UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജയ് മല്യയ്ക്ക് ഭൂമി; എന്‍ ഇ ബലറാമിന്റെ പേരില്‍ മുഖ്യമന്ത്രി വീണ്ടും കള്ളം പറയുന്നു; ഗീതാനസീര്‍

അഴിമുഖം പ്രതിനിധി

വിജയ് മല്യക്ക് ഭൂമി പതിച്ചു നല്‍കിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലേക്ക് മുന്‍ മന്ത്രിയും സിപിഐ നേതാവുമായിരുന്ന എന്‍ ഇ ബലറാമിന്റെ പേര് പരമാര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വീണ്ടും ബലറാമിന്റെ മകള്‍ ഗീതാനസീറിന്റെ മറുപടി. നേരത്തെ വിജയ് മല്യക്ക് ഭൂമി പതിച്ചു നല്‍കിയത് ബലറാം വ്യവസായ മന്ത്രിയായിരുന്ന കാലത്തായിരുന്നു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ഗീത തന്റെ ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തിയിരുന്നു. ഈ കുറിപ്പിനുള്ള മറുപടി എന്ന നിലയില്‍ ഇന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു കുറിപ്പ് ഇറക്കിയിരുന്നു. ‘1971ല്‍ എന്‍ ഇ ബലറാം വ്യവസായ മന്ത്രിയായിരിക്കെ അയച്ച ടെലക്‌സ് സന്ദേശത്തോടെയാണ് ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത് എന്നുമാത്രമാണ് താന്‍ പറഞ്ഞത് . അത് ചരിത്ര വസ്തുതയാണ് . അന്ന് അങ്ങനെ ചെയ്തത് തെറ്റായിപ്പോയെന്ന് താനൊരിടത്തും പറഞ്ഞിട്ടില്ല.’ എന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഈ വിഷയത്തിലുള്ള മറുപടി. ഈ മറുപടിയില്‍ പോലും മുഖ്യമന്ത്രിയുടെ കൗശലം ഉളിഞ്ഞിരിക്കുന്നുണ്ടെന്നു ഗീതനസീര്‍ വീണ്ടും ആരോപിക്കുന്നു. മുഖ്യമന്ത്രിയോടായി ഗീത പറയുന്നത് ഇപ്രകാരമാണ്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

നാല്‍പത്തിയഞ്ച് വര്‍ഷം മുമ്പ് തുടങ്ങിയ ഇടപാടിന് ബലിയാടാക്കുന്നത് ക്രൂരമെന്ന തലക്കെട്ടില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും മുഖ്യമന്ത്രിയുടെ പേരില്‍ വന്ന പത്രക്കുറിപ്പിനെ ആധാരമാക്കി ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കത്തിന് മറുപടിയെന്നോണം അങ്ങ് പുറത്തിറക്കിയ പത്രക്കുറിപ്പ് വായിച്ചു. കത്തിലുന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായി ഞാനതിനെ കണക്കാക്കുന്നു. അതോടൊപ്പമുള്ള അന്നത്തെ വ്യവസായ സെക്രട്ടറി അന്നത്തെ പാലക്കാട് കളക്ടര്‍ക്കയച്ച ഫാക്‌സ് സന്ദേശ കോപ്പിയും ലഭിച്ചു.

എന്റെ അച്ഛനെ അപമാനിക്കാനോ മറയാക്കി പച്ചക്കള്ളം പ്രചരിപ്പിക്കാനോ ശ്രമിച്ചിട്ടില്ല എന്ന കള്ളം താങ്കള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. ഇടപാടിന്റെ കാലപ്പഴക്കം ബോധ്യപ്പെടുത്താനാണ് ബലറാമിന്റെ പേര് ഉപയോഗിച്ചത് എന്ന് പറയുമ്പോഴും, ”കേരളത്തില്‍ ഒരു വ്യവസായം തുടങ്ങണം എന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് ഞാന്‍ കരുതുന്നു, വിശ്വസിക്കുന്നു” എന്ന് പറയുമ്പോഴും താങ്കള്‍ വീണ്ടും കൗശലം പുറത്തെടുക്കുകയാണ്. 1971 ല്‍ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന അച്ഛന്‍ കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രീമിയര്‍ ബ്രിവറീസിന് കോഓപ്പറേറ്റീവ് ഷുഗര്‍ ലിമിറ്റഡിന്റെ കീഴിലുള്ള ഭൂമിയില്‍ 20 ഏക്കര്‍ പാട്ടത്തിന് നല്‍കുകയാണുണ്ടായത്. താങ്കള്‍ എനിക്കയച്ചുതന്ന ടെലക്‌സ് കോപ്പിയിലും ഇതാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വസ്തുത താങ്കള്‍ വീണ്ടും വീണ്ടും വളച്ചൊടിക്കുന്നു. 1985 ല്‍ അന്നത്തെ മുഖ്യമന്ത്രി കരുണാകരനും ഇ അഹമ്മദും നടത്തിയ ഇടപാടുകള്‍ വിശദീകരിക്കാന്‍ അവര്‍ തന്നെ വേണമെന്നില്ല. ആ രേഖകള്‍ എവിടെയും ലഭ്യമാണ്. അത് താങ്കള്‍ക്കുമറിയാം. 45 വര്‍ഷം മുമ്പുള്ള ടെലക്‌സ് സന്ദേശം ലഭിക്കാമെങ്കില്‍ അതും ലഭ്യമാണ്.

വിജയ് മല്യയുടെ ഭൂമി ഇടപാടുമായി അച്ഛനെ ബന്ധപ്പെടുത്തി താങ്കള്‍ പുറത്തിറക്കിയ ഏപ്രില്‍ 22 ന്റെ പത്രക്കുറിപ്പ് ഇപ്പോഴത്തെ വിശദീകരണത്തിലൂടെ താങ്കള്‍ തന്നെ മറികടക്കുന്നു. 45 വര്‍ഷം മുമ്പ് എന്‍ ഇ ബാലറാമിന്റെ കാലത്ത് ആരംഭിച്ച ഭൂമി ഇടപാടിന്റെ തുടര്‍ നടപടികളുടെ ഭാഗമായാണ് വിജയ് മല്യക്ക് ഭൂമി നല്‍കിയതെന്ന ആ പത്രക്കുറിപ്പ് താങ്കള്‍ പ്രസിദ്ധീകരിച്ചിട്ട് നാലു ദിവസമേ ആയിട്ടുള്ളു. 

എന്റെ വികാരം സത്യമാണ്. എനിക്ക് വളച്ചൊടിക്കാനും കൗശലം പ്രയോഗിക്കാനും അറിയില്ല. കമ്യൂണിസ്റ്റുകാരനെന്ന നിലയില്‍ അച്ഛന്‍ ആ പൈതൃകമാണ് കൈമാറിയിട്ടുള്ളത്. താങ്കള്‍ അത് തിരിച്ചറിയുമെന്ന് തന്നെ പ്രത്യാശിക്കുന്നു.

പ്രതീക്ഷയോടെ
ഗീതാനസീര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍