UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ എസ് എസിന്‍റെ ‘കേരള ഭക്ഷണ ചരിത്രവിശകലനവും’ മറ്റ് പെരുംനുണകളും

Avatar

പി സി ജിബിന്‍

പ്രചാരണം ആണ് ഫാസിസ്റ്റുകളുടെ ഏറ്റവും വലിയ ആയുധം. പ്രചാരണത്തിന്റെ ശക്തി തിരിച്ചറിഞ്ഞ ഏറ്റവും വലിയ ഫാസിസ്റ്റ് നേതാവ് ഹിറ്റ്‌ലര്‍ തന്നെയാണ് എന്നതും ശ്രദ്ധേയം. യന്ത്രവത്കരണത്തിന്റെ മേന്മകളും ജര്‍മനിയുടെ വികസന മുഖവും അന്താരാഷ്ട്ര തലത്തില്‍ പ്രചരിപ്പിക്കാന്‍ ഹിറ്റ്‌ലര്‍ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു. അതോടൊപ്പം തന്നെ ജൂത വിരുദ്ധ പ്രചാരണങ്ങള്‍ നടത്തി നാസികളെ ഉത്തേജിപ്പിക്കാനും ഒന്നിച്ചു ചേര്‍ക്കാനും തന്ത്രപരമായ നീക്കങ്ങളും നടത്തിയിരുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മറുചോദ്യങ്ങള്‍ (അതായത് ചരിത്ര പിന്‍ബലമോ യുക്തിയോ ഇല്ലാത്തവ) പ്രചരിപ്പിച്ചുകൊണ്ട് ചോദ്യങ്ങളെ ഇല്ലാതാക്കുക എന്ന ‘മറുചോദ്യ പ്രചാരണ തന്ത്രം നിര്‍മിച്ചതും ഹിറ്റ്‌ലര്‍ തന്നെ. എന്തിനു നിങ്ങള്‍ ജൂതരെ കൊല്ലുന്നു എന്ന് ചോദിച്ചാല്‍, യേശുവിനെ കൊന്നത് ആരാണ്, അപ്പോള്‍ എന്തുകൊണ്ടാണ് നിങ്ങള്‍ മിണ്ടാതിരുന്നത്? തുടങ്ങിയ മറുചോദ്യങ്ങള്‍ നാസികള്‍ പ്രചരിപ്പിച്ചിരുന്നു. ഫാസിസത്തിന്റെ ഇന്ത്യന്‍ പതിപ്പായ സംഘപരിവാര്‍ വ്യാജ പ്രചാരണങ്ങളെ ശക്തമായ ഒരു ആയുധമായി തുടക്കം മുതലേ സ്വീകരിച്ചിരുന്നു. ഹിറ്റ്‌ലറില്‍ പ്രചോദനം കൊണ്ടിരുന്നുവെങ്കിലും ആര്‍ എസ് എസ് ഇക്കാര്യത്തില്‍ പിന്തുടര്‍ന്നിരുന്നത് അവരുടെ തലതൊട്ടപ്പന്മാരായ ബ്രിട്ടീഷുകാരെ ആണ്. ‘വിഭജിച്ചു ഭരിക്കുക’ എന്ന തന്ത്രത്തിന്റെ ഭാഗമായി ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ മുസ്ലീം വിരുദ്ധ പ്രചാരണങ്ങളുടെ ഗുണത്തില്‍ നിന്നുമാണ് ആര്‍ എസ് എസ് അവരുടെ വേരുകള്‍ ആഴ്ത്തുന്നത്. വിഭജന സമയത്ത് ആര്‍ എസ് എസ് നടത്തിയ പ്രചാരണങ്ങളുടെ ഫലമായി കൂടിയാണ് അതിര്‍ത്തിയില്‍ ലഹളകളുടെ കാഠിന്യം കൂടിയത്. പിന്നീട് ഗാന്ധി വധം നടത്തിയത് മുസ്ലിം ആണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമം നടത്തിയത് മുതല്‍ ബീഫ് കഴിച്ചെന്നു പ്രചരിപ്പിച്ചു ഒരാളെ കൊന്നതുവരെ എത്തിനില്‍ക്കുന്നു ഇന്ത്യന്‍ ഹൈന്ദവ ഭീകരവാദത്തിന്റെ കഥകള്‍.

ശാഖകളിലേക്ക് ആളുകളെ ആകര്‍ഷിക്കുകയും (കായിക വിനോദങ്ങള്‍, വ്യായാമ പരിശീലനം മുതലായവ കാട്ടി) പിന്നീട് അന്യമത വിരുദ്ധ പ്രചാരണം നടത്തി, മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ ഉറച്ച അനുയായികളെ സൃഷ്ടിക്കുകയുമാണ് ആര്‍ എസ് എസ് രീതി. ശാഖകളില്‍ തീയറി ക്ലാസ് എടുക്കുന്നത്, ആര്‍ എസ് എസ് ബുദ്ധിജീവികള്‍ എഴുതി രഹസ്യമായോ പരസ്യമായോ പ്രസിദ്ധീകരിക്കുന്ന/വിതരണം ചെയ്യുന്ന ടെക്സ്റ്റ് ആണ്. കാശ്മീര്‍ പണ്ഡിറ്റുകളെക്കുറിച്ചും പാകിസ്ഥാനിലെ ഹിന്ദുക്കളെക്കുറിച്ചും എല്ലാം ഹിന്ദു തീവ്രവാദികള്‍ സംസാരിക്കുന്നത് ‘ഓര്‍ഗനൈസര്‍’ ലേഖനങ്ങളുടെ പശ്ചാത്തലത്തില്‍ ആണ്. അയല്‍വീട്ടുകാരെ കുറിച്ച് ഒരാള്‍ പറയുന്നത് നുണ ആണെന്ന് മനസ്സിലാക്കാനുള്ള ഏറ്റവും നല്ല സന്ദര്‍ഭം, ആ വ്യക്തി നമ്മുടെ വീടിനെപ്പറ്റി നാട്ടുകാരോട് പറയുന്നത് കേള്‍ക്കുമ്പോള്‍ ആണ്. കേരളത്തില്‍ ഉള്ള സംഘപരിവാര്‍ പ്രേമികള്‍ ഒരു തവണയെങ്കിലും കേരളത്തെക്കുറിച്ച് ‘ഓര്‍ഗനൈസറില്‍’ വന്ന ലേഖനം വായിക്കേണ്ടതാണ്. 

കേരളത്തിലെ എല്ലാ വിഭാഗം മതങ്ങള്‍ക്കിടയിലും ആരാധനയും വിശ്വാസവും ശക്തമാണെന്നിരിക്കെ കമ്മ്യൂണിസ്റ്റുകള്‍ സൃഷ്ടിച്ച നാസ്തിക വാദവും ഹിംസാത്മക പൊതു ബോധമാണ് കേരളം മുഴുവന്‍ എന്നൊക്കെ പറഞ്ഞാല്‍ എന്താണ് അര്‍ഥം? ‘മദ്രസകള്‍ക്ക് സഹായം നല്‍കും എന്ന് പ്രഖ്യാപിച്ച വി എസ് അച്യുതാനന്ദന്‍’ എന്ന വരികളിലൂടെയാണ് ലേഖനത്തില്‍ ‘കേരള ഭക്ഷണ ചരിത്രവിശകലനം’ ആരംഭിക്കുന്നത്. നരേന്ദ്ര മോദി മദ്രസകള്‍ക്ക് സഹായം പ്രഖ്യാപിച്ചത് ചിലപ്പോള്‍ കേരള ചരിത്രത്തില്‍ മാത്രം ജീവിക്കുന്ന ലേഖകന്‍ കാണാതെ പോയതാവാം. ഏറ്റവും അധികം ആത്മഹത്യ നടക്കുന്ന ഇടം, വിവാഹ മോചനം നടക്കുന്ന ഇടം, ഏറ്റവും കൂടുതല്‍ മാനസിക രോഗികള്‍ ഉള്ള ഇടം എന്നൊക്കെ കേരളത്തെക്കുറിച്ച് ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് സിക്കിം ആണ് ആത്മഹത്യയില്‍ ഒന്നാമതായി നില്‍ക്കുന്ന സംസ്ഥാനം. ആത്മഹത്യാ നിരക്ക് (10000 പേരില്‍) എന്ന നിലയില്‍ പരിശോധിച്ചാലും ഒന്നാം സ്ഥാനം കേരളത്തിന് അല്ല. ഇതേ നിലയില്‍ കേരളത്തിന് എതിരെ ഉന്നയിച്ച ഒരു ആരോപണത്തിനും യാതൊരു വിധ സ്ഥിതി വിവര കണക്കുകളുടെ അടിസ്ഥാനവും ഇല്ല. പുരുഷന്മാരുടെ മദ്യ ഉപഭോഗം, സമരങ്ങള്‍ മൂലം നഷ്ടപ്പെടുന്ന തൊഴില്‍ ദിനങ്ങളെക്കുറിച്ചുള്ള ലേഖകന്റെ ആധി എന്നിവയൊക്കെ കേരളത്തെ ലക്ഷ്യം വച്ച് നടത്തുന്ന കുപ്രചരണം എന്നല്ലാതെ എന്ത് പറയാന്‍?

‘ലിവിംഗ് ടുഗെതെര്‍ പ്രചാരക ഇന്ദിര ജയ് സിംഗിന്‍റെ ആരാധികമാരാണ് കേരളത്തിലെ കോളേജ് വിദ്യാര്‍ഥിനികള്‍ എന്നൊക്കെ കണ്ടെത്തിയിട്ടുണ്ട് ലേഖനത്തില്‍! കണ്ടെത്തലുകളുടെയും കണക്കെടുപ്പുകളുടെയും ‘കേരളീയ ഹൈന്ദവ ആചാര്യന്‍’ കെ. സുരേന്ദ്രന്‍ എങ്കിലും ഏതൊക്കെ കോളേജില്‍ ആണ് ‘ഇന്ദിര ജയ് സിംഗ് ഫാന്‍സ് അസോസിയേഷന്‍’ ഉള്ളത്, അവരുടെ ആരാധികമാരുടെ എണ്ണം എത്ര എന്നൊക്കെ വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു.

മുന്‍പ് തെരുവ് നായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ കാര്‍മികത്വത്തില്‍ നടന്ന ‘ബോയ്‌കോട്ട് കേരള’ പ്രചാരണ പരിപാടിയുടെ ശൃംഖലയില്‍ ചേര്‍ക്കാവുന്ന ഒന്നാണ് ഈ ലേഖനം. കേരളീയരുടെ ഭക്ഷണ താത്പര്യം സംബന്ധിച്ചുള്ള ചരിത്ര വിശകലനം എന്നൊക്കെ പറഞ്ഞു തുടങ്ങുന്ന ലേഖനം അതിന്റെ കാരണമായി കണ്ടെത്തുന്നത് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാന്നിധ്യവും മാറി മാറി വരുന്ന സര്‍ക്കാരുകളെയുമാണ്. പണ്ട് കമ്മ്യൂണിസം വന്നാല്‍ നിങ്ങളുടെ മതം നഷ്ടമാവും എന്ന് പറഞ്ഞു അമേരിക്കന്‍ മുതലാളിത്ത ചേരി കത്തോലിക്കര്‍ക്കിടയിലും മുസ്ലിങ്ങള്‍ക്കിടയിലും നടത്തിയ പ്രചാരണങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട് ഈ ലേഖനം. ചട്ടമ്പി സ്വാമികള്‍ക്കും നാരായണ ഗുരുവിനും മുമ്പേ, തെയ്യങ്ങളുടെ ഉയിര്‍പ്പ് കാലഘട്ടം മുതലുള്ള ചരിത്രം എടുത്തു അവലോകനം ചെയ്യാന്‍ ധൈര്യമുണ്ടാവില്ല സംഘപരിവാറിന്. കുപ്രചരണങ്ങളുടെ നാസി വഴികളിലൂടെ കേരളത്തെ വിഭജിച്ച് കാല്‍ക്കീഴില്‍ ആക്കാനാണ് ശ്രമം. ആര്‍ എസ് എസ് ടെക്സ്റ്റുകളുടെ ആധികാരികത തിരിച്ചറിയാനും ഫാസിസത്തെ നേരിടാന്‍ ഒന്നുചേരണം എന്ന് പഠിപ്പിക്കാനും ഈ ലേഖനത്തിന് കഴിയട്ടെ.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍