UPDATES

കായികം

റിയോ ഒളിമ്പികിസില്‍ ഇന്ത്യ സ്വന്തം താരത്തോട് കാണിച്ച ക്രൂരത

Avatar

അഴിമുഖം പ്രതിനിധി

ഒളിമ്പിക്സില്‍ മലയാളി പ്രതീക്ഷയായിരുന്ന ഒപി ജയ്ഷയുടെ പ്രകടനം നിരാശപ്പെടുത്തുന്നത് ആയിരുന്നു. 42 കിലോമീറ്റര്‍ മാരത്തോണില്‍ ഒ.പി ജയ്ഷ റിയോയില്‍ രണ്ട് മണിക്കൂര്‍ 47 മിനിറ്റ് കൊണ്ടാണ് ഓടിയെത്തിയത്. ഇതേ ദൂരം കഴിഞ്ഞ ബീജിങ് ഒളിമ്പിക്സില്‍ ജയ്ഷ കീഴടക്കിയത് രണ്ട് മണിക്കൂര്‍ 34 മിനിറ്റു കൊണ്ടായിരുന്നു. നാല് വര്‍ഷം നീണ്ട കഠിനമായ പരിശീലനങ്ങള്‍ ആയിരുന്നു ജെയ്ഷ റിയോ ഒളിമ്പിക്സിന് വേണ്ടി നടത്തിയിരുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് കരിയറിലെ ഏറ്റവും മോശം പ്രകടനത്തിലേക്ക് ജയ്ഷ പിന്തള്ളപ്പെട്ടത്?

ജയ്ഷയുടെയുടെ കഴിവുകേടായി ഇതിനെ തള്ളിക്കളയരുത്. നമ്മുടെ രാജ്യത്തിനെ പ്രതിനിധീകരിച്ച് ഒളിമ്പിക്സില്‍ എത്തിയ സംഘാടകരുടെ പിഴവാണ് ഇത്രയും വലിയ നാണക്കേടിലേക്ക് ജയ്ഷയെയും ഇന്ത്യയെയും തള്ളിയിട്ടത്.

കായിക താരങ്ങള്‍ക്ക് മത്സരങ്ങള്‍ക്ക് ആവശ്യമായ സന്നാഹങ്ങള്‍ ഒരുക്കി കൊടുക്കേണ്ട സംഘാടകരുടെ അനാസ്ഥതയുടെ ഫലമായി ജയ്ഷ ട്രാക്കില്‍ തളര്‍ന്നു വീഴുക വരെ ഉണ്ടായി.  42 കിലോമീറ്ററിനിടയിലെ ഓരോ രണ്ടര കിലോമീറ്ററിലും അതത് രാജ്യങ്ങള്‍ അത്‍ലറ്റുകള്‍ക്കായി വെള്ളം, ഗ്ലൂക്കോസ് ബിസ്ക്കറ്റുകള്‍, സ്പോഞ്ചുകള്‍ എനര്‍ജി ജെല്‍ എന്നിവയെല്ലാം തയ്യാറാക്കി വെയ്ക്കും. എന്നാല്‍ ഇന്ത്യന്‍ ഡെസ്ക്കുകളില്‍ രാജ്യത്തിന്റെ പേരെഴുതിയ ബോര്‍ഡും ദേശീയ പതാകയുമല്ലാതെ ഒരു തുള്ളി വെള്ളം പോലും സജ്ജീകരിച്ചിരുന്നില്ലെന്ന് ജയ്ഷയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഒരു രാജ്യത്തെ അത്‍ലറ്റുകള്‍ മറ്റൊരു രാജ്യത്തിന്റെ കൗണ്ടറില്‍ നിന്ന് വെള്ളമോ മറ്റ് വസ്തുക്കളോ സ്വീകരിക്കാന്‍ പാടില്ല എന്നാണ് ഒളിമ്പിക്സ് നിയമം. അങ്ങനെ ചെയ്താല്‍ ആദ്യം മുന്നറിയിപ്പ് നല്‍കും പിന്നെ മത്സരത്തില്‍ നിന്ന് പുറത്താക്കും ഇത് കാരണം എട്ട് കിലോമീറ്റര്‍ പിന്നിടുന്ന സ്ഥാനങ്ങളില്‍ ഒളിമ്പിക് കമ്മിറ്റി ഏര്‍പ്പെടുത്തിയിരുന്ന കൗണ്ടറുകളില്‍ നിന്ന് മാത്രമാണ് ജെയ്ഷയ്ക്ക് വെള്ളം കിട്ടിയത്. അവിടെയും ഇന്ത്യന്‍ സംഘം സഹായത്തിനുണ്ടായിരുന്നില്ല.

കടുത്ത ക്ഷീണം അവഗണിച്ച് മൂന്ന് മണിക്കൂറോളം ഓടിയ ജയ്ഷ ഒടുവില്‍ ഫിനിഷിങ് പോയിന്റില്‍ ബോധരഹിതയായി വീഴുകയായിരുന്നു. പരിചയ സമ്പന്നരായ മാരത്തോണ്‍ ഓട്ടക്കാര്‍ ഇങ്ങനെ ഫിനിഷിങ് പോയിന്റില്‍ കുഴഞ്ഞുവീഴുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ബോധരഹിതയായി വീണപ്പോഴും സഹായത്തിനെത്തിയത് ഒളിമ്പിക് കമ്മിറ്റിയുടെ മെഡിക്കല്‍ സംഘമായിരുന്നു.  ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന ഡോക്ടറെ ആ പരിസരത്തൊന്നും കണ്ടില്ലെന്ന് മറ്റ് താരങ്ങള്‍ പറയുന്നു. ഏഴ് ബോട്ടിള്‍ ഗ്ലൂക്കോസാണ് മത്സരശേഷം ജയ്ഷക്ക് ഡ്രിപ്പ് ആയി നല്‍കേണ്ടി വന്നത്.

ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തിയ ഉദ്യോസ്ഥ സംഘത്തിന്റെ ശ്രദ്ധ ഒരിക്കലും കായിക താരങ്ങളുടെ ആരോഗ്യ പരിപാലനത്തിലോ, മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഒരുക്കി കൊടുക്കുന്നതിലോ ആയിരുന്നില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്തര്‍ശിക്കാനും സെല്‍ഫികള്‍ എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുവാനും ഒക്കെ ആയിരുന്നു അവരുടെ ശ്രദ്ധ. മത്സര ശേഷം നില്‍ക്കുന്ന കായിക താരങ്ങള്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുക്കാനുള്ള ഇന്ത്യന്‍ കായിക മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പരാക്രമങ്ങള്‍ നേരത്തെ തന്നെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതിന്  പിന്നാലെയാണ് ഇന്ത്യന്‍ സംഘാടകരുടെ അനാസ്ഥതയുടെ നാണം കെടുത്തുന്ന കഥകള്‍ പുറത്തുവരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍