അമേരിക്കയുടെ തെമ്മാടിയില്‍ നിന്നും ചൈനയുടെ അടിമയായി പാക്കിസ്ഥാന്‍ മാറുമോ?
ചരിത്രമെഴുതുന്നത് പലപ്പോഴും ഉന്‍മത്തരുടെ ലീലകളാണ്; ഹിറ്റ്ലറെപ്പോലെ.
“ഞങ്ങള്‍ എതിരിടുന്ന ഭീകരവാദികള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നു” എന്ന പാക്കിസ്ഥാന് എതിരായുള്ള യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം അത്തരത്തില്‍ ഒന്നായേക്കാം. പ്രസിഡന്റിന്റെ പ്രസ്താവനയെ വൈറ്റ് ഹൌസ് ഗൌരവമായി പിന്തുടര്‍ന്നാല്‍ അത് വളരെ നിര്‍ണായകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നത് ഇന്ത്യക്ക് മാത്രമല്ല, യു എസിന് എതിരെ ചൈന ആഗോളശക്തിയായി ഉയര്‍ന്നുവരുന്ന പുതുലോകക്രമത്തിനും കൂടിയാണ്.
പാകിസ്ഥാനെതിരെ “നുണകളും ചതിയും” തിരിച്ചുനല്‍കിയെന്നാരോപിച്ച ഡൊണാള്‍ഡ് ട്രംപ്, ഇസ്ലാമാബാദിന് 33 ബില്ല്യണ്‍ ഡോളറിലേറെ ധനസഹായം നല്‍കിയ അമേരിക്ക വിഡ്ഢികളായി എന്നും പറഞ്ഞു. 2018-ലെ ആദ്യ ട്വീറ്റില്‍ ഇസ്ലാമാബാദിനെ ആക്രമിച്ചുകൊണ്ടാണ് ട്രംപ് പുതുവര്‍ഷം തുടങ്ങിയത്. “നമ്മള്‍ എതിരിടുന്ന ഭീകരവാദികള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നു” എന്നു പാക്കിസ്ഥാനെതിരെ ട്രംപ് ആരോപണമുയര്‍ത്തി.
“കഴിഞ്ഞ 15 കൊല്ലമായി പാക്കിസ്ഥാന് 33 ബില്ല്യണ്‍ ഡോളറിലേറെ ധനസഹായം നല്കിയ യു എസ് വിഡ്ഢികളാക്കപ്പെട്ടു. നമ്മുടെ നേതാക്കള്‍ മണ്ടന്‍മാരാണെന്ന് ധരിച്ച അവര്‍ പകരം നല്‍കിയത് നുണകളും ചതിയും മാത്രമാണ്,” ട്രംപ് എഴുതി. “നമുക്കൊരു സഹായവും ചെയ്യാതെ നമ്മള്‍ അഫ്ഗാനിസ്ഥാനില്‍ നേരിടുന്ന ഭീകരവാദികള്‍ക്ക് അവര്‍ സുരക്ഷിത താവളങ്ങള്‍ നല്‍കി. ഇനിയത് നടക്കില്ല”.
കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനിലേക്ക് നടത്തിയ പൊടുന്നനെയുള്ള ഒരു സന്ദര്‍ശനത്തില്‍ താലിബാന്‍ കലാപകാരികള്‍ക്കുള്ള സഹായം അവസാനിപ്പിക്കാന്‍ യു എസ് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണെന്ന് യു എസ് വൈസ് പ്രസിഡണ്ട് മൈക് പെന്‍സ് പറഞ്ഞു. എന്നാല്‍ അഫ്ഗാന്‍ തീവ്രവാദികള്‍ക്ക് എന്തെങ്കിലും സഹായം നല്‍കുന്നു എന്ന ആരോപണം നിഷേധിച്ച പാകിസ്ഥാന്‍ സര്‍ക്കാരും സൈനിക നേതൃത്വവും ഈ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി.
രാജ്യത്തു ഭീകരവാദത്തിനെ നേരിടുന്നതില്‍ പരാജയപ്പെടുന്നതിന്റെ പേരില്‍ പാകിസ്ഥാനുള്ള 255 ദശലക്ഷം ഡോളര്‍ ധനസഹായം പിടിച്ചുവെക്കാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി ന്യൂയോര്‍ക് ടൈംസ് കഴിഞ്ഞയാഴ്ച്ച റിപ്പോര്‍ട് ചെയ്തിരുന്നു. താലിബാനുമായി ബന്ധമുള്ള ഹഖാനി ശൃംഖലയില്‍പ്പെട്ട ഒരു ഭീകരനെ പിടികൂടിയപ്പോള്‍ അയാളെ ചോദ്യം ചെയ്യുന്നതിന് പാകിസ്ഥാന്‍ യു എസിന് അനുമതി നിഷേധിച്ചിരുന്നു. അഞ്ചു വര്‍ഷമായി ബന്ദികളാക്കപ്പെട്ട ഒരു കാനഡ-അമേരിക്ക ദമ്പതികളെ മോചിപ്പിക്കുമ്പോഴാണ് ഈ തീവ്രവാദിയെ പാകിസ്ഥാന്‍ സേന പിടികൂടിയത്. അഫ്ഗാനിസ്ഥാനിലെ മറ്റ് അമേരിക്കന്‍ ബന്ദികളെക്കുറിച്ച് ഇയാള്‍ക്ക് നിര്‍ണായക വിവരങ്ങള്‍ നല്കാന്‍ കഴിയുമെന്നാണ് യു എസ് കരുതുന്നത്.
166-പേര്‍ കൊല്ലപ്പെട്ട 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെട്ട ഹഫീസ് സയിദിനെ മോചിപ്പിച്ച പാകിസ്താന്‍ നടപടിയെ നവംബറില്‍ യുഎസ് അപലപിച്ചിരുന്നു. പാക്കിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയം രൂക്ഷമായാണ് ട്രംപിന്റെ ആരോപണങ്ങളോട് പ്രതികരിച്ചത്. ”വസ്തുതകളും ഭാവനയും തമ്മില്‍ അന്തരമുണ്ട്” എന്നാണ് പാക് വിദേശ കാര്യമന്ത്രി ഖ്വാജ ആസിഫ് ട്വീറ്റില്‍ കുറിച്ചത്.
മോദി-ട്രംപ് കൂടിക്കാഴ്ച; രണ്ട് ദേശീയവാദി നേതാക്കള്‍ കണ്ടുമുട്ടുമ്പോള്‍ പ്രതീക്ഷകള്‍ പരിമിതമോ?
എന്താണ് ഭാവി?
പാകിസ്ഥാനുമായുള്ള ചരിത്രപരമായ ബന്ധം പുന:പരിശോധിക്കാനാണ് യു എസ് തീരുമാനിക്കുന്നതെങ്കില്‍ ലോകം നിരവധി അസാധാരണ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനാണ് പോകുന്നത്. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ അത് ഇന്ത്യയിലെ നിത്യജീവിതത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. യു എസ് പാക്കിസ്ഥാന് മേല്‍ സമ്മര്‍ദം മുറുക്കിയാല്‍ അത് പാക്കിസ്ഥാന്‍ താവളമാക്കിയ ഇന്ത്യ വിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിന് വഴിതെളിച്ചേക്കും. പാക്കിസ്ഥാന്റെ വിധ്വംസക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ യു എസിനെ പ്രേരിപ്പിക്കുന്നതിന് ഇന്ത്യയെ സഹായിക്കാനും ഈ കടുത്ത നിലപാടിന് സാധിക്കും. എന്നാല്‍, ഇതിനൊക്കെ വലിയ വില കൊടുക്കേണ്ടിയും വരും.
പാകിസ്താന്‍ തീവ്രവാദികളുടെ സുരക്ഷിതസ്വര്‍ഗം; മുന്നറിയിപ്പ് നല്‍കി ട്രംപ്
അമേരിക്കയോടുള്ള വെറുപ്പ് തങ്ങളുടെ രാഷ്ട്രീയാഖ്യാനത്തിന്റെ ആധാരശിലയാക്കിയ, മുസ്ലീം മതമൌലികവാദി സംഘടനകള്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ പിടിമുറുക്കും എന്നതാണ് ഇതിന്റെ അടിയന്തര പ്രത്യാഘാതം. ഇത് പാക്കിസ്ഥാനെ ചൈനയുടെ കൈകളിലേക്ക് എത്തിച്ചേക്കും. അമേരിക്കന്‍ പക്ഷത്തെ തെമ്മാടിയില്‍ നിന്നും ചൈനയുടെ കീഴിലെ അടിമയായി പാക്കിസ്ഥാന്‍ മാറാനിടയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അത് ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ വലിയ കുഴപ്പങ്ങളാണ് ഉണ്ടാക്കുക. ഏതുവഴിക്കായാലും, പാക്കിസ്ഥാന്‍ ഇനിയും അപരിഹാര്യമായ ഒരു സമസ്യയായി തുടരും. ലോകത്തിന് അപകടകരമായ ഒരു സാന്നിധ്യവും.
ട്രംപ് എന്തിനാണ് ജെറുസലേം തലസ്ഥാനമാക്കാന്‍ ഇസ്രായേലിനെ സഹായിക്കുന്നത്?