കുമ്മനത്തിന്റെ കാലത്തുണ്ടായിരുന്നതിനേക്കാൾ ശക്തമാണ് നിലവിൽ ബിജെപിയിലെ ചേരിപ്പോര്
മിസോറം ഗവർണർ കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ അണിയറയിൽ തകൃതിയായ നീക്കങ്ങൾ നടക്കുന്നുവെന്ന് ചില വാർത്താ ചാനലുകളും പത്രങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ബിജെപിയുടെയും ആർഎസ്എസ്സിന്റെയും കേന്ദ്ര നേതൃത്വത്തിൽ തന്നെയുള്ള ചിലരാണത്രെ ഈ നീക്കത്തിനു പിന്നിൽ. ഇരു സംഘടനകളുടെയും കേന്ദ്ര നേതാക്കളോ കേരള നേതാക്കളോ ഇക്കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വാർത്ത പരന്നതിനു തൊട്ടു പിന്നാലെ തന്നെ കേരള നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ ചെറിയൊരു ഇളക്കം കണ്ടു കണ്ടുതുടങ്ങിയിട്ടുണ്ടെന്നതിനാൽ കുമ്മനംജിയുടെ മടങ്ങിവരവ് സംബന്ധിച്ച വാർത്തയിൽ ഇത്തിരി വാസ്തവം ഇല്ലാതെയില്ലെന്നു തന്നെ കരുതേണ്ടിവരും.
ബിജെപിക്കു രാഷ്ട്രീയമായി വലിയ മേൽക്കൈ ലഭിക്കേണ്ടിയിരുന്ന വിഷയമായിരുന്നു ശബരിമലയെന്നും എന്നാൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയും സംഘവും ചേർന്ന് എല്ലാം കുളമാക്കിയെന്നും ബിജെപിയുടെയും ആർഎസ്എസ്സിന്റെയും കേന്ദ്ര നേതൃത്വം വിലയിരുത്തുന്നുവെന്നും അത്തരമൊരു വിലയിരുത്തലിന്റെ വെളിച്ചത്തിലാണ് കുമ്മനംജിയെ കേരളത്തിലേക്ക് മടക്കി അയയ്ക്കാൻ നീക്കം നടത്തുന്നതെന്നുമൊക്കെയാണ് ഇന്നലെ ഒരു ചാനൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ ശ്രീധരൻ പിള്ളയ്ക്ക് പകരക്കാരനായല്ല, മറിച്ച് കേരളത്തിലെ സംഘടനാ പ്രവർത്തനം കൂടുതൽ ശക്തമാക്കാനാണ് ഈ നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലയ്ക്കൽ പ്രശ്നത്തിൽ സംഘ പരിവാറിന് നേട്ടമുണ്ടാക്കി കൊടുത്ത കുമ്മനത്തിന് ശബരിമല വിഷയത്തിലും നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണത്രെ കുമ്മനത്തിന്റെ കേരളത്തിലേക്കുള്ള തിരിച്ചെഴുന്നള്ളത്തിനെ പിന്തുണയ്ക്കുന്നവരുടെ പ്രധാന വാദം. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ കേരള സര്‍ക്കാരുമായി ഇതിനകം അകന്നുകഴിഞ്ഞ എൻഎസ്എസ്സിനെ ബിജെപിക്കൊപ്പം കൊണ്ടുവരാൻ ആ സംഘടനയുമായി നല്ല ബന്ധം പുലർത്തുന്ന കുമ്മനത്തിനു കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയും ഇവർക്കുണ്ടത്രെ.
എന്നാൽ കുമ്മനത്തെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കത്തെ വി. മുരളീധരൻ എംപിയും അനുയായികളും ശക്തമായി എതിർക്കുന്നുവെന്നാണ് ദേശാഭിമാനി റിപ്പോർട്ടു ചെയ്യുന്നത്. ഇതിനുവേണ്ടിയുള്ള സമ്മർദ്ദ തന്ത്രങ്ങൾ അവർ പയറ്റി തുടങ്ങിയെന്നും പത്രം റിപ്പോട്ട് ചെയ്യുന്നു. കേരളത്തിലേക്കുള്ള തന്റെ മടങ്ങിവരവിനെക്കുറിച്ച് കുമ്മനം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഒട്ടും തൃപ്തിയില്ലാതെയാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ കോലാഹലങ്ങൾക്കിടയിൽ നിന്നും മിസോറാമിലേക്കു വിമാനം കയറിയതും ഗവർണറായി ചുമതയേറ്റതും. ഇക്കാര്യത്തിൽ തനിക്കുള്ള അതൃപ്തി ആ വേളയിൽ തന്നെ കുമ്മനം പരസ്യമായി പ്രകടിപ്പിച്ചതുമാണ്. അതുകൊണ്ടു തന്നെ കേരളത്തിലേക്ക് മടങ്ങിവരാൻ അവസരം ഒരുങ്ങിയാൽ കുമ്മനം അത് ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തിൽ തർക്കം വേണ്ട.
എന്നാൽ കുമ്മനത്തിന്റെ മടങ്ങിവരവുകൊണ്ട് കേരളത്തിൽ ബിജെപിക്ക് പ്രത്യേകിച്ചെന്തെങ്കിലും നേട്ടമുണ്ടാകുമെന്ന് ഈ ഘട്ടത്തിൽ കരുതാനാവില്ല. കാരണം കുമ്മനത്തിന്റെ കാലത്തുണ്ടായിരുന്നതിനേക്കാൾ ശക്തമാണ് നിലവിൽ ബിജെപിയിലെ ചേരിപ്പോര്. ശബരിമല വിഷയം ശ്രീധരൻ പിള്ള കുളമാക്കിയെന്ന ആക്ഷേപം ഒരു ഭാഗത്ത് നിൽക്കുന്നു. ശബരിമല പ്രശ്നത്തിൽ അറസ്റ്റിലായ കെ സുരേന്ദ്രനോട് ശ്രീധരൻ പിള്ളയും കൂട്ടരും നീതികാണിച്ചില്ലെന്ന ആക്ഷേപവും ശക്തമാണ്. ഇത് ഉയർത്തിക്കാട്ടി പാർട്ടിയെ തന്റെ വരുതിയിൽ കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് മുരളീധരൻ. അതിനിടയിലേക്ക് കുമ്മനം കൂടി കടന്നുവന്നാൽ ഒരുപക്ഷെ കാര്യങ്ങൾ കൂടുതൽ വഷളാകാനേ ഇടയുള്ളൂ.
“ഞാന്‍ മതം പറയുകയല്ല, ക്രിസ്ത്യാനിയായ ഒരു പൊലീസുകാരനാണ് അയ്യപ്പന്മാരെ തല്ലിയത്”: ശ്രീധരന്‍ പിള്ള
മലബാര്‍ കലാപം എന്ന ജിഹാദ്; കുമ്മനം പുതു ചരിത്രരചന നടത്തുമ്പോള്‍