UPDATES

വിദേശം

കോപ്പികള്‍ 3500, ജീവനക്കാര്‍ 10: നേടിയത് പുലിറ്റ്‌സര്‍

കാര്‍ഷിക മേഖലയിലെ വന്‍കിട കമ്പനികള്‍ നടത്തുന്ന മലിനീകരണങ്ങളെ തുറന്ന് എതിര്‍ക്കുന്ന മുഖപ്രസംഗങ്ങളാണ് കുല്ലനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്

മാധ്യമരംഗത്തെ ഓസ്‌കാര്‍ എന്നാണ് പുലിറ്റ്‌സര്‍ പ്രൈസ് വിശേഷിപ്പിക്കപ്പെടുന്നത്. ലോകോത്തര മാധ്യമങ്ങളാണ് ഏതൊരു മാധ്യമപ്രവര്‍ത്തകന്റെയും സ്വപ്‌നമായ ഈ പുരസ്‌കാരത്തിനായി മാറ്റുരയ്ക്കുന്നത്. അമേരിക്കയിലെ ഇയോവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രാദേശിക ദിനപ്പത്രമായ സ്റ്റോം ലേക് ടൈംസ് ആണ് ഈവര്‍ഷത്തെ എഡിറ്റോറിയല്‍ എഴുത്തിനുള്ള പുലിറ്റ്‌സര്‍ സമ്മാനം നേടിയതെന്നത് പത്രത്തിന്റെ ഉടമയായ ആര്‍ട് കുല്ലെന് പോലും അത്ഭുതമായിരുന്നു.

കാരണം കുല്ലെനും സഹോദരന്‍ ജോണും ചേര്‍ന്ന് നടത്തുന്ന ഈ പത്രം പ്രിന്റ് ചെയ്യുന്നത് കേവലം 3500 കോപ്പികള്‍ മാത്രമാണ്. അതും പത്ത് ജീവനക്കാരെയും ഉപയോഗിച്ചുകൊണ്ട്. ജീവനക്കാരെല്ലാവരും തന്നെ കുല്ലെന്റെ കുടുംബാംഗങ്ങളുമാണ്. കാര്‍ഷിക മേഖലയിലെ വന്‍കിട കമ്പനികള്‍ നടത്തുന്ന മലിനീകരണങ്ങളെ തുറന്ന് എതിര്‍ക്കുന്ന മുഖപ്രസംഗങ്ങളാണ് കുല്ലനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ഇയോവയിലെ റാക്കൂണ്‍ നദി മലിനമാക്കുന്ന കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിരവധി എഡിറ്റോറിയലുകളാണ് കുല്ലെന്‍ എഴുതിയത്. ഇതേ തുടര്‍ന്ന് നിരവധി നിയമ പ്രശ്‌നങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ഇയോവയിലെ അഗ്രോ ബിസിനസ് അസോസിയേഷന്‍ മലിനീകരണം നടത്തിയവര്‍ക്ക് അനുകൂലമായി നടത്തിയ സാമ്പത്തിക ഇടപാടുകളും അദ്ദേഹം ചോദ്യം ചെയ്തു. ഒടുവില്‍ ഈ കഷ്ടപ്പാടുകള്‍ക്കെല്ലാം ഫലം കാണുകയും ചെയ്തു. നദിയെ രക്ഷിക്കാന്‍ കോടതി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍