നൂറോളം ചെറുപ്പക്കാര്‍ ഉള്‍പ്പെടുന്ന സംഘത്തെ നിയന്ത്രിക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും ആരോപണം
ഡല്‍ഹിയില്‍ നടന്ന ഉര്‍ദു ഫെസ്റ്റിവലിനിടെ താന്‍ ആള്‍ക്കൂട്ടത്താല്‍ പലവട്ടം ചോദ്യം ചെയ്യപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തതായി പാകിസ്ഥാനില്‍ ജനിച്ച് ഇപ്പോള്‍ കാനഡയില്‍ ജീവിക്കുന്ന തരേക് ഫത്താഹ് അറിയിച്ചു. ഡെപ്യൂട്ടി കമ്മിഷണര്‍ സ്ഥലത്തെത്തി മാപ്പ് ചോദിക്കുന്നത് വരെ നൂറോളം ചെറുപ്പക്കാര്‍ ഉള്‍പ്പെടുന്ന സംഘത്തെ നിയന്ത്രിക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഡല്‍ഹി ജന്‍പതിലെ ജഷ്‌ന-ഇ-രെഖ്തയില്‍ ഞായറാഴ്ച സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. കനേഡിയന്‍ മുസ്ലിം കോണ്‍ഗ്രസിന്റെ സ്ഥാപകന്‍ കൂടിയായ പുരോഗമനവാദിയെന്ന നിലയിലാണ് പ്രശസ്തനായത്. 67കാരനായ തനിക്ക് 20 വയസ്സുകാരായ നൂറോളം ഉറുദു ജിഹാദിസ്റ്റുകളെ നേരിടാനായതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പട്ടിയാണ് ഇദ്ദേഹമെന്നും തരേക് ഫത്താഹ് കൊല്ലപ്പെടണമെന്നുമാണ് ഇദ്ദേഹത്ത വളഞ്ഞ ആള്‍ക്കൂട്ടം ആക്രോശിച്ചത്. എന്നിരുന്നാലും ഇവിടെ നിന്നും പോകാന്‍ ഇദ്ദേഹം തയ്യാറായില്ല.
ആള്‍ക്കൂട്ടം തന്നെ പിന്നില്‍ നിന്നും തൊഴിച്ചതായും ആക്രമിച്ചതായും അദ്ദേഹം അറിയിച്ചു. പോലീസ് തന്നെ സംരക്ഷിക്കുന്നതിന് പകരം ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചത് താനാണെന്ന് ആരോപിച്ച് ഇവിടെ നിന്നും പോകണമെന്നാണ് ആവശ്യപ്പെട്ടത്. ഇദ്ദേഹത്തെ പോലീസ് വലിച്ചിഴച്ച് നീക്കാന്‍ ശ്രമിച്ചെങ്കിലും അവിടെ തന്നെ നിലയുറച്ച ഇദ്ദേഹം രണ്ട് മണിക്കൂറോളം അവിടെയുണ്ടായിരുന്ന കസേരയില്‍ തന്നെ ഇരിക്കുകയായിരുന്നു. പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥനെത്തി തന്റെ സഹപ്രവര്‍ത്തകരുടെ മോശം പ്രവര്‍ത്തിയെച്ചൊല്ലി ഇദ്ദേഹത്തോട് മാപ്പ് ചോദിച്ചു.
അതേസമയം ഉര്‍ദു ഫെസ്റ്റിവലിന്റെ സംഘാടകര്‍ തന്നെ ആള്‍ക്കൂട്ടത്തിന് നടുവില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും അവരാണ് തനിക്ക് പിന്നാലെ അക്രമാസക്താരായ ആള്‍ക്കൂട്ടത്തെ അയച്ചതെന്നും ഫത്താഹ് ആരോപിക്കുന്നു.