ദളിത് അട്രോസിറ്റി ആക്ട് എന്ന് പറയുന്നത് സ്‌പെഷ്യല്‍ നിയമമാണ്. അതൊരു പ്രൊട്ടക്ടീവ് നിയമവുമാണ്
എസ് സി-എസ് ടി അട്രോസിറ്റി പ്രിവന്‍ഷന്‍ ആക്ട് പാര്‍ലമെന്റില്‍ പാസ്സാക്കിയ നിയമമാണ്. പാര്‍ലമെന്റ് ഒരു നിയമം പാസ്സാക്കുന്നത് അതാത് കാലഘട്ടങ്ങളിലെ ആവശ്യങ്ങളും പ്രക്ഷോഭങ്ങളും ഒക്കെ കണക്കിലെടുത്താണ്. ദളിത്-ആദിവാസി ജനവിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ചിട്ടും, മാത്രമല്ല ഇന്ത്യന്‍ ഭരണഘടനിയില്‍ അയിത്തം പാടില്ല എന്ന് പറയുമ്പോഴും അത് നിലനില്‍ക്കുന്നതുകൊണ്ടും, ജാതീയത നിലനില്‍ക്കുകയും അയിത്തത്തിന്റെ പേരില്‍ ജാതികളെ, മനുഷ്യരെ വിഭജിക്കുന്നതുകൊണ്ടുമാണ് പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കുമായി ഒരു ക്രിമിനല്‍ നിയമം നിലവില്‍ വന്നത്. പട്ടികജാതി അല്ലെങ്കില്‍ പട്ടികവര്‍ഗം എന്ന് പറയുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 341ലേയും ആര്‍ട്ടിക്കിള്‍ 342ലേയും പട്ടികയിലുള്‍പ്പെടുന്നവരാണ്. അങ്ങനെ പട്ടികയിലുള്‍പ്പെടുത്താനുള്ള കാരണം സാമ്പത്തികവും, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയാണ്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയര്‍ന്നാല്‍ മാത്രം പോര അവര്‍ സാമൂഹികമായിട്ടും ഉയരണം. ദളിത് ആദിവാസി വിഭാഗങ്ങളെല്ലാം സാമൂഹികമായിട്ട് പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവരുടെ സാമൂഹിക പിന്നോക്കാവസ്ഥ മറ്റുജാതിക്കാര്‍ അവരുടെ സമൂഹത്തിലെ പ്രബലതകൊണ്ട് മിക്കപ്പോഴും അടിച്ചമര്‍ത്തുന്നതായാണ് കണ്ടുവരുന്നത്. ഉപദ്രവിക്കുക, അയിത്തമാചരിക്കുക, നഗ്നരാക്കി നടത്തുക, ചെരുപ്പുമാലയണിയിക്കുക അങ്ങനെയൊക്കെയാണ് കാണുന്നതും അനുഭവിക്കുന്നതും. ഇപ്പോള്‍ സുപ്രീംകോടതി വിധിയെ ന്യായീകരിക്കുമ്പോഴും കുതിരപ്പുറത്ത് യാത്ര ചെയ്തതിന് ദളിതനെ കൊന്ന സംഭവമാണ് പുറത്തുവരുന്നത്. അതാണ് നമ്മുടെ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. അവര്‍ക്ക് വേണ്ടിയിട്ടുള്ള പ്രൊട്ടക്ഷന് വേണ്ടിയാണ് പാര്‍ലമെന്റ് ആ നിയമം പാസ്സാക്കിയത്.
നിയമ നിര്‍മ്മാണ സഭകള്‍ പാസ്സാക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെങ്കില്‍ സുപ്രീംകോടതിക്ക് അത് റദ്ദാക്കാം. കാരണം ഭരണഘടനയാണ് ഇന്ത്യയില്‍ സുപ്രീം ആയിട്ടുള്ളത്. ഭരണഘടന സുപ്രീം ആവുമ്പോള്‍ ജനാധിപത്യം സുപ്രീം ആവും. നീതി ലഭ്യമാക്കുക എന്നതാണ് ജനാധിപത്യത്തിന്റെ ഉദ്ദേശലക്ഷ്യം എന്ന് പറയുന്നത്. ആ ലക്ഷ്യം വച്ചുകൊണ്ടാണ് എസ് സി -എസ് ടി അട്രോസിറ്റി പ്രിവന്‍ഷന്‍ ആക്ട് നിലവില്‍ വരുന്നത്. 1989ല്‍ ഈ ആക്ട് വരുമ്പോള്‍ 22 വകുപ്പുകള്‍ മാത്രമേ അതില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. എന്നാല്‍ 2015ലെ ഭേദഗതിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തത് പോലെ ഈ നിയമത്തിലും കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തു. കാരണം ധാരാളം കുറ്റകൃത്യങ്ങള്‍ ദലിതര്‍ക്കെതിരെ നടക്കുന്നു എന്നുള്ളതുകൊണ്ട് തന്നെ. ആ കൂട്ടിച്ചേര്‍ക്കലില്‍ മാന്വല്‍ സ്‌കാവഞ്ചിങ്, ചെരുപ്പുമാലയണിയിക്കല്‍, നഗ്നരാക്കി നടത്തുന്നത്, വോട്ട് ചെയ്യാനുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നത് അങ്ങനെ പലതും കുറ്റമായി. അത്തരം വകുപ്പുകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് ഈ നിയമത്തില്‍ കുറ്റകൃത്യങ്ങള്‍ക്ക് കൂടുതല്‍ വിശാലമായ നിര്‍വ്വചനങ്ങള്‍ നല്‍കുകയുണ്ടായി. ആ കൂട്ടിച്ചേര്‍ക്കല്‍ പ്രകാരം അതിക്രമം നടത്തുന്നവര്‍ മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹരല്ല എന്നുകൂടി വന്നു.
തോട്ടിപ്പണി ചെയ്യാന്‍ വിസമ്മതിച്ച ദലിത് ദമ്പതികള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ പിഴ
ഇവിടെ പട്ടികജാതിക്കാരോ പട്ടികവര്‍ഗക്കാരോ കൊടുക്കുന്ന കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് മടികാണിക്കുന്ന ഒരു സാമൂഹിക ചുറ്റുപാടിലാണ് നമ്മള്‍ ജീവിക്കുന്നത്. മറ്റൊന്ന്, അഥവാ കേസ് രജിസ്റ്റര്‍ ചെയ്താല്‍ തന്നെ അതില്‍ കാര്യമായ അന്വേഷണം നടത്തുകയോ, പ്രതികളെ ശിക്ഷിക്കുന്ന രീതിയിലേക്ക് കുറ്റപത്രം കൊണ്ടുവരികയോ ചെയ്യാത്ത സാഹചര്യമുണ്ട്. അതുകൊണ്ട് കേസുകളും കേസുകളുടെ രജിസ്‌ട്രേഷനും കൂടുന്നതിനനുസരിച്ച് കുറ്റംചുമത്തലോ ശിക്ഷിക്കലോ ഉണ്ടാവാറില്ല. ഇതിലെല്ലാം തന്നെ നീതിയിലേക്കുള്ള ഒരു മാര്‍ഗം എന്ന് പറയുന്നത് ദളിതര്‍ക്ക് ഇന്നും നിഷേധിക്കപ്പെടുന്നുണ്ട്. ആ നിഷേധിക്കപ്പെടുന്ന സാഹചര്യം കോടതി കണക്കിലെടുത്തിട്ടില്ല. സ്വാതന്ത്ര്യത്തെക്കുറിച്ചും, എല്‍ജിബിടി സ്വാതന്ത്ര്യത്തെക്കുറിച്ചും മതസ്വാതന്ത്ര്യത്തെക്കുറിച്ചുമെല്ലാം വളരെ വിശാലമായ ചിന്തയും കാഴ്ചപ്പാടുമുള്ള കോടതി ദളിത് പ്രശ്‌നങ്ങളിലും സ്ത്രീധന പീഡന നിരോധന നിയമത്തിലും വളരെ പിന്തിരിപ്പനായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. ഇതൊക്കെ ദുരുപയോഗം ചെയ്യുന്നു എന്നാണ് കോടതി കണ്ടെത്തിയത്. ഇവിടെ യഥാര്‍ഥത്തില്‍ പീഡനമനുഭവിക്കുന്ന ദളിതരുടെ ചുറ്റുപാടുകള്‍ കാണാതെയാണിത്. ആരും ആ നിയമം ദുരുപയോഗം ചെയ്യുകയല്ല, ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അഥവാ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ പോലീസുകാര്‍ക്ക് അതിനെക്കുറിച്ച് അന്വേഷണം നടത്തി കേസ് മടക്കാവുന്നതേയുള്ളൂ. മാത്രമല്ല ദുരുപയോഗം ചെയ്യുന്നത് എന്ന് പറയപ്പെടുന്നു എന്ന് പറയപ്പെടുന്ന ദളിത് സുരക്ഷാ, സ്ത്രീ സുരക്ഷാ നിയമങ്ങളേക്കാള്‍ കൂടുതലായിട്ട് മറ്റ് നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. യുഎപിഎ, ടാഡ, പോട അങ്ങനെ ധാരാളം നിയമങ്ങള്‍ സ്‌റ്റേറ്റ് ദുരുപയോഗം ചെയ്യുന്നതായിട്ട് നമ്മള്‍ കാണുന്നുണ്ട്. എന്നാല്‍ അതിനെതിരെ കോടതി ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ഇത് കൃത്യമായ വിവേചനമാണ്. കോടതിയില്‍ നിലനില്‍ക്കുന്ന ജാതീയമായ വിവേചനവും ജുഡീഷ്യറിയിലെ ജാതീയത വളരെ കൃത്യമായി മുമ്പും കണ്ടിട്ടുള്ളതാണ്.
ഭീമ കൊറിഗാവ്: പ്രകാശ് അംബേദ്‌കറും സംഘപരിവാറിനെതിരായ ദലിത് – മറാത്ത ഐക്യവും
രാജസ്ഥാനിലെ ബന്‍വാരിദേവിയുടെ കേസ് അതിന് ഉദാഹരണമാണ്. ബന്‍വാരിദേവി എന്ന ആദിവാസി സ്ത്രീ രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഭാഗമായി ശൈശവ വിവാഹത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്ന സ്ത്രീയാണ്. ഗുജ്ജാര്‍ സമുദായക്കാരന്റെ ഒരു വയസ്സുള്ള മകളുടെ വിവാഹം മുടക്കിയതിന്റെ പ്രതികാരമെന്നോണം അവരെ ബലാത്സംഗം ചെയ്തു. ആദ്യം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല. പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്ത് കേസ് കോടതിയിലെത്തി. ഉയര്‍ന്ന ജാതിയില്‍പ്പെട്ട പുരുഷന്‍മാര്‍ ഒരിക്കലും താഴ്ന്ന ജാതിയിലെ സ്ത്രീയെ ബലാത്സംഗം ചെയ്യില്ല എന്ന കോടതിയുടെ കണ്ടെത്തലിലാണ് ആ കേസ് വെറുതെ വിട്ടത്. എന്നാല്‍ ഇന്ത്യയില്‍ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി തൊഴിലിടത്തിലെ ലൈംഗിക പീഡന നിരോധന നിയമം കൊണ്ടുവരാന്‍ ഈ കേസ് കാരണമാവുകയും ചെയ്തു. പക്ഷെ ബന്‍വാരിദേവിക്ക് ഇന്നും നീതി ലഭിച്ചിട്ടില്ല.
ഗുജറാത്തില്‍ കുതിരപ്പുറത്ത് കയറിയ ‘കുറ്റ’ത്തിന് ദലിതനെ കൊന്നു
അടുത്ത കാലത്ത് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് വന്ന ഒരു കേസിലെ വിധിയും ആ രൂപത്തില്‍ കാണാം. കക്കൂസ് കഴുകുന്നവര്‍ കക്കൂസ് കഴുകണമെന്നും അടിവസ്ത്രം കഴുകുന്നവര്‍ അടിവസ്ത്രം കഴുകണമെന്നുതന്നെയാണ് ഹൈക്കോടതി പറഞ്ഞതിന്‍റെ അര്‍ത്ഥം. മാനുവല്‍ സ്‌കാവഞ്ചിങ് നിരോധിച്ചുകൊണ്ടുള്ള നിയമം നിലവിലിരിക്കെയാണ് ഇത്തരത്തിലുള്ള വിധികളൊക്കെ വരുന്നത്. ജാതീയത എന്നത് ഇന്ത്യയിലെ മറ്റേത് ഇന്‍സ്റ്റിറ്റിയൂഷനിലും സമൂഹത്തിന്റെ ഏത് തലത്തിലും നില്‍ക്കുന്നത് പോലെ ജുഡിഷ്യറിയിലും നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് ശേഷം സുപ്രീംകോടതിയില്‍ ദളിത് പ്രാതിനിധ്യം ഉണ്ടായിട്ടില്ല എന്നുള്ളതാണ്. പട്ടികജാതിക്കാര്‍ക്ക് വേണ്ടിയുള്ള നിയമങ്ങളിലൊക്കെ പറയുന്നത് ക്രിമിനല്‍ പ്രൊസീജര്‍ കോഡിലോ, അല്ലെങ്കില്‍ മറ്റ് നിയമങ്ങളിലാണെങ്കിലോ ഇത് ഒരു സ്‌പെഷ്യല്‍ നിയമമാണെന്നാണ്. ഒരു സ്‌പെഷ്യല്‍ നിയമവും ജനറല്‍ നിയമവും തമ്മില്‍ കോണ്‍ഫ്‌ലിക്ട് വരുമ്പോള്‍ സ്‌പെഷ്യല്‍ നിയമമാണ് നിലനില്‍ക്കുക. അത്തരത്തില്‍ നോക്കുമ്പോള്‍ ദളിത് അട്രോസിറ്റി ആക്ട് എന്ന് പറയുന്നത് സ്‌പെഷ്യല്‍ നിയമമാണ്. അതൊരു പ്രൊട്ടക്ടീവ് നിയമവുമാണ്.
ഖൈര്‍ലാഞ്ചി കൂട്ടക്കൊലയിലെ പ്രതികളെ വെറുതെവിടുകയാണ് ചെയ്തത്. ഇതെല്ലാം ജുഡീഷ്യറി കാണുന്നില്ലേ? അതുപോലെ പല സംഭവങ്ങളും നടന്നുകൊണ്ടിരിക്കുമ്പോള്‍ സുപ്രീംകോടതിയുടെ ഈ വിധി സവര്‍ണ സമൂഹത്തെ സഹായിക്കുകയും, സവര്‍ണ സമൂഹത്തിന് മനോധൈര്യം കൊടുക്കുകയും ദളിതരുടെ ധൈര്യത്തെ ഇല്ലാതാക്കുകയും അവരുടെ ജീവിതത്തെ ക്ലേശകരമാക്കുകയും ചെയ്യുന്നതാണ്. ആ വിധി പുന:പരിശോധിക്കുകയോ അല്ലെങ്കില്‍ സര്‍ക്കാര്‍ അതിനെ മറികടക്കാനായി നിയമഭേദഗതി കൊണ്ടുവരികയോ ചെയ്യണം. ജുഡീഷ്യറിയില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് പുതിയനിയമമുണ്ടാക്കി അത് ഭരണഘടനയിലെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
മുന്‍കൂര്‍ ജാമ്യം നിഷേധിക്കേണ്ടതില്ലെന്നാണ് സുപ്രീംകോടതി വിധി. ഒരു കേസില്‍ ഒരാള്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നോ പിടിക്കപ്പെടുമെന്നോ ജയിലിലാവുമെന്നതോ ആയ ഒരു ബോധമാണ് കുറ്റം ചെയ്യാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന് പറയുന്നത്. സുപ്രീംകോടതിക്ക് നിയമം നിര്‍മ്മിക്കാനുള്ള അധികാരമില്ല. സുപ്രീംകോടതി നിയമം വ്യാഖ്യാനിക്കുകയാണ് ചെയ്യേണ്ടത്. ആ വ്യാഖ്യാനത്തില്‍ വന്ന പിഴവ് ഒരു ജനതയെ മുഴുവന്‍ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അത് നിര്‍ഭാഗ്യകരമാണ്.
(അഡ്വ. കെ കെ പ്രീതയുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത്)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
രേഖകളില്‍ പട്ടികജാതി, ജോലി കക്കൂസ് വൃത്തിയാക്കല്‍; ജാതി സര്‍ട്ടിഫിക്കറ്റിന് അര്‍ഹരല്ല, എന്നിട്ടും
ദിവ്യ ഭാരതി/അഭിമുഖം; ആദ്യം തകര്‍ക്കേണ്ടത് വീടിനുള്ളിലേയും പാര്‍ട്ടിക്കുള്ളിലേയും ഹിന്ദുത്വയെയാണ്