UPDATES

വായന/സംസ്കാരം

എഴുത്തുമുറിയിലെ ഇടിമുഴക്കങ്ങള്‍; എന്‍ എസ് മാധവന്‍റെ പഞ്ചകന്യകകള്‍-ഒരു വായന

ഈ ആഴ്ചയിലെ പുസ്തകം
പഞ്ച കന്യകകള്‍ (കഥകള്‍)
എന്‍.എസ്.മാധവന്‍
ഡി.സി.ബുക്‌സ്
വില: 110 രൂപ

മലയാള കഥാ സാഹിത്യത്തില്‍ പൊളിച്ചെഴുത്തു നടത്തിയ എഴുത്തുകാരനാണ് എന്‍.എസ്.മാധവന്‍. പ്രമേയത്തിലും പ്രതിപാദനത്തിലും അമ്പരപ്പിക്കുന്ന മാറ്റമാണ് മാധവന്റെ എഴുത്തില്‍ സംഭവിച്ചത്. മാതൃഭൂമി വിഷുപ്പതിപ്പിലെ ‘ശിശു’ എന്ന കഥയിലൂടെ അരങ്ങേറ്റം കുറിച്ച മാധവന്‍ അന്ന് വായനക്കാരെ അത്ഭുതസ്തബ്ദരാക്കി ഒന്നാം സ്ഥാനം നേടി. പിന്നീടുളള കഥകളിലൊക്കെ ഒന്നാന്തരം ക്രാഫ്റ്റും കാഴ്ചപ്പാടുകളും സന്നിവേശിപ്പിച്ചുകൊണ്ട് മാധവന്‍ മലയാളകഥയില്‍ അടിമുടി അഴിച്ചുപണി നടത്തി. സ്‌ഫോടകശക്തിയുള്ളതാണ് മാധവന്റെ കഥകള്‍.

ഇടവേളയ്ക്കുശേഷം ‘കാര്‍മ്മന്‍’, ‘ഹിഗ്വിറ്റ’ എന്നീ കഥകള്‍ എഴുതി മാധവന്‍ കഥാവായനയുടെ ഭാവുകത്വത്തില്‍ അട്ടിമറികള്‍ സൃഷ്ടിച്ചു.  ‘തിരുത്ത്’, ‘നിലവിളി’ തുടങ്ങിയ കഥകള്‍ മലയാളത്തിലെ ചെറുകഥാരംഗത്ത് അനശ്വരമായ മുദ്രകള്‍ പതിപ്പിച്ചു. ഏറ്റവും പുതിയ കഥാസമാഹാരമായ ‘പഞ്ചകന്യകകള്‍’ ഇതിഹാസ പ്രശസ്തരായ അഹല്യ, ദ്രൗപദി, കുന്തി, താര, മണ്ഡോദരി എന്നീ കന്യകകളെ ആധുനിക കാലത്തേക്ക് കൊണ്ടുവന്ന് അവരുടെ ജീവിതത്തെ ആവിഷ്‌ക്കരിക്കുന്നു. ഈ അഞ്ചുകഥകളും മറ്റ് ആറുകഥകളുമാണ് ഈ സമാഹാരത്തില്‍. സമകാലിക ജീവിതത്തിന്റെ വിശ്ലഥയാഥാര്‍ത്ഥ്യങ്ങളെ സാംസ്‌കാരിക-രാഷ്ട്രീയ പരിസരങ്ങളില്‍ ചേര്‍ത്തുവച്ചുകൊണ്ട് അര്‍ത്ഥപൂര്‍ണ്ണമാക്കുകയാണ് ഈ കഥകള്‍.

പുരാണത്തിലെ അഹല്യ ശാപശിലയായി കിടക്കുന്നതും ശ്രീരാമന്റെ പാദസ്പര്‍ശത്തില്‍ ശാപമോക്ഷം ലഭിക്കുന്നതുമായ കഥയാണ്. എന്നാലിവിടെ മാധവന്റെ ‘അഹല്യ’ എന്ന കഥ ആധുനികജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും പടര്‍ന്നൊഴുകുന്ന ഐറണിയായും  യാഥാര്‍ത്ഥ്യങ്ങളായും പരിണമിക്കുന്നതു കാണാം. രാഘവന്‍, ആഷ്‌റഫ്, സെബാസ്റ്റ്യന്‍, മീര, അഹല്യ, പ്രിയ തുടങ്ങിയ ഒരു കൂട്ടം ഭാവിയെപ്പറ്റിയും അവരുടെ ജീവിതത്തിന്റെ വ്യത്യസ്തവഴികളെപ്പറ്റിയും ചിന്തിക്കുന്നതരത്തിലാണ് കഥയുടെ പ്രയാണം. അഹല്യ എന്ന കഥാപാത്രത്തിലൂടെ ആധുനിക ജീവിതത്തിലെ ലൈംഗികതയുടെയും കോമാളികളുടെയും ദുരന്തദര്‍ശനത്തിന്റെയും ജീവിതതലങ്ങളെയാണ് മാധവന്‍ അനാവരണം ചെയ്യുന്നത്.

‘കിച്‌ന – ഒരു റോഡുകഥ’ എന്ന രണ്ടാമത്തെ കഥയാകട്ടെ മാവോയിസ്റ്റ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട അസാധാരണമായ രചനയാണ്. ‘കാട്ടിലൂടെ നടക്കുവാന്‍ തുടങ്ങിയതു മുതല്‍ കിച്‌ന റോഡിനെപ്പറ്റി മാത്രമാണ് ചിന്തിച്ചത്. അവളായിരുന്നു ഏറ്റവും പിന്നില്‍ നടന്ന തടവുകാരി. അവള്‍ക്ക് മുന്നില്‍ അഞ്ചു പുരുഷത്തടവുകാരെ ഒറ്റവരിയില്‍ നടത്തിയിരുന്നു. എല്ലാ തടവുകാര്‍ക്കും കൈയാമം വച്ചിരുന്നു. അവരുടെ മുമ്പിലും പുറകിലുമായി പൊലീസുകാരും ഉണ്ടായിരുന്നു….’  ഇത്തരത്തില്‍ കിച്‌നയെയും തടവുകാരെയും അവതരിപ്പിച്ചുകൊണ്ട് എന്‍.എസ്.മാധവന്‍, ആസന്നമായി സംഭവിക്കാന്‍ പോകുന്ന ക്രിയാമുഹൂര്‍ത്തങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയാണ്.

കിച്‌നയുടെ തൊട്ടുപിന്നില്‍ നടന്നിരുന്ന പൊലീസുകാരന്‍ അയാളുടെ ലാത്തി അവളുടെ സാല്‍വാറിന്റെ പുറത്തുകൂടി ഉള്‍ക്കാലിന്റെ മേല്‍ ചലിപ്പിക്കുന്നു. പിന്നീടത് കിച്‌നയുടെ തുടയുടെ മുകളില്‍ പരതുന്നു. കാലുകള്‍ ചേരുന്നിടത്ത്, ഗുദദ്വാരത്തില്‍ പൊലീസുകാരന്‍ ലാത്തി കയറ്റിയപ്പോള്‍ അവള്‍ ഞെട്ടി… പൊലീസുകാരന്റെ വൃത്തികെട്ട ലൈംഗികചേഷ്ടയുടെ വിവരണം നല്‍കികൊണ്ട് തടവുകാരോട് കാവല്‍നായ്ക്കള്‍ പെരുമാറുന്ന രീതിയെ മാധവന്‍ വരച്ചുകാട്ടുന്നു. വേശ്യയായ റസൂല്‍ബായിയും നക്‌സല്‍ നേതാവ് അര്‍ജ്ജുന്‍ മഹത്തോയും കിഷന്‍ജിയും ഒക്കെ കഥാപാത്രങ്ങളായി കടന്നുവരുന്ന ഈ കഥ ഇന്ത്യന്‍ ഗ്രാമങ്ങളെയും ഇന്ത്യന്‍ ജീവിത സാഹചര്യങ്ങളെയും അതിസമര്‍ത്ഥമായി ആവിഷ്‌ക്കരിക്കുന്നു.

നടത്തിക്കൊണ്ടുപോയ തടവുകാരെ വെടിവച്ചുകൊല്ലുന്നിടത്താണ് കഥ അവസാനിക്കുന്നത്.  ആദ്യത്തെ ഇര കിച്‌നയായിരുന്നു. അവളുടെ മരണം അവതരിപ്പിക്കുന്നത് നോക്കുക.

‘കുറച്ച് കഴിഞ്ഞപ്പോള്‍ ധരംസിംങ് അകലത്തില്‍ കിച്‌നയുടെ ആമം അഴിക്കുന്ന ശബ്ദം കേട്ടു. തുടര്‍ന്ന് വെടിയൊച്ചയും. ധരംസിംഗ് പട്ടിയോട് പറഞ്ഞു: കിച്‌നയെ അവര്‍ കൊന്നു. അവള്‍ക്ക് അര്‍ജ്ജുന്‍ മഹത്തയോടായിരുന്നു കൂടുതല്‍ ഇഷ്ടം. അതാണ് അവളുടെ മരണത്തിന് കാരണം.’

ഇത്തരത്തില്‍ ഓരോരുത്തരെയും വകവരുത്തുന്ന രംഗം മാധവന്‍ അവതരിപ്പിക്കുന്നു. ആമം അഴിക്കുന്ന ശബ്ദം കേട്ടാല്‍ ഉടന്‍ മനസ്സിലാകും ആ വ്യക്തി വെടിയുണ്ടയ്ക്ക് കീഴടങ്ങുന്നു എന്ന്. വെടിയുണ്ടകളുടെ ശബ്ദവും മരണത്തിന്റെ ശബ്ദവും ഇടകലര്‍ന്ന് ഈ കഥ ആധുനികജീവിതത്തിന്റെ ദുരന്തമുഖങ്ങളിലേക്ക്  രാഷ്ട്രീയമായ ഒരു സമസ്യയായി പരിണമിക്കുന്നു. ഈ സമാഹാരത്തിലെ സ്‌ഫോടനാത്മകമായ കഥയാണിത്.

‘മണ്ഡോദരി’ എന്ന കഥയും ഭാരതത്തിന്റെ മറ്റൊരു മുഖമാണ് കാണിച്ചുതരുന്നത്. പഞ്ചഗുസ്തിക്കാരനായ റെയ്‌മോണ്‍, റാഫേല്‍, എന്നിവര്‍ സീറ്റാ ജോഹന്‍സ് എന്ന യുവതിയില്‍ ആകൃഷ്ഠരാകുന്നതും തുടര്‍ന്നുള്ള സംഭവ പരമ്പരകളുമാണ് കഥയുടെ കാതല്‍. പഞ്ചഗുസ്തിയില്‍ വിജയിക്കുന്ന ആളിനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് പറയുന്ന സീറ്റ, അതേസമയം ഭാര്യയുള്ള റാഫേല്‍ സീറ്റയെ അത്രമേല്‍ മോഹിക്കുകയും സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇവരിലൂടെ കഥ വികസിച്ച് ഒടുവില്‍ ഒരു ദുരന്തത്തില്‍ പര്യവസാനിക്കുകയാണ് ഈ മെറ്റഫര്‍.

സീറ്റയെ റെയ്‌മോണ്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലുന്ന രംഗം വായിക്കുമ്പോള്‍ വായനക്കാരന്‍ വല്ലാത്ത അവസ്ഥയില്‍ എത്തിച്ചേരും. ”തീയുമായി സീറ്റ ഒടുന്നതിനിടയില്‍ അവള്‍ തരിശുപറമ്പില്‍ അല്‍പ്പം വെള്ളമുള്ള ഒരു പൊട്ടക്കുളം കണ്ടു. അതില്‍ ചാടി തീകെടുത്തിയശേഷം സീറ്റ വെള്ളത്തില്‍ തന്നെ കിടന്നു. ഉച്ചനേരത്തെ ആകാശം മഞ്ഞളിപ്പിച്ച അവളുടെ കണ്ണുകള്‍ കുളത്തിന് ഞൊറിയിട്ട ഇരുമ്പയിരു കലര്‍ന്ന മണ്ണിന്റെ കൂനകള്‍ കണ്ടു. അവയ്ക്കു പിന്നില്‍ ഒരു ജെ.സി.ബി.യുടെ ദിനോസര്‍ കഴുത്തു താണുന്നു വരുന്നതും സീറ്റ കണ്ടു. അതില്‍ നിന്നുള്ള മണ്ണ് അവളെ മൂടി. പിന്നെ മറ്റൊരു ജെ.സി.ബി. പെട്ടെന്ന് സീറ്റ സ്റ്റോക്‌ഹോമിലെ കുട്ടിയായിരുന്നപ്പോള്‍ ഉറങ്ങുന്നതിന് മുമ്പ് അമ്മ, അമ്മുമ്മ തുന്നിയ ക്വില്‍റ്റിട്ട് പുതപ്പിക്കുന്നത് ഓര്‍ത്തു. അമ്മേ, എന്തൊരു തണുപ്പ്, എന്നെ പുതപ്പിക്കൂ – സീറ്റ മനസ്സില്‍ പറഞ്ഞു.”

അസാധാരണമായ കൈവഴക്കത്തോടെയാണ് മാധവന്‍ ഇവിടെ സീറ്റയുടെ മരണം അവതരിപ്പിക്കുന്നത്!

‘കുന്തിയും ഹെമിംഗ്‌വേയും’ എന്ന കഥയും  ഈ സമാഹാരത്തിലെ മറ്റൊരു സ്‌ഫോടകശക്തിയുള്ള കഥയാണ്. കുന്തിയേയും ഹെമിംഗ്‌വേയെയും ഘടിപ്പിച്ചുകൊണ്ട് പുതിയ ഒരാഖ്യാനരീതിയാണ് മാധവന്‍ ഈ കഥയില്‍ പരീക്ഷിക്കുന്നത്. ഈ കഥയും അവസാനിക്കുന്നത് നോക്കൂ.

”തോക്ക് വായില്‍ വച്ചപ്പോള്‍ ഹെമിംഗ്‌വേയ്ക്ക് എന്ത് തോന്നിയിരിക്കാം. അതിന്റെ ഇരുമ്പു ചുവ, പെട്ടെന്ന് കുന്തി ഓര്‍ത്തു. ഹെമിംഗ്‌വേയുടെ തോക്കില്‍ വെടിമരുന്നിന്റെ  മണവും ഉണ്ടായിരുന്നുവെന്ന്. കുന്തി തോക്കുമായി ജനല്‍ തുറന്നിട്ട് അതിന്റെ മുമ്പില്‍ കസേര വലിച്ചിരുന്നു. അവള്‍ തോക്ക് നിലത്തുകുത്തി നിറുത്തി. അതിന്റെ കുഴലിലേക്ക് വായിട്ടു. വലംകാലിന്റെ തള്ളവിരല്‍ കൊണ്ട് കാഞ്ചിഅമര്‍ത്തി…” ജീവിതത്തിന്റെ നൈമിഷിക ഭാവം എത്ര അനായസമായി ഇവിടെ ആവിഷ്‌ക്കരിക്കുന്നുവെന്ന് നമ്മളറിയുന്നു. 

പുതിയകാലത്തിന്റെ സന്ദിഗ്ധതകളും സന്ദേഹങ്ങളും ദുരന്തങ്ങളും  എല്ലാം കൂടിച്ചേര്‍ന്ന് എന്‍.എസ്.മാധവന്‍ എന്ന വലിയ കലാകാരന്‍ വരച്ചിടുന്ന വരമൊഴികള്‍ കഥയുടെ നവീന സൗന്ദര്യദര്‍ശനമാണ് പകര്‍ന്നുതരുന്നത്.

ഡോ. ടി കെ സന്തോഷ് കുമാര്‍

ഡോ. ടി കെ സന്തോഷ് കുമാര്‍

എഴുത്തുകാരനും ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനും മാധ്യമ അദ്ധ്യാപകനുമാണ് ഡോ. ടി കെ സന്തോഷ് കുമാര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍