പ്രതിസന്ധി ഘട്ടത്തില്‍ യുഡിഎഫ് സര്‍ക്കാരിനെ പിടിച്ചു നിര്‍ത്തിയത് താനാണെന്ന് പിസി ജോര്‍ജ്ജ്. എന്നാല്‍ അതിന്റെ നന്ദി യുഡിഎഫ് കാണിച്ചില്ല. അയോഗ്യതാ വിവാദത്തില്‍ സ്വതന്ത്ര തീരുമാനം എടുക്കാന്‍ സ്പീക്കര്‍ ശക്തന്‍ അശക്തനാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. രാഷ്ട്രീയ തീരുമാനം എടുക്കാനേ കഴിയത്തുള്ളൂവെന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്. അതിനാലാണ് രാജി വയ്ക്കാന്‍ തീരുമാനിച്ചത്. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് ഇക്കാര്യങ്ങള്‍ ജോര്‍ജ്ജ് പറഞ്ഞത്. എല്‍ഡിഎഫ് തന്നോട് മാന്യമായ സമീപനമാണ് സ്വീകരിച്ചത്. എല്‍ഡിഎഫിന്റെ സംരക്ഷണം താന്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ രാജി വയ്ക്കുന്ന കാര്യം കോടിയേരി ബാലകൃഷ്ണനുമായി സംസാരിച്ചിരുന്നു. വിജിലന്‍സ് ജഡ്ജി ഹനീഫയ്ക്ക് എതിരായ പ്രസ്താവനയില്‍ രാഷ്ട്രീയം ഇല്ലായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൂന്നുമാസത്തിനകം രാജി വയ്‌ക്കേണ്ടി വരുമെന്ന് ജഡ്ജി പറഞ്ഞിരുന്നു. ശെല്‍വരാജിനെ സിപിഐഎമ്മില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തിച്ച സംഭവത്തില്‍ പണമിടപാട് നടന്നിട്ടില്ല.മുഖ്യമന്ത്രിയുടെ അറിവോടെയാണ് ശെല്‍വരാജിനെ മറുകണ്ടം ചാടിച്ചത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ അനൗപചാരിക ധാരണ ഉണ്ടായിരുന്നുവെന്നും ജോര്‍ജ്ജ് വെളിപ്പെടുത്തി. ചെറുകക്ഷികള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇടയാക്കരുത് എന്നായിരുന്നു ധാരണ. ശെല്‍വരാജിനെ വികസന കാര്യങ്ങളില്‍ സഹായിച്ചിട്ടുണ്ടെന്നും ജോര്‍ജ്ജ് പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധം കേരള കോണ്‍ഗ്രസ് മാണിയുമായി ലയിക്കാന്‍ തീരുമാനിച്ചതാണ്. മാണിക്കുവേണ്ടി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ കൂലിത്തല്ലുകാരന്‍ ആയെന്നും ജോര്‍ജ്ജ് പറഞ്ഞു.