നെഹ്രു കുടുംബം ആധുനിക ഇന്ത്യയുടെ കഥയില്‍ വഹിച്ച കേന്ദ്രസ്ഥാനവും ചണ്ഡിഗഢിന്റെ വാസ്തുശില്‍പി ലെ കോര്‍ബ്യൂസറും
സ്പെക്ട്രം വിതരണത്തില്‍ നടന്ന ദുഷ്‌ചെയ്തികളെ കുറിച്ച് ആഴത്തില്‍ നിലനിന്നിരുന്ന പൊതുധാരണകളുടെ സാഹചര്യത്തില്‍ സവിശേഷമായ, തീര്‍ച്ചയായും മഹത്തായ ജൂഡീഷ്യല്‍ ആര്‍ജ്ജവം പ്രദര്‍ശിപ്പിച്ച ഒരു സിബിഐ ജഡ്ജി, 2ജി കുംഭകോണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജയെ കുറ്റവിമുക്തനാക്കി.
കോര്‍പ്പറേറ്റ് കൊള്ളക്കാര്‍ക്കിടയില്‍ പൊട്ടിപ്പുറപ്പെട്ട വന്‍ യുദ്ധമാണ് 2ജി വിഭജിച്ച് നല്‍കിയ നടപടി ഒരു ‘കുംഭകോണം’ ആയി മാറിയതെന്ന നിലപാടാണ് ഞാന്‍ എല്ലാക്കാലത്തും സ്വീകരിച്ചത്; ആ യുദ്ധത്തില്‍ ‘തോറ്റവര്‍’ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെതിരെ ഒച്ചയെടുക്കാന്‍ തുടങ്ങി.
ഒരു ‘നയമരവിപ്പിനെ’ കുറിച്ചുള്ള കിംവദന്തികള്‍ ആദ്യ പ്രചരിപ്പിച്ചു തുടങ്ങിയത് കോര്‍പ്പറേറ്റ് വൃത്തങ്ങളായിരുന്നു. അതിനുശേഷം, ദേശീയ ഖജനാവിന് 1.73 ദശലക്ഷം രൂപയുടെ ‘കല്‍പ്പിതം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഷ്ടം സംഭവിച്ചു എന്ന കാല്‍പനിക കെട്ടുകഥയുമായി അന്നത്തെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് രംഗത്തെത്തിയതോടെ ‘ബൃഹത്തായ അഴിമതിയെ’ കുറിച്ചുള്ള മുറുമുറുപ്പുകള്‍ സ്വയം തെളിവുകളുള്ള സത്യങ്ങളായി മാറി.
‘അന്ന ഹസാരെ’ പ്രസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസായി കോര്‍പ്പറേറ്റ് ഇന്ത്യ മാറി; ധാര്‍മ്മികമായി സുസ്ഥിരമായ ഒരു രാഷ്ട്രീയ സംവിധാനത്തിന് വേണ്ടിയുള്ള മധ്യവര്‍ഗ്ഗത്തിന്റെ അഭിലാഷങ്ങള്‍ തിരിച്ചറിഞ്ഞ മാധ്യമ സ്ഥാപനങ്ങള്‍ ‘അഴിമതി’ ആഖ്യാനങ്ങളിലേക്ക് കടന്നുചെന്നു.
അണ്ണാ ഹസാരെ തിരുത്താനാവാത്ത ഒരു മണ്ടനാണോ അതോ വളരെ, വളരെ കൗശലക്കാരനായ വൃദ്ധനാണോ?
കോര്‍പ്പറേറ്റുകളും അതുപോലെ തന്നെ രാഷ്ട്രീയ എതിരാളികളും യുപിഎ രണ്ടിലെ ആഭ്യന്തര വിഭജനങ്ങള്‍ മുതലെടുത്തു. സ്വന്തം രാഷ്ട്രീയ കഴിവില്ലായ്മയുടെ വില കോണ്‍ഗ്രസ് നല്‍കിയപ്പോള്‍, വ്യാപാരത്തിന് വളരെ മോശം സ്ഥലമാണ് എന്ന ധാരണ പരന്നതോടെ രാജ്യത്തിന്റെ അഭിമാനത്തിനും യശ്ശസിനും വലിയ നഷ്ടം സംഭവിച്ചു. ശബ്ദായമാനമായ പ്രതിഷേധങ്ങള്‍ കാരണം, ഇന്ത്യന്‍ സാമ്പത്തിക പാരിസ്ഥിതിക സംവിധാനത്തില്‍ ഒരു വിശ്വാസക്കുറവ് ആഗോള വാണിജ്യ സമൂഹത്തില്‍ വികസിച്ചുവന്നു. ‘ഭീമാകാരമായ കള്ളപ്പണം’ എന്ന ഒറ്റ മന്ത്രത്തില്‍ ശ്രദ്ധിച്ചുകൊണ്ട് ബിജെപി അതില്‍ നിന്നും തിരഞ്ഞെടുപ്പ് ലാഭം കൊയ്തു. പക്ഷെ, അധികാരത്തിലേറി മൂന്ന് വര്‍ഷത്തിലേറെയായിട്ടും, ഇന്ത്യയുടെ തകര്‍ന്ന പ്രതിച്ഛായ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ അവര്‍ക്കിനിയും കഴിഞ്ഞിട്ടില്ല.
വിനോദ് റായ് എങ്ങനെ സിഎജിയായി എന്ന കഥ ഇതുവരെ ആരും തുറന്നുപറഞ്ഞിട്ടില്ല. മന്‍മോഹന്‍ സിംഗിന്റെ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയെ മോശമായി സേവിച്ച അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ഒന്നായിരുന്നു അത്. അസാധാരണമാവും വിധത്തില്‍ വിനാശകരമായ ഈ നിയമനം മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ ദുരന്തനിര്‍മ്മിതിയായിരുന്നു.
വിനോദ് റായിയുടെ തെറ്റായ കണക്കുകൂട്ടലുകള്‍ മൂലം എ രാജയ്ക്ക് 16 മാസം ജയിലില്‍ കിടക്കേണ്ടി വന്നു. ഇംപീച്ച്‌മെന്റിനുള്ള വകുപ്പ് നമുക്കില്ലാത്തതിനാല്‍, എന്തെങ്കിലും തരത്തിലുള്ള പശ്ചാത്താപത്തിനായി തത്തുല്യ സമയം ജയിലില്‍ ചിലവഴിക്കാന്‍ വിനോദ് റായിയെ നിര്‍ബന്ധിക്കാവുന്ന സമയമാണ് സംജാതമായിരിക്കുന്നത്.
2ജി കേസ് എന്തുകൊണ്ട് തള്ളിപ്പോയി? കോണ്‍ഗ്രസ് എന്തുകൊണ്ട് അഹങ്കരിക്കരുത് – ജോസി ജോസഫ് പറയുന്നു
ഇന്ദിര ഗാന്ധിയുടെ ജന്മശതാബ്ദിയുടെ ഭാഗമായി ഇന്ദിര ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് അവരെ കുറിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഒരു പ്രത്യേക എക്‌സിബിഷന്‍ കാണാന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എനിക്ക് സാധിച്ചു. കറങ്ങിനടക്കുന്ന വിരലില്‍ എണ്ണാവുന്ന സന്ദര്‍ശകരില്‍ ഒരാളായിരിക്കും ഞാന്‍ എന്നാണ് കരുതിയിരുന്നത്; എന്നാല്‍, യുവാക്കളും പ്രായമായവരും ഉള്‍പ്പെടുന്ന ഒരു വലിയ ജനക്കൂട്ടം പ്രദര്‍ശനത്തിലെ ഒരു കാര്യത്തില്‍ അല്ലെങ്കില്‍ മറ്റൊരു കാര്യത്തില്‍ ശ്രദ്ധയൂന്നിക്കൊണ്ട് അവിടെ തിക്കിത്തിരക്കുന്നുണ്ടായിരുന്നു.
‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്ന പുതിയ ഗീര്‍വാണം നമ്മളില്‍ പലരും ആന്തരികവല്‍ക്കരിക്കുമ്പോള്‍, ഇന്ദിര ഗാന്ധിയെയും അവരുടെ കുടുംബത്തെയും അനുകൂലിച്ച് സംസാരിക്കുന്നത് ഈ ദിവസങ്ങളില്‍ അത്ര പരിഷ്‌കൃതമല്ല. ഇതിനെയാണ് പുതിയ സാധാരണത്വം എന്ന് വിളിക്കുന്നത്. ഒരുപക്ഷെ.
പരിവര്‍ത്തനത്തിന്റെ കാലത്ത് ഇന്ദിര ഗാന്ധി ചെയ്തത് പോലെ ഇന്ത്യയെന്ന ഒരു ബുദ്ധിമുട്ടേറിയ രാജ്യം ഭരിക്കുന്ന ആരും ഒരു സമ്മിശ്ര അഭിപ്രായങ്ങളും ക്ലേശകരമായ പാരമ്പര്യവും ബാക്കിവെക്കാന്‍ നിര്‍ബന്ധിതരാവുന്നു. പ്രധാനമന്ത്രി എന്ന നിലയിലുള്ള ഇന്ദിര ഗാന്ധിയുടെ ദൈര്‍ഘ്യമേറിയ ഇന്നിംഗിസില്‍ അതിന്റേതായ ദൂഷ്യങ്ങളുണ്ടെങ്കിലും ന്യൂനതകളെക്കാള്‍ നേട്ടങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം.
നെഹ്രുവിനെ മായ്ച് കളയാന്‍ ശ്രമിച്ച് മോദി; മറക്കില്ലെന്ന് ആഫ്രിക്കന്‍ നേതാക്കള്‍
ഔദ്ധ്യോഗിക പ്രചോദിതമായ കൂടുംബവാഴ്ച വിരുദ്ധ സംസാരങ്ങള്‍ നിലവിലുണ്ടെന്നിരിക്കിലും ആധുനിക ഇന്ത്യയുടെ കഥയില്‍ ആ കുടുംബം വഹിച്ച കേന്ദ്രസ്ഥാനത്തെ കുറിച്ച് പ്രശംസിക്കാതിരിക്കാന്‍ ശതാബ്ദി പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന ഒരാള്‍ക്ക് സാധിക്കില്ല. ഇന്ദിര ഗാന്ധിയുടെ കൊലപാതക സമയത്ത് അവര്‍ ധരിച്ചിരുന്ന രക്തം പുരണ്ട സാരി കണ്ട് അചഞ്ചലനായി നില്‍ക്കാനും ഒരു സന്ദര്‍ശകന് സാധിക്കില്ല. രാജീവ് ഗാന്ധി കൊല ചെയ്യപ്പെട്ടപ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ഒരു പകര്‍പ്പാണ് പിന്നെ കാണുന്നത്. രാജ്യത്തെ സേവിക്കുന്നതിനായി ഒരേ കുടുംബം രണ്ട് തവണ അതിന്റെ രക്തം വിലകൊടുത്തതിന്റെ ആധുനിക ചരിത്രത്തിലെ അപൂര്‍വവും അതുല്യവുമായ ഉദാഹരണം.
മോട്ടിലാല്‍ നെഹ്രു എന്ന വിജയശ്രീലാളിതനായ ബാരിസ്റ്ററുടെ അതിസമ്പന്നമായ കുടുംബം ‘ഇന്ത്യാവല്‍ക്കരിക്കപ്പെടുന്നതിനായി’ അവരുടെ സുഖമേഖലകളില്‍ നിന്നും പുറത്തുവന്നതെങ്ങിനെ എന്നതിനെ കുറിച്ചുള്ള സൂചനകളും പ്രദര്‍ശനം നമുക്ക് നല്‍കുന്നു. ഒരു ധനാഢ്യനില്‍ നിന്നും ദേശീയവാദിയും ദേശസ്‌നേഹിയുമായുള്ള ജവഹര്‍ലാല്‍ നെഹ്രുവിന്റെ പരിവര്‍ത്തനം സമ്പൂര്‍ണമായിരുന്നു. ഇന്ത്യയുടെ ആധുനിക ആഖ്യാനങ്ങളില്‍ നിന്നും നെഹ്രുവിനെ പുതിയ കാല സര്‍ക്കാര്‍ ചരിത്രകാരന്മാര്‍ തുടച്ചുനീക്കിയേക്കാമെങ്കിലും, 11 വര്‍ഷം ബ്രിട്ടീഷ് ജയിലുകളില്‍ അദ്ദേഹം ചിലവഴിച്ചതാണ് ദേശീയ പ്രസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വം അരക്കിട്ടുറപ്പിച്ചതെന്ന കാര്യത്തില്‍ സംശയമില്ല.
ആധുനിക രാജ്യമായി ഇന്ത്യയെ സ്ഥിരമായി പ്രതിഷ്ഠിക്കുന്നതില്‍ ഇന്ദിര ഗാന്ധിയുടെ സംഭാവന പുനരുജ്ജീവിക്കുന്നതാണ് ‘ദി ഇന്ദിര-എ ലൈഫ് ഓഫ് കറേജ്’ എന്ന പ്രദേര്‍ശനം. നാഗാര്‍ജ്ജുന്‍ സാഗര്‍ അണക്കെട്ട് (1967), ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ് (1972), ബോംബെ തീരപ്രദേശ ഡ്രില്ലിംഗ് (1975) എന്നീ പദ്ധതികളുടെ ഉദ്ഘാടനത്തിന് ഇന്ദിര ഗാന്ധി പങ്കെടുക്കുന്ന ചിത്രങ്ങള്‍ ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ചയുടെ കഥ വിവരിക്കുന്നു. കൂടാതെ, 1971 യുദ്ധത്തിന്റെയും 1974ലെ ഒന്നാം ആണവ പരീക്ഷണത്തിന്റെയും ഐതിഹാസിക ചിത്രങ്ങളും.
ഇന്ത്യയെ കണ്ടെത്തിയ നെഹ്രുവും ഇന്ത്യ പുറന്തള്ളുന്ന നെഹ്രുവും
സമചിത്തതയുടെ ഒരു അനുഭവം
ചണ്ഡീഗഢും ലെ കോര്‍ബുസറും വാസ്തുശില്‍പികളുടെയും ആസൂത്രകരുടെയും ഭാവി തലമുറയെ ഭ്രമിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കും. നഗരത്തിന്റെ കലാമാസ്മരികതയും ശില്‍പിയുടെ വശീകരണപാടവവും അതുപോലെ നിലനിറുത്താന്‍ വര്‍ത്തമാനകാല തലമുറ ശ്രമിക്കുന്നത് പോലെ തന്നെ. അതാണ് കലാകാരന്മാരുടെ മഹത്വം: അനുയായികളെയും വിമര്‍ശകരെയും ഒരുപോലെ വെല്ലുവിളിക്കുകയും പ്രചോദിപ്പിക്കുകയും ഒരുപക്ഷെ കോപാകുലരാക്കുകയും ചെയ്യുക.
ലെ കോര്‍ബ്യൂസര്‍ മഹാനായ ഒരു കലാകാരനാണ്. അതില്‍ ഒരു സംശയവുമില്ല. അദ്ദേഹത്തെ ആരാധിക്കുന്ന ഒരു രീതി അനായാസമായും സ്വാഭാവികമായും അദ്ദേഹത്തിന് ചുറ്റും വളര്‍ന്നുവന്നു.
ഈ ലെ കോര്‍ബ്യൂസര്‍ പരിവേഷത്തിലേക്ക് തന്റെ സംഭാവന കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ചണ്ഡിഗഢിലെ ഏറ്റവും സചേതന ആത്മാക്കളില്‍ ഒരാളായ രജ്‌നീഷ് വട്ടാസ്. ദീപിക ഗാന്ധിയുമായി കൈകോര്‍ത്തുകൊണ്ട് അദ്ദേഹം ഒരു കോഫി ടേബിള്‍ പുസ്തകം രചിച്ചിരിക്കുന്നു. ലെ കോബ്യൂസര്‍ റിഡിസ്‌കവേഡ്-ചണ്ഡിഗഢ് ആന്റ് ബിയോണ്ട്.
പക്ഷെ ഒരു കോഫി ടേബിള്‍ ബുക്കിനും ഉപരിയാണ് പുസ്തകത്തിന്റെ സ്ഥാനം. അത് വായിക്കപ്പെടാന്‍ ഉദ്ദേശിച്ചുള്ളതാണ്- അത് വായിക്കുന്നതു കൊണ്ട് ഗുണമുണ്ട് താനും. മറ്റ് വാസ്തുശില്‍പികളുടെ വാസ്തുശില്‍പങ്ങളെ കുറിച്ചാണ് ആ പുസ്തകം. അതൊരു മോഹിപ്പിക്കുന്ന ഇടപാടായി തീരുന്നു. കാരണം വളരെ ലളിതമാണ് താനും.
കവികളെയും ചിത്രകാരന്മാരെയും മാറ്റിനിര്‍ത്തിയാല്‍, സമൂഹത്തിലെ ഏറ്റവും ക്രിയാത്മകതയുള്ളവര്‍-കലഹപ്രിയരും-ആയ ആളുകളാണ് വാസ്തുശില്‍പികള്‍. സാങ്കേതികമായ കഴിവുകളിലോ അല്ലെങ്കില്‍ അവരുടെ ചിത്രരചന പാടവത്തിലെ അന്യാദൃശ്യതയിലോ മാത്രമല്ല അവരുടെ ക്രിയാത്മകത കുടികൊള്ളുന്നത്. മറിച്ച്, സാമൂഹിക സാഹചര്യങ്ങളെയും സാംസ്‌കാരിക മൂല്യങ്ങളെയും സാമ്പത്തിക മുന്‍വിധികളെയും തിരിച്ചറിയുന്നതിലുമാണ് അവരുടെ ക്രിയാത്മകത കൂടുതലായും നങ്കൂരമിട്ടിരിക്കുന്നത്.
ലെ കോര്‍ബ്യൂസര്‍ ഏറെ ആവിഷ്‌കരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു. പിഎല്‍ വര്‍മ്മ ചൂണ്ടിക്കാണിച്ചതുപോലെ, ‘വര്‍ത്തമാനകാല സമൂഹത്തിന്റെ ഉപരിപ്ലവ സുഖങ്ങളില്‍ നിന്നും മുക്തമാക്കപ്പെട്ട ഗൗരവതരമായ ഒരു ജീവിതമാണ്,’ അദ്ദേഹം നയിച്ചത്. ഒരുപക്ഷെ അതുകൊണ്ടായിരിക്കാം അദ്ദേഹത്തിന്, ‘പുതിയ വാസ്തുശില്‍പ ശൈലിയും ഇടങ്ങളെ കുറിച്ചുള്ള പുതിയ ശൈലിയും കെട്ടിടങ്ങളുടെ ബന്ധങ്ങളുമെല്ലാം പ്രകൃതിയുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ സംസ്‌കാരം,’ വിഭാവന ചെയ്യാന്‍ സാധിച്ചത്.
ഒരു പ്ലാസ്റ്റിക് സമാന വിദഗ്ധനല്ലായിരുന്നു അദ്ദേഹം; അദ്ദേഹം അഗാധമായി വ്യക്തിയാധിഷ്ടിത സ്വഭാവമുള്ള ആളുമായിരുന്നു. അതുകൊണ്ടാണ് അടിസ്ഥാനപരമായി അദ്ദേഹത്തിന് വ്യത്യസ്തമായി ചിന്തിക്കാന്‍ സാധിച്ചത്. ഡിബി ദോഷി ചൂണ്ടിക്കാട്ടിയത് പോലെ, അദ്ദേഹം ‘പ്രകൃതിയുമായി ഒരു ഉടമ്പടി ഉണ്ടാക്കി: ‘ഒരുപക്ഷെ, ശിവാലിക് കുന്നിന്‍പുറങ്ങള്‍ക്ക് താഴെയുള്ള വിശാലമായ സമതലങ്ങളെ പരിശുദ്ധ പ്രദേശമായി കാണാന്‍ സാധിച്ചത്. കൂന്നുകള്‍ അങ്ങകലെയാണെങ്കിലും ദൈനംദിന രാഷ്ട്രീയ ഉപജാപങ്ങളില്‍ നിന്നും നഗരത്തിലെ പൗരന്മാര്‍ക്ക് ജ്ഞാനപദേശപരവും അനശ്വരവും ബഹുമാന്യവുമായ മോചനം നല്‍കുന്നുണ്ട്.’
ഉള്ളില്‍ തട്ടുന്നത്
വാസ്തുശില്‍പ തത്വശാസ്ത്രത്തിലും പ്രായോഗികതയിലും സചേതനമായി നില്‍ക്കുന്ന മികച്ച ചില അദ്ധ്യാപകരുടെയും സൃഷ്ടാക്കളുടെയും പ്രതികരണങ്ങള്‍ ഈ വട്ടാസ്-ഗാന്ധി ശേഖരത്തിലുണ്ട്.
ഉദാഹരണത്തിന്, 1991ലെ ഉദാരവല്‍ക്കരണത്തെയും നഗരങ്ങളുടെയും പട്ടണങ്ങളുടെയും ആസുത്രണത്തില്‍ അതുണ്ടാക്കിയ ഹാനികരമായ പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള രാജ് രേവാളിന്റെ ഉള്‍ക്കാഴ്ചയുള്ള സംഭാഷണം വായിക്കുന്നത് തൃപ്തി നല്‍കുന്നു: ‘യഥാര്‍ത്ഥ നഗരങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ ഇടനിര്‍മ്മിതി അല്ലെങ്കില്‍ പൗരത്വത്തിന് സൗകര്യപ്രദമാക്കുക തുടങ്ങിയ ഭാരങ്ങളൊന്നുമില്ലതെ തങ്ങളുടേത് മാത്രമായ സാഹചര്യങ്ങളാല്‍ ആവരണം ചെയ്യപ്പെട്ട പരിസ്ഥിതി നിര്‍മ്മിക്കുന്നതിനാണ് സ്വകാര്യ മൂലധനത്തിന് താല്‍പര്യം.’
ശേഷം, ‘മൂലധന അക്ഷമയെയും’ വാസ്തുശില്‍പിയെ അയാളുടെ സൗന്ദര്യശാസ്ത്രത്തിലും പെരുമാറ്റരീതികളിലും പുതുപ്പണക്കാരന്റെ പുതുസമൃദ്ധികളുടെ ആരാധനയായി മാറുന്ന രീതിയില്‍ പുനഃക്രമീകരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് വാസ്തുശില്‍പിയുടെ മുകളില്‍ ചുമത്തപ്പെടുന്ന ആജ്ഞാപരമായ സമ്മര്‍ദങ്ങളെയും കുറിച്ച് പ്രകോപനപരമായി ചിന്തിക്കുന്ന രാഹുല്‍ മെഹ്രോത്രയുടെ മനോഹരമായ ലേഖനം വരുന്നു. ദുബായിലോ ഷാങ്ഹായിയിലോ സിംഗപ്പൂരിലോ നടക്കുന്ന ആലോചനരഹിതവും വിനാശകരവുമായ അനുകരണങ്ങളാണ് ഇതിന്റെ അനന്തരഫലം.
ലെ കോര്‍ബ്യൂസറിന്റെ പ്രതിഭയെ അംഗീകരിക്കുന്നതില്‍ ഉപാധികളില്ലാത്ത വിധത്തില്‍ ഉദാരത കാണിക്കുന്ന വാസ്തുവിദ്യ മേഖലയിലെ മികച്ച പ്രായോക്തക്കളില്‍ ചിലരെ ഒന്നിച്ച് കൊണ്ടുവരാന്‍ ഈ സമാഹാരത്തിന് കഴിഞ്ഞിരിക്കുന്നു. എന്നാല്‍ വീണ്ടും പറയുന്നു, അതാണ് നിങ്ങള്‍ക്കുള്ള മഹാനായ കലാകാരന്‍.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഞാന്‍ ഡല്‍ഹിയില്‍ നിന്നും തിരിച്ച് ചണ്ഡിഗഢിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഹരിയാന കഴിഞ്ഞപ്പോള്‍ ഭീകരമായ വിധത്തില്‍ കാഴ്ച മൂടുന്ന മൂടല്‍ മഞ്ഞ് ഞങ്ങളെ പൊതിഞ്ഞു. ആ യാത്ര ഒരു ഭീകരസ്വപ്‌നമായി മാറി. ഒന്നും കാണാന്‍ സാധിക്കുമായിരുന്നില്ല; ഒരു ഗതാഗത സൂചകങ്ങളും ദൃശ്യമായിരുന്നില്ല; വാഹനങ്ങള്‍ വളരെ സൂക്ഷിച്ചാണ് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നത്; എന്നിട്ടും അടുത്ത മൂന്ന് മണിക്കൂറിനിടയില്‍ നാല് ഗുരുതരമായ അപകടങ്ങളെങ്കിലും ഞങ്ങളെ കടന്നുപോയി.
വിചിത്രമായ ഒരു യാത്രയായിരുന്നു അത്. വളരെ പരിചിതമായ റോഡാണ് എന്ന് ഉറപ്പുണ്ടായിട്ടും ഒരുതരത്തിലുള്ള സൂക്ഷ്മബോധം നഷ്ടമായി. എസ് യു വി ഉയര്‍ന്ന സീറ്റുകളും അതിനാല്‍ തന്നെ മികച്ച കാഴ്ചയും പ്രദാനം ചെയ്യുന്നു; മാത്രമല്ല, എന്റെ ചെറുപ്പക്കാരനായ ഡ്രൈവര്‍ക്ക് സൂക്ഷ്മമായ കാഴ്ചയുടെയും മൂര്‍ച്ഛയേറിയ പ്രതികരണങ്ങളുടെയും മൂന്‍തൂക്കം ഉണ്ടായിരുന്നു.
നാല് മണിക്കൂര്‍ നീണ്ട പ്രക്ഷുബ്ധമായ യാത്രയ്ക്ക് ശേഷം ഒരു ദാബയില്‍ അല്‍പ സമയം നിറുത്തി. ആ സമയമായപ്പോഴേക്കും മൂടല്‍മഞ്ഞ് പതുക്കെ മാറുകയും കാഴ്ച ഏകദേശം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു.
ആ പ്രഭാതത്തില്‍ ഞാന്‍ കുടിച്ച ചായ പോലെ സംതൃപ്തമായ ഒന്ന് കണ്ടെത്താനാവുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. അതുകൊണ്ട് ഈ ആഴ്ച കാപ്പിക്ക് പകരം എന്നോടൊപ്പം ഒരു ചായയ്ക്ക് കൂടൂ.
അങ്ങനെ രാഹുല്‍ ഗാന്ധി തലപ്പത്തേക്ക്; ദയവായി ഇനി ജനാധിപത്യത്തെക്കുറിച്ച് കൂടി പറയരുത്