ട്രംപ്; കോമാളികളുടെ നടുക്കുള്ള വിഡ്ഢി
പതിവുപോലെ നാഥുറാം ഗോഡ്സെയുടെ വെടിയുണ്ടകളില്‍ മഹാത്മാഗാന്ധി കൊല്ലപ്പെട്ട ദിനം നാം അനുസ്മരിച്ചു. നമ്മുടെ വിശിഷ്ടവ്യക്തികള്‍ രാജ്സഘട്ട് സന്ദര്‍ശിച്ചു, ക്യാമറകളെ വേണ്ടപോലെ നോക്കി. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി സിനിമ ടി വിയില്‍ കാണിക്കുക കൂടി ചെയ്യുന്നതോടെ 20-ആം നൂറ്റാണ്ട് കണ്ട ആ മഹാന്റെ ഓര്‍മ്മകള്‍ പൂര്‍ത്തിയാകുന്നു.
എന്തുവിലകൊടുത്തും അധികാരം നേടാനുള്ള നമ്മുടെ കളികളില്‍ നാം മഹാത്മാവിനെ വെറുമൊരു ‘സൂത്രക്കാരനായ ബനിയ’യാക്കി ചുരുക്കിയിരിക്കുന്നു. മറ്റൊരു തരത്തിലും ഗാന്ധി വിദൂരമായൊരു പ്രചോദനമാണ്. അദ്ദേഹത്തിന്റെ അഹമ്മദാബാദിലെ സബര്‍മതി ആശ്രമം വിദേശ രാഷ്ട്രനേതാക്കളുടെ സന്ദര്‍ശന സമയത്തെ ചിത്രമെടുപ്പിനുള്ള സ്ഥലം മാത്രമായി മാറുന്നു. തന്റെ പതിവ് സായാഹ്ന പ്രാര്‍ത്ഥനയ്ക്കായി പോകുമ്പോള്‍ ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു ഗാന്ധി എന്നു നാം നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കണം. അത് ഒരു കൊലപാതകമായിരുന്നു. ഒട്ടും ഭാരതീയമല്ലാത്ത ഒന്ന്. എന്നിട്ടും ഹിന്ദു താത്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെടുന്നവര്‍ അദ്ദേഹത്തെ വധിച്ചു.
ഈ വെറുപ്പിന്റെ ആള്‍ക്കൂട്ടത്തിന് ആ ദുര്‍ബലമായ, സന്യാസി തുല്യമായ ശരീരം ഏറ്റവും വലിയ ഭീഷണിയായി മാറിയിരുന്നു. ആ ദുര്‍ബലമായ ശരീരവും ഇടറിയ ശബ്ദവും അപ്പോഴും ഇന്ത്യന്‍ ജനതയുടെ മേല്‍ ധാര്‍മികമായ ആജ്ഞാശക്തി പുലര്‍ത്തിയതിനാല്‍ അദ്ദേഹം ഒന്നാമത്തെ ശത്രുവായി പ്രഖ്യാപിക്കപ്പെട്ടു. 1947 ആഗസ്ത് 15 നു ശേഷമുണ്ടായ രക്തദാഹം നിറഞ്ഞ ഭ്രാന്തന്‍ ദിനങ്ങളിലും ഈ മനുഷ്യന്‍ അഹിംസയുടെയും ശാന്തിയുടെയും പാട്ടുകളാണ് പാടിയത്. അദ്ദേഹത്തെ നിശബ്ദനാക്കേണ്ടിയിരുന്നു, എന്നെന്നേക്കുമായി. അതുകൊണ്ടാണ് 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനുവരി 30-നു ബിര്‍ല ഹൌസില്‍ ആ വെടിയുണ്ടകള്‍ പാഞ്ഞത്.
അദ്ദേഹത്തെ ശാരീരികമായി ഇല്ലാതാക്കിയാല്‍ ഔ രാജ്യത്തെ അദ്ദേഹം പഠിപ്പിച്ചതെല്ലാം വിസ്മരിപ്പിക്കാം എന്നു കരുതിയവര്‍ ഇപ്പൊഴും നിരാശരായ കൂട്ടമാണ്. കൊലപാതകികള്‍ കായികമായി വിജയിച്ചിരിക്കാം, എന്നാല്‍ ധാര്‍മികതയുടെയും മൂല്യങ്ങളുടെയും യുദ്ധത്തില്‍ പരാജയപ്പെട്ടു. ഗാന്ധി ഘാതകര്‍ പിന്‍വാങ്ങിയിട്ടില്ല-ഒപ്പം ഇന്ത്യ മഹാത്മാവിനെയും വിട്ടുകളഞ്ഞിട്ടില്ല.
മൈക്കല്‍ വോള്‍ഫിന്റെ ‘FIRE AND FURY —Inside the Trump White House’ എന്ന പുസ്തകം ലോകമാകെ ചൂടപ്പം പോലെ വിറ്റുപോകുന്നുണ്ട്, കാരണം ഒരു ചൂടന്‍ പുസ്തകത്തിന്റെ ചേരുവകളെല്ലാം അതിലുണ്ട്- ആകര്‍ഷകമായ കാര്യങ്ങള്‍, ചടുലമായി പറഞ്ഞുപോകുന്നു. ലോകത്തെ ഏറ്റവും ശക്തവും സ്വാധീനശക്തിയുള്ളതുമായ ഒരു കാര്യാലയത്തിന്റെ ചുമതല വഹിക്കുന്ന, അതിനു തീരെ പ്രാപ്തനല്ലാത്ത ഒരു മനുഷ്യന്‍റെ മാനസികവ്യാപാരങ്ങളെക്കുറിച്ചാണത്.
വളരെ ആസ്വാദ്യകരമായ ഒന്നാണത്. അതേസമയം ആഴത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്നത്. കാരണം അതാശ്രയിക്കുന്ന സ്രോതസുകള്‍ മുഴുവന്‍ അകത്തളങ്ങളില്‍ ഉള്ളവരാണ്. മിക്കതും വളരെ അടുത്തകാലത്തുള്ള ഓര്‍മ്മകളും. ട്രംപിന്റെ വൈറ്റ് ഹൌസ്, ബഹളക്കാരും സൈദ്ധാന്തികരും തങ്ങള്‍ക്കുള്ള സ്ഥലമുറപ്പിക്കാന്‍ തിക്കുംതിരക്കും കൂട്ടുന്ന വിഭാഗീയതയില്‍ മുങ്ങിയ ഒരിടമാണ്. ജര്‍വാങ്ക സംഘവും (ട്രംപിന്റെ മകള്‍ ഇവാങ്കയും ഭര്‍ത്താവ് ജെയേഡ് കുഷ്നരും വൈറ്റ് ഹൌസ് പദവികളിലേക്ക് അവര്‍ വെച്ച Goldman Sachs ഉദ്യോഗസ്ഥരും) ബാനോനൈറ്റുകളും (കടുത്ത വലതുപക്ഷക്കാരനും, വ്യവസ്ഥ വിരുദ്ധനുമായ സ്റ്റീവ് ബാനനും അയാളുടെ ശിങ്കിടികളും) തമ്മിലാണ് പ്രധാന അങ്കം. ബാനോനൈറ്റുകള്‍ കുഷ്നരെ ‘മണ്ടത്തരത്തിന്റെയും നിന്ദയുടെയും അങ്ങേതലയ്ക്കലുള്ള ഒരാളായി’ കാണുമ്പോള്‍, മറുസംഘം ബാനനെ, ‘സാമൂഹ്യവിരുദ്ധനായ തെറ്റായ രീതിയില്‍ രൂപപ്പെട്ട മധ്യവയസ്സു കഴിഞ്ഞ ഒരാളും,’ ‘മറ്റുള്ളവരുമായി ഒരിയ്ക്കലും ഒത്തുപോകാന്‍ പറ്റാത്തവനുമായാണ്’ കാണുന്നത്. ജര്‍വാങ്ക സംഘം വിജയിച്ച്, ഒരു കൊല്ലത്തിനുള്ളില്‍ ബാനനിന് പുറത്തേക്കുള്ള വഴി തെളിഞ്ഞു (സംശയമില്ല, മൈക്കല്‍ വോള്‍ഫിന്റെ പുസ്തകത്തിന്റെ പ്രധാന സ്രോതസുമായി).
ട്രംപിന്റെ വൈറ്റ് ഹൌസ് പൂര്‍ണമായും ഒരു കുടുംബ വ്യാപാരമായി മാറിയിരിക്കുന്നു. ലോകത്തെ ഏറ്റവും ‘സ്ഥാപനവത്കൃതമായ ജനാധിപത്യം’ ഒരു മധ്യകാല കൊട്ടാരമുറ്റമായി മാറി. കുടുംബഭിന്നതകള്‍ സംഘങ്ങളായി മാറി രാജാവിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ബഹളം വെക്കുന്നു. ഒപ്പം, വല്ലാത്തൊരു രാജാവും! വോള്‍ഫിന്റെ ആഖ്യാനത്തില്‍നിന്നും തെളിഞ്ഞുവരുന്നത് തീര്‍ത്തൂം നിഷ്ക്രിയനായ ഒരു പ്രസിഡണ്ടാണ്. അമേരിക്കന്‍ പ്രസിഡന്റിനെക്കുറിച്ചുള്ള വാക്കുകള്‍ തന്നെനോക്കൂ: വെറിയന്‍, വിചിത്രസ്വഭാവി, ബുദ്ധിസ്ഥിരതയില്ലാത്ത, അപ്രവചനീയന്‍, താന്തോന്നി എന്നൊക്കെയാണ്. ഒരു തരത്തിലുള്ള സാമൂഹ്യ അച്ചടക്കവും പാലിക്കാത്ത ഒരാളായാണ് അയാളെ അവതരിപ്പിക്കുന്നത്. “പെരുമാറ്റ മര്യാദകള്‍ അനുകരിക്കാന്‍പോലും അയാള്‍ക്ക് ശേഷിയില്ല”. “കൃത്യതയില്‍ യാതൊരു താത്പര്യവുമില്ലാത്ത, കൃത്യത പാലിക്കാന്‍ ശേഷിയില്ലാത്ത” ഒരാളാണ് ട്രംപ്. അനായാസം ക്രൂരതകള്‍ക്ക് ശേഷിയുള്ള ഒരാളും. ഒരുതരം പാകപ്പെടുത്തിയെടുത്ത പരുക്കത്തരം.
ഈ പുറങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എങ്ങനെയാണ് അമേരിക്ക-സര്‍വകലാശാലകളും സ്ഥാപനങ്ങളും ഉണ്ടാക്കിയെടുത്ത രാജ്യം- ഇയാളെ പ്രസിഡണ്ടായി തെരഞ്ഞെടുത്തതെന്ന് അത്ഭുതം തോന്നാം. വോള്‍ഫ് പറയുന്നതുപ്രകാരമാണെങ്കില്‍ ഇയാള്‍ തീര്‍ത്തും അസ്വസ്ഥയായിരുന്ന ഭാര്യയോട് പറഞ്ഞത് ‘താന്‍ ജയിക്കാന്‍ ഒരുതരത്തിലും വഴിയില്ല’ എന്നാണ്.
എന്നിട്ടും അയാള്‍ വിജയിച്ചു. ഇത് മറ്റൊരു തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു: ഒന്നുകില്‍ അയാളുടെ എതിരാളി ഹിലാരി ക്ലിന്‍റന്‍ ഒട്ടും മത്സരക്ഷമമല്ലാത്ത പ്രചാരണമായിരിക്കും നടത്തിയത്; അല്ലെങ്കില്‍ ന്യൂയോര്‍ക് ടൈംസും വാഷിംഗ്ടണ്‍ പോസ്റ്റും പറയുന്നതില്‍ വ്യത്യസ്തമായി അമേരിക്ക എത്രയോ മോശപ്പെട്ട സ്ഥലമായി മാറിയിരിക്കും.
ലോകത്തെ നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്തായാലും ഈ പുസ്തകം വായിച്ചിരിക്കണം. എന്തൊക്കെ ചെയ്താലും പറഞ്ഞാലും യു എസ് ലോകത്തിലെ വന്‍ശക്തിയാണ്. ലോകക്രമത്തിന്റെ ഉത്തരവാദിത്തമുള്ള കാവല്‍ക്കാരന്‍ എന്ന പ്രതിച്ഛായ അവര്‍ സ്വയം കൊണ്ടുനടക്കുന്നുമുണ്ട്. എന്നാല്‍ ഈ ആഗോള അമേരിക്കന്‍ വേഷത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ മാനസികമായും ബൌദ്ധികമായും ശേഷിയില്ലാത്ത ഒരാളാണ് ഇപ്പോള്‍ വൈറ്റ് ഹൌസിലിരിക്കുന്നത്. എന്തായാലും ട്രംപിനെ വിശ്വസിച്ചു എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് ഇന്ത്യക്കാര്‍ നൂറാവര്‍ത്തി ആലോചിക്കണം.
മോദി-ട്രംപ് കൂടിക്കാഴ്ച; രണ്ട് ദേശീയവാദി നേതാക്കള്‍ കണ്ടുമുട്ടുമ്പോള്‍ പ്രതീക്ഷകള്‍ പരിമിതമോ?
ഗുരുദ്വാരകളിലെ ജാതീയത അവസാനിപ്പിക്കാന്‍ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പഞ്ചാബ് ബി ജെ പി മേധാവി വിജയ് സംബ്ല അകാല്‍ തക്തിന് കത്തെഴുതി എന്നറിയുന്നത് ഒരുതരത്തില്‍ അത്ഭുതപ്പെടുത്തുന്നു. ചില ഗ്രാമങ്ങളില്‍ ദളിതരെ ഗുരുദ്വാരകളില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്നും പ്രത്യേക ശ്മശാനം ഉപയോഗിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നു എന്നുമുള്ള വസ്തുതയോടാണ് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചത്.
സംബ്ലയും അദ്ദേഹത്തിന്റെ കക്ഷി ബി ജെ പിയും ഒരു ദശാബ്ദക്കാലം പഞ്ചാബില്‍ അകാലി ദളിന്റെ സഖ്യകക്ഷിയായിരുന്നു. വളരെ പഴയ സഖ്യമാണിത്. സിഖുകാരുടെ മതസ്ഥാപനങ്ങളെ, SGPCയിലുള്ള സ്വാധീനം വഴി നിയന്ത്രിക്കുന്നത് അകാലികളാണെന്നും (ബാദല്‍ കുടുംബം) എല്ലാവര്‍ക്കുമറിയാം.
ട്രംപ് കാലത്ത് മാധ്യമങ്ങള്‍ പരാജയപ്പെടുകയാണ് ചെയ്തത്; ഏറ്റെടുക്കേണ്ടത് പുതിയ ദൌത്യങ്ങള്‍
ഇപ്പോഴെന്താണ് ദളിത് സിഖുകാരുടെ പ്രശ്നം പൊടുന്നനെ ഉന്നയിക്കാന്‍ സാംബ്ലയെ പ്രേരിപ്പിച്ചത്? വിവേചനം കഴിഞ്ഞാഴ്ച്ച പ്രത്യക്ഷപ്പെട്ട ഒന്നല്ല. പഞ്ചാബിലെ മതവിഭാഗങ്ങളിലെ സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹത്തിന് അറിവില്ലായ്മയുമില്ല. ഇപ്പോള്‍ മാത്രമാണ് അദ്ദേഹമതൊക്കെ മനസിലാക്കിയതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അദ്ദേഹം അത് സമ്മതിച്ചു തരികയുമില്ല. സിഖ് ഗുരുക്കന്മാര്‍ തുടക്കം മുതലേ എതിര്‍ത്തിരുന്ന ഇത്തരം അനാചാരങ്ങള്‍ ഇപ്പൊഴും നിലനില്‍ക്കുന്നതിനെക്കുറിച്ച് സാമൂഹ്യശാസ്ത്രജ്ഞരും മറ്റുള്ളവരുമൊക്കെ ധാരാളം എഴുതിയിട്ടുണ്ട്.
ബാദല്‍ അധികാരത്തിലിരുന്നപ്പോള്‍ എന്തുകൊണ്ടാണ് ബി ജെ പി ഈ വിഷയം ഉയര്‍ത്താഞ്ഞത്? അകാലികളുമായുള്ള ബന്ധം വേര്‍പിരിയുന്നതിനുള്ള ബി ജെ പിയുടെ തുടക്കമാണോ ഇത്? അതോ വോട്ട് കിട്ടുന്നതിനായി സാമൂഹിക അസ്വസ്ഥതകള്‍ ഉണ്ടാക്കാനുള്ള ഹിന്ദുത്വ തന്ത്രമോ?
കഴിഞ്ഞ വ്യാഴാഴ്ച്ച ഞാന്‍ ചണ്ഡിമന്ദിറിലായിരുന്നു. ഇന്ത്യന്‍ സേനയുടെ പടിഞ്ഞാറന്‍ കമാണ്ട് ആസ്ഥാനത്ത് മാധ്യമങ്ങളും സൈനിക ഉദ്യോഗസ്ഥരുമായുള്ള ഒരു സംവാദം.
സേനയേക്കുറിച്ചുള്ള എന്റെ ചില കടുത്ത നിരീക്ഷണങ്ങള്‍ക്ക് ശേഷവും ലെഫ്റ്റനന്‍റ് ജനറല്‍ സുരീന്ദര്‍ സിംഗ് മാന്യതയോടെ, എതിരഭിപ്രായങ്ങളും സ്വാഗതം ചെയ്യുന്നു എന്നു പറഞ്ഞു.
ഉച്ചഭക്ഷണത്തിനുശേഷം സൈനികോദ്യഗസ്ഥരുമായുള്ള അനൌപചാരിക സംഭാഷണം ആഹ്ളാദകരമായിരുന്നു. കേമത്തം വിളമ്പലോ, പൊങ്ങച്ചമോ, കപട പൌരുഷമോ ഒന്നുമില്ല.
നമ്മുടെ രാജ്യത്തിന്റെ സുരക്ഷാ ബുദ്ധിയും സമര്‍പ്പണ മനോഭാവവുമുള്ള ഉദ്യോഗസ്ഥരിലാണ് എന്ന ഉറപ്പോടെയാണ് ഞാന്‍ മടങ്ങിയത്.
ചണ്ഡിമന്ദിറിലെ പിച്ചളപ്പെരുമയ്ക്ക് ഒരു വലിയ അഭിവാദ്യമര്‍പ്പിച്ച് എന്റെ കാപ്പിക്കോപ്പ ഉയര്‍ത്തുന്നു.
എനിക്കൊപ്പം ചേരൂ…
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)