UPDATES

റിബിന്‍ കരീം

കാഴ്ചപ്പാട്

Guest Column

റിബിന്‍ കരീം

ശരിയാണ്, താങ്കളെ അളക്കാന്‍ ജി.എസ്.ടിയും നോട്ട് നിരോധനവും മാത്രം പോര

അധികാരദുര മൂത്ത ഫാഷിസവും, ലാഭക്കൊതി മാത്രമുള്ള ബഹുരാഷ്‌ട്ര കമ്പനികളും, ധാര്‍മികത ലവലേശമില്ലാത്ത കോര്‍പ്പറേറ്റ്‌ മീഡിയയും കൂടി ഊതിവീര്‍പ്പിച്ച ബലൂണാണ് മോദിയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉള്ള ഭരണകൂടവും

ശക്തിമായ വാഗ്‌വൈഭവം, സദസ്സില്‍ കരഘോഷം സൃഷ്ടിക്കാനുള്ള അതുല്യ ശേഷി, അക്ഷീണമായ ഊര്‍ജം, ഹസ്തദാനം ചെയ്യാവുന്ന അകലത്തിലുള്ള എല്ലാ ലോകനേതാക്കളെയും പൂണ്ടടക്കം പിടിക്കാനുള്ള കഴിവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നൈപുണ്യങ്ങളുടെ പട്ടിക നീണ്ടതാണ്. എന്നാൽ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത, മറവി എന്ന ദുർഭൂതം ബാധിച്ചിട്ടിലല്ലാത്ത ഏതൊരു രാഷ്ട്രീയ ജീവിയുടെയും മോദിയെ കുറിച്ചുള്ള ആദ്യ ഓർമ്മകൾ ഗുജറാത്ത് കലാപവുമായി മാത്രം ബന്ധപ്പെട്ടതായിരിക്കും.

1984നു ശേഷം ഒരു കക്ഷി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി കേന്ദ്രത്തില്‍ അധികാരം പിടിച്ചെടുത്തു എന്നത് മാത്രമായിരുന്നില്ല 2014 ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. മറിച്ച് ഇന്ത്യയിലെ ഭരണത്തില്‍ കുടുംബാവകാശം കൈമാറിക്കിട്ടിയ കോണ്‍ഗ്രസ് എന്ന ഫ്യൂഡല്‍ പാര്‍ട്ടി അതിന്റെ അഹന്തയുടെയും കൊടിയ അഴിമതികളുടെയും പരിണതഫലമായി അതിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട നിലയിലേയ്ക്ക് തകര്‍ന്നടിഞ്ഞു പോയതും ആ തെരഞ്ഞെടുപ്പില്‍ ലോകം കണ്ടു.

ടീം മോദി എന്ന ഒരു ചെറിയ കൂട്ടം ആള്‍ക്കാര്‍, നരേന്ദ്ര മോദി എന്ന പുത്തന്‍ മധ്യവര്‍ഗ മിശിഹായെ മുന്നില്‍ നിര്‍ത്തി, സംഘപരിവാര്‍ സംഘടനകളുടെ പൂര്‍ണ പിന്തുണയോടെ, കൈമെയ് മറന്നു നടത്തിയ ദീര്‍ഘ നാളത്തെ പരിശ്രമങ്ങളുടെ വിളവു കൊയ്യല്‍ ആയിരുന്നു അന്നേ ദിവസം നടന്നത്. ‘ഇപ്പോള്‍ ഇല്ലെങ്കില്‍ ഒരിക്കലും ഇല്ല’ എന്ന വ്യക്തമായ സന്ദേശം ഓരോ സംഘപരിവാര്‍ പ്രവര്‍ത്തകന്റെയും തലച്ചോറില്‍ എത്തിച്ച്, അവരുടെ പൂര്‍ണ അര്‍പ്പണത്തോടെ, വന്‍കിട കോര്‍പറേറ്റ് ഭീമന്മാരുടെ ഉദാര ധന സഹായത്തോടെ, അമേരിക്കയില്‍ നിന്നും വിലയ്‌ക്കെടുത്ത പി ആര്‍ കമ്പനികളുടെ നേതൃത്വത്തില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രചണ്ഡ പ്രചാരണങ്ങളുടെയും മസ്തിഷ്‌ക പ്രക്ഷാളനങ്ങളുടെയും തോളിലേറിയായിരുന്നു ടീം മോദിയുടെ മിന്നുന്ന പ്രകടനം.

ഗുജറാത്ത് കലാപങ്ങൾക്ക് വർഷങ്ങൾക്കു മുൻപ് 1990-കളുടെ തുടക്കത്തില്‍ ആശിഷ് നന്ദി, അന്ന് രാഷ്ട്രീയ രംഗത്തെ ഒരു NON-ENTITY ആയിരുന്ന മോദിയുമായി നടത്തിയ സുദീര്‍ഘമായ അഭിമുഖത്തിനു ശേഷം എഴുതിയ അഭിപ്രായം ഒന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.

“It was a long rambling interview, but it left me in no doubt that here is a classic, clinical case of a fascist” (I never use the term ‘fascist’ as an abuse, to me, it is a diagnostic category) NB: Ashis Nandy who is a clinical psychologist by training is indicating the much discussed concept of Theodore Adorno’s ‘perosnality trait indicator’ -fascism scale’.

ക്യാമറാമാന്‍ എത്തിയില്ല; മോദി കാറില്‍ നിന്നിറങ്ങാന്‍ വൈകിയെന്ന് റിപ്പോര്‍ട്ടുകള്‍/വീഡിയോ

ഈ ഫാസിസ്റ്റ് വ്യക്തിത്വങ്ങളുടെ എല്ലാ ലക്ഷണങ്ങളും നമുക്ക് മോദിയില്‍ ദര്‍ശിക്കാന്‍ സാധിക്കും. അത് അധികാരത്തോടുള്ള അടങ്ങാത്ത അഭിനിവേശമായാലും, പറയുന്നതിന്റെയും പ്രവര്‍ത്തനത്തിന്റെയും വെരുധ്യത്തിലായാലും, വൈകാരിക തലത്തിന്റെ അഭാവത്തിലായാലും, ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ വേണ്ടി എന്ത് റിസ്‌കും ഏറ്റെടുക്കാനുള്ള മാനസിക ഘടന ആയാലും, സര്‍വോപരി എതിര്‍ ശബ്ദങ്ങളോടുള്ള അസഹിഷ്ണുതയില്‍ ആയാലും ഒക്കെ. മോദി സര്‍ക്കാരിനെ വിലയിരുത്തുമ്പോള്‍ ഈയൊരു നിരീക്ഷണം വളരെ പ്രസക്തമാണ്. കാരണം മോദിയുടെയും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെയും അടിസ്ഥാന സ്വഭാവങ്ങളില്‍ ഒന്ന് വിമര്‍ശനങ്ങളോടുള്ള അങ്ങേ അറ്റത്തെ അസഹിഷ്ണുതയാണ്. ഗുജറാത്തില്‍ വളരെ ഫലപ്രദമായി വെളിവാക്കപ്പെട്ട ഒരു സംഗതിയാണ് ഈ അസഹിഷ്ണുത. ഗുജറാത്ത് കലാപത്തില്‍ മോദിയ്‌ക്കെതിരെ സംസാരിക്കാന്‍ ധൈര്യപ്പെട്ട ചുരുക്കം ചില ഉദ്യോഗസ്ഥര്‍, മലയാളിയായ ശ്രീകുമാര്‍ ഉള്‍പ്പടെ, കടുത്ത വേട്ടയാടലും പീഡനങ്ങളുമായിരുന്നു നേരിടേണ്ടി വന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച രണ്ട് അഭിമുഖങ്ങള്‍ ചാനലുകള്‍ക്ക് നല്‍കി. സീ ന്യൂസിനും ടൈംസ് നൗവിനും. അഭിമുഖങ്ങളിൽ മാധ്യമ പ്രവർത്തകരുടെയും മോദിയുടെയും ശരീര ഭാഷയും, ചോദ്യങ്ങളും പ്രത്യേകം ചർച്ച വിധേയമാക്കേണ്ട സംഗതികളാണ്. അഭിമുഖത്തിൽ മോദി പറഞ്ഞ ഏറ്റവും ശ്രദ്ധേയമായ വാചകം, “Don’t evaluate me only on demonetisation and GST”.

നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമുണ്ടാക്കിയെന്ന് ആദ്യം വ്യക്തമാക്കിയത് ഏഷ്യാ പസഫിക് ഡെപ്യൂട്ടി ഡയറക്ടര്‍ കെന്നത്ത് കാങ് ആണ്. പാകിസ്ഥാനിലേക്ക് പോകാൻ പറയാൻ ഒരു ഓപ്‌ഷൻ ഇല്ലാതെ പോയത് അദ്ദേഹത്തിന്റെ മുജ്ജന്മ സുകൃതം. അപൂർവമായി മാത്രമാണ് അർധരാത്രി പാർലമെൻറിൽ പ്രത്യേക സമ്മേളനം നടത്തുന്നത്. ജി.എസ്.ടി സമ്മേളനം ഇത്തരത്തിൽ നടത്തിയതിന് കാരണം പ്രഖ്യാപനം ചരിത്ര സംഭവമാക്കണമെന്ന മോദിയുടെ നിർബന്ധബുദ്ധിയായിരുന്നു. എന്നാൽ കേവലം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കപ്പുറം ജി.എസ്.ടി നടപ്പിലാക്കുന്നതിന് മുമ്പായി സാമ്പത്തിക രംഗത്ത് എത്രത്തോളം മുന്നൊരുക്കം കേന്ദ്രസർക്കാർ നടത്തിയെന്നത് പ്രധാനമാണ്. ഇക്കാര്യത്തിലാണ് മോദി സർക്കാരിന്റെ ഇരട്ടത്താപ്പ് പ്രകടമാകുന്നത്. ഒരു തരത്തിലുള്ള മുന്നൊരുക്കങ്ങളും നടത്താതെയായിരുന്നു ജി എസ് ടി നടപ്പിലാക്കിയത്.

മോദിയെ ഇന്‍റര്‍വ്യൂ ചെയ്ത സുധീര്‍ ചൗധരിയെക്കുറിച്ച് ചില കാര്യങ്ങള്‍

കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ 7.5 ശതമാനം വളർച്ച നിരക്കിൽ നിന്നും 5.9-ലേക്ക് സമ്പദ് ഘടന കൂപ്പുകുത്തിയിരിക്കുന്നു. കാർഷിക, വ്യവസായ, ഉൽപ്പാദന മേഖലകൾ എല്ലാം തകർന്നടിഞ്ഞിരിക്കുന്നു. പ്രതിവര്‍ഷം രണ്ടു കോടി തൊഴില്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ മോദിക്ക് അതിന്റെ ഒരു ശതമാനം പോലും സൃഷ്ടിക്കാൻ കഴിഞ്ഞില്ല.

ഭൂമിയേറ്റെടുക്കല്‍ ബില്ലടക്കമുള്ള നയങ്ങള്‍ കോര്‍പ്പറേറ്റ് താല്‍പ്പര്യമാണെന്ന വിമര്‍ശനത്തിന് വിശ്വാസ്യയോഗ്യമായ മറുപടി നല്‍കാന്‍ മോദി സര്‍ക്കാരിനായിട്ടില്ല. അടിസ്ഥാന വികസനത്തിനു ഭൂമിവേണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ ഭൂമി സംസ്ഥാന വിഷയമാണെന്നുപോലും മറന്നാണ് കേന്ദ്രത്തിന്റെ നീക്കങ്ങള്‍. ഈ നീക്കങ്ങളാകട്ടെ കര്‍ഷക വിരുദ്ധവുമായി മാറുന്നു. കോര്‍പ്പറേറ്റുകള്‍ക്കനുകൂലവും കര്‍ഷകവിരുദ്ധവുമെന്ന പ്രതിച്ഛായയാണ് മോദി ഭരണം നല്‍കിയിരിക്കുന്നത്. കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു.

ശേഷന്‍ ഇന്നൊരു വൃദ്ധസദനത്തിലാണ്; വിചാരണ പോലുമില്ലാതെയാണ് ജനാധിപത്യത്തെ നിങ്ങള്‍ തൂക്കിലേറ്റിയത്, തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദേശീയ തൊഴിലുറപ്പു പദ്ധതി തുടരുമെന്ന് പ്രഖ്യാപിക്കുമ്പോഴും അതിനായുള്ള വകയിരുത്തലിലെ കുറവ് ആശങ്കാജനകമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അതും വരും ദിവസങ്ങളില്‍ ഏറെ വിവാദമാകും. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം (പ്രത്യേകിച്ച് ഉച്ചഭക്ഷണ വിതരണപരിപാടി) തുടങ്ങിയവയ്ക്കുള്ള ബജറ്റ് വിഹിതം കുത്തനെ വെട്ടിക്കുറച്ചതും പാവപ്പെട്ടവര്‍ക്ക് ഹ്രസ്വകാലയളവില്‍ വലിയ ആഘാതമായിരിക്കും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില അപ്രതീക്ഷിതമായി കുത്തനെ ഇടിഞ്ഞത് ഡീസലിന്റെയും പെട്രോളിന്റെയും വില കുറയ്ക്കാന്‍ സഹായിച്ചിരുന്നു. അപ്പോള്‍ എട്ടുകാലി മമ്മുഞ്ഞിനെപോലെ സര്‍ക്കാരിന്റെ നേട്ടമായി വ്യാഖ്യാനിച്ചവര്‍ നിരവധിയായിരുന്നു. എന്നാല്‍ പിന്നീട് വില കൂടി കൂടി വരുന്ന അവസ്ഥയാണ് സംജാതമാകുന്നത്. സ്വാഭാവികമായും കടുത്ത വിലക്കയറ്റത്തിന് ഇതു കാരണമാകും. 2004-ന് ശേഷമുള്ള ഏറ്റവും കൂടിയ വിലയിലാണ് ഇപ്പോള്‍ പെട്രോളും ഡീസലും എത്തിയിരിക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യ പരിപാടി മോദി ബഹിഷ്ക്കരിച്ചെങ്കില്‍ അതൊരു വലിയ മുന്നറിയിപ്പാണ്

മോദി തന്റെ ഗംഭീര ഭരണ നയങ്ങളുടെ ഭാഗമായി 7-7.5 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയെന്നും ലോകത്തിലെ വലിയ സമ്പദ്ഘടനകളില്‍ ഒന്നാമതാണ് ഇന്ത്യയെന്നും വീമ്പടിക്കുന്നു. പക്ഷേ കുറച്ചൊന്നു ചുഴിഞ്ഞുനോക്കുമ്പോള്‍ അടിയിലുരുണ്ടുകൂടി വന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഒരു 50-75 ശതമാനം കണ്ട് തീവ്രമായിരിക്കുന്നു എന്നതാണ് കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് സംഭവിച്ചത്. എണ്ണ വില കുത്തനെയിടിയുകയും അതിന്റെ മെച്ചം ജനങ്ങളിലേക്ക് പകര്‍ന്നു കൊടുക്കാതെ ഏതാണ്ടൊരു മൂന്നുലക്ഷം കോടിരൂപ വീതം കേന്ദ്രസര്‍ക്കാരിന് അധികമായി വരുമാനം ലഭിക്കുകയും ചെയ്തിട്ടും ഇതാണ് സ്ഥിതി. ബാങ്കുകള്‍ക്ക് വന്നുചേര്‍ന്നിരിക്കുന്ന എന്‍പിഎയും (കിട്ടാക്കടം) സ്ട്രെസ്സ്ഡ് അസ്സെറ്റ്സും (തിരിച്ചടവ് പ്രശ്നത്തിലായ വായ്പകള്‍) ചേര്‍ന്ന് ഒന്നുകില്‍ ബാങ്കുകള്‍ പൊളിയും, അല്ലെങ്കില്‍ ഏതാണ്ടൊരു 50-60 ശതമാനം വ്യവസായങ്ങള്‍ പാപ്പരാകും എന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നു.

നാലാം വർഷത്തിലേക്കു പ്രവേശിക്കുന്ന നരേന്ദ്ര മോദി സർക്കാരിനെ വിലയിരുത്താൻ ഇനിയും സംഗതികൾ ബാക്കിയുണ്ട്. വിദേശത്തെ കള്ളപ്പണം പിടിച്ച് ഓരോ ദരിദ്രന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതമിടുമെന്ന ബില്യൺ ഡോളർ കോമഡി, പശുവിന്റെ പേരിൽ നടക്കുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും ഇന്നും നിർബാധം തുടർന്ന് കൊണ്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം 11 മാധ്യമപ്രവര്‍ത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയും വരെ ഇന്നെത്തി നില്‍ക്കുന്ന അവസ്ഥ ഇനി പ്രത്യേകിച്ച് ചൂണ്ടിക്കാട്ടേണ്ട കാര്യമില്ലല്ലോ. രാജ്യത്തിന്റെ അഭിമാനങ്ങളായ കലാലയങ്ങള്‍ ഒരറ്റത്തു നിന്ന് പൊളിച്ചു തുടങ്ങിയത് ഭരണമേറ്റ് അധികം കഴിയും മുമ്പാണ് എന്നോര്‍ക്കണം.

മോദിക്കാലത്തെ ഇന്ത്യയിലുള്ള കൂട്ടുകാരിക്ക് ട്രംപ് കാലത്തെ അമേരിക്കയില്‍ നിന്നൊരു കത്ത്

“Don’t evaluate me only on demonetisation and GST” -എന്ന മോദിയുടെ ഒറ്റ വാചകമാണ് ഈ ലേഖനത്തിനു പ്രചോദനം. ജി.എസ്.ടിയുടെയും നോട്ട് നിരോധനത്തിന്റെയും ഗുണ ഗണങ്ങൾ ഇനിയും സ്വന്തം അണികളെ പോലും പറഞ്ഞു ബോധ്യപ്പെടുത്താനാകാത്ത 56 ഇഞ്ച് പ്രധാനമന്ത്രി, പത്രസമ്മേളനങ്ങളോട് അയിത്തമുള്ള, കാമറ കണ്ടാൽ എൽ.കെ.ജി വിദ്യാർത്ഥികളുടെ മാനസിക നിലവാരം കാണിക്കുന്ന ആ മനുഷ്യന് കോടിക്കണക്കിന് ജനതയെ സാക്ഷിയാക്കിക്കൊണ്ട് വീണ്ടും വീണ്ടും ഇങ്ങനെ തന്റെ തന്നെ അബദ്ധങ്ങളെ ജസ്റ്റിഫൈ ചെയ്യാനുള്ള മാനസിക ധൈര്യം എവിടെ നിന്ന് കിട്ടുന്നു എന്നത് പഠനവിധേയമാക്കേണ്ട ഒന്നാണ്.

ജി.എസ്.ടിയും നോട്ട് നിരോധനവും ബാക്കി വെച്ചത് കനത്ത സാമ്പത്തിക നഷ്ടങ്ങളും, നഷ്ടപ്പെടുത്തിയത് ലക്ഷക്കണക്കിന് മനുഷ്യരുടെ സ്വൈര്യജീവിതവുമാണ്. നരേന്ദ്ര മോദി എന്ന വ്യക്തിയെയോ അധികാരത്തിലിരിക്കുന്ന നരേന്ദ്ര മോദി സർക്കാരിനെയോ അളക്കാൻ പൊളിറ്റിക്കൽ സെന്‍സിറ്റിവിറ്റി ഉള്ളവർക്ക് ഒരുദാഹരണവും തേടി അലയേണ്ട ഗതികേട് വരില്ല. ഇനിയുള്ള അവശേഷിക്കുന്ന നാളുകളില്‍ എന്തൊക്കെ ‘മാജിക്കു’കള്‍ മോദി കാണിക്കുന്നത് നമ്മള്‍ കാണേണ്ടി വരും എന്നത് കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.

വസ്‌തുതകളെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ വളച്ചൊടിക്കാനും പിന്നീട്‌ ശുദ്ധ കളവിനെ പൂര്‍ണസത്യമായി അവതരിപ്പിക്കാനും സംഘപരിവാര്‍ ശക്തികളുടെ ബുദ്ധികേന്ദ്രങ്ങൾ വല്ലാതെ പരിശ്രമിക്കുന്നുണ്ട്‌. വളര്‍ത്തുനായയെ തെരുവ്‌ പട്ടിയാക്കാനും തെരുവുപട്ടിയെ പേപ്പട്ടിയെന്ന്‌ വിളിപ്പിക്കാനും അവസാനം പേപ്പട്ടിയെന്ന്‌ വിളിച്ച്‌ പാവം വളര്‍ത്തുനായയെ തല്ലിക്കൊല്ലുകയെന്നതെല്ലാം പഴയ പഞ്ചതന്ത്രത്തിലെ ചാണക്യശാസ്‌ത്രം. എന്നാല്‍ ഫാഷിസം നേരെ തിരിച്ചാണ്‌ കളിക്കുന്നത്‌. ചെന്നായയ്ക്ക്‌ ലീഡര്‍ഷിപ്പ്‌ പരിശീലനവും കാപട്യതന്ത്രവും പഠിപ്പിച്ച്‌, വളര്‍ത്തുനായയാക്കി മാറ്റുകയും പിന്നീടതിനെ ലാളിച്ച്‌, സ്‌നേഹിച്ച്‌ വീട്ടിലെ അംഗത്തെപ്പോലെ പെരുമാറാന്‍ ശീലിപ്പിച്ച്‌ അവസാനം സ്‌നേഹിച്ചവരെ കടിച്ചുതിന്നാന്‍ പ്രാപ്‌തരാക്കി മാറ്റുകയും ചെയ്യുന്നത്‌ നവ ഫാഷിസത്തിന്റെ രീതി. പ്രവീണ്‍ തൊഗാഡിയയുടെ വെളിപ്പെടുത്തലിനെ ആദ്യഘട്ടത്തിൽ നവ ഫാഷിസവുമായി കൂട്ടി വായിക്കാവുന്നതാണ്.

മോദിയോട് അര്‍ണബ് ചോദിക്കാന്‍ മറന്ന ചോദ്യങ്ങള്‍

വികസനത്തിന്റെ ഗുജറാത്ത്‌ മോഡല്‍ എന്ന കല്ലുവെച്ച നുണ, നരേന്ദ്ര മോദി പ്രഖ്യാപിക്കുകയും ബഹുരാഷ്‌ട്ര കുത്തകകളടക്കമുള്ള സാമ്രാജ്യത്വ മാധ്യമലോബി, യാതൊരു ഉളുപ്പുമില്ലാത്ത തരത്തില്‍ ആ പ്രചാരണം ഏറ്റെടുക്കുകയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്ത ഒന്നാണ്. ജി.എസ്.ടിയുടെയും നോട്ട് നിരോധനത്തിന്റെയും ശേഷമുള്ള ഇന്ത്യയെ കുറിച്ച് മെനയുന്ന പുതിയ നുണക്കഥകളുടെ പുസ്തകത്തിന്റെ ആമുഖമാണ് സീ ന്യൂസ് അഭിമുഖത്തിൽ പ്രധാനമന്ത്രി നേരിട്ടെത്തി അവതരിപ്പിച്ചിരിക്കുന്നത്. അധികാരദുര മൂത്ത ഫാഷിസവും, ലാഭക്കൊതി മാത്രമുള്ള ബഹുരാഷ്‌ട്ര കമ്പനികളും, ധാര്‍മികത ലവലേശമില്ലാത്ത കോര്‍പ്പറേറ്റ്‌ മീഡിയയും കൂടി ഊതിവീര്‍പ്പിച്ച ബലൂണാണ് മോദിയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉള്ള ഭരണകൂടവും എന്ന് തിരിച്ചറിഞ്ഞ ഒരു ജനത ഇവിടെ ഉണ്ട് എന്ന് ഓർമ്മിപ്പിക്കുകയാണ് ഈ കുറിപ്പിന്റെ ലക്‌ഷ്യം.

സീ ന്യൂസും ടൈംസ് നൗവും മോദിയോട് ചോദിച്ച ചില ‘കടുത്ത’ ചോദ്യങ്ങള്‍

ഗുജറാത്ത് വികസനമാതൃക: പറഞ്ഞു പരത്തിയ നുണക്കഥ

ജി.എസ്.ടി: ഒരു ഇവന്റ് മാനേജരുടെ ചൂതാട്ടങ്ങള്‍

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍