UPDATES

കെയ് ബെനഡിക്ട്

കാഴ്ചപ്പാട്

Perspective

കെയ് ബെനഡിക്ട്

ബലാത്സംഗികളെ ഷണ്ഡീകരിക്കുക

ഇന്ത്യയില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ ശിക്ഷിക്കപ്പെടുന്നതിലെ കുറഞ്ഞ നിരക്കും ലൈംഗിക കുറ്റവാളികള്‍ കുറ്റം ആവര്‍ത്തിക്കുന്നതിലെ ഉയര്‍ന്ന നിരക്കും, വധശിക്ഷയല്ലാത്ത മറ്റ് മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കേണ്ടതാണ്

ഏപ്രില്‍ മാസത്തില്‍ വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അസമിലും ഒഡിഷയിലും നടന്ന കുട്ടികളെ ബലാത്സംഗം ചെയ്ത സംഭവങ്ങളെക്കുറിച്ച് “വളരുന്ന പകര്‍ച്ചവ്യാധി” എന്ന തലക്കെട്ടില്‍ കഴിഞ്ഞയാഴ്ച്ച ഹിന്ദുസ്ഥാന്‍ ടൈംസ് ഒരു വാര്‍ത്താസംഗ്രഹം നല്കിയിരുന്നു. 5-നും 27-നും ഇടയ്ക്കു പ്രായമുള്ള പെണ്‍കുട്ടികളുടെ 15 ബലാത്സംഗവും കൂട്ട ബലാത്സംഗവുമായി ഉത്തര്‍ പ്രദേശാണ് പട്ടികയില്‍ മുന്നില്‍; ഒഡിഷ രണ്ടാമതാണ്, 13 ബലാത്സംഗങ്ങള്‍ (4-നും 13-നും ഇടയ്ക്കു പ്രായക്കാര്‍); ഇതേ മാസത്തില്‍ അസമില്‍ ഇത്തരം 6 സംഭവങ്ങളുണ്ടായി; അതിനു പിന്നില്‍ ബിഹാറും ഹരിയാനയുമാണ്. ഏറ്റവും ഭീകരമായത് ഏപ്രില്‍ 21-നു മധ്യപ്രദേശില്‍ നാല് മാസ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നതാണ്. എട്ട് വയസുകാരി പെണ്‍കുട്ടിയെ മയക്കിക്കിടത്തി, ബന്ദിയാക്കി, തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു കൊന്ന കത്വ സംഭവവും 17-കാരിയായ പെണ്‍കുട്ടിയെ ബി ജെ പി എം എല്‍ എ ബലാത്സംഗം ചെയ്ത ഉന്നാവോ സംഭവവുമൊന്നും ഇതിലില്ല (പരാതി കൊടുക്കാന്‍ ധൈര്യപ്പെട്ടതിന് എം എല്‍ എയുടെ ഗുണ്ടകള്‍ ആ പെണ്‍കുട്ടിയുടെ അച്ഛനെ മര്‍ദിച്ചു കൊന്നു).വര്‍ഗീയമായ വെറുപ്പ് മൂലം ഒരു കുട്ടിയെ ആണുങ്ങള്‍ ബലാത്സംഗം ചെയ്തു കൊന്നതായി റിപ്പോര്‍ട്ട് ചെയ്ത ആദ്യത്തെ സംഭവമായിരിക്കും കത്വ. കത്വ, ഉന്നാവോ സംഭവങ്ങള്‍ രാജ്യവ്യാപകമായി ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ 12 വയസിനു താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഒരു ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു.

ഒരു ഉടനടി പ്രതികരണം എന്ന നിലയില്‍ വന്ന വധശിക്ഷയ്ക്കുള്ള സര്‍ക്കാര്‍ ഉത്തരവ്, ബലാത്സംഗികളെ തടയാന്‍ പോകുന്നില്ല. എന്നാല്‍ ഈ ഓര്‍ഡിനന്‍സ്, ഭയാനകമായ ഈ ആംഭവങ്ങളെ ബി ജെ പി നേതൃത്വം കൈകാര്യം ചെയ്ത വികലമായ രീതിയില്‍ നിന്നും ശ്രദ്ധ തിരിപ്പിക്കാനും ആ ചര്‍ച്ചയെ നിര്‍വീര്യമാക്കാനും സഹായിച്ചു. “മരണ” വിജ്ഞാപനത്തിന്റെ ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം കത്വയിലെ കൊല്ലപ്പെട്ട പെണ്‍കുട്ടിയോടുള്ള തങ്ങളുടെ ആശങ്ക വ്യാജമാണെന്ന് ബി ജെ പി വീണ്ടും തെളിയിച്ചു. ബലാത്സംഗികള്‍ക്ക് പിന്തുണയുമായി ഹിന്ദു ഏക്താ മഞ്ച് നടത്തിയ ജാഥയില്‍ പങ്കെടുത്ത ബി ജെ പി എം എല്‍ എ രാജീവ് ജസോര്‍ത്തിയയെ അവര്‍ ജമ്മു കാശ്മീര്‍ സര്‍ക്കാരില്‍ മന്ത്രിപദവി നല്കി അംഗീകരിച്ചു. ഉപമുഖ്യമന്ത്രിയെ മാറ്റി കൂടുതല്‍ കടുപ്പക്കാരനായ കവീന്ദര്‍ ഗുപ്തയെ ആ സ്ഥാനത്തിരുത്തി. അയാളാകട്ടെ സ്ഥാനമേറ്റയുടന്‍ “കത്വ ഒരു ചെറിയ സംഭവമാണ്, അതിനു ഇത്രയും വലിയ പ്രചാരം നല്‍കേണ്ടതില്ല” എന്ന ഞെട്ടിക്കുന്ന പ്രസ്താവനയും നടത്തി. അതിത്രയും ‘ചെറിയ’ സംഭവമായിരുന്നെങ്കില്‍ സര്‍ക്കാര്‍ എന്തിനാണ് ഓര്‍ഡിനനസ് ഇറക്കിയത്?

എന്താണ് ബലാല്‍സംഗം? ഇന്ത്യയില്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് ഇതൊക്കെയാണ്

ഏത് സംഭവത്തിലായാലും, തൂക്കിക്കൊല ബലാത്സംഗികളെ പിന്തിരിപ്പിക്കാനുള്ള സാധ്യതയില്ല. 1978-ലും 2012-ലും ഡല്‍ഹി കോടതികള്‍ ബലാത്സംഗികള്‍ക്ക് ശ്രദ്ധ പിടിച്ചുപറ്റിയ രണ്ടു സംഭവങ്ങളില്‍ വധശിക്ഷ വിധിച്ചു. 1978-ല്‍ ഒരു മുതിര്‍ന്ന നാവികോദ്യോഗസ്ഥന്റെ മക്കളായ സഞ്ജയിനെയും, ഗീതയേയും ഡല്‍ഹിയില്‍ സ്കൂളില്‍ നിന്നും വരുന്ന വഴി രണ്ടു പ്രഖ്യാപിത കുറ്റവാളികളായ രംഗയും ബില്ലയും തട്ടിക്കൊണ്ടുപോവുകയും ഗീതയെ ബലാത്സംഗം ചെയ്ത ശേഷം ഇരുവരെയും കൊല്ലുകയും ചെയ്തു. രണ്ടു കുറ്റവാളികളെയും 1982-ല്‍ തൂക്കിക്കൊന്നു. 2012-ല്‍ മറ്റൊരു അതിക്രൂരമായ ബലാത്സംഗക്കൊല ഡല്‍ഹിയെയും രാജ്യത്തെയും ഞെട്ടിച്ചു. കഴിഞ്ഞ വര്‍ഷം നിര്‍ഭയ സംഭവത്തിലെ കുറ്റവാളികളെ ഒരു ഡല്‍ഹി കോടതി വധശിക്ഷയ്ക്ക് വിധിച്ചു. മേല്‍ക്കോടതി ശിക്ഷ ശരിവെച്ചെങ്കിലും ശിക്ഷ ഇതുവരെ നടപ്പാക്കിയിട്ടില്ല. കടുത്ത ശിക്ഷ കുറ്റകൃത്യങ്ങള്‍ക്ക് തടയിടും എന്ന സിദ്ധാന്തത്തെ നിരാകരിക്കും വിധത്തില്‍ കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി ബലാത്സംഗ കുറ്റങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു എന്നാണ് ദേശീയ കുറ്റകൃത്യ ബ്യൂറോയുടെ കണക്കുകള്‍ കാണിക്കുന്നത്. സ്ത്രീ സഞ്ചാരികള്‍ക്ക് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ എന്നാണ് ആഗോള സമാധാന സൂചിക കാണിക്കുന്നത്.

എന്താണ് നമ്മുടെ പ്രശ്‌നം? നിയമം ഇല്ലാത്തതോ, അത് ഫലപ്രദമായി നടപ്പാക്കാത്തതോ?

വധശിക്ഷയ്ക്കെതിരെയുള്ള വാദങ്ങള്‍: ഇത് ബലാത്സംഗികളെ ഇരയെ കൊല്ലാന്‍ പ്രേരിപ്പിക്കും, രക്തബന്ധമുള്ളവര്‍ നടത്തുന്ന ബലാത്സംഗങ്ങള്‍ പുറത്തു പറയുന്നതില്‍ നിന്നും ഇരകളെ പിന്തിരിപ്പിക്കും, കാരണം ഒരു കുടുംബാംഗം തൂക്കിക്കൊല്ലപ്പെടുന്നത് അവര്‍ ഇഷ്ടപ്പെടില്ല, ഇതേ കാരണത്താല്‍ മറ്റ് കുടുംബാംഗങ്ങളും ഇതില്‍ നിന്നും ഇരയെ പിന്തിരിപ്പിക്കും. ഇതുകൂടാതെ, വധശിക്ഷയുള്ളതിനാല്‍ കോടതികള്‍ ശിക്ഷ വിധിക്കുന്നതില്‍ അമിത ജാഗ്രത കാണിക്കും, ഇത് കുറവ് ശിക്ഷാവിധികളിലേക്ക് നയിക്കും.

അതുകൊണ്ട് “ലൈംഗിക ശേഷി ഇല്ലാതാക്കല്‍” ഒരു കാര്യക്ഷമമായ ശിക്ഷ വിധിയായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കണം. അത് കുറ്റവാളിയെ കൊല്ലുന്നില്ല. എന്നാല്‍ ജീവിതകാലം മുഴുവന്‍ ലൈംഗിക ചോദനകളുടെ അവയവം നഷ്ടപ്പെട്ട ആത്മനിന്ദയിലും വേദനയിലും അയാള്‍ക്ക് കഴിയേണ്ടിവരും. മരണത്തെക്കാള്‍ മോശമായ അവസ്ഥ. 1984-ല്‍ ഒരു ഡല്‍ഹി കോടതി ഇത് നിര്‍ദ്ദേശിച്ചെങ്കിലും രാഷ്ട്രീയ വൃത്തങ്ങളിലും പൌരസമൂഹത്തിലും അതിനു വേണ്ടത്ര സ്വീകാര്യത കിട്ടിയില്ല.
മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ച് ഷണ്ഡീകരിക്കല്‍ ശിക്ഷ നിര്‍ദ്ദേശിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, “ഷണ്ഡീകരിക്കല്‍ വളരെ പ്രാകൃതമായി തോന്നാം, എന്നാല്‍ പ്രാകൃതമായ കുറ്റകൃത്യങ്ങള്‍ക്ക് പ്രാകൃതമായ ശിക്ഷ തന്നെ വേണം. കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരുടെ ലൈംഗിക ശേഷി ഇല്ലാതാക്കുന്ന ശിക്ഷ, കുട്ടികളെ പീഡിപ്പിക്കുന്നത് തടയുന്നതിലും കുറയ്ക്കുന്നതിലും അത്ഭുതകരമായ ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഈ കോടതിക്കുറപ്പുണ്ട്,” ജസ്റ്റിസ് എന്‍. കിറുബാകരന്‍ പറഞ്ഞു.

സ്വാമി ബലാത്സംഗി തന്നെ: ശരിയ്ക്കും ഇന്നത്തെ ഇന്ത്യയുടെ ‘ആത്മീയ’ഗുരു

ഇന്ത്യയില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ ശിക്ഷിക്കപ്പെടുന്നതിലെ കുറഞ്ഞ നിരക്കും ലൈംഗിക കുറ്റവാളികള്‍ കുറ്റം ആവര്‍ത്തിക്കുന്നതിലെ ഉയര്‍ന്ന നിരക്കും, വധശിക്ഷയല്ലാത്ത മറ്റ് മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കേണ്ടതാണ്. തെക്കന്‍ കൊറിയ, റഷ്യ, പോളണ്ട്, എസ്തോണിയ, നിരവധി യു എസ് സംസ്ഥാനങ്ങള്‍-വാഷിംഗ്ടണ്‍, കാലിഫോര്‍ണിയ, ടെക്സാസ്, ഫ്ലോറിഡ- രാസവസ്തുക്കള്‍ ഉപയോഗിച്ച് ലൈംഗിക ശേഷി ഇല്ലാതാക്കല്‍ ശിക്ഷാവിധിയായി നടപ്പാക്കുന്നുണ്ട്. മറ്റ് പല രാജ്യങ്ങളും ഇത് നടപ്പില്‍ വരുത്താന്‍ ആലോചിക്കുന്നു.

അന്തിമമായ വിലയിരുത്തലില്‍ മനോനില മാറാതെ വധശിക്ഷയോ ലൈംഗിക ശേഷി കളയലോ ഒന്നും ഒരു പരിഹാരമല്ല. നിര്‍ഭാഗ്യവശാല്‍ ധാര്‍മിക മൂല്യങ്ങളുടെ പഠനത്തിന് ഇന്ന് പ്രാധാന്യം നഷ്ടപ്പെട്ടിരിക്കുന്നു. കുട്ടികള്‍ക്ക് സ്മാര്‍ട് ഫോണും ഇന്‍റര്‍നെറ്റും അതിലെ ലൈംഗിക സൈറ്റുകള്‍ വരെ പ്രാപ്യമാണ്. ലൈംഗിക മനോരോഗികള്‍ക്കും വേട്ടക്കാര്‍ക്കും മുന്നിലേക്ക് അവരെയത് എത്തിക്കാം. ഗര്‍ഭധാരണം മുതല്‍ പ്രസവവും പ്രായപൂര്‍ത്തിയാകലും വരെ ഒരു കുഞ്ഞുമായി അമ്മയ്ക്ക് ചില സവിശേഷ ബന്ധമുണ്ട്. അതുകൊണ്ട് അവര്‍ തന്നെയാണ് ഒരു കുട്ടിയുടെ മനസിനെ രൂപപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല വഴി.

കത്വ: ആത്മഹത്യാ മുനമ്പില്‍ ഒരു ജനാധിപത്യം

Singapore’s Kindness Movement സെക്രട്ടറി ജനറല്‍ ഡോ. വില്ല്യം വാന്‍ പറയുന്നതു മൂന്നിനും അഞ്ചിനും ഇടയ്ക്കുള്ള പ്രായത്തിലാണ് ഒരു കുഞ്ഞ് ശരി തെറ്റുകളുടെ അടിസ്ഥാന ബോധമടക്കമുള്ള സാമൂഹ്യ-വൈകാരിക ശേഷികള്‍ ആര്‍ജിക്കുന്നത്. തങ്ങളെ നോക്കുന്നവരുമായുള്ള ബന്ധത്തിലെ അനുഭവങ്ങള്‍ കുട്ടികളുടെ പില്‍ക്കാല സ്വഭാവങ്ങളെയും വ്യക്തിത്വത്തെയും സ്വാധീനിക്കാം. ഒരു വ്യക്തിയുടെ മൂല്യബോധം എന്താണെന്ന് നിശ്ചയിക്കുന്നതില്‍ ഈ ബാല്യകാല അനുഭവങ്ങള്‍ വലിയ സ്വാധീനം ചെലുത്തുന്നു എന്നും വാന്‍ പറയുന്നു.

മാതാപിതാക്കള്‍ കുട്ടികളുടെ ശാരീരിക വളര്‍ച്ചയിലും IQ-വിലും ആവശ്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്കുമ്പോള്‍ അവരെ സഹാനുഭൂതിയും സ്നേഹവുമുള്ള പൂര്‍ണരായ മനുഷ്യരാക്കുന്ന EQ, SQ എന്നിവയെ അവഗണിക്കുന്നു. അമേരിക്കയിലെ ക്രിസ്ത്യന്‍ മതപണ്ഡിതനായ ഹെന്രി വാര്‍ഡ് അമ്മയുടെ പങ്കിനെ ഇങ്ങനെ സംഗ്രഹിക്കുന്നു: “അമ്മയുടെ ഹൃദയമാണ് കുഞ്ഞിന്റെ വിദ്യാലയമുറി.” ലിംഗ വിവേചനത്തിലും, പെണ്‍ഭ്രൂണഹത്യ പോലുള്ള ദുരാചാരങ്ങളിലും, ബാലാത്സംഗവും, സ്ത്രീധന കൊലപാതകവും പോലുള്ളവയിലും കുരുങ്ങിക്കിടക്കുന്ന നമ്മുടെ നാട്ടില്‍ പരിഷ്കാരങ്ങള്‍ ഗര്‍ഭപാത്രത്തില്‍ നിന്നല്ലെങ്കിലും കുടുംബത്തില്‍ നിന്നെങ്കിലും തുടങ്ങണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കത്വ ബലാൽസംഗം: കൊലപാതകത്തിന് ആസൂത്രണം ചെയ്തത് മകനെ രക്ഷിക്കാനെന്ന് സാൻജി റാം

എന്റെ മതം എന്റെ യൂണിഫോമാണ്: കതുവാ ബലാത്സംഗ കൊലക്കേസ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥ സംസാരിക്കുന്നു

ആത്മനിന്ദയാൽ തല താഴ്ത്തുകയാണ്; മോദിക്ക് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥർ എഴുതിയ തുറന്ന കത്ത്

ബലാത്സംഗം ചെയ്യും, മര്‍ദ്ദിച്ചു കൊല്ലും, കലാപം നടത്തും; ഇത് സെങ്കാര്‍മാരുടെ യുപി

കതുവ, ഉന്നാവോ ബലാത്സംഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞതെന്ത്?

കെയ് ബെനഡിക്ട്

കെയ് ബെനഡിക്ട്

ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. പ്രമുഖ മാധ്യമങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം, പാര്‍ലമെന്‍റ്, പൊതു തിരഞ്ഞെടുപ്പ് എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. കാരവന്‍ മാസികയില്‍ മാധ്യമ പ്രവര്‍ത്തന ജീവിതം ആരംഭിച്ചു. പിന്നീട് ദി ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യന്‍ ഏജ്, ദി ടെലഗ്രാഫ്, ഡിഎന്‍എ , ഇന്ത്യാ ടുഡെ, ക്വിന്‍റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വന്തന്ത്ര മാധ്യമ പ്രവര്‍ത്തകന്‍. കോട്ടയം സ്വദേശിയാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍