങ്കില്‍ പൂര്‍ണ പിന്തുണ അറിയിക്കുന്നു എന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം
“കാവിപ്പട” എന്ന സംഘി ഗ്രൂപ്പിൽ വിഷ്ണു എസ് എന്ന ആർഷ ഭാരതീയനായ രാജ്യസ്നേഹി ഇട്ട ഒരു പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടിന്റെ പകുതിയാണിത്. ബാക്കി ഭാഗം ഇവിടെ നൽകുന്നില്ല.
കേരളവർമ്മ കോളേജിൽ എംഎഫ് ഹുസൈന്റെ ഒരു പ്രശസ്ത പെയിന്റിംഗിന്റെ പകർപ്പ് എസ്‌എഫ്‌ഐയുടെ ചില ബോർഡുകളിൽ പുനരാവിഷ്ക്കരിച്ചതിനേത്തുടർന്നുള്ള വിവാദങ്ങൾ നടക്കുകയാണല്ലോ. പിന്നീട് അവർ തന്നെ അത് എടുത്തുമാറ്റിയതായും അറിഞ്ഞു. ആവിഷ്ക്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഭരണഘടനാപരമായി അനുവദിക്കപ്പെട്ട ഒരു നാട്ടിൽ, പ്രത്യേകിച്ചും അതിലെ യുവമനസ്സുകൾ തിളച്ചുമറിയുന്ന കോളേജ് ക്യാമ്പസുകളിൽ, വിശ്വാസത്തേയും വികാരത്തേയും അവയുടെ വ്രണപ്പെടലുകളേയുമൊന്നും ഭയക്കാതെയുള്ള തുറന്ന ചർച്ചകളും വിമർശ്ശനങ്ങളുമൊക്കെ സ്വാഭാവികമായിത്തന്നെ ഉണ്ടാവേണ്ടതാണ്. ഏതായാലും അതിന്റെ ശരിതെറ്റുകൾ എസ്‌എഫ്‌ഐ തന്നെ വിശദീകരിക്കട്ടെ. എന്നാൽ എസ്‌എഫ്‌ഐയുടെ ഈ ചെയ്തിയുമായി നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ലാത്ത ആ കോളേജിലെ അധ്യാപികയായ എഴുത്തുകാരി ദീപാ നിശാന്തിനെതിരെയാണ് സംഘികളുടെ എല്ലാ സൈബർ ആക്രമണങ്ങളും എന്നത് ആശ്ചര്യകരമാണ്. സംഘികൾ മുന്നോട്ടുവെക്കുന്ന ആർഷ ഭാരത സംസ്ക്കാരം അതിന്റെ ചുരുക്കപ്പേര് സൂചിപ്പിക്കുന്ന പോലെ ആ.ഭാ.സം. എന്നതാവുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സൈബർ ആക്രമണങ്ങൾ.
ദീപയോടുള്ള അവരുടെ മുൻവൈരാഗ്യം എല്ലാവർക്കും അറിയാം. എന്നാൽ ഒരു സ്ത്രീയെ ഈ നിലയിൽ അപമാനിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മുൻപൊരിക്കൽ ആ കോളേജിലെ ഒരു വിഷയത്തിൽ പ്രതികരിച്ചു, സമ്മർദ്ദങ്ങളും ഭീഷണികളുമുണ്ടായിട്ടും അതിലുറച്ചുനിന്നു, എന്നതിന്റെ പേരിൽ ഇനിയങ്ങോട്ട് അവിടെ ആരെന്ത് ചെയ്താലും അതിനുത്തരം പറയേണ്ടത് ആ അധ്യാപികയാണെന്ന മട്ടിലുള്ള ഈ വേട്ടയാടൽ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. മേലിലൊരാളും ഒരു വിഷയത്തിലും പ്രതികരിക്കാൻ ധൈര്യപ്പെടരുത് എന്ന് ഉറപ്പിക്കാനാണ് ഈ ഒറ്റതിരിഞ്ഞുള്ള ആക്രമണം. സാങ്കൽപ്പിക സ്ത്രീ ദൈവങ്ങളോടുള്ള ബഹുമാനത്തിന്റെ നൂറിലൊരംശം ഈ ആ.ഭാ.സ.ക്കാർക്ക് ജീവിച്ചിരിക്കുന്ന യഥാർത്ഥ സ്ത്രീകളോടില്ല എന്നതും ഇവിടെ തെളിയുന്നു.
സൈബർ നിയമങ്ങളുപയോഗപ്പെടുത്തി പരാതി കൊടുക്കേണ്ട ഒരു കേസാണിത്. അങ്ങനെ ചെയ്യാൻ ദീപാ നിശാന്ത് തയ്യാറാകുകയാണെങ്കിൽ പൂർണ്ണ പിന്തുണ അറിയിക്കുന്നു.
തനിക്കെതിരെയുള്ള ആക്രമണത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന് ദീപാ നിശാന്ത് അഴിമുഖത്തോട് പറഞ്ഞു. ‘നിയമപരമായി തന്നെ നേരിടാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. കേസ് കൊടുക്കും. സ്ത്രീകളെ ഇങ്ങനെ അപകീര്‍ത്തിപ്പെടുത്തുമ്പോള്‍, അതില്‍ തളര്‍ന്ന് ഇരയായി ഇരിക്കാന്‍ ഞാന്‍ ഒരുക്കമല്ല. ഇന്ത്യയും ഹിന്ദുമതവും ഇവരുടെ ആരുടേയും കുത്തകയൊന്നുമല്ല. ഞാനും ഹിന്ദുമതത്തില്‍ ജനിച്ചയാളാണ്. ആ മതത്തില്‍ നിന്ന് വിട്ടുപോവാതെ, അതിനുള്ളില്‍ തന്നെ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. അപ്പോള്‍ ഹിന്ദു എന്ന് പറഞ്ഞ് നടക്കുന്ന കപട മതസംരക്ഷകര്‍ പറയുന്നത് കേട്ട് ഞാന്‍ മാറിനില്‍ക്കേണ്ട കാര്യമില്ല. ദേവിയുടെ നഗ്നത ചിത്രീകരിച്ചപ്പോള്‍ വിഷമം തോന്നിയിട്ടുള്ളവര്‍ എന്റെ നഗ്നത കാണിച്ച് പ്രതികരിക്കുന്നതെങ്ങനെയാണ്? ആദ്യത്തേത് കലയാണ്. രണ്ടാമത്തേത്, യഥാര്‍ഥത്തിലുള്ള ഒരാളുടെ ചിത്രമാണ്. ഒരാളുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പോലും ചിന്തിക്കാത്തത്ര വിഡ്ഢികളോടാണല്ലോ ഞാന്‍ ആ പോസ്റ്റിലൂടെ സംസാരിച്ചത് എന്നാലോചിച്ച് ഇപ്പോള്‍ എനിക്ക് വിഷമമുണ്ട്.
സ്വരാജും എം.ബി രാജേഷുമുള്‍പ്പെടെയുള്ളവര്‍ വിളിച്ച് പിന്തുണയറിയിച്ചിട്ടുണ്ട്. എ.ഐ.എസ്.എഫും, സിപിഐ അംഗം ജോഷി ഇടച്ചേരിയും എനിക്ക് വേണ്ടി പരാതി കൊടുത്തിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ നേരിട്ട് പരാതി നല്‍കും. പോസ്റ്റിടാന്‍ മാത്രം ധൈര്യം കാണിച്ചവര്‍ കേസ് വരുമെന്ന് വന്നപ്പോള്‍ കമന്റും പോസ്റ്റുകളുമെല്ലാം ഡിലീറ്റ് ചെയ്തിരിക്കുകയാണ്. എനിക്കെതിരെ പോസ്റ്റിട്ടയാളുടെ പ്രൊഫൈല്‍ പോലും ഇപ്പോള്‍ കാണാനില്ല. ഇപ്പോള്‍ അതിന്റെ സ്‌ക്രീന്‍ഷേട്ട് മാത്രമേ നിലവിലുള്ളൂ.
പ്രത്യേകം പറയേണ്ട ഒന്നുണ്ട്. കേരളവര്‍മയുടെ പുറത്താണ് ഇതെല്ലാം നടക്കുന്നത്. കോളേജിനകത്തെ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് ഇതുമായി ഒരു ബന്ധവുമില്ല. പോസ്റ്റിട്ടയാള്‍ എന്റെ ടീച്ചര്‍ എന്നൊക്കെ പറയുമ്പോള്‍ എല്ലാവരും അത് ഞാന്‍ പഠിപ്പിച്ച വിദ്യാര്‍ഥിയാണെന്നാണ് കരുതുക. അത് എന്റെ വിദ്യാര്‍ഥിയല്ല. തെറ്റിദ്ധരിപ്പിക്കാന്‍ ചെയ്തതാവാമത്. എന്റെ പുസ്തകം വിറ്റു പോവാനുള്ള തന്ത്രങ്ങളാണിതൊക്കെ എന്നാണ് മറ്റൊരു സംസാരം. ഇതൊന്നുമില്ലാതെ തന്നെ പുസ്തകം നന്നായി വിറ്റു പോവുന്നുണ്ട്.’- ദീപ നിശാന്ത് പറഞ്ഞു.
‘കാവിപ്പട’യിലൂടെയുള്ള ഒടുവിലുത്തെ സംഘി ആക്രമണം ദീപയുടെ കുറിപ്പിനോടുള്ള പ്രതികരണമായാണ് വിലയിരുത്തപ്പെടുന്നത്.
ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
“ഹൈന്ദവതീവ്രവാദികളേ………..,
ചരിത്രത്തിന് എങ്ങനെ തലകുത്തിനിന്നാലും നിങ്ങളുടെ വിഷയമാവാൻ കഴിയില്ലെന്നറിയാം.അക്കാദമികമായി നോക്കിയാൽ എന്റെയും വിഷയം അതല്ല. പക്ഷേ സാമാന്യബോധമുള്ള (ആ വ്യവസ്ഥയിലും നിർഭാഗ്യവശാൽ നിങ്ങൾ വരില്ല!) ആരെയുമെന്ന പോലെ ചരിത്രമെന്നത് എന്നെയും ചൂഴ്ന്നുനിൽക്കുന്ന ഒന്നാണ്. നിങ്ങളെപ്പോലെ ചരിത്രത്തിൽ നിന്ന് വിടുതൽ നേടി സംസ്കാരശൂന്യതയുടെ വിഷനീലവെളിച്ചത്തിൽ ആറാടിനിൽക്കാനുള്ള ഭാഗ്യം സിദ്ധിച്ചവളല്ല ഞാനെന്നർത്ഥം! ശകലം ചരിത്രം ഇവിടെ കണ്ടേക്കും! വിറളി പിടിക്കരുത്!
ഞാൻ ജീവിക്കുന്നത് ഭരണഘടനാപരമായി, ജനാധിപത്യം മാത്രം പിന്തുടരാൻ സാധിക്കുന്ന ഒരു രാജ്യത്താണ്. ഇന്ത്യൻ ഭരണഘടനയോടല്ലാതെ എനിക്ക് മറ്റൊന്നിനോടും വിധേയത്വമില്ല. ഒരു പൗര എന്ന നിലയിൽ ഈ രാജ്യത്ത് ജീവിക്കാൻ എനിക്ക് നിങ്ങളുടെയോ മറ്റാരുടെയുമെങ്കിലോ ദയയോ അനുവാദമോ ആവശ്യമില്ല തന്നെ. ഭരണഘടന എനിക്ക് നൽകുന്ന അവകാശങ്ങളെ സംരക്ഷിക്കാൻ ഞാൻ ജീവിക്കുന്ന രാജ്യത്തിലെ ഓരോ സ്റ്റേറ്റ് സംവിധാനത്തിനും ബാദ്ധ്യതയുണ്ടുതാനും.
കഴിഞ്ഞ ദിവസം ഞാൻ പഠിപ്പിക്കുന്ന ശ്രീ കേരളവർമ്മ കോളേജിൽ ഒരു വിദ്യാർത്ഥിസംഘടന, ചിത്രകാരൻ എം.എഫ്. ഹുസൈൻ വരച്ച ഒരു ചിത്രത്തിന്റെ പകർപ്പ് ഒരു ബാനറിലാക്കി അവരുടെ സംഘടനയുടെ പ്രചരണത്തിന് ഉപയോഗിച്ചതായി ഞാനും കണ്ടിരുന്നു. ആത്മപ്രകാശനസ്വാതന്ത്ര്യം നിലവിലുള്ള ഒരു രാജ്യത്തിൽ നിരോധിച്ചിട്ടില്ലാത്ത ഒരു കലാസൃഷ്ടിയുടെ പകർപ്പ് ഒരു കോളേജിനകത്ത് കാണപ്പെടുന്നതിൽ പ്രത്യേകിച്ച് ഖിന്നതയൊന്നും ആർക്കും തോന്നേണ്ട കാര്യമില്ല. എനിക്കും തോന്നിയില്ല. ഇനി അതിലെ അതിലെ നഗ്നതയുടെ രേഖാരൂപമാണ് വിഷയമെങ്കിൽ, നിങ്ങളീ മലയാളം സംസ്കൃതം ക്ലാസിലൊന്നും കേറിയിട്ടില്ല അല്ലേ? ശാകുന്തളമൊക്കെ ക്ലാസ്സിൽ എങ്ങനെ തല്ലിപ്പൊളിക്കുമെന്നാ?മണിപ്രവാളകൃതികളൊക്കെ സിലബസ്സിൽ ഇപ്പോഴുമുണ്ടല്ലോ അല്ലേ? അതൊക്കെ വിഷയം വേറെ….. തൽക്കാലം അതു വിടാം….
മേൽപരാമർശിക്കപ്പെട്ട ചിത്രം ഹിന്ദുദേവത സരസ്വതിയുടേതാണെന്നും (ഹുസൈന്റെ ചിത്രത്തിന്റെ പേര് എന്റെ അറിവിൽ ‘സരസ്വതി ‘ എന്ന് മാത്രമാണ് ! ‘ഗോഡസ് സരസ്വതി ‘ എന്നല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക!) അതുകൊണ്ട് ആ ചിത്രം “ചിലതരം ഹിന്ദുക്കളുടെ” ” ചില പ്രത്യേക വികാരങ്ങളെ” വ്രണപ്പെടുത്തുന്നുവെന്നും കേട്ടു. അങ്ങനെ തോന്നുന്നപക്ഷം അത് പറയാൻ (തീർച്ചയായും ഭരണഘടനാപരമായിത്തന്നെ!) അങ്ങനെ തോന്നുന്നവർക്ക് അവകാശമുണ്ട്. അത്രയും ശരി.
അതേ സമയം തങ്ങൾക്കതിഷ്ടമല്ല എന്നുള്ളതുകൊണ്ട് അതവിടെ വെക്കാൻ പാടില്ല എന്ന് അവർ പറയുന്നുണ്ടെങ്കിൽ, അങ്ങനെ പറയുന്നത് നിയമവിരുദ്ധം മാത്രമല്ല, ഭരണഘടനാവിരുദ്ധം കൂടിയാണ്. എന്റെ അറിവിൽ എല്ലാ പൗരൻമാരും സഹജമായി ഭരണഘടന അനുസരിക്കാൻ ബാദ്ധ്യസ്ഥരാണ്. പൗരത്വത്തിൽ അന്തർലീനമായ ഒരു ബാദ്ധ്യതയാണത്. പ്രത്യേകിച്ച് സത്യപ്രതിജ്ഞ ചൊല്ലി ഏറ്റെടുക്കുകയൊന്നും വേണ്ട. അല്ലാത്തപക്ഷം പൗരത്വത്തിന് ധാർമ്മികമായെങ്കിലും അവർ അർഹരല്ല. അങ്ങനെയുള്ളവർ അവർ മറ്റുള്ളവരോട് ആവശ്യപ്പെടുന്ന അതേ യുക്തിയിൽ (ആ യുക്തിയിൽ എനിക്ക് വിശ്വാസമുണ്ടെന്നല്ല !) ഉടനടി പാകിസ്ഥാൻ വിസയ്ക്ക് ശ്രമിക്കാവുന്നതാണ്. അടുത്തകാലം വരെ ഹിന്ദുരാജ്യമായിരുന്ന നേപ്പാളിലേക്ക് ശ്രമിക്കാമായിരുന്നു. പക്ഷേ ഭീകരവാദികൾക്ക് കുറച്ചുകൂടി പറ്റിയ സ്ഥലം പാകിസ്ഥാനാണ്. അവിടെയാവുമ്പോൾ നിങ്ങള് മച്ചാനും മച്ചാനും കൂടി എന്താച്ചാൽ ആയിക്കോളും. ബാക്കിയുള്ളവർക്ക് ചിലപ്പോൾ ഇവിടെ സമാധാനമായി ജീവിക്കാനും പറ്റിയേക്കും.
ഇനി തങ്ങൾക്കിഷ്ടമല്ല, അതുകൊണ്ട് ഒരു കലാസൃഷ്ടിയുടെ കോപ്പി ഒരു കോളേജിൽ വക്കാൻ പാടില്ല എന്ന് പറയുന്നതിനുമപ്പുറം ബലം പ്രയോഗിച്ച് ആയുധങ്ങളുപയോഗിച്ച് സംഘടിതമായി വേറൊരു ഇന്ത്യൻ പൗരന്റെ ഭരണഘടനാവകാശങ്ങൾക്കുമേൽ കടന്നുകയറുകയുമാണെന്ന് കരുതുക. അപ്പോൾ ഭരണഘടനാവിരുദ്ധതയിലും നിൽക്കില്ല പ്രശ്നം. അതിന്റെ പേരാണ് ഭീകരവാദം. അതിന് പാക്കിസ്ഥാനിൽ പോയാൽ മതിയാവില്ല. സ്റ്റേറ്റ് നിയമപരമായി നീങ്ങുന്നപക്ഷം നിലവിലുള്ള ഭീകരവിരുദ്ധ നിയമങ്ങൾ അനുസരിച്ച് വിചാരണ നേരിടേണ്ടിവരും.
ഇതിലെനിക്കെന്ത് കാര്യം എന്ന് ചോദിച്ചാൽ, ശരിയാണ്. ഏതൊരു ഇന്ത്യൻ പൗരനുമുള്ള ബാദ്ധ്യതയിലപ്പുറമൊന്നും ഭരണഘടനാപരമായ അവകാശങ്ങൾ നേടിക്കൊടുക്കുന്നതിൽ എനിക്കുമില്ല കാര്യം. പക്ഷേ, അത്തരം വിശാലാർത്ഥത്തിലല്ലാതെ എന്നെ വ്യക്തിപരമായി ലക്ഷ്യം വെക്കുന്ന ചിലതുകൂടി ഈ ആഹ്വാനങ്ങളിലുണ്ട്. ചിത്രത്തിലെ രൂപത്തിനുപകരം (അത് സരസ്വതിയാണെന്നാണ് അവർ പറയുന്നത്!) അതേ കോളേജിലെ ടീച്ചറായ എന്റെ തുണിയില്ലാത്ത ചിത്രം വച്ചുകൂടേ എന്ന്. അങ്ങനെ ചുമ്മാ പറയുകയല്ല. എന്റെ ഒരു ഫോട്ടോ (ഫുൾ തുണിയൊക്കെയുണ്ട്, മറ്റത് കിട്ടാഞ്ഞിട്ടാവും!) എടുത്ത് അതുവച്ച് ഒരു പോസ്റ്ററുണ്ടാക്കി പ്രചരിപ്പിച്ചാണ് ആർഷഭാരതീയരുടെ ആഹ്വാനം.സംഭവം പല വകുപ്പുകൾ പ്രകാരം കുറ്റകരമാണ്. (അപ്പോൾപ്പിന്നെ സരസ്വതിയോ എന്ന് ചോദിക്കില്ലെന്ന് കരുതുന്നു. അത്രയെങ്കിലും ബുദ്ധി കാണുമെന്നും. എന്റെ പ്രതീക്ഷ അവിടെയും തെറ്റിക്കരുത്!). അതവിടെ നിൽക്കട്ടെ. സാമൂഹ്യവശത്തിനേക്കാൾ അതെന്റെ വ്യക്തിപരമായ പ്രശ്നമാണ് മുഖ്യമായും, അതിനുള്ള നടപടി ഒരു പൊതുസ്ഥലത്തല്ല ചർച്ച ചെയ്യേണ്ടത്. അത് ചർച്ച ചെയ്യുന്നിടത്ത് വെച്ച് നമ്മളിനിയും കാണേണ്ടി വരുമെന്ന് ഞാനുറപ്പു തരുന്നു![ ഇത് സത്യം! സത്യം! സത്യം!]
ബാക്കിയുള്ളത് അതിന്റെ പൊതുപ്രസക്തിയാണ്. അവിടെയും നിയമയുക്തി തൽക്കാലം നമുക്ക് വിടാം. അതിന് പ്രസക്തിയില്ലാത്തതുകൊണ്ടല്ല. അതിന്റെ ആവശ്യം പോലും ഇല്ലാത്തതുകൊണ്ടാണ്. സാംസ്കാരികമായ കീഴ്വഴക്കങ്ങളും മര്യാദകളുമാണ് പൊതുവെ അപരന്റെ ജീവിതത്തിൻമേലുള്ള നമ്മുടെയൊക്കെ അധികാരത്തെ നിത്യജീവിതത്തിൽ നിയന്ത്രിക്കുന്നത്. അവിടെ നിൽക്കാത്ത തർക്കങ്ങളെ മാത്രമേ നിയമമണ്ഡലത്തിലേക്കും അതിന്റെ സാമൂഹ്യഗണിതത്തിലേക്കും താരതമ്യേന യാന്ത്രികമായ അതിന്റെ നിർണ്ണയരീതികളിലേക്കും നീട്ടേണ്ടതുള്ളൂ.
സരസ്വതിയെ ഹൈന്ദവക്ഷേത്രങ്ങളിലും പൗരാണികസംസ്കാരങ്ങളിലും എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നന്വേഷിക്കുന്നതാണല്ലോ ഏറ്റവും എളുപ്പം. ഹിന്ദുതീവ്രവാദികൾ തങ്ങളുടെ തന്നെ പൗരാണികക്ഷേത്രങ്ങൾ പൊളിച്ചുകളയണമെന്ന് പറയില്ലെന്ന് ആശിക്കുന്നു. ഇതിനോടൊപ്പം കൊടുത്തിട്ടുള്ള ചിത്രങ്ങൾ നോക്കുക. അതിൽ ഏറ്റവും അവസാനം കൊടുത്തതാണ് എം എഫ് ഹുസൈന്റെ ‘സരസ്വതി ‘ എന്ന ചിത്രം. (ഹുസൈൻ വരച്ചത് സരസ്വതീദേവിയെയാണെന്ന് ഞാൻ അംഗീകരിക്കുകയല്ല, അങ്ങനെ പറയാൻ ഹുസൈനിനു മാത്രമേ അവകാശമുള്ളൂ) അദ്ദേഹമാകട്ടെ ഹിന്ദു ഭീകരവാദികളുടെ നിരന്തരമായ ഭീഷണി മൂലം ഇന്ത്യ വിട്ടുപോകേണ്ടിവരികയും പിന്നീട് മരണപ്പെടുകയും ചെയ്തുതാനും. അപ്പോൾ ഇനി ആ ചിത്രത്തിന്റെ മേൽ വ്യാഖ്യാനങ്ങൾ മാത്രമേ നമുക്കു സാധിക്കൂ. അത്തരമൊരു വ്യാഖ്യാനം എന്ന നിലയിൽ ആ രൂപം സരസ്വതിയുടേതാണെന്ന് ഒരു വാദത്തിനുവേണ്ടിത്തന്നെ കരുതുക.
അങ്ങനെയെങ്കിൽ നമുക്ക് മറ്റ് സരസ്വതീരൂപങ്ങൾ കൂടി ഒന്ന് നോക്കാം. ഇതോടൊപ്പം ചില ചിത്രങ്ങൾ ചേർക്കുന്നു. വിശദാംശങ്ങൾ താഴെ:
ഒന്നാമത്തെയും രണ്ടാമത്തെയും ചിത്രങ്ങൾ – കല്ലിൽ തീർത്ത ജ്ഞാനസരസ്വതീ ശില്പം – സ്ഥലം ഗംഗൈകൊണ്ട ചോളപുരം, തമിഴ്നാട് .
മൂന്നാമത്തെ ചിത്രം – പുരാതന ജൈനക്ഷേത്രത്തിൽ നിന്നുള്ള സരസ്വതീ ശില്പം. ഇപ്പോൾ ബ്രിട്ടീഷ് മ്യൂസിയത്തിൽ.
നാലാമത്തെ ചിത്രം – സരസ്വതീദേവിയുടെ ഒമ്പതാം നൂറ്റാണ്ടിൽ നിർമ്മിച്ച ശില്പം.
ഇനി അവസാനത്തെ ചിത്രം – എം എഫ് ഹുസൈൻ വരച്ച സരസ്വതി.
സത്യം പറ!ഇതിൽ ഏത് കാണുമ്പോഴാണ് നിങ്ങൾക്ക്, നിങ്ങളുടെ തന്നെ കണ്ണുവച്ച്, കൂടുതൽ നഗ്നത തോന്നുന്നത്?
എന്നാപ്പിന്നെ പൊളിക്കൽ തുടങ്ങിക്കോട്ടെ ലേ.. ആദ്യം വന്നവർക്കാണല്ലോ ആദ്യം. ആ നിലക്ക് ഏറ്റവും പഴയതിൽ നിന്നുതന്നെ നമുക്ക് തുടങ്ങിയാലോ? വേണോ???
നിലവിലുള്ള ഒരു ചരിത്ര നിർമ്മിതിയും നശിപ്പിക്കരുത് എന്നു തന്നെയാണ് എൻ്റെ എളിയ അഭിപ്രായം. അതിപ്പോ ബാബറി മസ്ജിദായാലും ശരി വിഗ്രഹമായാലും ശരി. നശിപ്പിക്കാൻ പാടില്ല തന്നെ… നിങ്ങൾക്കീ പൊളിക്കലിലൊക്കെയാണല്ലോ ഹരം. അതുകൊണ്ട് ചോദിച്ചെന്നു മാത്രം!
എന്തോ ഒരു വശപ്പെശക് തോന്നുന്നില്ലേ? നിങ്ങൾ കണ്ടിട്ടുള്ള സരസ്വതീരൂപം, ഒരുമാതിരി മറാഠി സ്ത്രീകളെപ്പോലുള്ള രൂപമാണെന്നല്ലേ? ബ്ലൗസൊക്കെ ഇട്ട്, സാരിയൊക്കെ ഉടുത്ത്…!
പ്രിയപ്പെട്ട തീവ്രവാദികളേ, അത് രവിവർമ്മ വരച്ചതാണ്. അതേന്ന്! നമ്മടെ രാജാ രവിവർമ്മ തന്നെ!. അതിനുമുമ്പ് സരസ്വതിക്ക് എന്നല്ല, ഒട്ടുമിക്ക ദേവീദേവന്മാർക്കും വസ്ത്രമില്ല. എല്ലായ്പോഴും, ചില്ലറ അപവാദങ്ങൾ കാണുമായിക്കാം) സരസ്വതി നഗ്നസരസ്വതിയാണ്.പോട്ടെ, നമ്മുടെ ചോറ്റാനിക്കരയമ്മ ബ്ലൗസിന്റെ മേൽ പട്ടുസാരിയും പുതച്ചാണോ നിൽപ്പ്? എത്ര അമ്പലങ്ങളിൽ നിങ്ങൾ പാതിയോ മുഴുവനോ നഗ്നമല്ലാത്ത സരസ്വതീവിഗ്രഹങ്ങൾ കണ്ടിട്ടുണ്ട്?
ചുരുങ്ങിയത് അമ്പലത്തിലെങ്കിലും ഇടക്കൊക്കെ ഒന്ന് പോയി നോക്കണം. പറ്റുമെങ്കിൽ തമിഴ്നാട്ടിലെങ്കിലും. സാംസ്കാരികവൈജാത്യങ്ങളെപ്പറ്റി അല്ലറ ചില്ലറ ധാരണയൊക്കെ ഉണ്ടാവുന്നത് നല്ലതാണ്. ചുരുങ്ങിയത് കുറച്ചുകൂടി ഭേദപ്പെട്ട വിഡ്ഢിത്തം പറയാം.