രാഷ്ട്രീയത്തിലുള്ള ഒമ്പത് അഭിഭാഷകരെക്കുറിച്ചുള്ള പുസ്തകമാണ് Courting Politics.
കഴിഞ്ഞ ഞായറാഴ്ച്ച ചണ്ഡീഗഡില്‍ ഊഷ്മളമായ ഒരു ദിവസമായിരുന്നു. സൂര്യന്‍ ആഹ്ളാദത്തോടെ ക്ഷണിച്ച ദിവസം. ഒരു 11 മണിയോടെ അടുത്തുള്ള ഉദ്യാനത്തില്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച വ്യായാമ നടത്തത്തിനായി ഇറങ്ങിയതായിരുന്നു ഞാന്‍.
ശാന്തവും ധ്യാനാത്മകവുമായ നടത്തമെന്ന സ്വപ്നം നീണ്ടുനിന്നില്ല. ക്ഷുഭിതമായ ശബ്ദങ്ങള്‍ ചുറ്റും ഉയര്‍ന്നു.
ഉദ്യാനത്തിന്റെ നടുവില്‍ ഒരു ദമ്പതിമാര്‍ വലിയ വഴക്കിലാണ്; വീട്ടില്‍വെച്ചു വേണ്ട എന്നവര്‍ തീരുമാനിച്ചിട്ടുണ്ടാകാവുന്ന ഒന്ന്. വസ്ത്രധാരണത്തില്‍ നിന്നും അവര്‍ ഇടത്തരക്കാരായ ദമ്പതികളാണ് എന്നു തോന്നിച്ചു. ഭാര്യ അലസമായിരിക്കുന്നു, വെയിലില്‍ മുടിയുണക്കുന്നു. ആ പുരുഷന്‍ ഉച്ചത്തില്‍, അശ്ലീലമായി സംസാരിച്ചുകൊണ്ടിരുന്നു. എനിക്കാകെ നിരാശ തോന്നി. അടുത്തെല്ലാം കുട്ടികളും സ്ത്രീകളും ഉണ്ട് എന്നതൊന്നും അയാളുടെ വൃത്തികേടുകള്‍ നിര്‍ത്താന്‍ പ്രാപ്തമായില്ല.
ഒരു പുരുഷന് ഒരു സ്ത്രീയില്‍ നടത്താവുന്ന എല്ലാ ഹിംസകളും അയാളുടെ ഭീഷണികളില്‍ നിറഞ്ഞു. പരാമര്‍ശങ്ങളെല്ലാം ആ സ്ത്രീയുടെ കുടുംബത്തെക്കുറിച്ചായിരുന്നു എന്നു തോന്നി. ഭാര്യ പ്രകോപിതയാകാതെ, കുലുക്കമില്ലാതെയിരിക്കുന്നു. ഈ കുടുംബഛിദ്രത്തിന്റെ നാനാര്‍ത്ഥങ്ങള്‍ ആലോചിച്ച് ഞാന്‍ അടുത്തുള്ള ബെഞ്ചിലിരുന്നു. ഒപ്പം എന്തുകൊണ്ടാണ് നമ്മളിത്ര അക്രമാസക്തരായ സമൂഹമായത് എന്നും.
കുറച്ചുദിവസം മുമ്പാണ് തന്റെ പ്രണയബന്ധത്തെ എതിര്‍ത്ത ഇളയ സഹോദരനെ 19-കാരിയായ പെണ്‍കുട്ടി കൊന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത നാം കേട്ടത്. സ്വന്തം സഹോദരനെ കൊല്ലാന്‍ മാത്രം ആ പെണ്‍കുട്ടിയെ രൂപപ്പെടുത്തിയ സാമൂഹ്യ, സാംസ്കാരിക പരിതസ്ഥിതി എന്തായിരിക്കും?
തെറ്റായ, ഒരു കാരണവശാലും അംഗീകരിക്കാനാകാത്ത ചിലത് നമ്മുടെ സമൂഹത്തില്‍ സംഭവിക്കുന്നുണ്ട്. നമ്മളാരും അതില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. ഇതിനിടയില്‍ രാഷ്ട്രീയക്കാര്‍ ആളുകളെ തമ്മിലടിപ്പിച്ചു നേട്ടം കൊയ്യുന്ന പതിവ് പരിപാടി തുടരുകയാണ്. സാമൂഹ്യമായ ഐക്യം നഷ്ടപ്പെട്ടിരിക്കുന്നു. ശിഥിലീകരണമാണ് നടക്കുന്നത്. ഈ പ്രക്രിയയില്‍ രാഷ്ട്രീയക്കാര്‍ നമ്മെ കൂടുതല്‍ പരുക്കരാക്കുകയാണ്, സ്വന്തം പ്രതിരോധത്തിനായി മറ്റുള്ളവരോട് ഹീനമായി പെരുമാറാനും.
ഒരു ബദല്‍ സാംസ്കാരിക, സാമൂഹ്യ ആഖ്യാനം ഉണ്ടാക്കാനുള്ള ശക്തികളോ ശബ്ദങ്ങളോ നമുക്കില്ല. ഈ സംഘര്‍ഷകോലാഹലങ്ങളില്‍ നിന്നും മാറി മറ്റൊരു ധാര്‍മിക ധ്രുവത്തില്‍ നില്‍ക്കുന്ന സാമൂഹ്യ നേതാക്കളോ പരിഷ്ക്കര്‍ത്താക്കളോ നമുക്കില്ല.
ഒരു വിനോബാ ഭാവെയോ ഒരു ജെപി പോലുമോ ഈ രാഷ്ട്രീയവലയില്‍ കുരുങ്ങില്ലായിരുന്നു. ആള്‍ദൈവങ്ങള്‍ക്കും സ്വാമിമാര്‍ക്കും ഗുരുക്കന്‍മാര്‍ക്കും കുറവൊന്നുമില്ല. പക്ഷേ അവരോരുത്തരും വാണിജ്യ സാധ്യതകളുടെ മോഹവലയത്തില്‍ വീണുപോയവരാണ്.
പുറമേക്ക് നമ്മള്‍ കൂടുതല്‍ കൂടുതലായി മതാചാരങ്ങളെ പുണരുകയാണ്. പക്ഷേ മതത്തിന്റെ ഉത്തമമായ ബോധങ്ങള്‍ താഴേക്കു പോകുന്നു. ഒരു ഉപഭോക്തൃ സമൂഹമാകുന്നതിന്റെയും പരിധികളില്ലാത്ത നഗരവത്കരണത്തിന്റെയും വിലയാകാം നാമിപ്പോള്‍ ഇങ്ങനെ നല്‍കുന്നത്. ആത്മാവു നഷ്ടപ്പെട്ട മനുഷ്യരാവുകയാകും നമ്മള്‍.
ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിയണമെങ്കില്‍ ആ നാലുപേരും ആദ്യം രാജിവയ്ക്കണം- ഹരീഷ് ഖരെ എഴുതുന്നു
സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മുതിര്‍ന്ന നാല് സുപ്രീം കോടതി ജസ്റ്റിസുമാര്‍ പരസ്യമായി പറഞ്ഞിട്ട് ഒരാഴ്ച്ചയിലേറെയായി.
ആ സ്ഫോടനാത്മക സാഹചര്യത്തിനുശേഷം ന്യായാധിപന്മാര്‍ എത്രത്തോളം ഒത്തുതീര്‍പ്പിലെത്തി എന്നും അല്ലെങ്കില്‍ ഒത്തുതീര്‍പ്പിലെത്തിയില്ല എന്നതും സംബന്ധിച്ച് വൈരുദ്ധ്യം നിറഞ്ഞ വാര്‍ത്തകളാണ് പുറത്തു വരുന്നത്.
എല്ലാവരും ചോദിക്കുന്നത് ഒരു ലളിതമായ ചോദ്യമാണ്: എന്തുകൊണ്ടാണ് ഈ നാല് ന്യായാധിപന്മാര്‍ ഇത്ര തിടുക്കത്തില്‍ ഒരു നീക്കം നടത്തിയത്? കോടതിയുടെ മാനം ഇടിഞ്ഞുപോയില്ലേ? ജസ്റ്റിസ് ഗോഗോയിക്ക് എന്താണ് സംഭവിക്കുക? ദീപക് മിശ്രയ്ക്ക് ശേഷമുള്ള ചീഫ് ജസ്റ്റിസ് സ്ഥാനം അദ്ദേഹത്തിന് നിഷേധിക്കപ്പെടുമോ?
ഇരുവിഭാഗവും ജാഗ്രതയോടെയുള്ള കരുതലുമായി ഇരിക്കുകയാണ്. അസ്വസ്ഥമായ ഒരു വെടിനിര്‍ത്തല്‍ എന്നു പറയാം. പക്ഷേ പ്രശ്നങ്ങള്‍ രാഷ്ട്രീയമാണെന്നും അല്ലെങ്കില്‍ കോടതികള്‍ ഇടപെടേണ്ട തരത്തിലുള്ള രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയാണെന്നുമുള്ള നിഗമനം ഒഴിവാക്കാനാകില്ല.
രാജിവെക്കുക എന്ന ധാര്‍മ്മിക നടപടിയിലേക്ക് നാല് പേരും പോയില്ല. അതിനെ കാത്തിരിക്കുന്ന വിധി അവര്‍ക്കറിയുമായിരിക്കും. മറ്റൊരു പ്രതിസന്ധിയുടെ തലക്കെട്ട് വന്നാല്‍ അവര്‍ വിസ്മരിക്കപ്പെടും. കോടതി സര്‍ക്കാരിന് വിധേയമാവുകയും മറ്റൊരുതരം സാധാരണത്വം പ്രാബല്യത്തില്‍ വരികയും ചെയ്യും.
രാഷ്ട്രീയത്തിലുള്ള ഒമ്പത് അഭിഭാഷകരെക്കുറിച്ചുള്ള പുസ്തകമാണ് Courting Politics. ഈ അഭിഭാഷകരുടെ ശ്രദ്ധേയമായ ജീവിതങ്ങളുടെ കഥ ശ്രദ്ധേയമായ രീതിയില്‍ പറഞ്ഞത് ശ്വേത ബന്‍സാല്‍ ആണ്. ഓരോരുത്തര്‍ക്കും പറ്റിയൊരു പേരും കൊടുത്തിരിക്കുന്നു: രാം ജെത്മലാനി (അതിസാഹസികന്‍), ശാന്തി ഭൂഷന്‍ (ഉയര്‍ന്നുവന്ന ഇന്ത്യയുടെ അഭിഭാഷകന്‍), പി. ചിദംബരം (പരിഷ്കരണ സേനാധിപന്‍), മുസഫര്‍ ഹുസൈന്‍ ബേഗ് (മാന്യന്‍), കപില്‍ സിബല്‍ (കലാകാരന്‍), അരുണ്‍ ജെയ്റ്റ്ലി(എല്ലാ കാലത്തിനും ചേരുന്ന മനുഷ്യന്‍), സല്‍മാന്‍ ഖുര്‍ഷിദ് (ഡെബനയര്‍ പുരുഷന്‍), രവി ശങ്കര്‍ പ്രസാദ് (ഭഗവാന്‍ രാമന്റെ അഭിഭാഷകന്‍), അഭിഷേക് മനു സിംഘ്വി (ബഹുകൃത ജോലികളുടെ ആശാന്‍).
ഇവര്‍ അഭിഭാഷകരായതുകൊണ്ട് ഒരു എഞ്ചിനീയറോ ഡോക്ടറോ പോലെ ആര്‍ക്കെങ്കിലും കഴിയാത്ത പല മാറ്റങ്ങളും ഇവര്‍ക്കുണ്ടാക്കാന്‍ കഴിഞ്ഞു എന്നാണ് പുസ്തകത്തിന്റെ കാതല്‍. അത് പഴുതടച്ച ഒരു വാദമായിട്ടില്ല. ഇവരോരുത്തരും പ്രഗത്ഭരാണ്. രാഷ്ട്രീയത്തില്‍ അവരുടെ സാന്നിധ്യം വ്യത്യാസമുണ്ടാക്കിയിട്ടുണ്ട്. പക്ഷേ ഇതില്‍ കാണാനില്ലാത്തത്, എന്തു സംഭാവനയാണ് ഉവര്‍ നമ്മുടെ ഭരണഘടനാ മൂല്യങ്ങളേയും സമ്പ്രദായങ്ങളെയും പുഷ്ടിപ്പെടുത്തുന്നതിന് നല്കിയത് എന്നാണ്. വ്യക്തിഗത വിവരങ്ങളുടെയും മികവിന്റെയും പരിശ്രമത്തിന്റെയും കഥകള്‍ ഇതിലുണ്ട് എന്നതില്‍ തര്‍ക്കമില്ല. ഒപ്പം ഊതിവീര്‍പ്പിച്ച ആത്മബോധവും. ഇടുങ്ങിയ മനസിന്റെ കാര്യത്തില്‍ ആരും അപരിചരുമല്ല.
ചെറുപ്പക്കാരനായ ചിദംബരം ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ മാതാപിതാക്കളെ ധിക്കരിച്ചു എന്നു നാം ഇതില്‍ വായിക്കുന്നു. അരുണ്‍ ജെയ്റ്റ്ലി തന്റെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റതെങ്ങനെയെന്നും. രാം ജെത്മാലനിയെക്കുറിച്ചുള്ള ലേഖനത്തില്‍ ചെറുപ്പം തൊട്ടേ രാം എങ്ങനെയാണ് അധികാരത്തെയും സ്വാതന്ത്ര്യത്തിന് മുകളിലുള്ള നിയന്ത്രണങ്ങളെയും എതിര്‍ത്തതെന്ന് പറയുന്നു. ഇതയാളുടെ കേസുകളെയും കക്ഷികളെയും കുറിച്ച് നമുക്കൊരു ധാരണ തരുന്നു. അതിബുദ്ധിമാനായ, പോരാട്ടവീര്യമുള്ള ഒരു അഭിഭാഷകന്റെ ചിത്രം അത് കാണിച്ചുതരുന്നു. പൊതുജീവിതത്തിന് സംഭാവന നല്‍കിയെങ്കിലും രാഷ്ട്രീയക്കാരനെന്ന നിലയില്‍ അപ്രസക്തനായിരുന്നു.
രാം ജെത്മാലാനിയുടെ സംഭാവനയെക്കുറിച്ച് അര്‍ഹിക്കുന്ന ഒരു പരാമര്‍ശമുണ്ട്: ദേശീയ നിയമപഠന സര്‍വകലാശാല. ഇന്ത്യയിലെ ആധുനിക നിയമ പഠനത്തിന്റെ മാതൃകയായിമാറി പിന്നീടിത്.
പക്ഷേ ജെത്മാലാനിയുടെ വിലയിരുത്തലുകളില്‍ നിന്നും നാം പൊതുജീവിതത്തിലെ പാലരെയും കുറിച്ച് പലതുമറിയുന്നു- ഉദാഹരണത്തിന് എല്‍ കെ അദ്വാനി, വാജ്പേയി. സ്വന്തം തീരുമാനങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ടാണ് അദ്ദേഹം ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ ക്രിമിനല്‍ അഭിഭാഷകനായത്. “തന്റെ മനസിന്റെ ശബ്ദങ്ങളെയാണ് അദ്ദേഹം കേള്‍ക്കുന്നത്, അതിലേക്കു നടക്കുന്നു, അതിന്റെ പ്രത്യാഘാതം എന്തായാലും നേരിടുന്നു.” രാം ജെത്മാലാനിയെക്കുറിച്ചുള്ള അവസാനക്കുറിപ്പ് കൃത്യമാണ്, “അദ്ദേഹത്തിന്റെ ജീവിതം നേടിക്കൊടുക്കുന്ന വലിയ പെരുമ അദ്ദേഹം ആസ്വദിക്കുന്നില്ല.”
ഇപ്പറഞ്ഞ ഒമ്പത് പേരില്‍ വലിയ ആരവങ്ങളില്ലാത്ത ശാന്തിഭൂഷനാണ് കൃത്യമായ നിയമവ്യക്തിത്വമായി വരുന്നത്. ജനത പാര്‍ട്ടി സര്‍ക്കാരില്‍ നിയമമന്ത്രിയായിരിക്കെ, വൈ വൈ ചന്ദ്രചൂടിന്റെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കുള്ള അര്‍ഹതയെ മറികടക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. അടിയന്തരാവസ്ഥക്കാലത്ത് സുപ്രധാനമായ എ ഡി എം ജബല്‍പൂര്‍- ശിവകാന്ത് ശുക്ല കേസില്‍ (ഹേബിയസ് കോര്‍പസ് കേസ്) വിധി പറഞ്ഞ ബെഞ്ചില്‍ ചന്ദ്രചൂഡ് ഉണ്ടായിരുന്നു.
കൌതുകകരമായി, ഇപ്പോഴത്തെ സുപ്രീം കോടതി വിവാദത്തിലെ ചില വ്യക്തികളെക്കുറിച്ചും, സഹാറ ഡയറി കേസ് എങ്ങനെ തീര്‍പ്പാക്കി എന്നതിനെക്കുറിച്ചും ശാന്തി ഭൂഷന്‍ അധ്യായത്തില്‍ പറയുന്നു. “പ്രധാനമന്ത്രിയെ നേരിടാന്‍ കഴിയാത്ത അടിയന്താരവസ്ഥക്കാലത്തെ കോടതിയെയാണ് ഇതെന്നെ ഓര്‍മ്മിപ്പിക്കുന്നത്” എന്നു ഭൂഷന്‍ പറയുന്നു. ഫാലി എസ് നരിമാന്‍റെ ആമുഖക്കുറിപ്പുണ്ട് പുസ്തകത്തില്‍. “സമയം വരുമ്പോള്‍-അത് വരും- ഭരണഘടനയേയും നിയമങ്ങളെയും സംരക്ഷിക്കാനുള്ള ചുമതല ഈ പുസ്തകത്തില്‍ പറഞ്ഞ ജീവിതങ്ങള്‍ പുലര്‍ത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം,” എന്നദ്ദേഹം പറയുന്നുണ്ട്.
ആ അര്‍ത്ഥത്തില്‍ ഒരു അപൂര്‍ണതയുണ്ട്. ഈ ഒമ്പതു പേരെപ്പോലെയുള്ളവര്‍ ഉണ്ടെന്നതിനാല്‍ നമ്മുടെ റിപ്പബ്ലിക്കിന് ഉള്ളുറപ്പും ശരിയായ രീതികളും ഉണ്ടാകും എന്നതിനുള്ള ആവശ്യമായ ഒരുറപ്പും ഈ കഥകളുടെ ആകെത്തുക നമുക്ക് നല്‍കുന്നില്ല.
ദേശഭക്തിക്കാലത്തെ ആധാര്‍ സുരക്ഷാവീഴ്ച്ചയും ദ്വിവേദിമാരെ ആവശ്യമില്ലാത്ത ഇന്ത്യന്‍ രാഷ്ട്രീയവും
അവസാനമായി ഒരു നല്ല വാര്‍ത്തയുണ്ട്. അവസാനം, അഴിമതിയാരോപിതനായ ഒരു മന്ത്രി രാജിവെച്ചിരിക്കുന്നു (പഞ്ചാബില്‍). അദ്ദേഹത്തെ യാത്രയയച്ചതില്‍ ഞങ്ങള്‍ക്കും തൃപ്തിയുണ്ട്.
എപ്പോള്‍ ഒരു കപ്പ് കാപ്പി കുടിക്കാം, കൂടുന്നോ?
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)