UPDATES

ഡോ. ജിമ്മി മാത്യു

കാഴ്ചപ്പാട്

സ്റ്റെതസ്കോപ്പും കത്തിയും പിന്നെ ഞാനും

ഡോ. ജിമ്മി മാത്യു

കാഴ്ചപ്പാട്

മീശ വന്നു താടി വന്നു, ഒരു ചെറു ചുള്ളന്‍ ആവാനുള്ള ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി; മോദിജിയുടെ നല്ല എണ്ണയുടെ മാത്രം ക്രെഡിറ്റോ?

”ഈ ക്ടാവ് എത്രായി ന്നാ പറഞ്ഞേ – പന്ത്രണ്ടാ?” ഏതോ ഒരു ആഗതന്‍. ഞാന്‍ പല്ലു കടിച്ചു മനസ്സില്‍ നമ്മുടെ ബ്രഹ്മചാരി പക്ഷിയുടെ സമാനമായ ഒരു പേര് പറഞ്ഞു.

എന്താണെന്നറിയില്ല ഭായ് ഒരു പന്ത്രണ്ടു വയസ്സ് മുതല്‍ തുടങ്ങിയതാണ് എനിക്ക് ഉള്ളില്‍ ഒരു പൂതി. വേറൊന്നുമല്ല മീശ വക്കണം. താടി വടിക്കണം. അതിനു താടി വന്നിട്ട് വേണ്ടേ വടിക്കാന്‍ ഓഫ് കോഴ്‌സ്, സില്ലി ഗൈസ് അത് വരണം. അതാണ് ആഗ്രഹം. മീശയും വരണം, താടിയും വരണം. ക്ലാസില്‍ ചുരുക്കം ചില അലവലാതികള്‍ക്ക് ഇതൊക്കെ ആയിത്തുടങ്ങി. പിന്നെ പലര്‍ക്കും എന്നെക്കാള്‍ തണ്ടും തടിയുമുണ്ട്. താടി ഒരിച്ചിരി വന്നാലെങ്കിലും ഒന്ന് അഡ്ജസ്റ്റ് ചെയ്യാമായിരുന്നു.

വെളിച്ചെണ്ണ പുരട്ടി നോക്കി നല്ലെണ്ണ തേച്ചു നോക്കി. പിന്നെ സനോള വീട്ടില്‍ വാങ്ങി തുടങ്ങിയപ്പോള്‍ അതും എടുത്തു ളാമ്പി. പിന്നെ ഉള്ളത് മണ്ണെണ്ണ ആണ്. അത് പരീക്ഷിച്ചില്ല. എന്താണോ എന്തോ. ഒരു എയ്മ് തോന്നിയില്ല.

പതിമൂന്നു കഴിഞ്ഞു പതിനാലെത്തി. പതിനഞ്ചു പതിനാറു.. എസ് എസ് എല്‍ സി എഴുതാന്‍ പോകുന്നു. പണ്ടാരം സാമാനം വളരുന്നില്ല ഐ മീന്‍ മീശ രോമം.

”ഈ ക്ടാവ് എത്രായി ന്നാ പറഞ്ഞേ – പന്ത്രണ്ടാ?” ഏതോ ഒരു ആഗതന്‍.

ഞാന്‍ പല്ലു കടിച്ചു മനസ്സില്‍ നമ്മുടെ ബ്രഹ്മചാരി പക്ഷിയുടെ സമാനമായ ഒരു പേര് പറഞ്ഞു.

അപ്പോഴാണ് അമ്മയുടെ നീലിഭ്രിങ്ങാദി എണ്ണ അലമാരയില്‍ ഒളിച്ചു വച്ചിരിക്കുന്നത് ഞാന്‍ മനസ്സിലാക്കിയത്. അപ്പോഴേക്കും പ്രീഡിഗ്രിക്ക് സെന്തോമാസ്സില്‍ കയറിയിരുന്നു.

പഠിപ്പ്, വായി നോട്ടം, നീലി ഭ്രിങ്ങാദി എണ്ണ തേക്കല്‍. പിന്നെ എണ്ണ തേക്കല്‍, വായി നോട്ടം, നീലി ഭൃങ്ങാദി എണ്ണ തേക്കല്‍. പ്പീ സീ തോമാസ് മാഷിന്റെ ആണ് പഠിപ്പീര്.

പെട്ടന്ന് വെറും പുഴുവായിരുന്ന ഞാന്‍ കുറച്ചു പൊക്കം വച്ച് സാധാരണ ഒരാണിന്റത്ര ജസ്റ്റ് ആയി. മീശ മുളച്ചു. താടീടവിടെയും നല്ല കറുപ്പ്. അപ്പന്റെ ബ്ലേഡ് എടുത്തു ചക ചകാ വരഞ്ഞു ചോര വരുത്തി. പൊടി മീശ പിരിക്കാന്‍ ശ്രമം നടത്തി.

സെന്റ് മേരീസിലേയും മറ്റും ചില പെണ്‍കുട്ടികള്‍ കടാക്ഷങ്ങള്‍ എറിഞ്ഞു.

എല്ലാം വളരെ പെട്ടന്നായിരുന്നു.

പക്ഷെ എന്റെ ഉള്ളിന്റെ ഉള്ളില്‍ ഒരു സംശയവുമില്ല – എല്ലാം നീലി ഭൃങ്ങാണ്ടി – അതിന്റെ എഫക്ട് ആണ്. നീലിയെ നമഹ. ആയുര്‍വേദമേ സ്വസ്തി. എണ്ണയെ ജയ് ഹോ.

ഹാന്‍ ജീ.

അതായത് സുഹൃദ് വലയമേ – സ്ത്രീകളെ, പുരുഷന്മാരെ, കുഞ്ഞു ക്ടാങ്ങളെ

നമ്മള്‍ 1947 ല്‍ വലിയ ഒരു രാഷ്ട്രമാവുമ്പോള്‍, ബ്രിടീഷുകാരെ ഗാന്ധീ, നെഹ്രൂം ഒക്കെ കൂടി ഓടിച്ചിട്ട് പോകുമ്പം, അവന്മാര്‍ പ്രാകി – നമ്മള്‍ ഒരു കാലത്തും നേരെ ആവില്ലെന്ന്. രാഷ്ട്രമാണത്രെ രാഷ്ട്രം. നമുക്ക് ഭരിക്കാന്‍ അറിയ്യാമോ?

താടിയുണ്ടോ, മീശയുണ്ടോ? വര്‍ഗീയ ലഹള, പട്ടിണി, രോഗങ്ങള്‍.

പക്ഷെ നമ്മള്‍ ജനാധിപത്യ രാഷ്ട്രമായി നില കൊണ്ടു. തമ്മില്‍ തല്ലി. പക്ഷെ അടിച്ചു പിരിഞ്ഞില്ല. പാകിസ്ഥാനെ പല യുദ്ധങ്ങളില്‍ അടിച്ചു മലത്തി. അടിയന്തരാവസ്ഥ വന്നു. പക്ഷെ വന്ന പോലെ പോയി.

സ്വാതന്ത്ര്യം കിട്ടുമ്പോള്‍ 30 കോടി ജനങ്ങള്‍. ഇന്ന് 130 കോടി. ഉണ്ണാനും ഉടുക്കാനും ജസ്റ്റ് ഉണ്ട്. പച്ച വിപ്ലവം വന്നു. തവള വിപ്ലവം വന്നു. 1947ല്‍ ശരാശരി ആയുസ്സ് മുപ്പത്. ഇന്ന് – അറുപത്തഞ്ച്.

ലോകം മൊത്തം സോഷ്യലിസ്റ്റ് ചിന്താ ഗതികളില്‍ വിഹരിച്ചിരുന്ന കാലത്താണ് ഇതൊക്കെ നടന്നത്. പിന്നെ അത് മാറി. ചൈന കമ്മ്യൂണിസം തോട്ടിലെറിഞ്ഞു.

നരസിംഹറാവു, മന്‍മോഹന്‍ സിങ്, മൊണ്ടേക് സിങ് ആലു വാലിയ ഇവരൊക്കെ ചേര്‍ന്ന് പതുക്കെ അത് മാറ്റി. ഇന്ത്യ പിന്നെയും വളര്‍ന്നു തുടങ്ങി. ബാജ്‌പെയീ സര്‍ക്കാര്‍ വന്നു. ഇന്ത്യ ഷൈനിങ് ആയി. പഴേ ഷൈന്‍ ഒക്കെ തന്നെ. പിന്നെയും മന്‍മോഹന്‍ വന്നു. ഷൈന്‍ തുടര്‍ന്നു.

ആധാര്‍ , GST , തുടങ്ങി പല കാര്യങ്ങളും തുടങ്ങി വച്ചു.

പണം കുമിഞ്ഞു കൂടിയപ്പം കുറേപ്പേര്‍ കൊറേ കട്ടു.

ആളുകള്‍ക്ക് ഇഷ്ടപ്പെട്ടില്ല. മോഡി വന്നു.

മോദി ഇതേ നയങ്ങള്‍ തുടര്‍ന്നു.

ഡെമോഗ്രാഫി, ജനാധിപത്യം, ജന ബഹുസ്വരതയുടെ മിടുക്ക്, സ്വതേയുള്ള അധ്വാന ശീലം, വലിയ തോതിലുള്ള ആഭ്യന്തര കലഹം എന്നിവയുടെ ഒക്കെ അഭാവം, ചൈനയോടും പാകിസ്ഥാനോടും വീണ്ടും വീണ്ടും യുദ്ധം ചെയ്യാതിരിക്കാനുള്ള വിവേകം, അടിച്ചമര്‍ത്താത്ത ആളുകളുടെ സംരഭ സംസ്‌കാരം എന്നിവ മൂലം – പതിറ്റാണ്ടുകളുടെ ഫലമായി –

മീശ വന്നു, താടി വന്നു – ഒരു ചെറു ചുള്ളന്‍ ആവാനുള്ള ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി.

ഇതൊക്കെ മോദിജിയുടെ നല്ല എണ്ണയുടെ മാത്രം ക്രെഡിറ്റ് ഒന്നും അല്ല. ആണെന്ന് വേണേല്‍ വാദിക്കാം.

പിന്നെ – എന്ത് ചെയ്താലും പ്രശ്‌നം ഒന്നും ഉണ്ടാവില്ല – എന്തും ചെയ്യാം – അങ്ങനെ ഇല്ല. അടിച്ചമര്‍ത്തല്‍ ഒക്കെ ദോഷം ചെയ്യും. ജിഡിപി ഒക്കെ നോക്കി കൊണ്ടിരിക്കണം.

അതായത്. മറ്റേ എണ്ണ തേച്ചു. മീശ വന്നു. തോമാസ് മാഷ് പഠിപ്പിച്ചു, എന്‍ട്രന്‍സ് കിട്ടി. മെഡിക്കല്‍ കോളജില്‍ കേറി.

താടിയുണ്ട്, മീശ ഉണ്ട്.

റാഗിംഗിന്റെ ഭാഗമായി അതൊക്കെ അവന്മാര്‍ വടിപ്പിച്ചു.

അപ്പൊ പെട്ടന്ന് വേറൊരു കൊഴപ്പം. മുടി കൊഴിയുന്നു! കഷണ്ടി ആകുമോ ദൈവമേ? ആദ്യമായി കുറെ പെണ്ണുങ്ങള്‍ ചുറ്റിനും ഉണ്ട്. ചുറ്റിയത് തന്നെ.

അങ്ങനെ ജീവിതം മുന്നോട്ടു പോകുന്നു, ചരിത്രവും. വേറെ വിശേഷം ഒന്നും ഇല്ലല്ലോ. എല്ലാവര്‍ക്കും സുഖം എന്ന് വിശ്വസിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read: ആ ‘രസം’ അറിയാന്‍ വോഡ്ക കഴിച്ചു; ശേഷം സംഭവിച്ചത്

 

ഡോ. ജിമ്മി മാത്യു

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍