അഴിമുഖം പ്രതിനിധി
ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസി റോ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥൻ തങ്ങളുടെ പിടിയില്‍ എന്ന് പാകിസ്ഥാന്‍. കൽ യാദവ് ഭൂഷൺ എന്നയാളാണ് പിടിയിലായതെന്ന് ബലൂചിസ്താൻ ആഭ്യന്തരമന്ത്രി മിർ സർഫറാസ് ബുഗ്തി സ്ഥിരീകരിച്ചിരുന്നു. ഇന്ത്യൻ നാവികസേനയിലെ കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥനായ കൽയാദവ് ഭൂഷൺ ‘റോ’ക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നെന്നും മിർ സർഫറാസ് ബുഗ്തി പറഞ്ഞു. ബലൂചിസ്താനിലെ വിഘടന വാദികളുമായും തീവ്രവാദികളുമായും കൽയാദവ് ഭൂഷൺ ബന്ധപ്പെട്ടതിന് തെളിവുകളുണ്ടെന്നും ബുഗ്തി ആരോപിച്ചിരുന്നു. റോ ഉദ്യോഗസ്ഥന്‍ അനധികൃതമായി രാജ്യത്ത് കടന്നതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി വിശദീകരണമാവശ്യപ്പെട്ടു. റോ ഉദ്യോഗസ്ഥൻ പിടിയിലായ വിവരം കഴിഞ്ഞ ദിവസമാണ് പാക് സുരക്ഷ സേന പുറത്തുവിട്ടത്. ബലൂചിസ്താനിൽ അഫ്ഗാൻ അതിർത്തിയോട് ചേർന്ന ചമൻ എന്ന സ്ഥലത്തു വെച്ചാണ് കൽയാദവ് ഭൂഷൺ പിടിയിലായതെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഈ ആരോപണം ഇന്ത്യ നിഷേധിച്ചു.