UPDATES

അനുപമ ആനമങ്ങാട്

കാഴ്ചപ്പാട്

അനുപമ ആനമങ്ങാട്

ന്യൂസ് അപ്ഡേറ്റ്സ്

അവയവദാനം തട്ടിപ്പല്ല: തെറ്റിദ്ധാരണകള്‍ മാറ്റൂ, നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം

മരണശേഷം നമുക്ക് എന്താകണം?
ഒരു പിടി ചാരമോ…
ഈ മണ്ണിനു വളമോ…
അതോ ഒരു കുഞ്ഞിന്റെ കണ്ണുകളിലെ തിളക്കമോ…

 

മരണശേഷമുള്ള അവയവദാനത്തെക്കുറിച്ച് ഇന്നും നമ്മുടെ ഭൂരിഭാഗം ജനങ്ങള്‍ക്കുമുള്ള അറിവ് വളരെ പരിമിതമാണ്. അവയവദാനം സംബന്ധിച്ച് സമൂഹത്തിലെ സെലിബ്രിറ്റികള്‍ പോലും തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തുന്നത് നാം കാണാറുണ്ട്. അവയവദാനം വിലക്കുന്ന മതപുരോഹിതര്‍ വരെ നമ്മുടെ സമൂഹത്തിലുണ്ട്. അതിനുമപ്പുറം മൃതദേഹം വെട്ടിക്കീറി അവയങ്ങള്‍ എടുക്കുമെന്നും സംസ്കാരം നടത്താന്‍ പോലും കഴിയാത്തത്ര വിധത്തില്‍ വികൃതമാക്കും എന്നൊക്കെയുള്ള അജ്ഞതകള്‍ മറ്റൊരു വഴിക്ക് പ്രചരിപ്പിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ അവയദാനം എന്താണ്, അതെങ്ങനെ നടത്തും എന്നതൊക്കെ സംബന്ധിച്ച് സംശയനിവാരണം നടത്താനുള്ള ശ്രമമാണ് ഇവിടെ. 

 

1) എങ്ങനെയാണ് അവയവദാനം നടത്തേണ്ടത്?

ഉത്തരം: താഴെ കാണുന്ന ലിങ്കുകളില്‍ ഏതിലെങ്കിലും പോയി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് Organ Donor Card വാങ്ങാവുന്നതാണ്. ഈ കാര്‍ഡ്‌ എപ്പോഴും കൈവശം വെക്കുക; അടുത്ത ബന്ധുക്കളെ അറിയിക്കുകയും ചെയ്യുക.

 

http://donatelifeindia.org/register-your-decision/register-donor/ – ഇതില്‍ രജിസ്റ്റര്‍ ചെയ്താല്‍ വീട്ടിലേക്കു സൌജന്യമായി ഡോണര്‍ കാര്‍ഡ്‌ അയച്ചു കിട്ടും; ദേശീയതലത്തിലുള്ള സംരംഭമായതിനാൽ ഈ കാർഡ് ഇംഗ്ലീഷില്‍ ആയിരിക്കും.

http://knos.org.in/DonorCard.aspx – ഇതില്‍ രജിസ്റ്റർ ചെയ്‌താൽ മലയാളത്തിൽ പ്രിന്റ് ചെയ്തു കയ്യിൽ സൂക്ഷിക്കാവുന്ന ഡോണർ കാർഡ് ലഭിക്കും; ഇത് കേരളത്തിന്റെ രജിസ്ട്രി ആണ്.

 

2) മരണശേഷം എന്റെ അവയവദാനം നടക്കുമെന്ന് എങ്ങനെ ഉറപ്പു വരുത്തും?

ഉത്തരം: Donor Card വാങ്ങുമ്പോള്‍ തന്നെ ജീവിത പങ്കാളിയേയും മുതിര്‍ന്ന മക്കളെയും അച്ഛനമ്മമാരെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം ഈ വിവരം അറിയിക്കുകയും ഇതാണ് തന്റെ ആഗ്രഹം എന്ന് വ്യക്തമാക്കുകയും ചെയ്യുക. അവരെ പറഞ്ഞു മനസ്സിലാക്കുക എന്നത് തന്നെയാണ് അവയവദാനത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള സ്റ്റെപ്. അവയവദാനം കൊണ്ട് രക്ഷപ്പെടാവുന്ന മറ്റു ജീവനുകളെപ്പറ്റിയും ഇന്ത്യയിലെ അവയവദാനത്തിന്റെ കുറവിനെ പറ്റിയും ബോധവല്‍കരണം നടത്തുക.

 

3) എന്റെ മരണശേഷമുള്ള അവയവദാനത്തിനു വേണ്ടി ബന്ധുക്കള്‍ എന്താണ് ചെയ്യേണ്ടത് ?

ഉത്തരം: അവയവദാനത്തിന് Donor Card ഉള്ള വ്യക്തി ആണെങ്കില്‍പ്പോലും മരണശേഷം അവയവം ദാനം ചെയ്യേണമോ വേണ്ടയോ എന്ന തീരുമാനം അടുത്ത ബന്ധുക്കളുടേതാണ്. അതുകൊണ്ട് ബന്ധുക്കളുടെ സമ്മതവും സഹകരണവും പരമപ്രധാനമാണ്. മരണം സ്ഥിരീകരിക്കപ്പെട്ട ശേഷം അവയവദാനത്തിനു സമ്മതപത്രം എഴുതി കൊടുക്കാന്‍ തയ്യാറാണ് എന്ന് ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചാല്‍ അവര്‍ വേണ്ട സഹായങ്ങള്‍ ചെയ്യും; അച്ഛനമ്മമാര്‍, മക്കള്‍, ഭാര്യ/ ഭര്‍ത്താവ്, സഹോദരങ്ങള്‍ എന്നിവര്‍ സമ്മതപത്രം എഴുതി കൊടുക്കാന്‍ യോഗ്യതയുള്ള ബന്ധുക്കളില്‍ പെടുന്നു.

 

മറിച്ച ആളുടെ മെഡിക്കല്‍ ഹിസ്റ്ററി വ്യക്തമായി അറിയിക്കേണ്ടതുണ്ട്; അണുബാധ, പകരുന്ന രോഗങ്ങള്‍ മുതലായ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണിത്. ഇതിനൊക്കെ ടെസ്റ്റുകള്‍ നടത്തുമെങ്കിലും നേരത്തെ അറിയിക്കുന്നത് വിലപ്പെട്ട സമയവും ജീവനുകളും സംരക്ഷിക്കാന്‍ സഹായിക്കും.

 


Poster Courtesy: Abhayankar Abhay, Freehinkers facebook group

 

4) ഏതൊക്കെ അവയവങ്ങള്‍ ദാനം ചെയ്യാം?

ഉത്തരം: താഴെ കാണുന്ന അവയവങ്ങള്‍ ദാനം ചെയ്യാവുന്നതാണ്.

a. ഹൃദയം – ഹൃദയം പ്രവര്‍ത്തനരഹിതരായവരേയോ ജന്മനാ ഹൃദയത്തിന് പ്രശ്നങ്ങളുമായി പിറന്ന കുഞ്ഞുങ്ങളെയോ ഹൃദയം മാറ്റി വെക്കല്‍ ശസ്ത്രക്രിയ വഴി രക്ഷിക്കാന്‍ കഴിയും.

b. കരള്‍ – ലിവര്‍ സിറോസിസ്, ലിവര്‍ കാന്‍സര്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കാരണം കരളിന്റെ പ്രവര്‍ത്തനം നിലച്ച രോഗികള്‍ക്ക് കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയ സഹായകരമാകും.

c. വൃക്കകള്‍ – പ്രവര്‍ത്തനരഹിതമായ വൃക്കകള്‍ ശസ്ത്രക്രിയ വഴി മാറ്റി വെക്കാം.

d. ശ്വാസകോശം – ശ്വാസകോശത്തിന്റെ സങ്കോചവികാസങ്ങളെ തടയുകയും രക്തം ഓക്സിജനുമായി കലരുന്നത് തടയുകയും ചെയ്യുന്ന രോഗങ്ങള്‍ക്ക് ശ്വാസകോശം മാറ്റിവയ്ക്കല്‍ നിര്‍ദ്ദേശിക്കുന്നു. ഉദാഹരണങ്ങൾ: COPD (Chronic Obstructive Pulmonary Disease അഥവാ ശ്വാസനാളിയിലെ തടസം). Emphysema (പഴുപ്പ് ഉണ്ടാകുന്ന അവസ്ഥ), Cystic Fibrosis (ഇലാസ്റ്റികത നഷ്ടപ്പെടുന്ന അവസ്ഥ).

e. പാന്‍ ക്രിയാസ് – ഇന്‍സുലിന്‍ ഉണ്ടാക്കുന്ന ഗ്രന്ഥി ആണിത്; ഇന്‍സുലിന്റെ ഉല്പാദനത്തിലെ പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന ഗൌരവമായ ടൈപ്പ് 2 പ്രമേഹ രോഗമുള്ള രോഗികളെ ഈ ഗ്രന്ഥി മാറ്റി വെക്കുന്നതിലൂടെ രക്ഷിക്കാം.

f. ടിഷ്യൂ (കല) – ശരീരത്തിലെ പല തരം ടിഷ്യൂസ് മാറ്റി വെക്കാവുന്നവയാണ്.

g. കോര്‍ണിയ – കണ്ണിന്റെ പുറം ഭാഗത്തുള്ള നേരിയ പാടയാണ് കോര്‍ണിയ. ഈ പാടയാണ് നേത്രദാനത്തോട് അനുബന്ധിച്ച് എടുക്കുന്നത്; കണ്ണ് എന്ന അവയവം മുഴുവന്‍ ആയിട്ടല്ല. കോര്‍ണിയയുടെ തകരാറു കൊണ്ട് കാഴ്ചയില്ലാത്ത രോഗികള്‍ക്ക് കാഴ്ച തിരിച്ചു കിട്ടാന്‍ ഇത് സഹായമാകും.

h. ത്വക്ക് – പൊള്ളലോ മുറിവുകളോ അണുബാധകളോ കാരണം ശരീരത്തിലെ തൊലി നഷ്ടപ്പെട്ട രോഗികള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സഹായിക്കുന്നതാണ് ത്വക്ക് മാറ്റി വെക്കല്‍ ശസ്ത്രക്രിയ.

i. ഹൃദയ വാല്‍വുകള്‍ – വാല്‍വുകള്‍ ഹൃദയത്തിലെ രക്തചംക്രമണം നിയന്ത്രിക്കുന്നു. ജന്മനാ ഉള്ള തകരാറുകള്‍ മൂലമോ പ്രായാധിക്യം കാരണമോ മറ്റേതെങ്കിലും അണുബാധ കാരണമോ ഹൃദയ വാല്‍വുകളുടെ പ്രവര്‍ത്തനം തകരാറിലായ രോഗികളുടെ ജീവന്‍ വാല്‍വ് മാറ്റി വെക്കല്‍ ശസ്ത്രക്രിയയിലൂടെ രക്ഷിക്കാന്‍ കഴിയും. ഹൃദയം മുഴുവനായി എടുക്കാന്‍ കഴിയാത്ത കേസുകളിലും വാല്‍വ് മാത്രം എടുത്തു ഉപയോഗിക്കാന്‍ കഴിയും.

j. എല്ല് – പരിക്കുകള്‍, ട്യൂമര്‍ തുടങ്ങിയ കാരണങ്ങളാല്‍ എല്ല് മാറ്റി വെക്കേണ്ടി വരുന്ന രോഗികള്‍ക്ക് ഇത് ചലന ശേഷി തിരിച്ചു നല്‍കും.

k. ടെന്‍ഡോണ്‍ (ചലന ഞരമ്പ്‌ അഥവാ സ്നായു) – അസ്ഥികളും മസിലുകളും തമ്മില്‍ യോജിപ്പിക്കുന്ന ടിഷ്യൂ ആണിത്. ഈ ടിഷ്യൂവിനു, അപകടം മൂലമോ മറ്റോ പരിക്ക് പറ്റി വേദന അനുഭവിക്കുന്ന രോഗികള്‍ക്കും മസില്‍ പ്രവര്‍ത്തനം തകരാറിലായ രോഗികള്‍ക്കും മാറ്റി വെക്കല്‍ ശസ്ത്രക്രിയ വഴി ആശ്വാസം ഉണ്ടാകും.

l. കാർട്ടിലേജ് (മൃദുലാസ്ഥി) – അസ്ഥികളുടെ ജോയിന്‍റുകളിലും ചെവികളിലും മൂക്കിലും മറ്റും കാണപ്പെടുന്ന എല്ലിനേക്കാൾ മൃദു ആയതും മസിലിനേക്കാൾ കട്ടിയുള്ളതും ആയതാണ് കാർട്ടിലേജ്. അപകടം മൂലമോ മറ്റോ പരിക്ക് പറ്റി വേദന അനുഭവിക്കുന്ന രോഗികള്‍ക്കു മാറ്റി വെക്കല്‍ ശസ്ത്രക്രിയ നടത്താം.

m. വെയിൻ (നാഡി അഥവാ ധമനി) – ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികൾക്ക് സംഭവിക്കുന്ന ചില തകരാറുകൾ മാറ്റി വെക്കല്‍ വഴി പരിഹരിക്കാം.

 

5) സാധാരണ മരണങ്ങളില്‍ എല്ലാ അവയവങ്ങളും ദാനം ചെയ്യാന്‍ സാധിക്കുമോ? അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയാത്ത കേസുകള്‍ ഉണ്ടോ?

ഉത്തരം: ഇല്ല. ഹൃദയം, കരള്‍, വൃക്കകള്‍, ശ്വാസകോശം, പാന്‍ ക്രിയാസ് എന്നിവ മാറ്റി വെക്കണമെങ്കില്‍ ഈ അവയവങ്ങള്‍ എടുക്കുന്ന സമയം വരെ ദാതാവിന്റെ ശരീരത്തില്‍ രക്തചംക്രമണം (for oxygen supply) ആവശ്യമാണ്‌; ഇക്കാരണത്താല്‍ മസ്തിഷ്കമരണം സംഭവിച്ച, വെന്റിലേറ്ററിന്റെ സഹായത്താല്‍ മാത്രം ശ്വസനവും രക്തചംക്രമണവും നിലനിര്‍ത്തപ്പെടുന്ന ദാതാവില്‍ നിന്ന് മാത്രമേ ഈ അവയവങ്ങള്‍ എടുക്കാന്‍ കഴിയുകയുള്ളൂ.

 

സാധാരണ മരണങ്ങളില്‍ മരണപ്പെട്ടയാളിന്റെ ശരീരത്തില്‍ നിന്ന് ടിഷ്യൂ എടുക്കാന്‍ കഴിയും (കോര്‍ണിയ, ത്വക്ക്, ഹൃദയ വാല്‍വ്, എല്ല്, ടെന്‍ഡോണ്‍ എന്നിവ). ഹൃദയ വാല്‍വുകളും ടെന്‍ഡോണും അറുപതു വയസ്സിനു മേല്‍ പ്രായമുള്ള ദാതാവില്‍ നിന്ന് എടുക്കാന്‍ കഴിയില്ല; കോര്‍ണിയ, ത്വക്ക്, എല്ല് എന്നിവ എടുക്കാം.

 

എച്ച് ഐവി, എയ്ഡസ്, കാന്‍സര്‍, ചില അണുബാധകള്‍, മയക്കുമരുന്നുപയോഗം എന്നിവയുള്ള ദാതാവിന്റെ അവയവങ്ങള്‍ സ്വീകരിക്കപ്പെടണമെന്നില്ല; കാന്‍സര്‍ രോഗികള്‍ക്ക് നേത്രദാനം ചെയ്യാവുന്നതാണ്. ഈ വിഷയങ്ങളില്‍ ദാതാവിന്റെ ശരിയായ മെഡിക്കല്‍ ഹിസ്റ്ററി ഡോക്ടര്‍മാരെ അറിയിച്ച് അഭിപ്രായം വാങ്ങേണ്ടതാണ്.

 


ടൈംസ് ഓഫ് ഇന്ത്യ, നവംബര്‍ 2011

 

6) എങ്ങനെയാണു മസ്തിഷ്ക മരണം (Brain Death) ആണെന്ന് തീരുമാനിക്കപ്പെടുക?

ഉത്തരം: ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ THO Act (Transplantation of Human Organs Act) പ്രകാരമുള്ള ടെസ്റ്റുകള്‍ നടത്തി ഡോക്ടര്‍മാരാണ് ബ്രെയിന്‍ ഡെത്ത് ആണെന്ന് സര്‍ട്ടിഫൈ ചെയ്യേണ്ടത്.

 

രോഗി കിടക്കുന്ന ആശുപത്രിയില്‍ രോഗിയെ ചികില്‍സിക്കുന്ന ഡോക്ടറും, ആശുപത്രിയുടെ ചാര്‍ജ്‌ ഉള്ള ഡോക്ടറും (മെഡിക്കല്‍ സൂപ്രണ്ട്), ഗവണ്‍മെന്റ്റ് അംഗീകൃത പാനലില്‍പ്പെട്ട മറ്റു രണ്ടു ഡോക്ടര്‍മാരും ഈ ടെസ്റ്റുകളില്‍ പങ്കെടുക്കും; ഗവണ്‍മെന്റ്റ് അംഗീകൃത പാനലിലെ ഡോക്ടര്‍മാരില്‍ ഒരാള്‍ ന്യൂറോളജിസ്റ്റോ ന്യൂറോസര്‍ജനോ ഇന്റെന്‍സിവിസ്റ്റോ ആയിരിക്കണമെന്നും നിര്‍ബന്ധമാണ്.

 

MLC (Medical Legal Case) ആണെങ്കില്‍ പോലീസ്‌ ഡിപാര്‍ട്ട്മെന്റിനേയും വിവരം അറിയിക്കേണ്ടതുണ്ട് (വാഹനാപകടങ്ങള്‍, മറ്റ് അപകടങ്ങള്‍,  കൊലപാതകങ്ങള്‍, ആത്മഹത്യകള്‍ എന്നിവ)

 

7) അവയവങ്ങള്‍ വില്‍ക്കാന്‍ കഴിയുമോ?

ഉത്തരം: ഇല്ല. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ THO Act (Transplantation of Human Organs Act) പ്രകാരം അവയവങ്ങള്‍ വില്‍ക്കുന്നതും വാങ്ങുന്നതും കടുത്ത ശിക്ഷ (പിഴയും തടവും) അര്‍ഹിക്കുന്ന കുറ്റമാണ്. 

 

8) എന്തിന് അവയവദാനം ചെയ്യണം?

ഉത്തരം: ഇന്ത്യയില്‍ ഒന്നര ലക്ഷത്തോളം പേര്‍ക്ക് ഇപ്പോള്‍ വൃക്കകള്‍ ആവശ്യമുണ്ട്. വര്‍ഷം അയ്യായിരത്തിൽ താഴെ പേര്‍ക്ക് മാത്രമേ വൃക്ക ലഭിക്കുന്നുള്ളൂ; അതായത് മുപ്പതില്‍ ഒരാള്‍ക്ക്‌; എല്ലാ വര്‍ഷവും ആയിരക്കണക്കിനാളുകള്‍ അവയവം ലഭിക്കാതെ മരിക്കുന്നു; വെയിറ്റിംഗ് ലിസ്റ്റിലെ 90 ശതമാനം പേരും അവയവദാനം ലഭിക്കാതെ മരിക്കുന്നു എന്നാണു കണക്ക്.

 

ഹൃദയവും കരളും മാറ്റി വെക്കേണ്ട ആവശ്യമുള്ള രോഗികളുടെയും എണ്ണം പെരുകി കൊണ്ടിരിക്കുന്നു. 25000-ത്തോളം പേര്‍ക്ക് ഇന്ത്യയില്‍ ഒരു വര്ഷം കരള്‍ മാറ്റി വെക്കേണ്ട ആവശ്യമുണ്ട്; പക്ഷെ 800-ഓളം കേസുകളില്‍ മാത്രമേ കരള്‍ ലഭിക്കുന്നുള്ളൂ; ഇതില്‍ തന്നെ 70 ശതമാനം ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്നാണ്; വെറും 30 ശതമാനം മാത്രമാണ് മരണപ്പെട്ടവരില്‍ നിന്ന്.

 

ഇന്ത്യയില്‍ ഒരുപാട് മസ്തിഷ്ക മരണങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും അവയവദാനം നടക്കുന്ന സന്ദര്‍ഭങ്ങള്‍ വളരെ കുറവാണ്; മരണശേഷമുള്ള അവയവദാനം കൂടിയാല്‍ ജീവിച്ചിരിക്കുന്നവര്‍ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി വൃക്കയോ കരളോ ദാനം ചെയ്യേണ്ടി വരുന്ന അവസ്ഥയും വളരെ കുറയും.

 

ടിഷ്യൂ ദാനത്തിലൂടെ വേദനയനുഭവിക്കുന്ന, ചലനശേഷിയില്ലാത്തതോ കാഴ്ചയില്ലാത്തതോ ആയ രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയും; നേത്രദാനം പോലുള്ള ടിഷ്യൂ ദാനങ്ങള്‍ മരണശേഷം മാത്രമേ ചെയ്യാന്‍ കഴിയൂ എന്നതും മരണ ശേഷമുള്ള അവയവദാനത്ത്ന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നു.

 

9) ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ അവയവദാനത്തിനു വേണ്ടി Donor Card വാങ്ങിയിട്ടില്ല. എന്റെ ബന്ധുക്കള്‍ക്ക് എന്റെ മരണശേഷം അവയവദാനം ചെയ്യാന്‍ കഴിയുമോ?

ഉത്തരം: തീര്‍ച്ചയായും. മരണശേഷം അവയവദാനം ചെയ്യേണമോ വേണ്ടയോ എന്ന തീരുമാനം ബന്ധുക്കളുടെതാണ്; മരണപ്പെട്ട വ്യക്തി അവയവദാനത്തിനു എഴുതി കൊടുത്തിട്ടില്ല എങ്കിലും ബന്ധുക്കള്‍ക്ക് മുന്‍കൈ എടുത്ത് അത് ചെയ്യാവുന്നതാണ്. മരണമോ മസ്തിഷ്കമരണമോ സ്ഥിരീകരിക്കപ്പെട്ട ശേഷം അവയവദാനത്തിന് സമ്മതപത്രം എഴുതി കൊടുക്കാന്‍ തയ്യാറാണ് എന്ന് ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചാല്‍ അവര്‍ വേണ്ട സഹായങ്ങള്‍ ചെയ്യും; അച്ഛനമ്മമാര്‍, മക്കള്‍, ഭാര്യ/ ഭര്‍ത്താവ്, സഹോദരങ്ങള്‍ എന്നിവര്‍ സമ്മതപത്രം എഴുതിക്കൊടുക്കാന്‍ യോഗ്യതയുള്ള ബന്ധുക്കളില്‍ പെടുന്നു.

 

 

10) അവയവദാനത്തിന് ശേഷം ശരീരം തിരിച്ചു തരുമോ?

ഉത്തരം: ശരീരം മുഴുവനായി ദാനം ചെയ്യാം; മെഡിക്കല്‍ റിസര്‍ച്ച്-നു വേണ്ടി. അപ്പോള്‍ ശരീരം വിട്ടുകിട്ടില്ല. അല്ലാത്ത കേസുകളില്‍ അവയവങ്ങള്‍ എടുത്തിട്ട് ശരീരം തിരിച്ചു തരും.

 

11) ഞാന്‍ പുറംരാജ്യത്താണ് താമസിക്കുന്നത്. അവിടെ അവയവദാനത്തിനു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ വീണ്ടും ചെയ്യേണ്ടതുണ്ടോ?

ഉത്തരം: പുറംരാജ്യത്ത് രജിസ്റ്റര്‍ ചെയ്തത് ഇന്ത്യയില്‍ ബാധകമല്ല; ഇന്ത്യയില്‍ വേറെ തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

 

12) രോഗബാധിതമായ ശരീരങ്ങളിൽ നിന്ന് അവയവങ്ങൾ സ്വീകരിക്കപ്പെടുമോ?

ഉത്തരം: എച്ച് ഐവി, എയ്ഡസ്, കാന്‍സര്‍, ചില അണുബാധകള്‍, മയക്കുമരുന്നുപയോഗം, ഹെപ്പറ്റൈറ്റിസ്, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്ള ദാതാവിന്റെ അവയവങ്ങള്‍ സ്വീകരിക്കപ്പെടണമെന്നില്ല; കാന്‍സര്‍ രോഗികള്‍ക്ക് നേത്രദാനം ചെയ്യാവുന്നതാണ്. ഈ വിഷയങ്ങളില്‍ ദാതാവിന്റെ ശരിയായ മെഡിക്കല്‍ ഹിസ്റ്ററി ഡോക്ടര്‍മാരെ അറിയിച്ച് അഭിപ്രായം വാങ്ങേണ്ടതാണ്.

 

13) മരണത്തിനുശേഷം എത്ര സമയം വരെ അവയവങ്ങൾ എടുക്കാൻ കഴിയും?

ഉത്തരം: ചില കേസുകളിൽ 24 മണിക്കൂർ വരെയും ചില കേസുകളിൽ 48 മണിക്കൂർ  വരെയും അവയവങ്ങൾ എടുക്കാൻ കഴിയും.

 

14) എല്ലാ അവയവങ്ങളും ദാനം ചെയ്‌താൽ തീർച്ചയായും ഉപയോഗിക്കപ്പെടുമോ?

ഉത്തരം: Rh ടൈപ്പ് – റീസസ് ഫാക്റ്റര്‍ (+) നോക്കിയും ബ്ലഡ്‌ഗ്രൂപ്പ് നോക്കിയും മാത്രമേ അവയവം മാറ്റിവക്കാന്‍ കഴിയൂ. അവയവം സ്വീകരിക്കുന്ന വ്യക്തിയും അവയവദാനം ചെയ്യുന്ന വ്യക്തിയും ഒരേ ബ്ലഡ്‌ഗ്രൂപ്പ്‌ ആയിരിക്കണം (നേത്രദാനത്തിനൊഴികെ ).

 

മരണശേഷം എടുത്ത ടിഷ്യൂ (കലകൾ) ടിഷ്യൂബാങ്കിൽ സൂക്ഷിച്ച് പിന്നീട് ആവശ്യം വരുമ്പോൾ ഉപയോഗിക്കുകയാണ് ചെയ്യുക. എന്നാൽ ഹൃദയം, വൃക്കകൾ, കരൾ, ശ്വാസകോശങ്ങൾ, പാൻക്രിയാസ് എന്നിവ ബ്രെയിൻ ഡെത്ത് സംഭവിച്ച ദാതാവിന്റെ ശരീരത്തിൽ നിന്നെടുത്ത് ഉടനെ ആവശ്യമുള്ള സ്വീകർത്താവിന്റെ ശരീരത്തിൽ  ഇംപ്ലാൻറ് ചെയ്യേണ്ടതുണ്ട്.

 

14)  ജീവിച്ചിരി ക്കുമ്പോൾ ദാനം ചെയ്യാവുന്ന അവയവങ്ങൾ ഏതൊക്കെയാണ്?

ഉത്തരം: ജീവിച്ചിരിക്കുന്ന വ്യക്തിക്ക് വൃക്ക, പാന്‍ക്രിയാസിന്റെ ഭാഗം, ശ്വാസകോശത്തിന്റെ ഭാഗം, കരളിന്റെ ഭാഗം, കുടലിന്റെ ഭാഗം എന്നിവ ദാനം ചെയ്യാം. കൂടാതെ ടിഷ്യൂസ് ദാനം ചെയ്യാം – സ്റ്റെം സെല്‍ (അസ്ഥി മജ്ജ (Bone Marrow), പ്രസവാനന്തരം പൊക്കിള്‍ കൊടിയിലെ കോശങ്ങള്‍), രക്തം എന്നിവ. ഒരു ഡോക്ടറുടെ ഉപദേശം ആദ്യം തേടേണ്ടതാണ്.

 

15) മരണശേഷം മെഡിക്കൽ റിസർച്ച് -നു വേണ്ടി ശരീരം ദാനം ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?

ഉത്തരം: മരണശേഷമുള്ള അവയവദാനം ഓണ്‍ലൈൻ ആയി എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാമെങ്കിലും മെഡിക്കൽ റിസർച്ചിനു വേണ്ടി ശരീരം മുഴുവനായി ദാനം ചെയ്യുന്നത് കുറച്ചു കൂടി വലിയ പ്രോസസാണ്. 

 

ദാതാവിന്റെ പേര്, അഡ്രസ് തുടങ്ങിയവ വെച്ച് ഒരു അഫിഡവിറ്റ് തയ്യാറാക്കണം; ഇതിന് ഏതെങ്കിലും നോട്ടറി വക്കീലിനെ സമീപിക്കാം; അവർ വിശദാംശങ്ങൾ തരും. അഫിഡവിറ്റിൽ താൻ മരണശേഷം തന്റെ ശരീരം മെഡിക്കൽ വിദ്യാർഥികളുടെ റിസർച്ചിനു വേണ്ടി വിട്ടു കൊടുക്കാൻ തയ്യാറാണെന്നു വ്യക്തമാക്കിയിരിക്കണം; ഏതു മെഡിക്കൽ കോളേജിനു കൊടുക്കണം എന്നും സൂചിപ്പിക്കാവുന്നതാണ്. ദാതാവും രണ്ടു സാക്ഷികളും ഒപ്പിടണം.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍