UPDATES

കെയ് ബെനഡിക്ട്

കാഴ്ചപ്പാട്

കെയ് ബെനഡിക്ട്

ആര്‍എസ്എസിന്റെ സാംസ്കാരിക ദേശീയതയെ മുറിവേല്‍പ്പിക്കുന്ന പത്മാവതി

“വിയോജിപ്പ്” ഇന്ത്യയിലും ഒരു മരിക്കുന്ന കലയാണ്. ഭരണനിര്‍വഹണത്തിന്റെ ചെലവിലാണ് രാജ്യം അനാവശ്യമായ ഒരു വിവാദത്തില്‍ നിന്നും മറ്റൊന്നിലേക്ക് പോകുന്നത്.

പദ്മാവതിയെ ചൊല്ലി ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിവാദത്തിന് ശ്രദ്ധേയമായ ഒരു വഴിത്തിരിവുണ്ട്. ദീപിക പദുക്കോണ്‍ നായികയായ ഈ ചിത്രം താത്ക്കാലികമായെങ്കിലും ബിജെപിയുടെയും ആര്‍എസ്എസിന്റെയും സാംസ്കാരിക ദേശീയതയെ അത് നിരാകരിച്ചിരിക്കുന്നു എന്നതാണത്. ബുദ്ധിജീവി, രാഷ്ട്രീയ വിഭാഗങ്ങളെയും, ചലച്ചിത്ര മേഖലയെയും (പല വന്‍ ബോളിവുഡ് പ്രമുഖരും മൌനം പാലിച്ചു) ഇന്ത്യന്‍ സംസ്ഥാനങ്ങളെയും അത് ഭിന്നിപ്പിച്ചു. വടക്കന്‍ സംസ്ഥാനങ്ങളായ യു പി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവ ചിത്രം നിരോധിച്ചപ്പോള്‍, തെക്കന്‍ സംസ്ഥാനങ്ങള്‍ ചിത്രത്തിന് അനുകൂലമായ ന്നിലപാടെടുത്തു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കന്നഡ അഭിമാനം ഉയര്‍ത്തി (ദീപിക മണ്ണിന്റെ മകളാണ്) ദീപികയ്ക്കും കുടുംബത്തിനും സുരക്ഷ ശക്തമാക്കി. രജ്പുത് ചരിത്രം വളച്ചൊടിച്ചു എന്നാരോപിച്ച് ഒരു രജ്പുത് സേന പ്രവര്‍ത്തകന്‍ അവരുടെ മൂക്ക് മുറിക്കുമെന്നു ഭീഷണിപ്പെടുത്തുകയും, മറ്റൊരാള്‍ അവരുടെ തലയ്ക്ക് 5 കോടി രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തതിന് ശേഷമായിരുന്നു ഇത്. പദ്മാവതി ഒരു സാങ്കല്പിക കഥാപാത്രമാണെന്ന് പല ചരിത്രകാരന്മാരും പറയുന്നു. ഒരു ബി ജെ പി നേതാവ് ആക്രമിക്കാനുള്ള വാഗ്ദാനത്തുക പിന്നീട് 10 കോടിയാക്കി ഉയര്‍ത്തി.

ഈ വര്‍ഷം ആദ്യം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “ഒരു ഭാരതം ശ്രേഷ്ഠ ഭാരതം” കാഴ്ച്ചപ്പാടിനെ പ്രചരിപ്പിക്കാന്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബാലെ, കൃഷ്ണ ഗോപാല്‍ എന്നിവര്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സാംസ്കാരിക മന്ത്രിമാരുമായി യോഗം ചേര്‍ന്നിരുന്നു. കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മയും ഇതില്‍ പങ്കെടുത്തു. ഉപദേശീയതാ പ്രവണതകളെ എതിര്‍ക്കാനും ‘സാംസ്കാരിക ദേശീയത’ മുന്നോട്ടു കൊണ്ടുപോകാനുമുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത അവിടെ ചര്‍ച്ച ചെയ്തു. “നമ്മള്‍ കൂടുതലായി മറാഠിയും, ഗുജറാത്തിയും, ബംഗാളിയുമാകുന്നു… നമുക്ക് ഇന്ത്യന്‍ സ്വത്വം നഷ്ടപ്പെടുന്നു. നാം പ്രാഥമികമായി ഇന്ത്യക്കാരാണെന്നു മറക്കുകയും നമ്മുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് ഭിന്നിപ്പിക്കപ്പെടുകയും ചെയ്യുന്നു” എന്നാണ് യോഗത്തില്‍ പങ്കെടുത്ത ഒരാള്‍ പറഞ്ഞതായി അന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.

ഒറ്റ രാജ്യം, ഒറ്റ ഭാഷ, ഒറ്റ മതം എന്ന തത്വശാസ്ത്രത്തേക്കാളേറെ ഇന്ത്യ ആഘോഷിക്കേണ്ടത് അതിന്റെ വൈവിധ്യമാണ്. അതിനര്‍ത്ഥം കര്‍ണി സേന പോലുള്ള സങ്കുചിത സംഘടനകള്‍ നിയമം കയ്യിലെടുക്കാന്‍ അനുവദിക്കണമെന്നല്ല. ഇതിനകംതന്നെ സാംസ്കാരിക പോലീസിന്റെ മൂടുപടമിട്ട് നിരവധി ജാതി, സാമുദായിക സേനകള്‍ രംഗത്തുണ്ട്. ഈ ഭരണകൂടേതര ശക്തികള്‍കള്‍ക്ക് അധികാരകേന്ദ്രങ്ങളുടെ നിശബ്ദത കൂടുതല്‍ ആത്മവിശ്വാസം നല്കുന്നുമുണ്ട്.

എന്തുകൊണ്ടാണ് ആര്‍എസ്എസ് ഭാഷാ, ജാതി, വംശീയ, വിഭാഗീയ സ്വത്വങ്ങളെക്കുറിച്ച് ആകുലപ്പെടുന്നത്? എന്തുകൊണ്ടാണ് വടക്കെ ഇന്ത്യയിലെ ബിജെപി മുഖ്യമന്ത്രിമാര്‍ കര്‍ണിസേന പോലുള്ള ജാതി സംഘടനയെ പിന്തുണക്കുന്നത്? ഗുജറാത്തില്‍ ഇപ്പോഴും അടുത്ത വര്‍ഷം മധ്യപ്രദേശിലും രാജസ്ഥാനിലും നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണോ സംഘപരിവാര്‍ പിന്‍വാങ്ങല്‍ അടവ് തെരഞ്ഞെടുത്തത്?

പത്മാവതി എന്ന മിത്തിക്കല്‍ സുന്ദരിയാണോ സംഘപരിവാറിന്റെ യഥാര്‍ത്ഥ പ്രശ്നം?

രണ്ടു കൊല്ലം മുമ്പ് ഇതേ സംഘത്തിന്റെ –ബന്‍സാലി, ദീപിക, രണ്‍വീര്‍ സിംഗ്- ബാജിറാവു മസ്താനി എന്ന ചലച്ചിത്രം സമാനമായ ആദ്യഘട്ട പ്രശ്നങ്ങളിലൂടെ കടന്നുപോയിരുന്നു. മഹാരാഷ്ട്ര, ബുന്ദേല്‍ഖണ്ട് പ്രദേശത്തെ ചരിത്ര വ്യക്തിത്വങ്ങളെ വളച്ചൊടിക്കുന്നു എന്നാരോപിച്ച് പേഷ്വ, ഛത്രസാല്‍ രാജകുടുംബങ്ങളിലെ പിന്‍മുറക്കാര്‍ രംഗത്തെത്തിയതോടെയാണിത്. പക്ഷേ ആരും ദീപികയുടെ മൂക്ക് മുറിക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ അവരുടെ തലയ്ക്ക് 10 കോടി രൂപ വിലയിടുകയോ ചെയ്തില്ല. ചിത്രം വന്‍ വിജയമായി. ബാജിറാവു മസ്താനിക്ക് ‘രാഷ്ട്രീയമായി ശരിയായ’ ഒരു കഥാതന്തുവാണ് ഉണ്ടായിരുന്നത് എന്നതാകാം കാരണം. പദ്മാവതിയുമായി താരതമ്യം ചെയ്താല്‍ ബാജിറാവു മസ്താനിയില്‍ മത സ്വതങ്ങള്‍ തിരിച്ചായിരുന്നു. നായകന്‍ രണ്‍വീര്‍ സിംഗ് ഒരു ഹിന്ദു ഭരണാധികാരിയുടെ വേഷവും (മുസ്ലീമല്ല എന്നോര്‍ക്കണം) ദീപിക മുസ്ലീം-ഹിന്ദു മുന്‍ഗാമികളാണെങ്കിലും സവര്‍ണ ഹൃദയമുള്ള ഒരു മുസ്ലീം പോരാളിയുമായാണ് അവതരിക്കപ്പെട്ടത്.

ചില കാരണങ്ങളാല്‍ പദ്മാവതി വിവാദം കത്തിനിര്‍ത്തിക്കൊണ്ടേയിരുന്നു. എല്ലാത്തിലും ആഗോള ഗൂഢാലോചന കാണുന്ന, ദേശീയ ഷെര്‍ലക് ഹോംസ്, ബിജെപിക്കാരന്‍ സുബ്രമണ്യം സ്വാമി പദ്മാവതിക്ക് പിന്നില്‍ ‘അന്താരാഷ്ട്ര ഗൂഢാലോചന’ ഉണ്ടെന്ന് പോലും സംശയമുന്നയിച്ചു. “ദുബായില്‍ താമസിക്കുന്നവര്‍ മുസ്ലീം രാജാക്കന്മാരെ നായകന്മാരായും ഹിന്ദു സ്ത്രീകള്‍ അവരുമായി ബന്ധം പുലര്‍ത്താന്‍ ഔത്സുക്യമുള്ളവരായും അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു,” സ്വാമി പറഞ്ഞു. (ദുബായിലെ 2.8 ദശലക്ഷം താമസക്കാരില്‍ ലക്ഷക്കണക്കിനു ഹിന്ദുക്കളുമുണ്ടെന്നത് വേറെ കാര്യം) “ഇതിന് പിറകില്‍ വലിയ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോ എന്ന് നാം പരിശോധിക്കണം.” പദ്മാവതിയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണം എന്നും സ്വാമി ആവശ്യപ്പെടുന്നു.

ആരാണ് റാണി പത്മാവതി? ചരിത്രമേത്, കഥയേതെന്ന് സംഘപരിവാര്‍ തീരുമാനിക്കും

ചര്‍ച്ചയുടെ കോമാളിത്തം നിറഞ്ഞ സ്വഭാവത്തിന് ചേരുംവിധം തങ്ങള്‍ എതിര്‍ക്കുന്ന ഈ ചിത്രം തങ്ങള്‍ കണ്ടില്ലെന്ന് കര്‍ണിസേനയുടെ നേതാക്കള്‍ സമ്മതിക്കുന്നു. ചിത്രം കണ്ടോ എന്ന ചോദ്യത്തിന് കര്‍ണിസേന നേതാവ് ലോകേന്ദ്ര സിംഗ് കാല്‍വി ഔദ്ധത്യത്തോടെ മറുപടി പറഞ്ഞത് “അതിന്റെ ആവശ്യമില്ല” എന്നായിരുന്നു. “ഒന്നിന്നും സിനിമ പുറത്തിറങ്ങുന്നത് തടയനാവില്ല” എന്ന ദീപികയുടെ പരാമര്‍ശം അയാളെ കൂടുതല്‍ പ്രകോപിതനാക്കി. “എന്തു വിലകൊടുത്തും ചിത്രം പ്രദര്‍ശിപ്പിക്കും എന്ന് പറയാന്‍ ദീപിക പദുക്കോണ്‍ ഇന്ത്യയുടെ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ആണോ?” സിംഗ് കുപിതനായി. പക്ഷേ സിനിമയ്ക്കു അനുമതി നല്‍കേണ്ടത് സി ബി എഫ് സി മേധാവിയുടെ പണിയല്ലേ, രാഷ്ട്രപതിയുടെയല്ലല്ലോ?

ദീപിക മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു, “ഞങ്ങള്‍ ഉത്തരം പറയാന്‍ ബാധ്യതപ്പെട്ടിരിക്കുന്നത് സെന്‍സര്‍ ബോര്‍ഡിനോട് മാത്രമാണ്, എനിക്കറിയുന്നതും ഞാന്‍ വിശ്വസിക്കുന്നതും ഈ സിനിമ പുറത്തിറങ്ങുന്നത് ആര്‍ക്കും തടയാനാവില്ല എന്നാണ്… ഇത് പദ്മാവതിയുടെ മാത്രം കാര്യമല്ല എന്ന് സിനിമ വ്യവസായത്തിന്റെ പ്രതികരണം കാണിക്കുന്നു…നമ്മള്‍ പോരാടുന്നത് കൂടുതല്‍ വലിയ പോരാട്ടമാണ്.”

പദ്മാവതി, ദുര്‍ഗ്ഗ, ഹാദിയ, പാര്‍വ്വതി; നമ്മുടെ സ്വാതന്ത്ര്യത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍

“ഇത് അമ്പരപ്പിക്കുന്നതാണ്, തീര്‍ത്തും അമ്പരപ്പിക്കുന്നത്. നമ്മളെവിടെയാണ് എത്തപ്പെട്ടിരിക്കുന്നത്? ഒരു രാജ്യം എന്ന നിലയില്‍ നാമെവിടെയാണ് എത്തിയിരിക്കുന്നത്? നാം പിറകോട്ട് പോയിരിക്കുന്നു,” ദീപിക പറഞ്ഞു. നാം പിറകോട്ട് പോയോ. ഉവ്വ്, സൂചനകള്‍ നിരവധിയാണ്.

കുറച്ചുദിവസം മുമ്പ് ന്യൂയോര്‍ക് ടൈംസ് ഒരു ലേഖനം നല്കിയിരുന്നു, “വിയോജിപ്പിന്റെ മരിക്കുന്ന കല,” സിഡ്നിയില്‍ ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് മാധ്യമ പുരസ്കാരചടങ്ങില്‍ ബ്രെറ്റ് സ്റ്റീഫന്‍സ് നടത്തിയ പ്രസംഗം. സ്റ്റീഫന്‍സ് പറയുന്നു, “ഞാന്‍ വിയോജിക്കുന്നു: ഞാന്‍ വിസമ്മതിക്കുന്നു: നിങ്ങള്‍ തെറ്റാണ്… ഈ വാക്കുകളാണ് നമ്മുടെ വ്യക്തിത്വത്തെ നിര്‍വചിക്കുന്നത്, നമുക്ക് സ്വാതന്ത്ര്യം നല്‍കുന്നത്, നമ്മുടെ സഹിഷ്ണുതയെ നയിക്കുന്നത്, വീക്ഷണങ്ങളെ വലുതാക്കുന്നത്, ശ്രദ്ധ പിടിച്ചുപറ്റുന്നത്, പുരോഗതിക്ക് ഊര്‍ജം നല്‍കുന്നത്, നമ്മുടെ ജനാധിപത്യങ്ങളെ യഥാര്‍ത്ഥ്യമാക്കുന്നത്, എവിടെയുമുള്ള അടിച്ചമര്‍ത്തപ്പെട്ട മനുഷ്യര്‍ക്ക് പ്രതീക്ഷയും ധൈര്യവും നല്‍കുന്നത്. ഞാന്‍ കാണുന്ന പ്രശ്നം, നമ്മളാ കടമയില്‍ പരാജയപ്പെടുന്നു എന്നാണ്.”

ഇവിടെ പദ്മാവതിയും ദുര്‍ഗയും, അവിടെ വെര്‍ണ: ഇന്ത്യയും പാകിസ്ഥാനും ആവിഷ്‌കാര സ്വാതന്ത്ര്യവും

ഗലീലിയോ, ഡാര്‍വിന്‍, മണ്ടേല, ഹവേല്‍, ലിയു ക്സിയാബോ, റോസ പാര്‍ക്സ്, നഥാന്‍ ഷാരന്‍സ്കി എന്നിവരെയെല്ലാം പ്രതിഷേധത്തിന്റെ മുഖങ്ങള്‍ എന്ന നിലയില്‍ സ്റ്റീഫന്‍സ് പരാമര്‍ശിച്ചു. ഒരു വാദം ഉന്നയിക്കുന്നതും അധിക്ഷേപിക്കുന്നതും തമ്മിലുള്ള വ്യത്യാസം ‘സ്വത്വ രാഷ്ട്രീയം’ ഭയാനകമായി കുറച്ചുകൊണ്ടുവന്നു എന്ന് സ്റ്റീഫന്‍സ് പറഞ്ഞു.

“വിയോജിപ്പ്” ഇന്ത്യയിലും ഒരു മരിക്കുന്ന കലയാണ്. ഭരണനിര്‍വഹണത്തിന്റെ ചെലവിലാണ് രാജ്യം അനാവശ്യമായ ഒരു വിവാദത്തില്‍ നിന്നും മറ്റൊന്നിലേക്ക് പോകുന്നത്. ഈ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമുള്ള ശ്രദ്ധ തിരിക്കല്‍, സര്‍ക്കാരിനെയും ഭരണകക്ഷിയെയും യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ മാത്രമേ സഹായിക്കുന്നുള്ളൂ. ഈ കളികളെ പൊതുസമൂഹം അതിജീവിക്കുമെന്ന് കരുതാം.

ബന്‍സാലി നിങ്ങള്‍ നിരാശപ്പെടുത്തി; സീതയും ശീലാവതിയും കണ്ണകിയുമൊന്നുമല്ല, ആണ്ടാള്‍ ദേവനായികമാരാണ് ഞങ്ങളുടെ നായികമാര്‍

കെയ് ബെനഡിക്ട്

കെയ് ബെനഡിക്ട്

ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. പ്രമുഖ മാധ്യമങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം, പാര്‍ലമെന്‍റ്, പൊതു തിരഞ്ഞെടുപ്പ് എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. കാരവന്‍ മാസികയില്‍ മാധ്യമ പ്രവര്‍ത്തന ജീവിതം ആരംഭിച്ചു. പിന്നീട് ദി ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യന്‍ ഏജ്, ദി ടെലഗ്രാഫ്, ഡിഎന്‍എ , ഇന്ത്യാ ടുഡെ, ക്വിന്‍റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വന്തന്ത്ര മാധ്യമ പ്രവര്‍ത്തകന്‍. കോട്ടയം സ്വദേശിയാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍