ആദ്യം ജനസംഘത്തിലും ഇപ്പോള്‍ ബിജെപിയിലും ഒരു ആജീവനാന്ത അംഗമാണെങ്കിലും യുക്തിസഹമായ കാഴ്ച്ചപ്പാടുകളാണ് ശാന്തകുമാര്‍ പങ്കുവെക്കുന്നത്
ഒരു വര്‍ഷം അവസാനിച്ചു. ഇന്ത്യക്കിത് കടുപ്പം നിറഞ്ഞ 12 മാസങ്ങളായിരുന്നു. രാജ്യം ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലായി: ആഘോഷിക്കാനും പരാതി പറയാനും അധികമൊന്നുമില്ല. മുംബൈയിലെ ദുരന്തത്തെക്കാള്‍ ഇതിനെ പ്രതീകവത്കരിക്കാന്‍ മറ്റൊന്നില്ല. ഒഴിവാക്കാവുന്ന ദുരന്തങ്ങളില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നത് നമ്മെ മുറിവേല്‍പ്പിക്കുന്നേയില്ല. വന്‍ നഗരങ്ങളിലും പട്ടണങ്ങളിലും ഭരണനിര്‍വ്വഹണം ആകെ തകര്‍ന്നതിനെക്കുറിച്ച് വിലപിക്കുകയല്ലാതെ മറ്റൊന്നും നമുക്കറിയില്ല എന്നായി. സമൂഹത്തിലകെ ശമിപ്പിക്കാനാകാത്ത അത്യാര്‍ത്തി പെരുകിയിരിക്കുന്നു. നമ്മുടെതന്നെ സുരക്ഷയ്ക്കായി ലക്ഷ്യമിടുന്ന നിയമങ്ങളും നിയന്ത്രണങ്ങളും നമുക്ക് നടപ്പാക്കാനോ അതിനെ മാനിക്കാനോ കഴിയുന്നില്ല.
സമ്പദ് രംഗം മികച്ച അവസ്ഥയിലല്ല. വികസനം എന്നുപറഞ്ഞാല്‍ തങ്ങളെ അന്യായമായി ഉപദ്രവിക്കുന്ന ഒന്നല്ല എന്ന് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും ഉറപ്പുനല്‍കാന്‍ തന്റെ ബജറ്റ് ഉപയോഗിക്കണോ എന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തീരുമാനിക്കണം. ദരിദ്രരുടെ സാമ്പത്തിക അസംതൃപ്തികളും മധ്യവര്‍ഗത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും രൂക്ഷമായ കൊല്ലമായിരുന്നു 2017. ഈ വര്‍ഷം അവസാനിക്കുമ്പോള്‍, ബി ജെ പിയും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം ഏകപക്ഷീയമായ ഒരു കളിയല്ലാതായി മാറിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും ശക്തമായ സ്വാധീനം ചെലുത്തുന്ന വാചകമടിക്കാരനായി തുടരുന്നു, രാഹുല്‍ ഗാന്ധി കാലുറപ്പിക്കാനും. രാഷ്ട്രീയക്കാരുടെ ചക്കളത്തിപ്പോരാട്ടങ്ങള്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ക്കും പത്രാധിപന്‍മാര്‍ക്കും പത്രങ്ങള്‍ക്കും ജീവിതം സങ്കീര്‍ണമാക്കി. വാര്‍ത്താ ചാനലുകള്‍, വിശേഷിച്ചും ഇംഗ്ലീഷ് ചാനലുകള്‍, നിഷ്പക്ഷതയുടെ നാട്യങ്ങളെല്ലാം കയ്യൊഴിയുകയാണ്.
തള്ളിപ്പറയലിന്റെയും രാക്ഷസവത്കരണത്തിന്റെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന നവസാമൂഹ്യ മാധ്യമങ്ങള്‍ പ്രതിഷേധസ്വരങ്ങളെ ഉയര്‍ത്തിവിടുന്നു. നാം നമ്മുടെ രാഷ്ട്രീയ സമൂഹത്തിന്റെ ജലാശയങ്ങളില്‍ വിഷം കലര്‍ത്തിയിരിക്കുന്നു. നമ്മുടെ സ്ഥാപനങ്ങളുടെ മുഖത്തടിക്കാന്‍ ഒരു മജിസ്‌ട്രേറ്റ്, സിബിഐ പ്രത്യേക ന്യായാധിപന്‍ ഓ പി സായ്നി, വേണ്ടിവന്നു. 2ജി അഴിമതിയില്‍ നാം കുറ്റക്കാരെന്ന് പറഞ്ഞവരെയെല്ലാം അദ്ദേഹം വെറുതെവിട്ടു. അത് നമ്മെയെല്ലാം ലജ്ജിപ്പിക്കണം. ആള്‍കൂട്ടം നമ്മെ, നമ്മുടെ രാഷ്ട്രീയത്തെ, മൂല്യങ്ങളെ നിര്‍ണയിക്കുന്നതിന്റെ അപകടങ്ങള്‍ അതോര്‍മ്മിപ്പിച്ചു. ആദ്യം തടവിലിടുകയും പിന്നെ വെറുതെവിടുകയും ചെയ്തവര്‍ക്ക് എന്തു നഷ്ടപരിഹാരം നല്‍കുമെന്നതില്‍ ഒരു രാജ്യം എന്ന നിലയില്‍ നമുക്കൊരു പിടിയുമില്ല. ദേശീയ സമ്പദ് വ്യവസ്ഥയേയും നമ്മുടെ ആഗോള പ്രതിച്ഛായയേയും ലക്കും ലഗാനുമില്ലാതെ മുറിപ്പെടുത്തിയ വിനോദ് റായിയെപ്പോലുള്ളവരെ എന്തു ചെയ്യും എന്നതിനെക്കുറിച്ചും. രാഷ്ട്രീയക്കാരുടെ അത്യാര്‍ത്തികളെ ചെറുക്കുന്നവരെയെല്ലാം ദേശഭക്തി കുറഞ്ഞവരോ ദേശദ്രോഹികളോ ആയി മുദ്രകുത്തുന്നു. ഭാരത് മാത മുദ്രാവാക്യങ്ങളില്‍ ആള്‍ക്കൂട്ടത്തിന്റെ ഉന്മാദമുയര്‍ത്തിയാല്‍ പിന്നെ ഔദ്യോഗിക ശാസനങ്ങളോടുള്ള വിമതസ്വരങ്ങളെ ആക്രമിക്കാന്‍ കാലതാമസമില്ലാതാകുന്നു. ഈ നിരാശാജനകമായ അന്തരീക്ഷത്തില്‍, ഉറച്ചതും ന്യായവുമായ മാധ്യമപ്രവര്‍ത്തനത്തിന്റെ രീതികളോടും ചിട്ടകളോടും ഉറച്ച പ്രതിബദ്ധത പുലര്‍ത്തുകയാണ് കര്‍മ്മവും ധര്‍മ്മവുമെന്ന് ഞങ്ങള്‍-The Tribune- വിശ്വസിക്കുന്നു. അതിനായിരിക്കും ഞങ്ങളുടെ ശ്രമവും.
ഒരു പുസ്തകം എഴുതുന്ന പോലെ, ബൌദ്ധികമായ എന്തെങ്കിലും ചെയ്യുന്നതിന് സമയം കണ്ടെത്തുന്ന ഉദ്യോഗസ്ഥരോട് എനിക്കല്‍പം പക്ഷപാതമുണ്ട്. കഴിഞ്ഞ ദിവസം ഹരിയാന കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജശേഖര്‍ വുന്ദ്രുവിനെ ഒരു കാപ്പിക്ക് കൂടെയിരിക്കാന്‍ കിട്ടിയതില്‍ എനിക്കു സന്തോഷമുണ്ട്. ‘അംബേദ്കര്‍, ഗാന്ധി, പട്ടേല്‍- ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ രൂപപ്പെടല്‍’ എന്ന അദ്ദേഹത്തിന്റെ പുസ്തകം അദ്ദേഹം എനിക്കു സമ്മാനിച്ചു. ഗാന്ധിയെയും അംബേദ്കറിനെയും കുറിച്ച് എണ്ണാനാവാത്തയാത്ര പുസ്തകങ്ങളുണ്ട്. പക്ഷേ പട്ടേലിനെക്കൂടി ഇതില്‍ ചേര്‍ത്ത വുന്ദ്രു സ്വതന്ത്ര ഇന്ത്യയില്‍ തൊട്ടുകൂടാത്തവര്‍/ഹരിജനങ്ങള്‍/ദളിതര്‍ എന്നിവരുടെ സ്ഥാനം എന്തായിരിക്കണം എന്നത് സംബന്ധിച്ച ഒട്ടും ലളിതമല്ലാത്ത ചര്‍ച്ചകളിലേക്ക് അന്വേഷണം കൂടുതല്‍ സൂക്ഷ്മമായി ചുരുക്കിയിരിക്കുന്നു. ഇതിനായി നിരവധി പ്രസിദ്ധീകൃത രേഖകളിലൂടെ കടന്നുപോയ അദ്ദേഹം പൂന ഉടമ്പടിക്കു ശേഷം അസ്വസ്ഥമായി ഉലഞ്ഞാടിക്കൊണ്ടിരുന്ന ഗാന്ധി-അംബേദ്കര്‍ ബന്ധത്തെ സമഗ്രമായി സമീപിക്കുന്നു.
ഏറ്റവും ശ്രദ്ധേയമായ ഭാഗം, എങ്ങനെയാണ് പട്ടേല്‍, അംബേദ്കര്‍ക്ക് തികച്ചും എതിരായിരുന്നത് എന്നാണ്. നിലവിലെ രാഷ്ട്രീയ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഈ വാദം കൂടുതല്‍ എരിവുള്ളതാണ്: പട്ടേലിനെയും അംബേദ്കറെയും തങ്ങള്‍ക്കാവശ്യമുള്ള തരത്തില്‍ ഉപയോഗിക്കാന്‍ ബിജെപി ഒരുങ്ങുകയും അവരെ ജവഹര്‍ലാല്‍ നെഹ്‌റുവിനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും എതിരായി പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. വിഭജനത്തിന് ശേഷം സമീപനങ്ങളിലും പ്രക്രിയകളിലും നാടകീയമായ മാറ്റങ്ങള്‍ വന്നു. സ്ഥിരതയും ഒന്നിച്ചുനില്‍ക്കലുമായിരുന്നു അടിയന്തര ആവശ്യം. പട്ടേല്‍ കൂടുതല്‍ കടുപ്പക്കാരനായി. അംബേദ്കര്‍ മുന്നോട്ടുവെച്ച പ്രത്യേക മണ്ഡലങ്ങള്‍ എന്നതിന്റെ ഏതെങ്കിലും രൂപത്തിന് വഴങ്ങാന്‍ പട്ടേല്‍ ഒരുതരത്തിലും തയ്യാറായില്ല. ഭരണഘടനാ നിര്‍മ്മാണ സമയത്ത് പട്ടിക ജാതിക്കാരെയും മറ്റ് ന്യൂനപക്ഷങ്ങളെയും സംബന്ധിച്ച തീരുമാനങ്ങളില്‍ സര്‍ദാര്‍ എങ്ങനെ നിയന്ത്രണമേറ്റെടുത്തു എന്നു വുന്ദ്രു പറയുന്നുണ്ട്.
അദ്വാനിയുടെ നവതിയിലെ ഒറ്റപ്പെടല്‍; പ്രായം മാത്രമല്ല കാരണം-ഹരീഷ് ഖരെ എഴുതുന്നു
നിയമനിര്‍മ്മാണസഭകളില്‍ സംവരണം എന്ന ആശയത്തോട് സമ്മതിച്ച അംബേദ്കര്‍ എന്നാലത് തൊട്ടുകൂടായ്മ പൂര്‍ണമായും ഇല്ലാതാക്കുന്നതുവരെ തുടരണമെന്ന് ആവശ്യപ്പെട്ടു. എന്നാലതും സര്‍ദാറിന് സ്വീകാര്യമായിരുന്നില്ല. അദ്ദേഹമതിനെ പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായി എതിര്‍ത്തു എന്നു വുന്ദ്രു പറയുന്നു. 1961-ല്‍ മാത്രമാണ് നെഹ്രു നിയമനിര്‍മ്മാണ സഭകളിലെ സംവരണത്തെ 10 വര്‍ഷം എന്ന കാലാവധിക്കപ്പുറം നീട്ടിയത്. ഈ പുസ്തകം അംബേദ്കറുടെ പിഴവില്ലാത്ത ധിഷണയെ കാണിച്ചുതരുന്നു. ഗാന്ധിയുടെയും പട്ടേലിന്റെയും ശക്തമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും സംയുക്ത പ്രതിരോധത്തെ തന്റെ ബുദ്ധിയും അറിവുംകൊണ്ട് അദ്ദേഹം മറികടന്നതെങ്ങനെയെന്ന്. പുറത്തൊന്ന് പറയുകയും അകത്ത് മറ്റൊന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസുകാരുടെ ഇരട്ടത്താപ്പ് തനിക്ക് വശമില്ലാത്തതാണ് തന്റെ നിര്‍ഭാഗ്യമെന്ന് പട്ടേലിനോടു പറയുന്ന അംബേദ്കറില്‍ ആ മൂര്‍ച്ച തെളിഞ്ഞുകാണാം. അതുമാത്രമല്ല; ഇന്നത്തെ ഭരണകക്ഷി ദേശീയതയുടെ സകല അവകാശവും സ്വയം കുത്തകയാക്കിവെക്കുകയും എതിരാളികളുടെ രാജ്യസ്‌നേഹം ചോദ്യംചെയ്യുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസുകാരുമായുള്ള അംബേദ്കറുടെ നിരന്തര തര്‍ക്കങ്ങള്‍ കാലികപ്രസക്തമാണ്. സര്‍ദാറിനോട് അംബേദ്കര്‍ പറയുന്നു: ”ഒരു കോണ്‍ഗ്രസുകാരനായിരിക്കുകയും ഒരു ദേശീയവാദിയായിരിക്കുകയും ഒന്നാണെന്ന് താങ്കള്‍ കരുതുന്നു. കോണ്‍ഗ്രസുകാരനാകാതെ തന്നെ ഒരാള്‍ക്ക് ദേശീയവാദിയാകാം എന്നു ഞാന്‍ കരുതുന്നു. ഞാനെന്റെ കാര്യം തന്നെ പറയാം. ഏതൊരു കോണ്‍ഗ്രസുകാരനെക്കാളും വലിയ ദേശീയവാദിയാണ് ഞാന്‍.”
ആമേന്‍!
അണ്ണാ ഹസാരെ തിരുത്താനാവാത്ത ഒരു മണ്ടനാണോ അതോ വളരെ, വളരെ കൗശലക്കാരനായ വൃദ്ധനാണോ?
ഹിമാചല്‍ പ്രദേശിന് ഒരു പുതിയ, താരതമ്യേന ചെറുപ്പമായ ഒരു മുഖ്യമന്ത്രിയെ ലഭിച്ചിരിക്കുന്നു. ഒരുപക്ഷേ സംസ്ഥാനം ഒരു തലമുറമാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാനത്തെ 83-കാരനായ മുതിര്‍ന്ന നേതാവ് ശാന്ത കുമാറിന്റെ വിടവാങ്ങലാകും ഇത്. ഹിമാചല്‍ പ്രദേശിന്റെ നഷ്ടം ഒരുപക്ഷേ ഇന്ത്യയുടെ ബൌദ്ധിക ജീവിതത്തിനു നേട്ടമായേക്കും. ശാന്ത കുമാര്‍ മികച്ച എഴുത്തുകാരനാണ്, അദ്ദേഹം ഹിന്ദിയിലാണ് എഴുതുന്നത്. പഞ്ചാബ് കേസരിയില്‍ ഞാന്‍ മിക്കപ്പോഴും അദ്ദേഹം എഴുതുന്നത് വായിക്കാറുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ കുറിക്കുകൊള്ളുന്നതാണ്. രാഷ്ട്രീയകക്ഷി നിലപാടുകള്‍ക്കതീതമായി ബൌദ്ധിക നിര്‍വാണം സിദ്ധിച്ച ഒരു ജ്ഞാനിയെപ്പോലെയാണ് അദ്ദേഹം എഴുതുന്നത്. ഹിമാചല്‍, ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിന് മുമ്പ് ഇന്ത്യയെപ്പോലൊരു ജനാധിപത്യരാജ്യത്ത് ശക്തമായൊരു പ്രതിപക്ഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എഴുതി. ആദ്യം ജനസംഘത്തിലും ഇപ്പോള്‍ ബിജെപിയിലും ഒരു ആജീവനാന്ത അംഗമാണെങ്കിലും യുക്തിസഹമായ കാഴ്ച്ചപ്പാടുകളാണ് അദ്ദേഹം പങ്കുവെക്കുന്നത്. ”കോണ്‍ഗ്രസ് മുക്തമായ ഭാരതം” എന്നതിനേക്കാള്‍ ദാരിദ്ര്യ മുക്തമോ അഴിമതി മുക്തമോ ആയ ഇന്ത്യ എന്ന മുദ്രാവാക്യം ബിജെപി ഉയര്‍ത്തിയെങ്കില്‍ എന്നദ്ദേഹം ആഗ്രഹിക്കുന്നു.
തന്റെ ‘പപ്പുമോന്‍’ പ്രതിച്ഛായ മാറ്റി രാഹുല്‍ ഗാന്ധി കൂടുതല്‍ പക്വമായ നിലപാടുകളിലേക്ക് നീങ്ങുന്നു എന്ന് മാന്യമായി അദ്ദേഹം നിരീക്ഷിക്കുന്നു. നരേന്ദ്ര മോദിക്കും ബിജെപിക്കും വെല്ലുവിളികള്‍ ഇല്ലെന്നു തോന്നിയാലും ഒരു ചലനാത്മകമായ ജനാധിപത്യം ശക്തവും സജീവവുമായ പ്രതിപക്ഷത്തെ ആവശ്യപ്പെടുന്നുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്. ഇതെല്ലാം രാഷ്ട്രീയ പക്ഷപാതിത്വമില്ലാത്ത ചിന്തകളാണ്. ശാന്ത കുമാറിന്റേത് പോലുള്ള പക്വമായ ചിന്തകള്‍ നമ്മുടെ പൊതുസംവാദങ്ങളെ സമ്പന്നമാക്കും. അദ്ദേഹം തീര്‍ച്ചയായും ഒരു അഭിനന്ദനം അര്‍ഹിക്കുന്നു.
കബളിപ്പിക്കപ്പെട്ട ഒരു രാജ്യത്തിന് അതിന്റെ ജീവശ്വാസവും ധാര്‍മികതയും വീണ്ടെടുക്കേണ്ടതുണ്ട്
ഒരാഴ്ച കഴിഞ്ഞാല്‍ നമ്മള്‍ ഇന്ത്യന്‍ ക്രിക്കറ്റ് സംഘത്തിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മുങ്ങിപ്പോകും. പക്ഷേ ഇപ്പോള്‍ നമ്മള്‍ യഥാര്‍ത്ഥ ക്രിക്കറ്റിന്റെ, പൊരുതിക്കളിച്ച ഒരു ആഷസ് പരമ്പരയുടെ സന്തോഷത്തിലാണ്. കഴിഞ്ഞ മൂന്നാം ടെസ്റ്റില്‍ പ്രതിഭയെന്നാല്‍ എന്താണെന്ന് ആസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത് കാണിച്ചുതന്നു. അത് വെറും സാങ്കേതിക തികവോ, ശാരീരിക ക്ഷമതയോ അല്ല, മറിച്ച് വെല്ലുവിളികളുടെ മുന്നില്‍ പകച്ചുവീഴാതിരിക്കാനുള്ള ശേഷിയാണ്. രണ്ടാം ഇന്നിംഗ്‌സില്‍ അയാള്‍ ബാറ്റ് ചെയ്തത് ഒരു തികഞ്ഞ അനുഭവമായിരുന്നു. പ്രകടനപരതയില്ലാത്ത, ആര്‍ജവമുള്ള ആ കളിക്കാരനായി ഞാനീ കാപ്പിക്കോപ്പ ഉയര്‍ത്തുന്നു. എന്നോടൊപ്പം ചേരൂ.
ആധുനിക കാലത്തെ ഔറംഗസീബിയന്‍ രാഷ്ട്രീയക്കാര്‍; ഒപ്പം ഫോത്തേദാര്‍ എന്ന കുടുംബഭക്തനും
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)