UPDATES

കെ.എ ഷാജി

കാഴ്ചപ്പാട്

സമൂഹം . കാഴ്ച . കാഴ്ചപ്പാട്

കെ.എ ഷാജി

ട്രെന്‍ഡിങ്ങ്

കേരളത്തിലെ തമിഴ് ബ്രാഹ്മണർകളുടെ അതിജീവന സമരങ്ങളും ഇരുമ്പ് പിള്ള വികസന കോർപ്പറേഷനിലെ തുരുമ്പും

ചാതുർവർണ്യം നടപ്പിലാക്കുന്നതിൽ സമുദായം മുൻകൈ എടുത്തു അടിയന്തരമായി ചെയ്യേണ്ട ചില കാര്യങ്ങള്‍

കെ.എ ഷാജി

കേരളാ ഹൈക്കോടതിയിലെ മുതിർന്ന ന്യായാധിപൻ ജസ്റ്റിസ് വി ചിദംബരേഷ് ചൂണ്ടിക്കാണിച്ചതുപോലെ പൂർവ്വജന്മ സുകൃതം കൊണ്ട് ജനിക്കുന്നവരാണ് സംസ്ഥാനത്തെ ഏതാണ്ടെല്ലാ തമിഴ് ബ്രാഹ്മണരും എങ്കിലും അവരുടെ ജീവിത സാഹചര്യങ്ങൾ അത്യന്തം പരിതാപകരമായി തുടരുകയാണ് എന്നാണ് കൊച്ചിയിൽ സമാപിച്ച ഈ വംശക്കാരുടെ ആഗോള സമ്മേളനം ചൂണ്ടിക്കാട്ടുന്നത്. പണ്ട് സി എം സുന്ദരം എന്നൊരു എംഎൽഎ വരെ ഉണ്ടായിരുന്ന വിഭാഗമാണ്. ഇപ്പോൾ ആകെയുള്ളത് ആർ ബാലകൃഷ്ണ പിള്ള ചെയർമാനായ കേരളാ സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷനിൽ സമുദായ നേതാവ് കരിമ്പുഴ രാമന് ലഭിച്ച ഒരു ഡയറക്ടർ സ്ഥാനം മാത്രമാണ്. രക്തത്തിൽ ഇരുമ്പിന്റെ അംശം ക്രമാതീതമായി വർധിച്ചതിനാൽ പിള്ളയദ്ദേഹത്തിന് അഴിമതി കേസിൽ ജയിലിൽ കഴിയുക ദുസ്സഹമായതിനെ തുടര്‍ന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുൻകൈ എടുത്തു നിർമിച്ച പുനരധിവാസ പ്രസ്ഥാനമായിരുന്നു ആ കോർപ്പറേഷൻ. ചാണ്ടി അവർകളോ പിള്ള പിന്നീട് കാലുമാറി കൂടെ വന്നപ്പോൾ കോർപ്പറേഷൻ അതേപടി നിലനിർത്താൻ തീരുമാനിച്ച പിണറായി വിജയൻ അവർകളോ പോലും തമിഴ് ബ്രാഹ്മണർക്ക് സ്വന്തമായി ഒരു വികസന കോർപ്പറേഷൻ ഉണ്ടാക്കി കൊടുത്തില്ല എന്നിടത്താണ് കേരളത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന മുന്നോക്ക സമുദായ വിരുദ്ധതയുടെ തീവ്രത വെളിവാകുന്നത്. പൂർവജന്മ സുകൃതിയായ ഒരു മഹാബ്രാഹ്മണൻ ഇരുമ്പ് അപര്യാപ്തത പരിഹരിക്കാൻ തല്ലിക്കൂട്ടിയ കോർപ്പറേഷനിൽ ഒരു പിള്ളയുടെ കീഴിൽ ഡയറക്ടർ ആയി തുടരുന്നത് തന്നെ വലിയ കഷ്ടമാണ്.

തമിഴ്നാട്ടിൽ നാലര ദശലക്ഷം തമിഴ് ബ്രാഹ്മണർ ഉണ്ടെന്നാണ് സാമുദായികാചാര്യനും സമുദായത്തിന്റെ സ്വന്തം കോമഡി നടനുമായ എസ് വി ശേഖർ പറയുന്നത്. ആ നിലയ്ക്ക് കേരളത്തിൽ ഒരു ദശലക്ഷം എങ്കിലും കാണണം. കോട്ടയത്ത് എത്ര മത്തായിമാർ ഉണ്ട് എന്ന് ജോൺ എബ്രഹാം ചോദിച്ചതുപോലെ ചുമ്മാ ചോദിച്ചതുകൊണ്ടായില്ല. അടുത്ത കാനേഷുമാരിയിൽ പ്രത്യേക പ്രാധാന്യം കൊടുത്ത് അത് കണ്ടെത്തണം. സംസ്ഥാനത്തെ തമിഴ് ബ്രാഹ്മണർ നേരിടുന്ന മുഴുവൻ അസ്തിത്വ പ്രശ്നങ്ങൾക്കും ഏറ്റവും വലിയ പരിഹാരം ന്യൂനപക്ഷ സമുദായ പദവി കല്പിച്ചു അനുവദിക്കുകയാണ് എന്നാണ് സമീപ നാളുകൾ വരെ നേതാക്കൾ പറഞ്ഞിരുന്നത്. ഗുജറാത്തിലെ പട്ടേൽ സമുദായക്കാരുടെ തോളോട് തോൾ ചേർന്ന് നിന്ന് ആ ആവശ്യം നേടിയെടുക്കും എന്നും രാമൻ അവർകൾ മുൻപ് പറഞ്ഞിരുന്നു. ഇപ്പോൾ അതിൽ നിന്നും കൂടുതൽ വലിയ ഒരു തലത്തിലേക്ക് ആവശ്യം ഉയർന്നിട്ടുണ്ട്. ചാതുർവർണ്യം പുനഃസ്ഥാപിക്കുക എന്നതാണത്. ധർമോ രക്ഷതി രക്ഷിതാഹ എന്ന് സംസ്‌കൃതത്തിൽ പറഞ്ഞാൽ ചാതുർവർണ്യം തിരിച്ചു കൊണ്ടുവരാൻ ആകുമെന്നാണ് ആഗോള സമ്മേളന ബ്രോഷർ പറയുന്നത്. മദ്രാസ് സംസ്‌കൃത കോളജ് മുൻ പ്രിൻസിപ്പാൾ കെ വി ശേഷാദ്രിനാഥ ശാസ്ത്രികൾ, ഉന്നത പോലീസ് ഉദ്യോഗസ്ഥൻ (ബീഫ് വിരുദ്ധ) സുരേഷ് രാജ് പുരോഹിത്, ചെന്നൈ ഐ ഐ ടിയിലെ പ്രൊഫസർ കെ രാമസുബ്രഹ്മണ്യൻ, സ്‌കൈലാർക്ക് ഗ്രൂപ്പിലെ വേദപണ്ഡിതൻ കെ സുരേഷ്, മറ്റൊരു വേദ പണ്ഡിതൻ ആർ നാഗസ്വാമി എന്നിവരാണ് ചാതുർവർണ്യം തിരിച്ചു കൊണ്ടുവരാനുള്ള ടാസ്ക് ഫോഴ്സിനെ നിലവിൽ നയിച്ചുകൊണ്ടിരിക്കുന്നത്. ചന്ദ്രയാൻ വിട്ട് ഇന്ത്യ ശാസ്ത്രത്തിന്റെ വഴിയിൽ പുതിയ നാഴികക്കല്ലുകൾ ഇടുന്ന അതേ അവസരത്തിലാണ് ചേട്ടന്മാർ ചാതുർവർണ്യം തിരിച്ചു കൊണ്ടുവരാൻ അരയും തലയും മുറുക്കി പുറപ്പെടുന്നത് എന്നതാണ് ഏറെ പ്രസക്തം. നെതർലാൻഡ്‌സിലെ ഇന്ത്യൻ അംബാസിഡർ വേണു രാജാമണിയെ പോലെ ഈ സമ്മേളനത്തിൽ പങ്കെടുത്ത പലർക്കും ചാതുർവര്‍ണ്യ പുനർനിർമാണ പദ്ധതിയിൽ അസന്തുഷ്ടി ഒന്നും തോന്നാഞ്ഞത് തമിഴ് ബ്രാഹ്മണർ മൊത്തത്തിൽ നേരിടുന്ന പിന്നോക്കാവസ്ഥ കൊണ്ട് തന്നെയാകണം. ശൂദ്രന്മാർ തട്ടിക്കൊണ്ടുപോയ വിഭവങ്ങൾ തിരികെപ്പിടിച്ചു വേണം ബ്രാഹ്മണ മഹത്വത്തിന്റെ മഹാസൗധങ്ങൾ നിർമിക്കാൻ.

ഇതിന്നിടയിൽ തത്പര കക്ഷികൾ അത്യന്തം പ്രതിലോമപരമായ ചില ചോദ്യങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. ബ്രാഹ്മണർ എത്ര ചുവടു കപ്പ നട്ടിട്ടുണ്ട്, എത്ര വട്ടം നെല്ല് നടാൻ കന്നു പൂട്ടിയിട്ട് എന്നെല്ലാം അവർ ചോദിക്കുന്നത് കടുത്ത പൈതൃക നിഷേധമാണ്. ചെവിയിൽ ഈയം ഉരുക്കി ഒഴിക്കേണ്ട മഹാപാപമാണ്. അങ്ങനെ ഒന്നും ചെയ്യാത്തത് ദൗർബല്യമായി കാണരുത്. പട്ടരിൽ പൊട്ടനില്ല എന്നതുകൊണ്ട് തന്നെ പട്ടർ നടുന്ന കപ്പ തിന്നാൻ ആരും ഇറങ്ങിപുറപ്പെടേണ്ട. ഭരണഘടനാപദവിയിലിരുന്നു കൊണ്ട് ഭരണഘടനയെ വെല്ലുവിളിക്കുന്ന പരിപാടിയാണ് ജസ്റ്റിസ് ചിദംബരേഷ് നടത്തിയത് എന്ന് പറയുന്ന ചില കീഴാള നേതാക്കളുണ്ട്. ഭരണഘടനാപരമായ സംവരണവും ഇതര അവകാശങ്ങളും ബ്രാഹ്മണർക്കു നഷ്ടമായത് തിരിച്ചു പിടിക്കണം എന്ന് ആവശ്യപ്പെടാൻ മറ്റാർക്കാണ് യോഗ്യത?

ചാതുർവർണ്യം നടപ്പിലാക്കുന്നതിൽ സമുദായം മുൻകൈ എടുത്തു അടിയന്തരമായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഒന്നാമതായി സംസ്ഥാനത്തു വ്യാപകമായി കാണപ്പെടുന്ന ബ്രാഹ്മണാൾ കാപ്പി ശാപ്പാട് കടകളിൽ ബ്രാഹ്മണർകൾ (അക്കീരമൻ ഭട്ടതിരിയുടെ നമ്പൂതിരി ബ്രാഹ്മണർ അടക്കം) മാത്രം പ്രവേശിച്ചാൽ മതി എന്ന് ബോർഡ് വയ്ക്കണം. മഹാബ്രാഹ്മണർ ഉണ്ടാക്കുന്ന പൈതൃക ഭക്ഷണം കാശ് ഉണ്ട് എന്ന അഹങ്കാരത്തിൽ ഒരു കീഴാളനും കഴിക്കണ്ട. ബ്രാഹ്മണർകൾ സ്വന്തം ഫിൽറ്റർ കാപ്പി, വട, ദോശ, ഇഡ്ഡലി എന്നിവയ്‌ക്കെല്ലാം പേറ്റന്റ് എടുക്കണം. വഴിയിൽ കൂടി പോകുന്ന ആർക്കും ശ്രാവണ ഭവൻ, ആര്യ ഭവൻ, ഗായത്രി ഭവൻ, അയ്യർ ഭവൻ, പട്ടർ ഭവൻ എന്നൊക്കെ പറഞ്ഞു സസ്യഭോജന ശാലകൾ സ്ഥാപിക്കാനാകുന്ന അവസ്ഥ പൂർണമായി ഇല്ലാതാക്കണം. തമിഴ് ബ്രാഹ്മണർകൾ അപാര വൃത്തിക്കാരാണ് എന്നും ജസ്റ്റിസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ആ വിഷയത്തിൽ മുന്നോട്ടു പോകുന്നത് അല്പം സൂക്ഷിച്ചാകുന്നത് നന്നാകും. ഇല്ലാത്ത ചപ്പുചവറുകൾ അടിച്ചുവാരാൻ ഹേമ മാലിനിക്ക് ചൂല് കൊടുക്കുന്നതും അവർ അന്തരീക്ഷ മാലിന്യം അടിച്ചു വരുന്നതും ഒക്കെ ശരി തന്നെ. പക്ഷെ മാൻഹോളുകളിൽ ഇറങ്ങുന്നതും ഓടകൾ വൃത്തിയാക്കുന്നതും മാലിന്യ ശേഖരണം നടത്തുന്നതും ഒക്കെ പഴയ പോലെ കീഴാളർക്കു തന്നെ സംവരണം ചെയ്യണം. അവർ ഉണ്ടാക്കുന്ന വൃത്തിയുടെ മീതെ ചമ്രം പടിഞ്ഞിരുന്നു ‘ശങ്കരാ പോത്തിനെ തല്ലാതെടാ’ എന്ന മട്ടിൽ കർണാടക സംഗീതം കേൾക്കുന്നതാണ് കരണീയം.
ബ്രാഹ്മണരെ ഒതുക്കാന്‍ ആരേയും അനുവദിക്കരുത് എന്ന് ചിദംബരേഷ്ജി ആവശ്യപ്പെടുന്നുണ്ട്. ഇരുമ്പ് പിള്ളയെ തലപ്പത്തു നിന്ന് നീക്കി മുന്നോക്ക സമുദായ വികസനം പിടിച്ചെടുക്കുന്ന ഒരു രക്ത രഹിത വിപ്ലവത്തിൽ നിന്ന് തന്നെ അത് തുടങ്ങണം. ആംഗ്ലോ ഇന്ത്യക്കാരെ പോലെ തമിഴ് ബ്രാഹ്‌മണരെയും സംസ്ഥാന നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യണം. സുന്ദരം സ്വാമിയേ പോലെ ഇലക്ഷൻ ജയിച്ചു വരാൻ ഒന്നും ഇനി പറയരുത്. സാമ്പത്തിക സംവരണമെന്ന ആവശ്യവുമായി ബ്രാഹ്മണര്‍ മുന്നോട്ടുവരണമെന്നും ജസ്റ്റിസ് ചിദംബരേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. പറ്റിയാൽ സംസ്ഥാന മന്ത്രിസഭയിലും സാമ്പത്തിക സംവരണം ഏർപ്പെടുത്തണം.

ബ്രാഹ്മണർ ഭോജന പ്രിയര്‍ ആണെന്നും ജസ്റ്റിസ് പറയുന്നുണ്ട്. അത് പറഞ്ഞു കീഴാള ഭക്ഷണ നിർമ്മാതാക്കൾ നുഴഞ്ഞു കയറാൻ സമ്മതിക്കരുത്. സമ്പന്നമായ സാംസ്‌കാരിക പൈതൃകമുള്ള അഗ്രഹാരങ്ങള്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുമ്പോൾ അവയിൽ കഴുതകൾ ഒരു തരത്തിലും കയറാൻ അനുവദിക്കരുത്. കഴുതകൾ അഗ്രഹാരങ്ങളിൽ തീപിടുത്തം ഉണ്ടാക്കുന്നത് ഒഴിവാക്കുക മാത്രമല്ല മറ്റൊരു ജോൺ എബ്രഹാം അത്തരം സിനിമയെടുക്കുന്നതും ഇല്ലാതാക്കണം. വംശ ശുദ്ധിയിൽ തൊട്ടുള്ള ഒരു കളിയും വേണ്ട.

അഗ്രഹാരങ്ങള്‍ക്കിടയില്‍ ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ ഒരുകാരണവശാലും അനുവദിക്കരുത്. ഏതെങ്കിലും തലത്തിരിഞ്ഞവർ അവ പുറത്തുള്ള അവർണ്ണർക്ക് വാടകയ്ക്ക് കൊടുക്കും. അങ്ങനെ സംഭവിക്കുന്ന സുകൃത ക്ഷയത്തിന് പിന്നെ പരിഹാരമില്ല. ഒരു ബ്രാഹ്മണ പാചകക്കാരന്റെ മകന്‍ നോണ്‍ക്രീമിലെയര്‍ സോണില്‍ പെട്ടാലും സംവരണം ലഭിക്കില്ല. അതേ സമയം പിന്നോക്ക സമുദായത്തില്‍പ്പെട്ട ഒരു തടിച്ചക്കച്ചവടക്കാരന്റെ മകന് നോണ്‍ക്രീമിലേയര്‍ സോണില്‍ ആയാലും സംവരണം ലഭിക്കും. അതൊക്കെയാണ് മാറേണ്ടത്.

കരയുന്ന കുട്ടിക്കേ പാലുളളൂ. ക്രിസ് ഗോപാലകൃഷ്ണനും മോഹൻ മൂർത്തിയും വേണു രാജാമണിയും ഗൗരിശങ്കറും സുന്ദർരാമനും ഒക്കെ അങ്ങനെ പാലുകിട്ടാതെ വളർന്നവരാണ്. ഒറ്റയ്ക്ക് നില്‍ക്കുന്നതിന് പകരം സംഘം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സമയമായി. അങ്ങനെ വരുമ്പോൾ ഇവിടെ പാൽ അല്ല ഒരു ഡയറി ഫാം തന്നെ തുടങ്ങാം. പക്ഷെ അത് തുടങ്ങിയാലും പുലിവാലാണ്. പുല്ലു ചെത്താനും പശുവിനെ കുളിപ്പിക്കാനും പരിപാലിക്കാനും ഒക്കെ കീഴാളൻ വേണം. അതിലും നല്ലത് തത്കാലം മിൽമയുടെ പാൽ വാങ്ങുന്നതാണ്. കരയുന്ന കുട്ടികൾക്ക് എല്ലാം മിൽമ പാൽ കൊടുക്കാൻ ആണ് നിയമം വരേണ്ടത്.

കൂടുതല്‍ വേദപാഠശാലകള്‍ തീർച്ചയായും വേണം. ചുരുങ്ങിക്കൊണ്ടിരിക്കുന്ന വേദപാഠശാലകളെ പ്രോത്സാഹിപ്പിക്കണം. സമ്പന്നമായ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കപ്പെടണം. അങ്ങനെ വേദം പേടിച്ചു പഠിച്ചാണ് ചിദംബരേഷ് ജഡ്ജി ആയതും രാജാമണി നയതന്ത്ര വിദഗ്ദൻ ആയതും സുബ്രഹ്മണ്യം സ്വാമി ധനമന്ത്രി ആകാതെ പോയ നിതാന്ത സാമ്പത്തിക വിദഗ്ധനും ആയിപ്പോയത്.

ബ്രാഹ്മണന്‍ ഒരിക്കലും വര്‍ഗീയവാദിയല്ല. ചാതുർവർണ്ണ്യവും വർഗീയമല്ല. സംവരണം ഇല്ലാതാക്കലും വർഗീയമല്ല. പരവികാരം മാനിക്കുന്നതുകൊണ്ടാണ് അഹിംസാവാദികളായി കപ്പ പോലും നടാതെ ജീവിക്കുന്നത്. അവന്‍ മനുഷ്യ സ്‌നേഹികളും ഏത് സ്തുത്യര്‍ഹ ഉദ്ദേശ്യങ്ങള്‍ക്ക് വേണ്ടിയും ഉദാരമായി സംഭാവന ചെയ്യുന്നവരുമായതുകൊണ്ടാണ് ചന്ദ്രയാൻ വിക്ഷേപിക്കുന്നതിലെ തടസ്സങ്ങൾ വരെ നീക്കികൊടുത്തത്. ബ്രാഹ്മണ ശാപം കൈനീട്ടി വാങ്ങരുത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍