കുറ്റബോധമൊന്നുമില്ലാതെ മാത്യൂസ്
പന്തളത്ത് മാതാപിതാക്കളെ കൊലപ്പെടുത്തിയകേസില്‍ പ്രതി മാത്യൂസ് ജോണിനെ റിമാന്‍ഡ് ചെയ്തു. പന്തളം പെരുംപുളിക്കല്‍ ജോണ്‍, ലീലാമ്മ എന്നിവരെയാണ് മകന്‍ അരുംകൊല ചെയ്തത്. ഇന്നലെ അടൂര്‍ കോടതിയില്‍ ഹാജാരാക്കന്‍ കൊണ്ടുവന്നപ്പോള്‍ പക്ഷേ താന്‍ ചെയ്തതില്‍ യാതൊരു കുറ്റബോധവും മാത്യൂസില്‍ ഇല്ലായിരുന്നുവെന്നു മനോരമയുടെ വാര്‍ത്തയില്‍ പറയുന്നുണ്ട്.
കൊലപ്പെടുത്തിയശേഷം മാതാപിതാക്കളെ വെട്ടിനുറിക്കി കത്തിക്കാനായിരുന്നു മാത്യൂസിന്റെ പദ്ധതിയെങ്കിലും അതിനുള്ള ധൈര്യം വരാതിരുന്നതോടെയാണ് ചാക്കിലും പ്ലാസ്റ്റിക്കിലുമായി മൃതദേഹങ്ങള്‍ പൊതിഞ്ഞ് പൊട്ടക്കിണറ്റില്‍ തള്ളിയത്.
കുടുംബപ്രശ്‌നവും സാമ്പത്തിക തര്‍ക്കവുമായിരുന്നു കൊലപാതകത്തിന്റെ കാരണങ്ങള്‍. ഈ മാസം 25 നായിരുന്നു കൊലപാതകങ്ങള്‍ നടന്നത്. വീടിന്റെ മുകള്‍ നിലയില്‍ താനും പിതാവ് ജോണുമായി തര്‍ക്കമുണ്ടായെന്നും ഇതു മൂര്‍ച്ഛിച്ചപ്പോള്‍ കൈചുരുട്ടി പിതാവിന്റെ തലയ്ക്കടിച്ചു. കമിഴ്ന്നുവീണ ജോണിന്റെ തലയില്‍ തടിക്കഷ്ണം കൊണ്ട് പലതവണ അടിച്ചു മരണം ഉറപ്പാക്കി. ഈ സമയം പുറത്തുപോയിരുന്ന മാതാവ് ലീലാമ്മ തിരികെ വന്നപ്പോള്‍ ജോണിനെ തിരക്കി. മുകളിലെ നിലയിലുണ്ടെന്ന മാത്യൂസ് പറഞ്ഞതിന്‍ പ്രകാരം മുകളിലെത്തി ചോരവാര്‍ന്നു കിടക്കുന്ന ജോണിനെ കണ്ടു നിലവിളിച്ചു. ഈ സമയം തടിക്കഷ്ണം കൊണ്ട് അമ്മയുടെ തലയിലും മാത്യൂസ് അടിച്ചു. ഇരുവരും മരിച്ചെന്നുറപ്പാക്കിയശേഷം മൃതദേഹങ്ങള്‍ വെട്ടിനുറിക്കാന്‍ കത്തിക്കാന്‍ ആലോചിച്ചെങ്കിലും ധൈര്യമുണ്ടായില്ല. തുടര്‍ന്ന് പ്ലാസ്റ്റിക്കിലും ചാക്കിലുമായി രണ്ടു ശരീരങ്ങളും വെവ്വേറെ പൊതിഞ്ഞു. പിന്നീടിവ കാറില്‍ കയറ്റി പറമ്പിലെ പൊട്ടക്കിണറ്റില്‍ തള്ളി. കനത്ത മഴയായിരുന്നതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. പൊലീസ് തന്നെ പിടികൂടുമെന്ന് ഉറപ്പായതോടെയാണു കീഴടങ്ങാന്‍ തയ്യാറായതുമെന്നും മാത്യൂസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഭവത്തെക്കുറിച്ചു പറയുന്നു