UPDATES

ഡോ. ജിമ്മി മാത്യു

കാഴ്ചപ്പാട്

സ്റ്റെതസ്കോപ്പും കത്തിയും പിന്നെ ഞാനും

ഡോ. ജിമ്മി മാത്യു

ബ്ലോഗ്

‘എന്തുട്ട് പൂട്ടിനാ ശവിയെ നീ ഈ ക്ണാപ്പൊക്കെ ഏഴ്തണെ?’ നമ്മുടെ നാട്ടില്‍ എന്ത് ചെയ്യുന്നതിനും എന്തെങ്കിലും പ്രയോജനം വേണമല്ലോ

ഇവന്‍ ആള് കൊള്ളാമെങ്കിലും അത്ര ശരിയല്ല. എന്തോ മിസ്റ്റേക് ഉണ്ട്. ധ്യാനം കൂടണം!

ഞാന്‍ എന്തുട്ടാ ഇങ്ങനെ? പലരും ചോദിക്കാറുണ്ട്. നിനക്ക് വേറെ പണിയില്ലേ? എന്തിനാ ഇങ്ങനെ ഓരോന്ന് എഴുതുന്നത്?

‘എന്തുട്ട് പൂട്ടിനാ ശവിയെ നീ ഈ ക്ണാപ്പൊക്കെ ഏഴ്തണെ?’ എന്ന് ചോദിക്കുന്ന മര ശ്ശവ്യോളും കുറവല്ല. നമ്മുടെ നാട്ടില്‍ അങ്ങനെ ആണല്ലോ. എന്ത് ചെയ്യുന്നതിനും എന്തെങ്കിലും പ്രയോജനം വേണമല്ലോ. പ്രയോജനം കാശായി തന്നെ കിട്ടിയാല്‍ നല്ലത്. കാശ് കിട്ടാത്ത പണിക്ക് – അതിപ്പോള്‍ വ്യായാമം, കുളി, പല്ലുതേപ്പ് ഒക്കെ ആയാല്‍ പോലും, ‘ഇതൊക്കെ ചെയ്തിട്ട് എന്നാ കാര്യാന്നെ?’ എന്ന് ചോദിക്കുന്ന ചില നല്ല തങ്കപ്പെട്ട മനുഷ്യ ശിരോമണികളും ഈ ദ്ദുനിയാവില്‍ ഇല്ലാതില്ലാതില്ല. ഇങ്ങനെ അല്ലാത്തവരും ഇല്ലാതില്ലാതില്ലാതില്ല, കേട്ടോ.

ചുരുക്കം ചിലര്‍ക്ക് അതല്ല പ്രശ്‌നം. നിങ്ങക്കറിയാമോ എന്ന് എനിക്കറിയാമ്മേല. ഹിന്ദുക്കളില്‍ വളരെ ചുരുക്കമായി, ഇന്ത്യ ഹിന്ദു രാഷ്ട്രം ആവണം, എന്നും, മുസ്ലീങ്ങളില്‍ വളരെ ചുരുക്കമായി, സിറിയേല്‍ ഉണ്ടായിരുന്ന നരകീയ സെറ്റപ്പ് പോലത്തെ കാലിഫേറ്റ് ആണ് ഞമ്മന്റെ രാജ്യം എന്നും ഉറച്ച് വിശ്വസിക്കുന്ന ടീമ്‌സ് ഉള്ളത് പോലെ, നാളെ ലോകം അവസാനിക്കും എന്നും, യേശു എന്ന ഈശോ മറ്റന്നാള്‍ തന്നെ വന്ന് സ്വയംഭോഗം, അവിശ്വാസം, കുമ്പസാരിക്കുമ്പോള്‍ പാപങ്ങള്‍ ഒളിച്ചു വക്കുക, പള്ളിയില്‍ ഇരുന്ന് പല വിചാരങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയ വേറെ ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാക്കാത്ത കാര്യങ്ങള്‍ ചെയ്ത എല്ലാവരെയും പിടിച്ച്, നിത്യമായി കത്തുന്ന നരകത്തില്‍ (എന്തോരും പെട്രോള്‍ വേണ്ടി വരും!) ഇട്ട് അനന്തവും അവസാനിക്കാത്തതും ആയ കാലത്തേക്ക് പൊരിക്കും എന്നും വിശ്വസിക്കുന്നവര്‍ കുറച്ചാണെങ്കിലും ക്രിസ്ത്യാനികളുടെ ഇടയിലും ഉണ്ട്!

ആശുപത്രികള്‍ നടത്തുക, നല്ല ഒന്നാന്തരം ഫീസ് ഉള്ള സ്‌കൂളുകള്‍ ഓടിക്കുക, കെട്ടിട സമുച്ചയങ്ങള്‍ പണിത് ഉയര്‍ത്തി വാടകക്ക് കൊടുക്കുക, ഇതൊക്കെ തന്നെ നടത്തുമ്പോള്‍, ഇടക്ക് ഒരു റിലാക്സേഷന് വേണ്ടി കുടി, അടിപിടി, പിടുത്തം, ടാക്‌സ്വെട്ടിപ്പ്, ഇവയൊക്കെ ചെയ്ത കിരീടം വെച്ച പല വേന്ദ്രന്മാരും സ്വര്‍ഗ്ഗരാജ്യത്തില്‍ അടിച്ചു പൊളിച്ചു കല്പാന്ത കാലത്തോളം വാഴും എന്നും ഇവരില്‍ ചിലര്‍ വിശ്വസിക്കുന്നു.

അങ്ങനെ ഉള്ളവരില്‍ ചിലര്‍ ചോദിക്കുന്നത്, ഞാന്‍ എന്തുകൊണ്ട്, യുക്തീടെ ഭാഷയില്‍ മാത്രം സംസാരിക്കുന്നു, എന്നതാണ്! ഈ യുക്തിക്ക് മനസ്സിലാക്കാന്‍ പറ്റാത്ത ഒന്നും ഇല്ലേ? ആ ലൈനില്‍ അല്ലല്ലോ ഒന്നും വരുന്നത്.

‘ഒരു ധ്യാനം കൂടണം. നീ ഒരു ധ്യാനം കൂടിയേ പറ്റൂ!’ ഇങ്ങനെ പറയുന്നു; ചിലര്‍! സീ, മനുഷമ്മാരെ, – മീന്‍കുഞ്ഞിനെ നീന്തല്‍ പഠിപ്പിക്കേണ്ട കാര്യണ്ടോ? കോഴീനെ ചിക്കാന്‍ പഠിപ്പിക്ക്യാ? -പി സീ ജോര്‍ജിനെ, പബ്ലിസിറ്റി പഠിപ്പിക്യ? അതുപോലെ ഒരു ചൊല്ലുണ്ട് – മാര്‍പാപ്പനെ വേദോപദേശം പഠിപ്പിക്യ? അയ്യോ – അത് പോലത്തെ വലിയ ആളൊന്നും ഞാന്‍ ആണെന്ന് അല്ല പറഞ്ഞു വരുന്നത്. പക്ഷെ എന്നും വേദോപദേശത്തിനു ഞാന്‍ ആയിരുന്നു ഒന്നാമന്‍! ഒത്തിരി സമ്മാനങ്ങള്‍ ഒക്കെ കിട്ടിയിട്ടുണ്ട്! എന്നാല്‍ ഇതല്ല ആത്മജ്ഞാനത്തിനുള്ള വഴി എന്ന് ദൈവം തന്നെ എന്നോട് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു! ആ കഥ ആണ് ഞാന്‍ ഇനി പറയാന്‍ പോകുന്നത്. അനുഭവങ്ങള്‍ ആണല്ലോ ദൈവീക വളര്‍ച്ചയില്‍ വലുത്.

തീരെ ചെറു പ്രായത്തില്‍ തന്നെ, ഒരു അഞ്ച്, ആറു വയസ്സ് മുതല്‍, ഇങ്ങനത്തെ ചില ചിന്തകള്‍ എനിക്കുണ്ടായിരുന്നു: ഞാന്‍ എവിടന്നു വന്നു? ഈ കാണുന്ന അനേക ശതകോടി മനുഷ്യര്‍ എങ്ങനെ ഉണ്ടായി? ഈ നീണ്ടു പരന്ന്, മോളിലോട്ടും താഴോട്ടും അന്തോം കുന്തോം ഇല്ലാതെ, ഇങ്ങനെ കിടക്കുന്ന മഹാ ബ്രഹ്മാന്‍ഡം, ഈ പ്രകടിത തടം, ഈ പാരാവാര പ്രപഞ്ചം, ഈ ഡിങ്കോള്‍ഫി കുണാണ്ടറി ലോകം – എങ്ങനെ ഉണ്ടായി? എന്തിന്? എന്നാത്തിന്? എന്തുട്ടിന്? ഫോര്‍ വാട്ട്? ആന്‍ഡ് ഹൗ എക്‌സക്റ്റ്‌ലി? അങ്ങനെ ഇംഗ്‌ളീഷില്‍ ചിന്തിച്ചില്ല. ‘ഔച്ച് !’ എന്നൊന്നും അന്ന് ആര്‍ക്കും പറയാന്‍ അറിയാന്‍ പാടില്ല. ‘അയ്യോ’, ‘എന്റമ്മോ’ എന്നൊക്കെ പച്ച മലയാളത്തില്‍ ആണ് നമ്മള്‍ നുള്ളും അടിയും ഒക്കെ കിട്ടുമ്പോള്‍ മോങ്ങിക്കൊണ്ടിരുന്നത്.

പൂമ്പാറ്റ വായിച്ചു. ബാലരമ വായിച്ചു. പിന്നീട് ഒരു മഹാ പ്രവാചക ദൈവം ആയി മാറിയ ഡിങ്കന്റെ ബാലമംഗളം വായിച്ചു. മൂന്നാം ക്ലാസ്സ് ആയപ്പോള്‍, നെയ്യാറ്റിന്‍കരയിലെ മുനിസിപ്പല്‍ ലൈബ്രറിയിലെ ബാല വിഭാഗ പുസ്തകങ്ങള്‍ മൊത്തം വായിച്ചു തീര്‍ത്തു. മാസത്തില്‍ ഒന്ന് രണ്ടു തവണ അപ്പന്റെ ഒപ്പം തിരുവനന്തപുരത്ത് പോകും. അപ്പൊ കരഞ്ഞും വാശി പിടിച്ചും കുറെ പുസ്തകങ്ങള്‍ വാങ്ങിപ്പിക്കും. യാക്കോബ് പെറല്‍മാന്റെ ഭൗതിക കൗതുകം ഒക്കെ വായിച്ചു തുടങ്ങി.

ഇതിനു ഒരിക്കലും കൂട്ടി മുട്ടാത്ത സമാന്തര രേഖയായി വേദോപദേശ പഠനവും തുടര്‍ന്നു. അപ്പോഴേക്കും തൃശൂരായി താമസം. അഞ്ചാം ക്ളാസ്. അപ്പൊ ഒക്കെ മനസ്സിലായി തുടങ്ങി എന്ന് കൂട്ടിക്കോ. തൃശൂര്‍ പബ്ലിക് ലൈബ്രറീല്‍ ആണ് പെറ്റ് കിടപ്പ്. കാള്‍ സാഗന്റെ കോസ്‌മോസ് വായിച്ചു തുടങ്ങി. പുത്തന്‍ പള്ളിയില്‍ വേദോപദേശ പഠനം പൊടി പൊടിക്കുന്നു. അല്ലറ ചില്ലറ കച്ചോടം, പിന്നെ പള്ളിയില്‍ അച്ചന്മാരുടെ പുറകെ ഒക്കെ നടപ്പ്, അങ്ങനെ ഒക്കെ പോകുന്ന ഒരു ദേവസ്സി ആണ് മാഷ് ആയി പഠിപ്പീര്.

ഒരിക്കല്‍ എനിക്ക് ഒരു കുസൃതി തോന്നി: ‘മാഷെ ഈ ആദ്യത്തെ ദെവസം ദൈവാ പറഞില്യേ, വെളിച്ചം ണ്ടാവട്ടെ ന്ന്?’

മാഷിന് ഉത്‌സാഹം ആയി. ‘പിന്നെ! ന്തുട്ടാ സംശയം? ദൈവം ന്ഗടാ പറഞ്ഞു; സംഭവം ന്ഗടാ ണ്ടായി.’

‘അല്ല മാഷേ, മൂന്നാം ദേവസല്ലേ സൂര്യന്‍ ണ്ടായത്? അപ്പൊ സൂര്യന്‍ ല്ലാതെ എങ്ങനെ ലൈറ്റ് ണ്ടായി?’

മാഷ് ഒന്ന് പരുങ്ങി. പിന്നെ ചിരിച്ചു. ‘ഡാ, ഞാനണാ മാഷ്, നീയണാ മാഷ്?’

‘അത് മാഷ് ണ് മാഷ്.’

‘അപ്പൊ പറയണത് ങ്ഡ് കേട്ടാ മതി.’

ഹഹഹ കകകക… ഞാന്‍ ചുറ്റും നോക്കി. പിള്ളേര്‍ ഒക്കെ ഇരുന്നു ഇങ്ങനെ ചിരിക്കയാണ്. ഞാന്‍ ഇളിഞ്ഞ ഒരു ചിരി ചിരിച്ചു. ബെഞ്ചില്‍ പോയി ഇരുന്നു. മാഷ് ഇങ്ങനെ അടിച്ചു വിടുകയാണ്. ചെറുതായി ഉറങ്ങിയോ എന്ന് ഒരു സംശയം. പെട്ടന്ന് എനിക്ക് ഒരു ദര്‍ശനം കിട്ടി.

ഈ ദര്‍ശനം എന്ന് പറഞ്ഞാല്‍ ദൈവത്തിനു പ്രിയപ്പെട്ടവര്‍ക്ക് ഇടയ്ക്കിടെ കിട്ടുന്നത് ആണ്. ഈ ഫീല്‍ഡില്‍ ഉള്ളവര്‍ക്ക് അത് പുത്തരി അല്ല. പക്ഷെ ഞാന്‍ പേടിച്ചു പോയി. നരകത്തില്‍ ആണോ എത്തിയത് എന്ന് ഞാന്‍ സംശയിച്ചു. നമ്മുടെ ശക്തന്‍ തമ്പുരാന്‍ മാര്‍ക്കറ്റ് പോലെ ഒരു സ്ഥലം. എങ്ങും ജനം. പുരോഹിതരെ പോലെ ഉള്ള ചിലര്‍ ഗമയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ക്ലാസ്സില്‍ നിന്ന് പെട്ടന്ന് അവിടേക്ക് ടെലിപോര്‍റ്റേഷന്‍ വഴി എത്തിയത് ആണ്. ദര്‍ശന ട്രാവെല്‍സ്.

ഭയങ്കരമായി വിശക്കുന്നു. ദാഹിക്കുന്നു. ഞാന്‍ ചുറ്റും നോക്കി. ആളുകള്‍ എല്ലാവരും കൂടി നിന്ന് തിന്നുകയാണ്. എന്താണ് തിന്നുന്നത്?

കാളാമുണ്ടന്‍! കാളാമുണ്ടന്‍ ആണ് തിന്നുന്നത്!

അയ് ശരി – എന്താണീ കാളാ മുണ്ടന്‍ എന്നറിയില്ല എന്നോ? ഛായ്, ലജ്ജാവഹം.

ഈ പഴക്കുലയുടെ വളഞ്ഞ കട ആണ് കാളാ മുണ്ടന്‍. അതില്‍ ആണീ കുലകള്‍ തൂക്കി ഇടാറ്. ആ സാധനം ആണ് ആളുകള്‍ കീറി കീറി പച്ചക്ക് തിന്നോണ്ടിരിക്കുന്നത്! നോക്കിയപ്പോ തൊട്ടപ്പുറത്ത് , ഒരു മേശയില്‍ , ഒരു ബുഫെ സെറ്റ് ചെയ്തു വച്ചിരിക്കയാണ് ! അപ്പം, സ്ടൂ, ഇഡ്ഡലി, ചമ്മന്തി, പുട്ട് കടല, പോര്‍ക്ക് വിന്താലു വിത്ത് റൂമാലി റൊട്ടി അങ്ങനെയങ്ങനെ..

അതൊന്നും ആരും തിന്നുന്നില്ല. ഞാന്‍ അങ്ങോട്ട് ഓടി ചെന്നു. പക്ഷെ ആളുകള്‍ എന്നെ തടഞ്ഞു! കൂട്ടി ഇട്ടിരിക്കുന്ന കുലകളിലേക്ക് ചൂണ്ടി. ഞാന്‍ കുലകള്‍ മൊത്തം ഇരുന്നു തപ്പി. പച്ച ഞരണ്ട കായ്കള്‍. പഴുത്തിട്ടില്ല. ഭയങ്കര ചവര്‍പ്പ്. ഈ ആളോള് മൊത്തം തിന്നുന്നതോ- തൊലിയും തണ്ടും മാത്രവും. അപ്പ്രത്ത് ഒന്നാന്തരം ഭക്ഷണം വിളമ്പി വച്ചത് ആരും തിന്നുന്നതും ഇല്ല. ദൈവമേ – വിശന്നു ചാവാറായി. എന്ത് ചെയ്യും?

പെട്ടെന്ന് മാഷ് കുലുക്കി ഉണര്‍ത്തി. ‘ന്തുട്ടണ്ടാ രാത്രി പണി?’ അങ്ങനെ ദര്‍ശനം അവസാനിച്ചു. ഈ ദര്‍ശനത്തിന്റെ അര്‍ത്ഥമോ സാംഗത്യമോ എനിക്ക് മനസ്സിലായില്ല. ഞാന്‍ എന്റെ സ്വന്തം നിലക്ക് ജീവിതം തുടര്‍ന്നു. വീടിന്റെ ബാക്കിലെ കാനയിലൂടെ അനേക ഗ്യാലന്‍ വെള്ളം ഓരോ മഴക്കാലത്തും ഒലിച്ചു പോയി. അപ്പന്‍ വേറെ വീട് മേടിച്ചു. അങ്ങോട്ട് മാറി. കാന തന്നെ പിന്നീട് ഇല്ലാതായി. എന്തിന്, താഴെ ആളോള് ഇറങ്ങാന്‍ മടിക്കുന്ന, പാമ്പുകളും, മുതലകളും വിളയാടിയിരുന്ന ചതുപ്പില്‍ ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡും ഹാര്‍ട്ട് ഹോസ്പിറ്റലും വന്നു. ഞാന്‍ ഡോക്ടറും സര്‍ജനും ആയി.

കെട്ടാന്‍ പോകുന്നതിനു മുന്‍പ് ചിലര്‍ക്ക് നിര്‍ബന്ധം. ഇവന്‍ ആള് കൊള്ളാമെങ്കിലും അത്ര ശരിയല്ല. എന്തോ മിസ്റ്റേക് ഉണ്ട്. ധ്യാനം കൂടണം! ഛെ – അതിന്റെ ആവശ്യം ഒന്നും ഇല്ലെന്നു ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസന്റെ കാരക്ടര്‍ പോലെ ഞാന്‍ പറഞ്ഞെങ്കിലും പോവേണ്ടി വന്നു.

ധ്യാനം ഉഷാര്‍. പാട്ട്, ബഹളം, രോഗ ശാന്തി, അങ്ങനെയങ്ങനെ കത്തിക്കയറി. എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഒരു അമ്മിക്കല്ലിനു കാറ്റ് തട്ടിയ മട്ട്. ഇന്നത്തെ ഭാഷയില്‍, ആ അല്ലെലുയ്യ ഇളം കാറ്റില്‍ എന്റെ തേങ്ങാക്കുലകള്‍ ആടിയില്ല. ഒരു തരിമ്പും ആടിയില്ല.

അന്ന് രാത്രി ആണ് രണ്ടാമത്തെ ദര്‍ശനം. ഇത്തവണ സ്വര്‍ഗം ആണെന്ന് തോന്നുന്നു. വാട്‌സാപ്പിലെ ഗുജറാത്ത് പോലെ പള പളാ മിന്നുന്ന ഒരു സ്ഥലം. നടുക്ക് ഒരു ശിങ്കാസനത്തില്‍ മോദിയേക്കാള്‍ പത്തിരട്ടി ഗൗരവാലിറ്റി ഉള്ള ഒരാള്‍. താടി നിലത്തു മുട്ടും. എന്നെ കണ്ടതും പുള്ളി ചാടി എണീറ്റു.

ബഹുമാനം കൊണ്ടല്ല കേട്ടോ, ദേഷ്യം കൊണ്ട്. ഞാന്‍ ഇങ്ങനെ വിറച്ച് നില്‍ക്കുകയാണ്. ‘നിന്നോടല്ലേടാ പറഞ്ഞത് ഈ പരിസരത്ത് വന്നു പോകരുതെന്ന്’

ങേ എപ്പോ? ഞാന്‍ അന്തത്തിനു പകരം ഒരു ഏമ്പക്കം വിട്ടു. ഏം.. പേടി കൊണ്ടാണെ. ‘എടാ , പൊട്ടാ. കണ്ട കഴുതക്കും പശൂനും തിന്നാന്‍ ആണ് കാളാ മുണ്ടനും പഴത്തൊലിയും ഞാന്‍ ഉണ്ടാക്കി വച്ചിരിക്കുന്നത്. നിനക്ക് പഴം തിന്നൂടെ?’

‘പഴം എനിക്ക് അത്ര പിടിക്കുന്നില്ല അങ്ങുന്നേ. ‘ഞാന്‍ താഴ്മയായി ഉണര്‍ത്തിച്ചു. ‘എന്നാ വേണ്ട – പുട്ടും കടലേം തട്ട്. പോര്‍ക്കും കൂറക്കേം പൊറോട്ടേം ഇഷ്ടമാണോ കുഞ്ഞേ?’ ശബ്ദം സ്വല്പം മയം ആയിട്ടുണ്ട്. ഞാന്‍ ആശ്വാസ നിശ്വാസം വിട്ടു.

‘ആണ് ദൈവമേ. വേറെ ഒത്തിരി സാധനങ്ങള്‍ ഇഷ്ടമാണ്.’

‘തിന്നാവുന്നതെല്ലാം തട്ടിക്കൊ. നിനക്ക് ഞാന്‍ ഒരു വലിയ ഭാവി കാണുന്നുണ്ട്. ഭക്തി മാര്‍ഗം നിനക്ക് പറ്റിയതല്ല. യുക്തിയിലൂടെ നീ സഞ്ചരിക്കൂ. അതിവേഗം ബഹുദൂരം നീ പോകും. കുറെ ആള്‍ക്കാര്‍ നിന്റെ പിറകെ വരും. ഫോളോ ചെയ്യും.’

പെട്ടെന്ന് ദര്‍ശനം അവസാനിച്ചു. സുഹൃത്തുക്കളെ – ഇതാണ് എന്റെ കഥ. ഇത് വിശ്വസിക്കാത്ത ചിലര്‍ ഉണ്ടാവും. അതാണ് പ്രശ്‌നം. എന്റെ ദര്‍ശനം കീറിയ വള്ളി സൗസര്‍. വല്ലോര്‍ടേം ദര്‍ശനം ബര്‍മുഡ.

ആകെ എന്റെ പ്രശ്‌നം – എനിക്ക് പറയാന്‍ ഒത്തിരി ഉണ്ട്. മുന്‍പ് പറഞ്ഞ ചോദ്യങ്ങള്‍ക്ക് കുറെ എണ്ണത്തിന് മറുപടിയും. പക്ഷെ എന്നെ ഫോളോ ചെയ്യുന്നവര്‍ താരതമ്യേന കുറവാണ്. നിങ്ങള്‍ ഇത് ഷെയര്‍ ചെയ്ത്, എന്നെ ഫോളോ ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്, ദൈവഹിതം ആണെന്നറിഞ്ഞു നിങ്ങള്‍ ചെയ്യണം.

കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ഫോളോ ചെയ്യാന്‍ പറ്റുന്നവര്‍ ഫോളോ ചെയ്യട്ടെ.©

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

ഡോ. ജിമ്മി മാത്യു

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍